Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയമാധവന്റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികൾ ഒപ്പിട്ടുവെന്ന മൊഴിയും കളവ്; തന്റെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന സാക്ഷിയുടെ മൊഴി അതിനിർണ്ണായകം; മാനസിക വിഷമങ്ങൾ ഉണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നൽകിയിരുന്നുവെന്ന് രവീന്ദ്രന്റെ ഡയറി കുറിപ്പും തുമ്പായി; കരമന കൂടത്തിൽ കുടുംബത്തിലെ അസ്വാഭവിക മരണങ്ങളും കൂടുത്തായി മോഡൽ; നിർണ്ണായക തെളിവുകൾ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് സൂചന; കാര്യസ്ഥൻ രവീന്ദ്രൻ കുടുക്കിലേക്ക്

ജയമാധവന്റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികൾ ഒപ്പിട്ടുവെന്ന മൊഴിയും കളവ്; തന്റെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന സാക്ഷിയുടെ മൊഴി അതിനിർണ്ണായകം; മാനസിക വിഷമങ്ങൾ ഉണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നൽകിയിരുന്നുവെന്ന് രവീന്ദ്രന്റെ ഡയറി കുറിപ്പും തുമ്പായി; കരമന കൂടത്തിൽ കുടുംബത്തിലെ അസ്വാഭവിക മരണങ്ങളും കൂടുത്തായി മോഡൽ; നിർണ്ണായക തെളിവുകൾ ജില്ലാ ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് സൂചന; കാര്യസ്ഥൻ രവീന്ദ്രൻ കുടുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കരമന ജയമാധവൻ നായരുടെ മരണത്തിൽ നിർണായക കണ്ടെത്തലുകളുമായി പൊലീസ്. ജയമാധവന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് അദ്ദേഹത്തിന്റെ കുടുംബത്തിലെ കോടികളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ നടന്ന ഗൂഢാലോചനയെ കുറിച്ചും വിവരം കിട്ടി. ഇതോടെ ഉമാമന്ദിരത്തിന്റെ സ്വത്തുക്കളുടെ വിൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനും രജിസ്‌ട്രേഷൻ വകുപ്പിനും ജില്ലാ ക്രൈംബ്രാഞ്ച് കത്തു നൽകി. ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടിൽ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.

കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട എഫ്‌ഐആറിന്റെ പകർപ്പ് നേരത്തെ പുറത്തു വന്നിരുന്നു. കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കം പന്ത്രണ്ട് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. മുൻ ജില്ലാ കളക്ടറും മരിച്ച ഗോപിനാഥൻ നായരുടെ ബന്ധുവുമായ മോഹൻദാസ് പത്താം പ്രതിയാണ്. ഗൂഢാലോചന. സാമ്പത്തിക തട്ടിപ്പ്, ഭീഷണി എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയായ പ്രസന്നകുമാരിയുടെ മകൻ പ്രകാശിന് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തതായി എഫ്‌ഐആറിൽ പറയുന്നു. എന്നാൽ മരണത്തിലെ ദുരൂഹതയെ കുറിച്ച് എഫ്‌ഐആറിൽ പരാമർശിക്കുന്നില്ലായിരുന്നു. ഇതിലും വ്യക്തത വന്നതായാണ് ഇപ്പോൾ വരുന്ന സൂചന. എന്നാൽ പുതിയ കണ്ടെത്തലുകൾ കേസിന്റെ ഗതിയെ പോലും മാറ്റം.

ജയമാധവൻ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കൾ കാര്യസ്ഥനായ രവീന്ദ്രൻനായരും അകന്ന ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതാണ് വിവാദത്തിന് തുടക്കമിട്ടത്. അബോധാവസ്ഥയിൽ വീട്ടിൽ കണ്ട ജയമാധവൻ നായരെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചുവെന്നായിരുന്നു രവീന്ദ്രൻ നൽകിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കൾ വിൽക്കാൻ തനിക്ക് അനുമതി പത്രം നൽകിയെന്നും രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകൾ അസി.കമ്മീഷണർ സുൽഫിക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ചു. ജയമാധവൻ നായരെ താൻ ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി അതിനിർണ്ണായകമാണ്.

സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം അയൽവാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെതെന്നതും ദൂരൂഹമാണ്. ജയമാധവന്റെ വീട്ടിൽ വച്ച് വിൽപ്പത്രം തയ്യാറാക്കി സാക്ഷികൾ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒപ്പിട്ട സാക്ഷികളിൽ ഒരാളായ അനിൽ, തന്റെ വീട്ടിൽകൊണ്ടുവന്നാണ് രവീന്ദ്രൻ പേപ്പർ ഒപ്പിട്ടതെന്ന് പൊലീസിനെ അറിയിച്ചു. മാനസിക വിഷമങ്ങൾ ഉണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നൽകിയിരുന്നുവെന്നതിന് രവീന്ദ്രൻ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്.

ജയമാധവന്റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെയുള്ളവർ യോഗം ചേർന്ന് രേഖകളുണ്ടാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൂടത്തിൽ കുടുംബാംഗമായ പ്രസന്നകുമാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വത്ത് തട്ടിപ്പു മാത്രം കേന്ദ്രീകരിച്ചാണ് കരമന പൊലീസ് എഫ്ഐആറിട്ടിരിക്കുന്നത്. ജയമാധവൻ നായരുടെ അധീനതയിലുണ്ടായിരുന്ന കോടികളുടെ ഭൂമിയും വീടും തട്ടിയെടുത്തതു മൂന്നുതരത്തിലാണെന്നാണ് റിപ്പോർട്ട്. ഏറ്റവും ആദ്യം ജയമാധവൻ നായർ ജീവിച്ചിരിക്കെ, ബന്ധുവായ പ്രകാശും സഹായികളായ രവീന്ദ്രൻ നായരും സഹദേവനും ചേർന്ന് ഭൂമി കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ജയമാധവൻ നായരെയും ബന്ധുക്കളെയും കൊണ്ട് കോടതിയിൽ കേസ് കൊടുപ്പിച്ചു.

ഒടുവിൽ കേസ് ഒത്തുതീർപ്പാക്കിയതിലൂടെ രക്തബന്ധമില്ലാത്ത രവീന്ദ്രൻ നായരും സഹദേവനും ഉൾപ്പടെയുള്ളവർ ഭൂമി വീതിച്ചെടുത്തു. രണ്ടാമതായി ജയമാധവൻ നായരുടെ കൈവശമുള്ള ഭൂമി വിറ്റ് ആ പണം രവീന്ദ്രൻ നായർ കൈക്കലാക്കി. മൂന്നാമതായി രവീന്ദ്രൻ നായരും സുഹൃത്ത് അനിൽകുമാറും വീട്ടുജോലിക്കാരിയായ ലീലയും ചേർന്ന് ഗൂഢാലോചന നടത്തി വിൽപത്രം തയാറാക്കിയും ഭൂമിയും വീടും തട്ടിയെടുത്തെന്നും പൊലീസ് പറയുന്നു. പ്രതികളിൽ ജയമാധവന്റെ ചില ബന്ധുക്കളുമുണ്ട്. മരിച്ച ജയപ്രകാശിന്റെ ചികിത്സാ രേഖ പുറത്തു വന്നു. പക്ഷാഘാതവും ന്യുമോണിയയുമാണ് മരണകാരണമെന്ന് ചികിത്സാ രേഖയിൽ പറയുന്നു. യഥാർത്ഥ മരണ കാരണം കണ്ടെത്തിയിട്ടുമില്ല. ജയപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത് കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. ആശുപത്രിയിൽവച്ച് മരിച്ചിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല. 2012 സെപ്റ്റംബർ 17നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജയപ്രകാശ് മരിച്ചത്. വേലക്കാരി ലീല പതിനൊന്നാം പ്രതിയാണ്. ഗുഢാലോചന, സ്വത്ത് തട്ടിയെടുക്കൽ, വധഭീഷണി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ദുരൂഹമരണങ്ങളെ കുറിച്ച് എഫ്ഐആറിൽ പരാമർശമില്ല.

ജില്ലാ ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയതിനെ തുടർന്ന് വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് സ്വത്ത് തട്ടിയെടുത്തതിന് പൊലീസ് കേസെടുത്തിട്ടുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവൻനായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രൻ നായർക്കാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. വിൽപ്പത്രത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശുപാർശ ചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനെതിരെ രവീന്ദ്രൻനായരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്ഐ ശശിധരൻപിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടതായും രവീന്ദ്രൻനായർ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ക്രൈംബ്രാഞ്ച് തനിക്കെതിേര റിപ്പോർട്ട് നൽകിയതെന്ന് രവീന്ദ്രൻനായർ പറയുന്നു. ഇതിനിടെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകൻ സുനിൽ രംഗത്തെത്തിയിരുന്നു. മരണം സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും സുനിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP