Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല,, ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു'; അഞ്ച് വർഷം മുമ്പ് ഡോ. മന്മോഹൻ സിങ് പറഞ്ഞ വാക്കുകൾ കാലം സത്യമെന്ന് പറയുമ്പോൾ; ഡോ. മന്മോഹൻ സിങ്ങിനെ മൗനി ബാബ എന്നു വിളിച്ചവർ ഇപ്പോൾ നിശബ്ദകാകുന്നു: നെൽസൺ ജോസഫ് എഴുതുന്നു

'ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല,, ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു'; അഞ്ച് വർഷം മുമ്പ് ഡോ. മന്മോഹൻ സിങ് പറഞ്ഞ വാക്കുകൾ കാലം സത്യമെന്ന്  പറയുമ്പോൾ; ഡോ. മന്മോഹൻ സിങ്ങിനെ മൗനി ബാബ എന്നു വിളിച്ചവർ ഇപ്പോൾ നിശബ്ദകാകുന്നു: നെൽസൺ ജോസഫ് എഴുതുന്നു

നെൽസൺ ജോസഫ്

' ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.  'അഞ്ച് വർഷം മുൻപ് ഒരു പത്രസമ്മേളനത്തിൽ വച്ച് അന്നത്തെ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണ്. ഒന്നിനും കൊള്ളാത്തവനാണ് എന്ന ഇമേജ് സൃഷ്ടിച്ച് അയാളെ പടിയിറക്കിവിട്ടതാണ് 2014ൽ. അന്ന്, ഇറങ്ങിപ്പോവുന്നതിനു മുൻപ് നടത്തിയ പത്രസമ്മേളനത്തിലെ വാക്കുകളാണ് അവ.

അതുകഴിഞ്ഞ് ഇന്ത്യയുടെ പ്രധാനമന്ത്രി പത്രസമ്മേളനം നടത്തുന്നത് കാണാൻ എത്ര തവണ ഇന്ത്യക്കാർക്ക് ഭാഗ്യമുണ്ടായിട്ടുണ്ടോ എന്തോ? ചരിത്രം ഒരുപക്ഷേ ആവശ്യത്തിലധികം ദയ കാണിക്കുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് തന്നെ കാണാൻ ഭാഗ്യമുണ്ടായ മനുഷ്യൻ. മന്മോഹൻ സിങ്ങിനെ വിമർശിക്കാൻ ആർക്കും നേരമോ കാലമോ നോക്കേണ്ടിവന്നിട്ടില്ല. രസതന്ത്രം സിനിമയിൽ ഇന്നസെന്റ് രാത്രി ആളില്ലാത്തിടത്ത് ചെന്ന് നിന്ന് വിളിച്ച് കൂവുന്നതുപോലെ ഒളിച്ചും പാത്തും ചെയ്യേണ്ടിവന്നിട്ടില്ല.

അതുകൊണ്ട് പെട്രോൾ വില കൂടിയപ്പൊ സൈക്കിളെടുത്തിറങ്ങാനും പെട്രോൾ കാറിനു മുകളിൽ തളിച്ചാൽ മതി, കത്തിക്കാനാണ് എന്ന് തമാശിക്കാനുമൊക്കെ ആളുകൾക്ക് സ്വതന്ത്രമായി കഴിഞ്ഞിരുന്നു. ഇപ്പൊ അവരിൽ പലരുടെയും മൗനം കാണുമ്പൊ അന്ന് അദ്ദേഹത്തെ വിളിച്ച പേരാണോർമ വരുന്നത്.

മൗനി ബാബ...
ഡോക്ടർ മന്മോഹൻ സിങ്ങിനെ തോന്നിയ പേരുകൾ വിളിക്കുമ്പൊ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറയാൻ ഒരു ദേശസ്‌നേഹിയെയും കണ്ടിരുന്നില്ല. അതെ, ഡോക്ടർ മന്മോഹൻ സിങ്ങ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് ആർക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. ലോകത്ത് ഒരാൾക്ക് മാത്രമുള്ള ഡിഗ്രിയല്ലായിരുന്നു അദ്ദേഹത്തിന്. സ്വന്തം ചെയ്തികൾ ഒരുപക്ഷേ കൊട്ടിഘോഷിച്ചിരുന്നില്ലായിരിക്കാം..മിണ്ടാതെ പണി ചെയ്യുകയായിരുന്നു ചെയ്തത്.

പിൽക്കാലത്ത് ഒരിക്കൽ മന്മോഹൻ സിങ്ങ് പറയുകയുണ്ടായി. ' ഞാൻ മാധ്യമങ്ങളോട് സംസാരിക്കാൻ പേടിയുള്ള പ്രധാനമന്ത്രിയല്ലായിരുന്നു. പതിവായി മാധ്യമങ്ങളുമായി സംസാരിക്കാറുണ്ടായിരുന്നു. ഞാൻ നടത്തിയ ഓരോ വിദേശസന്ദർശനത്തിനും ശേഷം തിരിച്ചുവരുമ്പൊ ഒരു പ്രസ് കോൺഫറൻസ് നടത്തിയിരുന്നതാണ് '2005ന് മുൻപ് പ്രിന്റ് ചെയ്ത നോട്ടുകൾ അദ്ദേഹത്തിന്റെ കാലത്തും പിൻവലിച്ചിരുന്നു. അതാരെങ്കിലും അറിഞ്ഞിരുന്നോയെന്ന് പോലും സംശയമാണ്. കാരണം ഒറ്റയടിക്ക് ചെയ്ത ഒരു പ്രവൃത്തിയായിരുന്നില്ല അത്.

'ജി.ഡി.പി 5% എന്നത് സൂചിപ്പിക്കുന്നത് സുദീർഘമായ ഒരു മാന്ദ്യത്തിന്റെ നടുവിലാണ് നമ്മളെന്നാണ്. ഇന്ത്യയ്ക്ക് ഇതിനെക്കാൾ വേഗത്തിൽ വളരാൻ കഴിയുമായിരുന്നു. പക്ഷേ മോദി സർക്കാരിന്റെ ഓൾ റൗണ്ട് മിസ് മാനേജ്‌മെന്റ് ഈ മെല്ലെപ്പോക്കിനിടയാക്കി '2019ൽ സംസാരിച്ചപ്പോൾ ഡോ.സിങ്ങ് പറഞ്ഞതാണ്. 'മോദി സർക്കാരിന്റെ പ്രവൃത്തികൾ തൊഴിലില്ലായ്മയിലേക്കും തൊഴിൽ നഷ്ടത്തിലേക്കും നയിച്ചു. വാഹന വിപണിയിൽ മാത്രം മൂന്നര ലക്ഷം ജോലികൾ ഇല്ലാതായി. അതുപോലെതന്നെ അനൗദ്യോഗിക മേഖലകളിലും തൊഴിൽ നഷ്ടമുണ്ടാവും..അത് നമ്മുടെ ഏറ്റവും ദുർബലമായ ജനവിഭാഗങ്ങളെ മുറിവേല്പിക്കും...'സർക്കാരിന്റെ കീഴിലുള്ള ഡാറ്റയുടെ വിശ്വാസം പോലും നഷ്ടപ്പെട്ടുവെന്ന് സിങ്ങ് പറഞ്ഞത് ഒരു വർഷം മുൻപാണ്...

അതിഥി തൊഴിലാളികൾ എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഡാറ്റ ഇല്ല എന്ന സ്ഥിതിയിലേക്ക് മാറിയെന്ന് മാത്രം.. അദ്ദേഹം പ്രവചനസ്വഭാവത്തിൽ പറഞ്ഞ ഓരോ കാര്യങ്ങളുടെയും ഇന്നത്തെ അവസ്ഥയെന്താണെന്ന്, അദ്ദേഹത്തെ വിമർശിച്ച ഓരോ വിഷയങ്ങളിലും ഇന്നത്തെ സ്ഥിതിയെന്താണെന്ന് ആത്മാർഥമായൊന്ന് ആലോചിച്ച് നോക്കിയാലറിയാം. പെട്രോൾ ഡീസൽ വില വർദ്ധന മുതൽ തൊഴിലില്ലായ്മയും സമ്പദ് വ്യവസ്ഥയും വരെ.. അതെക്കുറിച്ച് സംസാരിക്കാൻ എത്രപേർക്ക് കഴിയുന്നുണ്ടെന്നും.. ' നിങ്ങൾ പറയുന്നതിനെ ഞാൻ അനുകൂലിക്കണമെന്നില്ല. പക്ഷേ നിങ്ങൾക്ക് അത് പറയാനുള്ള അവകാശത്തിനായി അവസാനം വരെ ഞാൻ പോരാടും ' എന്ന വോൾട്ടയറുടെ വാക്കുകൾ കടമെടുത്ത പ്രധാനമന്ത്രി.

ഡോ.മന്മോഹൻ സിങ്ങ്.
ജന്മദിനാശംസകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP