Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യം; രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ് എന്നും രമേശ് ചെന്നിത്തല; ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുവരിക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യം; രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ് എന്നും രമേശ് ചെന്നിത്തല; ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുവരിക തന്നെ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതി പുറത്തുവരിക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലെഫ് മിഷൻ ക്രമക്കേടുകൾ അന്വേഷണം സിബിഐ സ്വയം ഏറ്റെടുത്തത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി പറയുന്ന കള്ളങ്ങൾ ഓരോ ദിവസവും പൊളിയുകയാണ് എന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ്. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. യൂണിടാക്ക് ഓഫീസിൽ റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനമുണ്ടായാൽ സിബിഐക്ക് നേരിട്ട് കേസെടുക്കാം.

'അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഇപ്പോൾ എല്ലാ ഏജൻസികളുമായി. എൻഐഎ, എൻഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവ നേരത്തെതന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ നാല് ഏജൻസികളും കൊടുംപിടിച്ച അന്വേഷണം നടത്തുകയാണ്. കേരള ഭരണം എവിടെയെത്തി നിൽക്കുന്നുവെന്ന് ജനം വിലയിരുത്തണം. പാവപ്പെട്ടവർക്ക് വീടുവച്ച് കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നിൽക്കുന്നു. അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷൻ പദ്ധതി മാറി. ഇതൊന്നും അന്വേഷിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ സിബിഐ അന്വേഷണം വരുമെന്നാണ് വ്യക്തമായിട്ടുള്ളത്' - ചെന്നിത്തല പറഞ്ഞു.

അതിനിടെ, ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രണ്ടിടത്ത് റെയ്ഡ് നടക്കുന്നു. തൃശൂരിലും എറണാകുളത്തുമാണ് സിബിഐ പരിശോധന. യൂണിടാക് ബിൽഡേഴ്സിന്റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ്. തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം.

സ്വർണക്കടത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വൻ പ്രതിരോധത്തിലാക്കുന്നത് ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം. ലൈഫ് മിഷൻ പദ്ധതിയിൽ സ്വർണക്കത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈക്കാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനമുണ്ടായെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP