Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ ജയിലുകളിൽ പഴയ പോലെ ഭക്ഷണ കൊതിയന്മാരില്ല; പാഴാക്കുന്നത് പോഷക ഭക്ഷണങ്ങൾ; ഭക്ഷണം വേസ്റ്റ് കൊട്ടയിൽ തള്ളുന്നത് ഒഴിവാക്കാൻ ഏഴംഗ കമ്മിറ്റിയുമായി ജയിൽ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ജയിലുകളിൽ ഭക്ഷണപ്രിയരില്ല. സംസ്ഥാനത്തെ ജയിലുകളിൽ പാഴാകുന്ന ഭക്ഷണ അളവിന് കയ്യും കണക്കുമില്ല. ഇതു തടയാനായി ഭക്ഷണത്തിന്റെ അളവു ക്രമീകരിക്കാൻ സംസ്ഥാന ന്യൂട്രീഷൻ ഓഫിസർ ഉൾപ്പെട്ട ഏഴംഗ കമ്മിറ്റിക്കു ജയിൽവകുപ്പ് രൂപം നൽകി. 35 വർഷം മുൻപ് നിശ്ചയിച്ച അളവിലാണ് ജയിലുകളിൽ ഓരോ തടവുകാർക്കും ഭക്ഷണം നൽകുന്നത്. 2014ൽ മെനു പരിഷ്‌കരിച്ചെങ്കിലും അളവിൽ മാറ്റം വരുത്തിയിരുന്നില്ല. പല ജയിലുകളിലും ബാക്കിവന്ന അവശിഷ്ടം ഓടയിലും മറ്റും തള്ളിയതു ജയിൽ സന്ദർശനത്തിനിടെ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം.

അരിയും ഗോതമ്പുമായി ദിവസം 650 ഗ്രാം ധാന്യമാണ് ഒരു തടവുകാരനു നൽകുന്നത്. ഇതിനു പുറമേ ഇറച്ചി, പച്ചക്കറി എന്നിവയെല്ലാം കൂടി ഒരു കിലോയോളം ഭക്ഷണമാണ് തടവുകാരനു ലഭിക്കുക. ആയിരം പേരുള്ള ജയിലിൽ 250 പേർക്കുള്ള ഭക്ഷണമെങ്കിലും കുപ്പത്തൊട്ടിയിൽ എത്തുന്നുവെന്നാണു കണ്ടെത്തൽ. പാഴാകുന്ന ഭക്ഷണത്തിന്റെ കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാവിലെ ഉപ്പുമാവിന് ഒരാൾക്കു 100 ഗ്രാം റവയാണു നൽകുന്നത്. ഇതു കുറവാണെന്ന പരാതിയെ തുടർന്ന് ഇതിലും മാറ്റം വരുത്തിയേക്കും. പല അളവിലും വലുപ്പത്തിലുമുള്ള പഴം ഉപ്പുമാവിന് ഒപ്പം നൽകുന്നത് ഒഴിവാക്കാൻ കറി നൽകാനും ആലോചനയുണ്ട്. ഭക്ഷണം പാഴാകുന്നത് ഒഴിവാക്കാൻ ചില ജയിലുകളിൽ അളവു കുറച്ചെങ്കിലും ബാക്കി വരുന്ന ധാന്യം എന്തുചെയ്യണമെന്നു നിർദ്ദേശമില്ലാത്തതിനാൽ അതും പ്രതിസന്ധിയായി. തുടർന്നാണ് ഭക്ഷണത്തിന്റെ അളവ് പുതുക്കാൻ ന്യൂട്രീഷൻ ഓഫിസർ കെ.ടി.ശ്രീലത കുമാരിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചത്.

കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമായതോടെ സംസ്ഥാനത്തെ ജയിലുകളിൽ മാനദണ്ഡങ്ങൾ കർശനമാക്കി. ജയിൽ ഡിജിപി ഋഷിരാജ് സിങ് ജയിൽ സൂപ്രണ്ടുമാർക്ക് ഇതു സംബന്ധിച്ചു നിർദ്ദേശം നൽകി. ജയിലുകളിൽ വീണ്ടും കോവിഡ് പടരുന്നത് ഒഴിവാക്കാനാണിത്.

തടവുകാരെ നിരീക്ഷിക്കാനും തിരക്കുള്ള ഗവ.ആശുപത്രികളിൽ ചികിത്സ തേടിയ തടവുകാർ ഉൾപ്പെടെയുള്ളവർ കോവിഡ് ലക്ഷണം കാണിച്ചാൽ ഉടൻ പരിശോധന നടത്താനും ഇവരുമായി സമ്പർക്കത്തിലായവരെ നിരീക്ഷിക്കാനും ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തി. മറ്റു നടപടികൾ:

തടവുകാരെ അകലം പാലിച്ചു പാർപ്പിക്കും. മാസ്‌ക് ഉപയോഗം, കൈ കഴുകൽ എന്നിവ കർശനമാക്കി. ദിവസേന തടവുകാർക്കു തെർമൽ സ്‌കാനർ പരിശോധന നടത്തും. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരെ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കും.രോഗലക്ഷണങ്ങൾ ഉണ്ടെന്നു സംശയമുണ്ടെങ്കിൽ 'സ്‌മെൽ ടെസ്റ്റി'നും വിധേയമാക്കും. കാപ്പിപ്പൊടി ഉപയോഗിച്ചാണു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP