Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൽപ്പകഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് സലാഹുദ്ദീൻ ബുഹാരി തങ്ങൾ; പീഡനത്തിന് ഇരയാക്കിയത് കാറിൽ വെച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച്; പെൺകുട്ടിയെ പ്രണയക്കെണിയിൽ വീഴ്‌ത്തിയത് വാടാനപ്പള്ളിയിൽ ഭാര്യയും നാല് മക്കളുമുള്ള വിവരങ്ങളും മറച്ചുവെച്ച്; രക്ഷിതാക്കൾ ഫോൺ പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു; കേസ് അട്ടിമറിക്കാൻ ഇരയുടെ രക്ഷിതാക്കൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്ത് ഉന്നതരും

കൽപ്പകഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് സലാഹുദ്ദീൻ ബുഹാരി തങ്ങൾ; പീഡനത്തിന് ഇരയാക്കിയത് കാറിൽ വെച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച്; പെൺകുട്ടിയെ പ്രണയക്കെണിയിൽ വീഴ്‌ത്തിയത് വാടാനപ്പള്ളിയിൽ ഭാര്യയും നാല് മക്കളുമുള്ള വിവരങ്ങളും മറച്ചുവെച്ച്; രക്ഷിതാക്കൾ ഫോൺ പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു; കേസ് അട്ടിമറിക്കാൻ ഇരയുടെ രക്ഷിതാക്കൾക്ക് പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്ത് ഉന്നതരും

ജാസിം മൊയ്തീൻ

മലപ്പുറം: കൽപകഞ്ചേരിയിൽ പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു പീഡനത്തിനിരയാക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു മതസ്ഥാപനത്തിലെ അദ്ധ്യാപകനായ സലാഹുദ്ദീൻ ബുഹാരിയാണ് പ്രതിസ്ഥാനത്തുള്ളത്. ഉന്നത ബന്ധങ്ങളുള്ള സലാഹുദ്ദീൻ കേസ് ഒതുക്കി തീർക്കാൻ വേണ്ടി വലിയ ശ്രമങ്ങൾ തന്നെയാണ് നടത്തുന്നത്.

പീഡനത്തിനിരയായ പെൺകുട്ടിക്ക് 17 വയസ്സും 8 മാസവും പ്രായമുള്ളപ്പോൾ വന്ന രണ്ട് വിവാഹ ആലോചനകൾ സലാഹുദ്ദീൻ ബുഹാരി ഇടപെട്ട് മുടക്കിയതോടെയാണ് വീട്ടുകാർക്ക് സംശയമായത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ഈ സമയത്ത് വിവാഹം നടത്തിയാൽ കേസ് ഉണ്ടാകുമെന്നും പറഞ്ഞാണ് സലാഹുദ്ദീൻ വിവാഹ ആലോചനകൾ മുടക്കിയത്. പിന്നീട് വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡന വിവരങ്ങൾ പുറത്തറിയുന്നത്. പെൺകുട്ടിയും സലാഹുദ്ദീനും തമ്മിലുള്ള ചാറ്റുകളും കണ്ടെത്തി.

ഇതിൽ പെൺകുട്ടിയുടെ ഫീസും ടൂറിനുള്ള പണവുമെല്ലാം താൻ നൽകാമെന്നും സലാഹുദ്ദീൻ പറയുന്നുണ്ട്. പെൺകുട്ടിക്ക് സലാഹുദ്ദീനെ ഇഷ്ടമാണെന്നും ഈ ചാറ്റിൽ പറയുന്നുണ്ട്. വാടാനപ്പള്ളിയിൽ ഭാര്യയും നാല് മക്കളുമുള്ള സലാഹുദ്ദീൻ ഈ വിവരങ്ങൾ മറച്ചുവെച്ചു കൊണ്ടാണ് വിദ്യാർത്ഥിയുമായി അടുപ്പത്തിലായത്. വിവാഹം കഴിക്കാമെന്ന് ഉറപ്പും നൽകി. ഒരു ദിവസം കാറിൽവെച്ച് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിക്കാനായി സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ ഒരു ചടങ്ങ് നടത്തി. കാറിൽ വെച്ച് നടത്തിയത് നിക്കാഹാണെന്ന് പെൺകുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു.

പ്രതിയുടെ സുഹൃത്തുക്കളായ രണ്ട് മദ്രസ അദ്ധ്യാപകരാണ് കാറിൽ വ്യാജ സാക്ഷികളായി ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. പിതാവിന്റെ ഫോണിൽ നിന്നായിരുന്നു പെൺകുട്ടി ആദ്യം സലാഹുദ്ദീനുമായി ചാറ്റ് ചെയ്തിരുന്നത്. എന്നാൽ കാറിൽ വെച്ച് നടന്ന ചടങ്ങിന് ശേഷം പെൺകുട്ടിക്ക് സലാഹുദ്ദീൻ പുതിയ ഫോണും സിംകാർഡും നൽകുകയായിരുന്നു. ഐപിസി 363, 354എ,പോക്സോ ആക്ട്, ജുവൈനൽ ജസ്റ്റിസ് ആക്ട്, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കൽപകഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസെടുത്തതോടെ സലാഹുദ്ദീൻ ബുഹാരി ഒളിവിൽ പോയിരിക്കുകയാണ്. സലാഹുദ്ദീൻ ബുഹാരിയുടെ സഹോദരനും വലിയ സാമ്പത്തിക നിലയുള്ള വ്യക്തിയാണ്. സമുദായ പിന്തുണയുമുള്ള ഇരുവർക്കും റിയൽഎസ്റ്റേറ്റ് ബിസിനസും വണ്ടിക്കച്ചവടവും ഉണ്ട്. ഇതിന് പുറമെ സലാഹുദ്ദീൻ ഇരിങ്ങാവൂർ മുസ്ലിം പള്ളിയിൽ ദർസ് നടത്തുകയും വിവിധ മഹല്ലുകളിൽ ഖത്തീബ് ആയി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. അതേ സമയം ആത്മീയത മുതലെടുത്തും ഉന്നത തല ബന്ധം ഉപയോഗിച്ചും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനോടകം കേസ് പിൻവലിക്കാനായി പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് പണവും മറ്റ് പാരിതോഷികങ്ങളും വിവിധയിടങ്ങളിൽ നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

അതേസമയം സലാഹുദ്ദീൻ കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും ശക്തമാണ്. സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP