Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക തട്ടിപ്പിന് ആസൂത്രണം തുടങ്ങിയത് 2011ൽ; ശതകോടീശ്വരൻ എട്ട് കൊല്ലം മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായത് പാവങ്ങളുടെ പണം തട്ടിച്ച് പാപ്പർ ആയി മാറി സുഖ ജീവിതത്തിനോ? കോവിഡ് സ്ഥിരീകരിച്ച് മകളെ ചോദ്യം ചെയ്യാൻ വൈകുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി; തൃശൂരിൽ പ്രതികൾക്ക് വൻകിട ആശുപത്രിയുണ്ടെന്നും ആരോപണം; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്; സിബിഐ എത്തും മുമ്പ് തെളിവ് പരമാവധി ശേഖരിക്കാൻ പൊലീസും

സാമ്പത്തിക തട്ടിപ്പിന് ആസൂത്രണം തുടങ്ങിയത് 2011ൽ; ശതകോടീശ്വരൻ എട്ട് കൊല്ലം മുമ്പ് തൊഴിലുറപ്പ് തൊഴിലാളിയായത് പാവങ്ങളുടെ പണം തട്ടിച്ച് പാപ്പർ ആയി മാറി സുഖ ജീവിതത്തിനോ? കോവിഡ് സ്ഥിരീകരിച്ച് മകളെ ചോദ്യം ചെയ്യാൻ വൈകുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി; തൃശൂരിൽ പ്രതികൾക്ക് വൻകിട ആശുപത്രിയുണ്ടെന്നും ആരോപണം; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്; സിബിഐ എത്തും മുമ്പ് തെളിവ് പരമാവധി ശേഖരിക്കാൻ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പോപ്പുലർ ഫിനാൻസിലെ അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്. കേരളാ പൊലീസ് തന്നെ ഇതിനുള്ള നടപടികൾ തുടങ്ങി. 2,000 കോടി രൂപയുടെ സാമ്പത്തിക തിരിമിറി കേസിൽ വിവിധ സംസ്ഥാനങ്ങളിലും ഓസ്‌ട്രേലിയ അടക്കമുള്ള വിദേശ രാജ്യങ്ങളിലുമായി വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. പണം നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനു സൊസൈറ്റി രൂപീകരിക്കണമെന്ന നിർദ്ദേശം പൊലീസ് മുന്നോട്ടു വച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം റിയയെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷ. പോപ്പുലർ ഫിനാൻസ് ഉടമകൾ വിവിധ എൽഎൽപി (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്) കമ്പനികൾ വഴി സ്വീകരിച്ച നിക്ഷേപത്തിന്റെയും അതു വിദേശത്തേക്കടക്കം കടത്തിയതിനെക്കുറിച്ചും അന്വേഷണം ശരിയായ ദിശയിലാണെന്നും സൈമൺ പറയുന്നു.

വിപുലവും ആസൂത്രിതവുമായ തട്ടിപ്പാണു നടന്നത് എന്നതിൽ സംശയമില്ല. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഡൽഹി സംസ്ഥാങ്ങളിലെ ശാഖകൾ വഴിയാണ് പ്രധാനമായും തട്ടിപ്പു നടന്നത്. 350 ശാഖകളിലൂടെ സമാഹരിച്ച നിക്ഷേപത്തെക്കുറിച്ചും അതു കടത്തിയതിനെപ്പറ്റിയും സമഗ്രമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. പലയിടത്തും ഇവർക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ട്. ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സൈമൺ പറയുന്നു.

ആരിൽ നിന്ന് എത്ര പണം വാങ്ങി, ആർക്കൊക്കെ തിരിച്ചുകൊടുത്തു, ബാധ്യത ഏറ്റെടുക്കാൻ ആരെങ്കിലുമുണ്ടോ, രാജ്യത്തിനു പുറത്തേക്കു പോയ പണം എത്രയാണ്, അത് ഏതു രീതിയിൽ വിനിയോഗിച്ചിരിക്കുന്നു, മറ്റാർക്കെങ്കിലും പണം സൂക്ഷിക്കാനായി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിലൊക്കെ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് എസ് പി മനോരമയോട് പറഞ്ഞു. ബാധ്യതകൾ, അതിനുള്ള പോംവഴികൾ എന്ന കാര്യത്തിൽ ആർബിട്രേഷൻ ബോർഡിന്റേതാകും തീരുമാനമെന്നും വിശദീകരിച്ചു.

പ്രതികളായ അഞ്ചു പേരെയും വേഗത്തിൽ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞത് നേട്ടമായി പൊലീസ് കാണുന്നു. സിബിഐയിൽ പ്രവർത്തിച്ച, സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുള്ള ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സിബിഐക്കു വിട്ടാൽ അന്വേഷണ പുരോഗതി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ കൈമാറുമെന്നും എസ് പി അറിയിച്ചു.

തൊഴിലുറപ്പ് തൊഴിലാളിയായ കോടീശ്വരൻ

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പോപുലർ ഫിനാൻസ് ഉടമ തൊഴിലുറപ്പ് തൊഴിലാളിയെന്ന് രേഖയും അതിനിടെ പുറത്തു വന്നു. കോന്നി ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കാർഡ് പോപുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ 2011-12 കാലഘട്ടത്തിൽ കോന്നി ഗ്രാമപഞ്ചായത്തിൽനിന്ന് നേടിയിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ കോടതിയിൽ പാപ്പർ ഹരജി നൽകുമ്പോൾ സമർപ്പിക്കാൻ സ്വന്തമാക്കിയതാണിതെന്നാണ് കരുതുന്നത്.

വകയാറിലെ സ്വന്തം പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ കൂട്ടത്തിൽ ഇദ്ദേഹവും തൊഴിലുറപ്പ് തൊഴിലാളി വേതനം പറ്റിയിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. അപേക്ഷ നൽകിയാൽ സെക്രട്ടറിക്ക് കാർഡ് നൽകാം. ഈ വാർത്ത മാധ്യമമാണ് റിപ്പോർട്ട് ചെയ്യുന്നത്.

പറമ്പിൽ മഴക്കുഴി എടുക്കുന്നതിന്റെ പേരിൽ കാർഡ് സ്വന്തമാക്കിയെന്നാണ് കരുതുന്നത്. അടുത്ത ബന്ധുവായ മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്. 2000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തോമസ് ഡാനിയേലും ഭാര്യയും മൂന്ന് പെൺമക്കളും ചേർന്ന് നടത്തിയത്. എന്നാൽ, കോടികൾ നിക്ഷേപിച്ച പലരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

തട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും പോപ്പുലർ എം.ഡി.തോമസ് ദാനിയേലിന്റെ മകളുമായ ഡോ. റിയ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. 17-ന് രാത്രി നിലമ്പൂരിലെ ഭർതൃഗൃഹത്തിൽനിന്നാണ് അന്വേഷണസംഘം റിയയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. 18-ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കിയ റിയയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര സബ് ജയിലിലേക്ക് അയച്ചു.

കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. അഞ്ചാം പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അഞ്ചുപ്രതികളെയും ഒരുമിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി പരിഗണിക്കാൻ മാറ്റി. കസ്റ്റഡി അപേക്ഷ രണ്ടുദിവസം കഴിഞ്ഞ് പരിഗണിക്കാനായാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മാറ്റിവെച്ചത്.

മോദിക്ക് നിവേദനം

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകരുടെ സംഘടന പ്രധാനമന്ത്രിക്ക് നിവേദനം നൽകും നിവേദനം 26-ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൈമാറുമെന്ന് നിക്ഷേപകരുടെ ആക്ഷൻ കൗൺസിൽ കൺവീനർ സി.എസ്.നായർ പറഞ്ഞു. 50,000-ൽ അധികംപേർ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുണ്ട്. ചിലർ പുറത്ത് പറയാൻ മടിക്കുന്നുണ്ട്. ബിനാമി പേരിൽ പോപ്പുലർ ഉടമകൾക്ക് തൃശ്ശൂരിൽ വൻകിട ആശുപത്രി ഉണ്ടെന്നും വഞ്ചിക്കപ്പെട്ട നിക്ഷേപകർ ആരോപിക്കുന്നു.

പോപ്പുലർ ഉടമകളുടെ കുടുംബാംഗമായ ഓസ്‌ട്രേലിയയിൽ കഴിയുന്ന മേരിക്കുട്ടി ദാനിയേലിനെയും മകളെയും നാട്ടിലെത്തിച്ച് ചോദ്യം ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. 2014 മുതൽ പോപ്പുലറിലെ നിക്ഷേപങ്ങൾ വകമാറ്റി കടത്തുന്നുണ്ട് ഇതിന് പിന്നിൽ ഉടമകൾക്ക് പുറമേ ചില ബുദ്ധികേന്ദ്രങ്ങളും പ്രവർത്തിച്ചിട്ടുണ്ട്. അവരെയും കണ്ടെത്തണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP