Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മുഖ്യമന്ത്രി പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടു, ഞാൻ ചേർന്നു; എന്താണോ പാർട്ടി ചെയ്യാൻ പറയുന്നത്, അത് ചെയ്യും; ബിഹാർ മുൻ പൊലീസ് മേധാവി ഗുപ്‌തേശ്വർ പാണ്ഡെ ജെഡിയുവിൽ ചേർന്നു

'മുഖ്യമന്ത്രി പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടു, ഞാൻ ചേർന്നു; എന്താണോ പാർട്ടി ചെയ്യാൻ പറയുന്നത്, അത് ചെയ്യും; ബിഹാർ മുൻ പൊലീസ് മേധാവി ഗുപ്‌തേശ്വർ പാണ്ഡെ ജെഡിയുവിൽ ചേർന്നു

മറുനാടൻ ഡെസ്‌ക്‌

പട്‌ന: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബീഹാറിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമായി. ബിഹാർ മുൻ പൊലീസ് മേധാവി ഗുപ്‌തേശ്വർ പാണ്ഡെ ജെഡിയുവിൽ ചേർന്നു. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ജെഡിയുവിൽ ചേർന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് മുൻ ഡിജിപിയുടെ രാഷ്ട്രീയ പ്രവേശനം. അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്നാണ് എൻഡിഎ വൃത്തങ്ങൾ നൽകുന്ന സൂചന. 'മുഖ്യമന്ത്രി പാർട്ടിയിൽ ചേരാൻ ആവശ്യപ്പെട്ടു. ഞാൻ ചേർന്നു. എന്താണോ പാർട്ടി ചെയ്യാൻ പറയുന്നത്, അത് ചെയ്യും. എനിക്ക് രാഷ്ട്രീയം മനസ്ലിലാകില്ല. സമൂഹത്തിലെ താഴേക്കിടയിലുള്ള വിഭാഗത്തിനുവേണ്ടി സമയം ചെലവഴിച്ച ഒരു ലളിതനായ വ്യക്തിയാണ് ഞാൻ' അദ്ദേഹം പറഞ്ഞു. അടുത്തിടെ സർവീസിൽ നിന്ന് സ്വയം വിരമിച്ചയാളാണ് പാണ്ഡെ.

ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച എന്ന് സർവെ പ്രവചനം പുറത്ത് വന്നു എങ്കിലും സഖ്യങ്ങൾക്കിടയിലെ കല്ലുകടിയാണ് ബീഹാർ രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണമാക്കുന്നത്. ഭരണ മുന്നണിയിലും പ്രതിപക്ഷത്തും തർക്കങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സീറ്റു വിഭജനം ഉടൻ തീരുമാനിച്ചില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് ആർജെഡിക്ക് മുന്നറിയിപ്പ് നല്കി. ബിഹാറിൽ നിതീഷ് കുമാറിന് ഭരണ തുടർച്ച എന്ന സർവ്വെ പ്രവചനത്തിന് തൊട്ടു പിന്നാലെയാണ് മഹാസഖ്യത്തിൽ വീണ്ടും വിള്ളലുണ്ടായത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് എതിരെ ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി ശക്തിസിങ് ഗോഹിൽ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സീറ്റു വിഭജനത്തിലെയും കല്ലുകടി.

ആകെയുള്ള 243 സീറ്റിൽ 75 സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന കോൺഗ്രസിന് നല്കിയത് 42 സീറ്റായിരുന്നു. അതിൽ 27 ഇടത്ത് വിജയിക്കാൻ കോൺഗ്രസിനായി. ഈ കണക്കു പറഞ്ഞാണ് 75 സീറ്റ് ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസിന് അമ്പത് സീറ്റിലധികം നല്കാനാവില്ലെന്നാണ് ആർജെഡി നിലപാട്. ഈയാഴ്ച തീരുമാനം വന്നില്ലെങ്കിൽ സ്വന്തം കാര്യം നോക്കുമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്.

ഇതിനിടെ ലോകജനശക്തി പാർട്ടി ഇടഞ്ഞതോടെ എൻഡിഎയിൽ ഉടലെടുത്ത ഭിന്നതയും പരിഹരിക്കാനായിട്ടില്ല. ബിജെപി ആവശ്യപ്പെടുന്ന ചില സീറ്റുകൾ നല്കാനാവില്ലെന്ന നിലപാടിലാണ് നിതീഷ്കുമാർ. ആദ്യ വിജ്ഞാപനം ഒക്ടോബർ ഒന്നിനു വരാനിരിക്കെ ജെപി നദ്ദ നീണ്ടും നിതീഷ് കുമാറുമായി സംസാരിക്കും. ആദ്യ വോട്ടെടുപ്പിന് ഒരു മാസം ബാക്കിയാവുമ്പോൾ സഖ്യങ്ങൾക്കുള്ളിലെ കല്ലുകടി ബീഹാറിലെ പ്രചാരണം തുടങ്ങുന്നതിനെയും ബാധിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യങ്ങൾ നേരത്തേ തന്നെ ആകെ മാറി മറിഞ്ഞു പോയിരുന്നു. പഴയ നിതീഷ് കുമാറല്ല ഇന്നത്തെ മുഖ്യമന്ത്രി. ലാലു പ്രസാദ് യാദവുമായി ചേർന്നാണ് നിതീഷ് കുമാർ 2015ൽ മുഖ്യമന്ത്രിയായത്. 2017ൽ ആർ.ജെ.ഡിയും കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച്, രാജിനാടകം കളിച്ച് നിതീഷ്കുമാർ ബിജെപി പിന്തുണയോടെ അധികാരത്തിൽ തുടർന്നു. ആർ.എൽ.എസ്‌പിയെ നയിച്ച് ഉപേന്ദ്ര കുശ്​വാഹയും ഹിന്ദുസ്ഥാനി അവാം മോർച്ചയെ നയിച്ച് ജിതൻറാം മാഞ്ചിയും എൻ.ഡി.എ സഖ്യത്തിൽനിന്ന് എതിർപാളയത്തിലേക്ക് ചാടി സാധ്യതകളുടെ പരീക്ഷണം നടത്തിയതാണ്.

നിതീഷിന്റെ ജനതാദൾ- യുവും ബിജെപിയും രാംവിലാസ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയും ചേർന്ന സഖ്യം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് തൂത്തുവാരി. സോഷ്യലിസ്​റ്റ്​ ഭൂമികയായ ബിഹാറിെൻറ മണ്ണിന് ഇന്ന് കാവിനിറമാണ്. ആ സാഹചര്യങ്ങൾ വച്ചാണെങ്കിൽ എൻ.ഡി.എ സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കും. അത്രത്തോളം ലളിതമല്ലെങ്കിലും തെരഞ്ഞെടുപ്പു ഗോദയിൽ എൻ.ഡി.എ സഖ്യത്തിനാണ് മേൽക്കൈ. അത് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല. അതു മുതലാക്കാൻ കഴിയാത്തവിധം ചിതറിയും ക്ഷീണിച്ചും നിൽക്കുകയാണ് പ്രതിപക്ഷം.

ഒക്ടോബർ 28, നവംബർ 3, 7 തീയതികളിലാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. 243 നിയമസഭാംഗങ്ങളുള്ള സംസ്ഥാനത്ത് 7.29 കോടി വോട്ടർമാർ. ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി നവംബർ 29നാണ് അവസാനിക്കുന്നത്. വോട്ടർമാർക്ക് കയ്യുറ, കോവിഡ് ബാധിതർക്ക് അവസാന മണിക്കൂറിൽ മാത്രം വോട്ട് ചെയ്യാൻ അനുമതി എന്നിവയുൾപ്പെടെയുള്ള വ്യവസ്ഥകളുമായി കർശന കോവിഡ്കാല മാർഗരേഖ കമ്മിഷൻ പുറത്തിറക്കിയിരുന്നു. 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും തപാൽ വോട്ടുമാകാം.ക്രമസമാധാന ഭീഷണിയുള്ള മേഖലകളിലൊഴികെ വോട്ടെടുപ്പു സമയം ഒരു മണിക്കൂർ നീട്ടി രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാക്കി. 2015 ൽ പോളിങ് കേന്ദ്രങ്ങൾ 62,37 ആയിരുന്നെങ്കിൽ ഇത്തവണ 1,06,526. ഒരു കേന്ദ്രത്തിൽ പരമാവധി 1000 വോട്ടർമാർ. മുൻപ് ഇത് 1500 ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP