Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്‌കൂൾ--കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്‌നറിൽ കടത്തിയത് 502 കിലോ കഞ്ചാവ്; സൂത്രധാരൻ പഞ്ചാബി രാജുഭായി അടക്കമുള്ള വൻസ്രാവുകൾ ഒളിവിൽ കഴിയുമ്പോൾ പിടിയിലായത് ചെറുമീനുകൾ മാത്രം; കേരളത്തിലെ കണ്ണികളും മുങ്ങിയതോടെ തുമ്പുണ്ടാക്കാൻ ആവാതെ എക്‌സൈസ്; പിടിയിലായ കുൽവന്ത് സിങ് അടക്കം മൂന്ന് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്

സ്‌കൂൾ--കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്‌നറിൽ കടത്തിയത് 502 കിലോ കഞ്ചാവ്; സൂത്രധാരൻ പഞ്ചാബി രാജുഭായി അടക്കമുള്ള വൻസ്രാവുകൾ ഒളിവിൽ കഴിയുമ്പോൾ പിടിയിലായത് ചെറുമീനുകൾ മാത്രം; കേരളത്തിലെ കണ്ണികളും മുങ്ങിയതോടെ തുമ്പുണ്ടാക്കാൻ ആവാതെ എക്‌സൈസ്; പിടിയിലായ കുൽവന്ത് സിങ് അടക്കം മൂന്ന് പ്രതികൾക്ക് പ്രൊഡക്ഷൻ വാറണ്ട്

അഡ്വ.പി.നാഗ് രാജ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മൈസൂരിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ 20 കോടി രൂപയുടെ 502 കിലോഗ്രാം കഞ്ചാവ് തലസ്ഥാനത്തേക്ക് കടത്തിയ കേസിൽ പ്രതികളായ കുൽവന്ത് സിങടക്കം മൂന്നു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്. മൂന്നു പ്രതികളെയും ഒക്ടോബർ 1 ന് ഹാജരാക്കാൻ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. ബിജു മേനോൻ ജില്ലാ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു.

കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി നാഷണൽ പെർമിറ്റ് കണ്ടെയ്‌നർ ലോറി ഡ്രൈവർ പഞ്ചാബ് സ്വദേശി കുൽവന്ത് സിങ് (32), രണ്ടാം പ്രതി ലോറി ക്ലീനർ ത്സാർഖണ്ഡ് സ്വദേശി കൃഷ്ണ (23) , മത്സ്യക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കടത്ത് നടത്തുന്ന നാലാം പ്രതിയും തലസ്ഥാന ജില്ലയിലെ ഏജന്റുമായ ചിറയിൻകീഴ് അഴൂർ മുട്ടപ്പലം ഇടയില അഭയ വില്ലയിൽ ജയൻ എന്ന ജയച്ചന്ദ്രൻ നായർ (55) എന്നിവരെ ഹാജരാക്കാനാണുത്തരവ്.

കേസിലെ മൂന്നാം പ്രതിയായ കേരളത്തിലേക്കും വടക്കേ ഇന്ത്യയിലേക്കും വൻതോതിൽ കഞ്ചാവ് കയറ്റി അയക്കുന്ന പഞ്ചാബ് സ്വദേശിയും നിലവിൽ ഹൈദരാബാദ് ഭദ്രാചലം നിവാസിയുമായ ലഹരി മാഫിയ തലവൻ രാജു ഭായി , കൂട്ടു പ്രതികളായ കണ്ണൂർ സ്വദേശി ജിതിൻ രാജ് , രാജു ഭായിയുടെയും ജിതിൻ രാജിന്റെയും ഇടനിലക്കാരനായ മൈസൂരിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക , കേരളത്തിൽ ഇടപാടിന് മേൽനോട്ടം വഹിക്കുന്നയാളും സംസ്ഥാനത്തെ ഏജന്റുമാരിൽ നിന്ന് പണം പിരിച്ച് രാജു ഭായിക്ക് എത്തിക്കുന്നയാളുമായ തൃശൂർ സ്വദേശി സെബു , തലസ്ഥാനത്തെ മറ്റൊരു ഏജന്റുമായ വടകര സ്വദേശി ആബേഷ് എന്നിവർ ഒളിവിലാണ്.

2020 സെപ്റ്റംബർ 6 ന് വെളുപ്പിന് 7 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ നിന്ന് കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവറുടെ എ സി ക്യാബിനിന്റെ രഹസ്യ അറയിൽ 50 പാക്കറ്റുകളിലായി ഒളിപ്പിച്ച് കണ്ണൂർ വഴി തലസ്ഥാനത്തേക്ക് കടത്തിയ അര ടൺകഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് ആണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നാണ് ലോറി പരിശോധിച്ചത്. തലസ്ഥാനത്തെ ഏജന്റായ ചിറയിൻകീഴ് സ്വദേശി ജയന്റെ മുടപുരത്തെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാൻ ആയി ജയനെ കാത്ത് ആറ്റിങ്ങൽ കോരാണിക്ക് സമീപം ഒതുക്കിയിട്ട സമയത്താണ് എക്‌സൈസ് ലോറിയും രഹസ്യ അറയിലൊളിപ്പിച്ച കഞ്ചാവും പിടികൂടിയത്.

ലോറി ഡ്രൈവർ കുൽവന്ത് സിങിനെയും ക്ലീനർ കൃഷ്ണയെയും പിടികൂടിയതറിഞ്ഞ് ഇവരെ കാത്ത് ദേശീയ പാതയിൽ നിന്ന ജയൻ ഒളിവിൽ പോയി. തുടർന്ന് സെപ്റ്റംബർ 12ന് ഇയാളെ അറസ്റ്റ് ചെയ്തു. അതേ സമയം പിടിയിലായ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് ലഹരി മാഫിയ തലവൻ രാജു ഭായി അടക്കമുള്ള കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും കഞ്ചാവിന്റെ ഉറവിടം, വിതരണക്കാർ, ഇടനിലക്കാർ അടക്കമുള്ള കണ്ണികളെ അറസ്റ്റ് ചെയ്യുന്നതിനുമായി കോടതി 5 ദിവസം പ്രതികളെ എക്‌സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നിട്ടും യാതൊന്നും കണ്ടെത്താൻ എക്‌സൈസിനായില്ല.

ലഹരി മാഫിയക്ക് സർക്കാരിലുള്ള ഉന്നത സ്വാധീനത്താൽ തുമ്പുണ്ടാക്കാൻ വഴിയില്ലാതെ എക്‌സൈസ് അന്വേഷണം നിലച്ച മട്ടാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. നാമമാത്രമായി രാജു ഭായിയെ മൂന്നാം പ്രതിയായി എക്‌സൈസ് എഫ് ഐ ആറായ ഒ ആർ ( ഒക്കറൻസ് റിപ്പോർട്ടിൽ) ചേർത്തെങ്കിലും മറ്റു പ്രതികളെപ്പറ്റി മൗനം പാലിക്കുന്നു. അവരെ പ്രതിചേർത്ത് അഡീഷണൽ റിപ്പോർട്ടും കോടതിയിൽ ഫയൽ ചെയ്യാത്തത് അന്വേഷണം അട്ടിമറിക്കുന്നതായ ന്യായ സംശയത്തിന് ബലം കൂട്ടുന്നുമുണ്ട്.

ചിറയിൻ കീഴിലെ മുടപുരത്തെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം തിരുവനന്തപുരം , തൃശൂർ , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ചില്ലറ വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്നതിന് പദ്ധതിയിട്ട കഞ്ചാവാണ് പിടികൂടിയത്. മത്സ്യക്കച്ചവടം മറയാക്കിയാണ് ജയൻ കഞ്ചാവ് കടത്തിയിരുന്നത്. മത്സ്യക്കച്ചവടത്തിനായി മുടപുരത്ത് സൗകര്യം ഒരുക്കിയിരുന്നു.

കണ്ണൂർ സ്വദേശി ജിതിൻ രാജുമായി ചേർന്നാണ് തലസ്ഥാനത്ത് കഞ്ചാവ് എത്തിച്ചത്. ഗൾഫിലായിരുന്ന ജയചന്ദ്രന് നാട്ടിലെത്തി നടത്തിയ ബിസിനസുകൾ പൊളിഞ്ഞ തോടെയാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. ഹിന്ദി അറിയാവുന്ന ജയനാണ് ലഹരി മാഫിയ തലവനായ രാജു ഭായിയുമായി സംസാരിച്ചിരുന്നത്. ജിതിൻ രാജിന്റെയും രാജു ഭായിയുടെയും ഇടനിലക്കാരനായ മൈസൂരുവിലെ റിസോർട്ടുടമ കോഴിക്കോട് സ്വദേശി ബാബുക്ക മറ്റൊരു കേസിൽ മൈസൂരു പൊലീസിന്റെ അറസ്റ്റിലായിട്ടുണ്ട്. എന്നിട്ടുപോലും അയാളെ ഈ കേസിൽ ഫോർമൽ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിൽ വാങ്ങുന്നതിനുമായി എക്‌സൈസ് സ്‌ക്വാഡ് തിരുവനന്തപുരം കോടതിയിൽ പ്രൊഡക്ഷൻ വാറണ്ടപേക്ഷ നാളിതുവരെ സമർപ്പിച്ചിട്ടില്ല. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു.

രാജു ഭായിക്ക് ആന്ധ്രയിലെ നക്‌സൽ മേഖലയിൽ വൻ സ്വാധീനമുള്ളതായി എക്‌സൈസ് വെളിപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ ലോറി ഡ്രൈവർ കുൽവന്ത് സിങ് ഇയാളുടെ വിശ്വസ്തനാണ്. വയനാട് തോൽപെട്ടി ചെക്ക് പോസ്റ്റിൽ കഴിഞ്ഞ മാസം പിടികൂടിയ 90 കിലോ കഞ്ചാവ് രാജു ഭായി കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ലോറിയുടെ ഉടമസ്ഥനും ഭായിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

കണ്ണൂർ സ്വദേശി ജിതിൻ രാജ് വഴിയാണ് രാജു ഭായി കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചത്. തടിക്കച്ചവടത്തിലെ പങ്കാളിത്തമാണ് ജിതിനെയും ജയനെയും അടുപ്പിച്ചത്. 30 ലക്ഷം രൂപ നൽകിയാണ് ഇവർ കഞ്ചാവ് വാങ്ങിയത്. 15 ലക്ഷം ജിതിനും ജയനും ചേർന്ന് മുതൽ മുടക്കി. ബാക്കി 15 ലക്ഷം രൂപ കഞ്ചാവ് വാങ്ങാൻ താൽപര്യം കാട്ടിയ കച്ചവടക്കാരിൽ നിന്നും വാങ്ങിയതാണ്. പ്രതികളെ പിടികൂടാൻ കേന്ദ്ര ഏജൻസികളുടേതടക്കം സഹായം തേടുമെന്ന് വീമ്പിളക്കിയ എക്‌സൈസാണ് ഇപ്പോൾ മൗനം പാലിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP