Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയത്; ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയം; സാമ്പത്തികനേട്ടം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എൻഐഎയുടെ വാദം

സ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയത്; ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയം; സാമ്പത്തികനേട്ടം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എൻഐഎയുടെ വാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ അതിനിർണായക നീക്കങ്ങളുമായി എൻഐഎ. യുഎഇ കോൺസുലേറ്റിലും അന്വേഷണം നീളുമെന്ന കാര്യം ഉറപ്പായി. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് എൻഐഎ കോടതിയെ അറിയിച്ചു. സ്വർണ്ണക്കടത്തിലെ നിർണായക വിവരങ്ങളെ കുറിച്ച് ഇവർക്കാണ് അറിവുള്ളതെന്ന സൂചനയാണ് കോടതിയിൽ എൻഐഎ അറിയിച്ചിരിക്കുന്നത്. വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും ദേശീശ അന്വേഷണ ഏജൻസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി ഡാക് പരിശോധിച്ച് വരികയാണെന്നും എൻഐഎ കോടതിയിൽ പറഞ്ഞു.

വിദേശത്ത് നിന്ന് നയതന്ത്രബാഗിൽ എത്തിയ ഖുറാൻ പുറത്ത് വിതരണം ചെയ്തതിൽ കോൺസുലേറ്റിനെ എതിർ കക്ഷിയായി കസ്റ്റംസ് കേസെടുത്തതിന് പിന്നാലെയാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെക്കുറിച്ച് കൂടി അന്വേഷിക്കണമെന്ന് എൻഐഎ നിലപാട് വ്യക്തമാക്കുന്നത്. പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ എഠുത്തു പറയുന്നുണ്ട്.

വിദേശത്ത് നിന്ന് പല തവണയായി വലിയ അളവിൽത്തന്നെ സ്വർണം വിവിധ വിമാനത്താവളങ്ങളിലൂടെ ഇന്ത്യയിലേക്ക് പ്രതികൾ ഗൂഢാലോചന നടത്തി എത്തിച്ചിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയായിരുന്നു പ്രധാനമായും കടത്ത്. ഇന്ത്യയിലും വിദേശത്തുമുള്ള, വൻസ്വാധീനമുള്ള ആളുകളുൾപ്പെട്ട വിശാലമായ ഗൂഢാലോചന ഇതിൽ നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയിട്ടുള്ളത്. ഇത് പലർക്കായി വിതരണം ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. ഇതിൽ നിന്ന് പ്രതികൾക്ക് സാമ്പത്തികനേട്ടം ഉണ്ടായിട്ടുണ്ടെന്നും, ഈ കടത്ത് തീവ്രവാദഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും വെളിവായി- എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.

ഇതിന്റെ തുടർന്നുള്ള ഘട്ടങ്ങളിലെ അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടത് അത്യാവശ്യമാണ്. വലിയ സ്വാധീനമുള്ള വ്യക്തികൾക്കും, കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും ഇതിലെ ഗൂഢാലോചനയിൽ എന്താണ് പങ്കെന്ന വിവരം വിശദമായി അന്വേഷിക്കണം. സ്വർണക്കടത്തിനുള്ള ഗൂഢാലോചന വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് നടന്നത്. ഇതിന്റെ തെളിവുകൾ ശേഖരിക്കാൻ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തിരുവനന്തപുരത്തെ സി- ഡാക് ഓഫീസിൽ സൈബർ ഫൊറൻസിക് അനാലിസിസിനായി നൽകിയിട്ടുണ്ട്. ഇവയുടെ എല്ലാം Mirror images എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച് വരികയാണ്. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം പൂർത്തിയായി വരുന്നതേയുള്ളൂ. അത് ലഭിക്കുന്ന പക്ഷം, ഡിജിറ്റൽ തെളിവുകൾ കൂടി മുൻനിർത്തി, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അത് ഈ കേസിൽ നിർണായകവുമാണ്. മാത്രമല്ല, നിലവിൽ ലഭിച്ചിട്ടുള്ള ഡിജിറ്റൽ തെളിവുകൾ തന്നെ, പ്രതികൾ എൻഐഎ കസ്റ്റഡിയിൽ തുടരേണ്ടതുണ്ട് എന്ന് തെളിയിക്കുന്നതാണ്.

വിദേശത്ത് നിന്ന് വലിയ തോതിൽ സ്വർണം കടത്തിയതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഈ പണം തീവ്രവാദപ്രവർത്തനങ്ങൾക്കും മറ്റ് നിയമവിരുദ്ധപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ നീക്കം നടന്നിരുന്നു. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജ് ഒരു കവചമായി ഉപയോഗിക്കുക വഴി, യുഎഇ എന്ന രാജ്യവുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധത്തെത്തന്നെ തകർക്കാവുന്ന പ്രവൃത്തിയാണ് പ്രതികൾ ചെയ്തത്. ഈ പണം ആരിലേക്ക് എങ്ങനെയാണ് എത്തിയിരുന്നതെന്നതടക്കം ഇനിയും അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. ഇത് ആഴത്തിൽ അന്വേഷിക്കേണ്ടതാണ്. അന്വേഷണം പുരോഗമിക്കുന്നു തുടങ്ങി വിവരങ്ങളാണ് എൻഐഎ കോടതിയിൽ ബോധിപ്പിച്ചത്.

അതിനിടെ സ്വപ്ന സുരേഷ് അടക്കമുള്ള 12 പ്രതികളുടെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇവരെ കോടതിയിൽ വീഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കിയിരുന്നു. ശാരീരിക അവശതകളുണ്ട്, ജാമ്യം തരണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും, കോടതി ഇത് തള്ളി. നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിന് പിന്നാലെ ഉയർന്നു മതഗ്രന്ഥ വിഷയവും വിവാദമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പാഴ്‌സൽ സംസ്ഥാനത്ത് എത്തിയത്. ഇക്കാര്യം മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം ഡിപ്ലോമാറ്റിക് പ്രതിനിധികൾക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും നയതന്ത്ര ചാനലിലൂടെ എന്തെല്ലാം കൊണ്ടു വരാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന പ്രോട്ടോകോളിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥം കൊണ്ടുവരാം. എന്നാൽ ഒരു നയതന്ത്ര പ്രതിനിധിക്കോ ഉദ്യോഗസ്ഥനോ ഇന്ത്യയിലേക്ക് പ്രവേശിക്കണമെങ്കിൽ എന്തൊക്കെ കൊണ്ടു വരുന്നു എന്നതു സംബന്ധിച്ച സത്യവാങ്മൂലം ഒപ്പിട്ടു നൽകണം എന്നത് അടക്കമുള്ള വ്യവസ്ഥയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP