Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സസ്പെൻഷൻ ഉത്തരവ് ഫേസ്‌ബുക്കിൽ പങ്കുവെച്ചതും മാധ്യമങ്ങളോട് കാക്കിക്കുള്ളിലെ സദാചാര പൊലീസിംഗിനെതിരെ സംസാരിച്ചതും പൊലീസ് സേനക്ക് അപമാനമുണ്ടാക്കി; വനിതാ സുഹൃത്തിന് താമസിക്കാൻ കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റ് തരപ്പെടുത്തിയെന്ന കാരണത്താൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും അന്വേഷണം; ഉമേഷ് വള്ളിക്കുന്നിനെ വിടാതെ പിന്തുടർന്ന് സിറ്റിപൊലീസ് കമ്മീഷണർ എ വി ജോർജ്

സസ്പെൻഷൻ ഉത്തരവ് ഫേസ്‌ബുക്കിൽ പങ്കുവെച്ചതും മാധ്യമങ്ങളോട് കാക്കിക്കുള്ളിലെ സദാചാര പൊലീസിംഗിനെതിരെ സംസാരിച്ചതും പൊലീസ് സേനക്ക് അപമാനമുണ്ടാക്കി; വനിതാ സുഹൃത്തിന് താമസിക്കാൻ കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റ് തരപ്പെടുത്തിയെന്ന കാരണത്താൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും അന്വേഷണം; ഉമേഷ് വള്ളിക്കുന്നിനെ വിടാതെ പിന്തുടർന്ന് സിറ്റിപൊലീസ് കമ്മീഷണർ എ വി ജോർജ്

ജാസിം മൊയ്തീൻ

കോഴിക്കോട്: സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തിൽ താമസിക്കാൻ ഫ്ളാറ്റ് തരപ്പെടുത്തിയെന്ന് ആരോപിച്ച് സസ്പെന്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും നടപടികൾ. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുന്നത്. സസ്പെൻഷർ ഓർഡർ ഫേസ്‌ബുക്കിൽ പങ്കുവെച്ചതിനും സസ്പെൻഷനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് പുതിയ അന്വേഷണം.

മാധ്യമങ്ങളോട് സംസാരിച്ചത് പൊലീസ് സേനക്ക് അപമാനമുണ്ടാക്കി, സ്പെൻഷൻ ഉത്തരവ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത് വഴി ഉത്തരവിൽ പരമാർശിക്കുന്ന യുവതിക്ക് അപമാനമുണ്ടായി എന്നീ കാരണങ്ങൾ പറഞ്ഞാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സസ്പെൻഷൻ ഉത്തരവ് ഫേസ്‌ബുക്കിൽ പരസ്യപ്പെട്ടുത്തിയത് സംബന്ധിച്ച് ഡി.സി.ആർ.ബി അസി. കമ്മീഷണർ രഞ്ജിത്ത് ഉമേഷിനോട് പ്രാഥമിക വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിനാണ്.

നേരത്തെ കോടതി വിധി വായിച്ചതിന്റെ പേരിൽ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് എൻ.ഐ.എ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്ന താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവർക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതി വിധി വായിക്കുകയും അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. പൊലീസ് വകുപ്പിനെ അവഹേളിക്കുന്ന തരത്തിൽ നിരന്തരം സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നു എന്നും കാരണം കാണിക്കൽ മെമോയിൽ പറയുന്നു. എ.വി ജോർജ് ഐ.പി.എസ് നൽകിയ നോട്ടീസിന് ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെ സുഹൃത്തിന് താമസിക്കാൻ കോഴിക്കോട് നഗരത്തിൽ ഫ്‌ളാറ്റ് തരപ്പെടുത്തി നൽകിയെന്ന് കാണിച്ച് സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ഈ സസ്‌പെൻഷൻ ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ. വി ജോർജ് ഐ.പി.എസിനെതിരെ സുഹൃത്തായ യുവതി പരാതി നൽകിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജിനെതിരെ യുവതി നൽകിയ പരാതി ഉത്തരമേഖല ഐ.ജി അശോക് യാദവിന്റെ പരിഗണനയിലാണ്.

യുവതിയെ രക്ഷിതാക്കളിൽ നിന്ന് അകറ്റി കോഴിക്കോട് നഗരത്തിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ഉമേഷ് ഫ്‌ളാറ്റിൽ നിത്യസന്ദർശനം നടത്തുന്നുവെന്നുമാണ്് സസ്‌പെൻഷൻ ഉത്തരവിലുണ്ടായിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നൽകിയത്. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഉമേഷിനെ സസ്‌പെന്റ് ചെയ്തിരുന്നത്. അമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്താനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി എ.സി.പിക്കെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.

അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥൻ തന്റെ ശരീരത്തെയും നിറത്തെയും അധിക്ഷേപിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഉമേഷ് വള്ളിക്കുന്നിനെതിരെ നേരത്തെയും ഇത്തരത്തിൽ നടപടികളെടുത്തിരുന്നു. കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ രംഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനും മിഠായിതെരുവിലെ സംഘപരിവാർ അക്രമത്തിൽ പൊലീസ് അനാസ്ഥ ചൂണ്ടിക്കാണിച്ചതിനുമായിരുന്നു നേരത്തെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP