Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്നു ചോദിച്ച നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല; ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്? ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത്; ലജ്ജയില്ലേ! നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സിനിമാ പ്രവർത്തകർക്കെതിരെ തുറന്നടിച്ചു നടി രേവതി സമ്പത്ത്

'ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്നു ചോദിച്ച നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല; ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്? ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത്; ലജ്ജയില്ലേ! നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സിനിമാ പ്രവർത്തകർക്കെതിരെ തുറന്നടിച്ചു നടി രേവതി സമ്പത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി പട്ടികയിൽ ഉണ്ടായിരുന്ന സിനിമാ പ്രവർത്തകർ ഒന്നൊന്നായി കൂറുമാറുന്ന അവസ്ഥ മലയാള സിനിമാ ലോകത്തെ ശരിക്കു ഞെട്ടിക്കുകയാണ്. കേസിനെ ദുർബലപ്പെടുത്തും വിധത്തിലുള്ള ഈ കൂറുമാറലിന് പിന്നിൽ അട്ടിമറിയാണെന്ന് ആക്ഷേപവും ശക്തമാണ്. അതേസമയം, മൊഴി മാറ്റി കൂറുമാറിയവർക്കെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടവർ കൂറുമാറിയവരെ രൂക്ഷമായി തന്നെ വിമർശിക്കുന്നു.

കൂട്ടത്തിൽ അതിശക്തമായ പ്രതികരണം നടത്തിയത് നടി രേവതി സമ്പത്താണ്. മുമ്പ് സിദ്ദിഖിനെതിരെ ഇവർ ഉന്നയിച്ച മീ ടൂ ആരോപണം ആവർത്തിച്ചു കൊണ്ടാണ് രേവതി സമ്പത്തിന്റെ പ്രതികരണം. ചരിത്രത്തിലെ ഒറ്റുകാരുടെ സ്ഥാനമായിരിക്കും നിങ്ങൾക്ക് എന്നു ഓർമ്മിപ്പിച്ചു കൊണ്ടാണ് സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ എന്നിവർക്കെതിരെ അവർ തുറന്നടിച്ചിരിക്കുന്നത്. നടൻ സിദ്ദിഖ് മുമ്പ് തന്നെ സമീപിച്ചിരുന്നു എന്ന ആരോപണവും അവർ ആവർത്തിക്കുന്നു.

രേവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ !
അവൾക്കൊപ്പം

2019 ൽ നടൻ സിദ്ദിഖിനെതിരേ മീടൂ ആരോപണവുമായി രേവതി രംഗത്ത് വന്നിരുന്നു. തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടുവെന്നുമാണ് രേവതി അന്ന് ഫേസ്‌ബുക്കിൽ കുറിച്ചത്. ഡബ്ല്യു.സി.സിയ്‌ക്കെതിരേ, കെ.പി.എ.സി. ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയത്.. ഈ ദൃശ്യങ്ങൾ വീണ്ടും വീണ്ടും കാണുമ്പോൾ സിദ്ദിഖിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കിയിരുന്നു.

അന്നത്തെ ഫേസ്‌ബുക്ക് പോസ്റ്റി ഇങ്ങനെയായിരുന്നു: 'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ എല്ലാം തുറന്നു പറയുന്നതിൽ നിന്ന് എന്നെ തടഞ്ഞുനിർത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററിൽ 2016ൽ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാൻ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സിൽ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവൾ സുരക്ഷിതയായിരിക്കുമോ എന്ന് ഞാൻ ചിന്തിക്കുകയാണ്. നിങ്ങളുടെ മകൾക്ക് സമാനമായ അനുഭവമുണ്ടായാൽ നിങ്ങൾ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാൾക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരൽ ചൂണ്ടാനാവുന്നത്? നിങ്ങൾ ഇത് അർഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കൂ? ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

അതിനിടെ കൂടെ നിൽക്കേണ്ട ഘട്ടത്തിൽ തന്നെ കൂറുമാറിയത് നാണക്കേടായതോടെ നടി ഭാമയും ഫേസ്‌ബുക്ക് പോസ്റ്റു ഡിലീറ്റു ചെയ്തു തടിയൂരി. സാക്ഷികളായ സിദ്ദിഖും ഭാമയും കേസിന്റെ വിചാരണ വേളയിൽ കൂറുമാറിയതോടെ ഭാമയുടെ ഫേസ്‌ബുക്ക് പേജിലും നിരവധി പേർ വിയോജിപ്പ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഭാമ പോസ്റ്റ് നീക്കം ചെയ്തത്. പ്രിയ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസമുണ്ടെന്നും പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നുമായിരുന്നു ഭാമയുടെ പഴയ പോസ്റ്റിൽ പറഞ്ഞിരുന്നത്.

പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ പ്രിയസുഹൃത്തിനെതിരെ നടന്ന ആക്രമണത്തിൽ എന്നെപോലെതന്നെ ഒരുപാട് പെൺകുട്ടികൾ അസ്വസ്ഥരാണ്. എങ്കിലും കുറ്റവാളികളെയെല്ലാം പിടികൂടാൻ കഴിഞ്ഞതിൽ വളരെ ആശ്വാസം. എത്രയും വേഗത്തിൽതന്നെ മറ്റു നടപടിക്രമങ്ങൾ നടക്കട്ടെ എന്നാഗ്രഹിക്കുന്നു. ഈ കേസിൽ എന്റെ സുഹൃത്തിന് അനുകൂലമായി പൂർണമായ നീതി നടപ്പിലാക്കാൻ കഴിയണമെന്ന് ആഗ്രഹിക്കുന്നു. ഇനിയും ഇതുപോലുള്ള അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പഴുതുകളടച്ച നിയമവ്യവസ്ഥിതി നമുക്ക് ആവശ്യമല്ലേ..?

ശിക്ഷാനടപടികളിൽ മാറ്റം വരേണ്ടതല്ലേ? എല്ലാ സ്ത്രീകൾക്കും നമ്മുടെ നാട്ടിൽ പേടി കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന ഒരു കാലം എന്നാണ് വരുന്നത്? 'എന്റെ പ്രിയസുഹൃത്തിന് എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങൾ ഓർക്കുക..'എല്ലാവരുടെയും നിറഞ്ഞ സ്നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.

യുവനടി ആക്രമിക്കപ്പെട്ട കേസിൽ സഹപ്രവർത്തകരായ നാല് പേരായ ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്. ദീലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നുവെന്ന ആദ്യമൊഴിയിൽ നിന്നാണ് ഇടവേള ബാബു പിന്മാറിയത്. തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നുവെന്നാണ് നടി പരാതിപ്പെട്ടത്.

2013 മാർച്ചിൽ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ദീലീപ് ഒന്നാം പ്രതി പൾസർ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയിൽ നിന്നാണ് ബിന്ദു പണിക്കർ കോടതിയിൽ മലക്കംമറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ഭാമയും കൂറൂമാറിയത്. അമ്മ സംഘടന സംഘടിപ്പിച്ച സ്റ്റേജ് ഷോ റിഹേഴ്‌സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തെ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ജാമ്യത്തിലിരിക്കുന്ന ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP