Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ മുഖ്യമന്ത്രിയായ താങ്കൾ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകൾ വസ്തുകളല്ലാതാവില്ല; താങ്കളുടെ ഓഫീസിന് തൊട്ടടുത്തു തന്നെയാണ് കള്ളക്കടത്തുകാർ ശിവശങ്കരന്റെ സഹായത്തോടെ താവളമുണ്ടാക്കിയത്; .ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പരമരഹസ്യമായി തലയിൽ മുണ്ടിട്ട് മന്ത്രി എന്തിന് പോയി? കോവിഡ് മറയാക്കി മാത്രം സർക്കാർ നടത്തിയ എത്ര അഴിമതികളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്? മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിനെതിരായ ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധങ്ങൾ ഉയരുമ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനും അസ്വസ്ഥനുമാകുന്നു. ക്ഷോഭിക്കാതെ വ്യക്തമായ മറുപടിയാണ് ആവശ്യമെന്ന് ചെന്നിത്തല വിമർശിക്കുന്നു. നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഉയർന്ന സാഹചര്യത്തിലാണ് ചെന്നിത്തല പിണറായിക്ക് തുറന്ന കത്തെഴുതിയത്

കത്തിന്റെ പൂർണരൂപം വായിക്കാം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാതെ വന്നപ്പോൾ സാങ്കല്പികമായ കെട്ടുകഥകളുണ്ടാക്കി പ്രതിപക്ഷം അപവാദം പ്രചരിപ്പിക്കുകയാണെന്നാണല്ലോ താങ്കൾ കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ താങ്കൾ അസ്വസ്ഥനും ക്ഷുഭിതനുമാവുകയും ചെയ്യുന്നു.

സംസ്ഥാനത്തെ മുഖ്യമന്ത്രിയായ താങ്കൾ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിച്ചതു കൊണ്ടു മാത്രം വസ്തുതകൾ വസ്തുകളല്ലാതാവില്ല എന്ന് വിനീതമായി അറിയിക്കട്ടെ. താങ്കൾ കണ്ണടച്ചതു കൊണ്ടു മാത്രം ലോകം മുഴവൻ ഇരുളാവുകയുമില്ല.കെട്ടുകഥകളെന്ന് താങ്കൾ പറയുമ്പോൾ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചതെന്താണെന്ന് നമുക്ക് പരിശോധിക്കാം. യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിൽ നിന്ന് കസ്റ്റംസുകാർ കള്ളക്കടത്ത് സ്വർണം പിടികൂടിയതോടെയാണല്ലോ ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കമായത്.

ഇതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് എന്ന സ്ത്രീ അറസ്റ്റിലായി. നോക്കുമ്പോൾ സ്വപ്ന മുഖ്യമന്ത്രിക്ക് കീഴിൽ ഉന്നത ഉദ്യോഗസ്ഥയാണ് അവർ. അതും യോഗ്യത ഇല്ലാതെ പിൻവാതിൽ വഴി കയറിയപ്പറ്റിയയാൾ. ഈ സ്പനയ്ക്കും സംഘത്തിനും എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് താങ്കളുടെ ഏറ്റവും വിശ്വസ്തനായിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണെന്നും തെളിഞ്ഞു.

താങ്കളുടെ ഓഫീസിന് തൊട്ടടുത്തു തന്നെയാണ് കള്ളക്കടത്തുകാർ ശിവശങ്കരന്റെ സഹായത്തോടെ താവളമുണ്ടാക്കിയത്. അദ്ദേഹം സസ്‌പെൻഷനിലായി. കേന്ദ്ര ഏജൻസികൾ മാറി മാറി ശിവശങ്കരനെ ചോദ്യം ചെയ്തു. ഇതൊന്നും കെട്ടുകഥയല്ലല്ലോ?

ഇതിനിടയിലാണ് താങ്കളുടെ മന്ത്രിസഭയിൽ താങ്കൾക്ക് ഏറ്റവും പ്രിയപ്പെട്ടവനായ മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണം ഉയരുന്നത്. സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്നാണ് ആദ്യം പുറത്തു വന്ന വിവരം. പിന്നാലെ വിദേശ രാഷ്ട്രങ്ങളുമായി ഇടപാട് നടത്തുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ ലംഘിച്ചു കൊണ്ടു കിറ്റുകളും പാർസലുകളും നയതന്ത്ര ചാനൽ വഴി മന്ത്രി ഇറക്കുമതി ചെയ്തു എന്നതിന്റെ തെളിവുകളും പുറത്തു വന്നു.

ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സംസ്ഥാനത്തെ ഒരു മന്ത്രി ഭരണഘടനയും രാജ്യത്തെ നിയമങ്ങളും അനുസരിക്കാൻ ബാദ്ധ്യസ്ഥനാണെന്ന് താങ്കൾ സമ്മതിക്കുമല്ലോ? പക്ഷേ ഇവിടെ അത് ലംഘിച്ചാണ് ഇടപാട് നടത്തിയത്. അത് കുറ്റകരമല്ലേ? മാത്രമല്ല മന്ത്രി കെ.ടി.ജലീൽ ഇങ്ങനെ ഇറക്കുമതി ചെയ്ത 4500 കിലോയോളം ഭാരം വരുന്ന പാഴ്‌സലിൽ എന്താണ് യഥാർത്ഥിലുള്ളതെന്ന കാര്യത്തിൽ സംശയമുയർന്നു.

മതഗ്രന്ഥങ്ങളാണെന്ന് കെ.ടി.ജലീൽ പറയുന്നു. എങ്കിൽ എന്തിന് അത് പരമരഹസ്യമായി സർക്കാർ വാഹനത്തിൽ തന്നെ് മലബാറിലേക്കും കേരളത്തിന് പുറത്തേക്കും കൊണ്ടു പോയി? മതഗ്രന്ഥങ്ങൾ മാത്രമാണ് പാഴ്‌സലിലെങ്കിൽ തൂക്ക വ്യത്യാസമെങ്ങനെ വന്നു?

ഇക്കാര്യത്തിൽ മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ലെങ്കിൽ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പരമരഹസ്യമായി തലയിൽ മുണ്ടിട്ട് മന്ത്രി എന്തിന് പോയി? ഇതിനെല്ലാത്തിനും മറുപടി കിട്ടേണ്ടതുണ്ട്. ഇതും പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടാക്കിയ കെട്ടു കഥയല്ലല്ലോ?

ജലീൽ വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിന് തീപിടിച്ചത്. നയതന്ത്ര ബാഗേജുവഴിയുള്ള ഇറക്കുമതി സംബന്ധിച്ച കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ആരാഞ്ഞതിന് തൊട്ടു പിന്നാലെ സുപ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന ഓഫീസിൽ മാത്രം ഇത്ര കൃത്യമായി തീപിടിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിട്ടില്ല. ഇതും കെട്ടിച്ചമച്ച കഥയല്ലല്ലോ? ഇതു സംബന്ധിച്ച അന്വേഷണം എവിടെ എത്തി?

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മയക്കു മരുന്നു കടത്തു സംഘവുമായും സ്വർണ്ണക്കടത്തു സംഘവുമായും ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ ഇതിനിടിയിൽ പുറത്തു വന്നു.

ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തു. ഇതും കെട്ടിച്ചമച്ച സാങ്കല്പിക കഥയല്ലല്ലോ? താങ്കളുടെ പാർട്ടി സെക്രട്ടറിയുടെ മകന് എതിരെ ഇത്രയും ഗുരുതരമായ ആരോപണമുയർന്നിട്ടും താങ്കൾക്ക് അതിൽ ഉത്കണ്ഠ ഉണ്ടാകാതിരിക്കുന്നത് അത്ഭുതകരമാണ്.

ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി പ്രോജക്ടിൽ താൻ ഒരു കോടി രൂപ കമ്മീഷൻ പറ്റിയതായി സ്പ്നാ സുരേഷ് മൊഴി നൽകിയതും ഇതിനിടയിലാണ്. എന്നാൽ ഒരു കോടിയല്ല, നാല് കോടിയാണ് കമ്മീഷനെന്ന് പറഞ്ഞതും താങ്കളുടെ മാധ്യമ ഉപദേഷ്ടാവല്ലേ? അത് ശരിയാണെന്ന് പറഞ്ഞത് താങ്കളുടെ മന്ത്രിസഭയിലെ അംഗങ്ങളായ തോമസ് ഐസക്കും എ.കെ.ബാലനുമല്ലേ?

പാവങ്ങൾക്ക് വീടു വച്ചു കൊടുക്കാനെന്ന പേരിൽ രൂപീകരിച്ച ലൈഫ് മിഷൻ പദ്ധതി ചിലർക്ക് കമ്മീഷൻ തട്ടാനുള്ള ഉപാധിയായല്ലേ മാറിയത്? ഇതു ഉൾപ്പടെ വിദേശത്ത് നിന്ന് പ്രളയ സഹായ ഫണ്ട് സ്വരൂപിച്ചതിൽ വൻ തട്ടിപ്പ് നടന്നതായുള്ള വാർത്തകളും പുറത്തു വരുന്നു. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെയാണ് ഈ പണമിടപാടുകളെല്ലാം നടന്നിരിക്കുന്നത്. അത് ചട്ടവിരുദ്ധമല്ലേ? ഇവയും ആരെങ്കിലും ഭാവനയിൽ മെനഞ്ഞെടുത്ത കഥകളല്ലല്ലോ?

അഴിമതി തൊട്ടു തീണ്ടാത്ത സർക്കാർ എന്നാണല്ലോ താങ്ങൾ താങ്കളുടെ മന്ത്രിസഭയെക്കുറിച്ച് പറഞ്ഞത്. എന്നാൽ കോവിഡ് മറയാക്കി മാത്രം സർക്കാർ നടത്തിയ എത്ര അഴിമതികളാണ് പ്രതിപക്ഷം പുറത്തു കൊണ്ടു വന്നത്?

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് മറിച്ച് നൽകുന്നതിനുള്ള സ്പ്രിംഗളർ ഇടപാട്, പമ്പാ മണൽ കൊള്ള, ബെവ്‌കോ ആപ്പ് അഴിമതി, ഇ മൊബിലിറ്റി പദ്ധതി തട്ടിപ്പ്, കൺസൾട്ടൻസി തട്ടിപ്പുകൾ, അനധികൃത നിയമനങ്ങൾ തുടങ്ങിവ ഏതെങ്കിലും ഇല്ലാക്കഥകളാണെന്ന് പറയാൻ കഴിയുമോ ?

ഇതിൽ പമ്പാ മണൽ കടത്ത് കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സർക്കാരാണിത്. വിജിലൻസ് അന്വേഷണത്തെപ്പോലും ഭയക്കുന്ന സർക്കാരണിതെന്നല്ലേ ഇത് തെളിയിക്കുന്നത്?

ഇവയിലെല്ലാം വ്യക്തമായ മറുപടി പറയുന്നതിന് പകരം കെട്ടുകഥകളാണെന്ന് പൊതുവേ പറഞ്ഞ് യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനാണ് താങ്കൾ ശ്രമിക്കുന്നത്. താങ്കളുടെ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് കേരളത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ ചരിത്രത്തിലെപ്പോഴെങ്കിലും ഇത്രയധികം ഗുരുതരമായ ആരോപണങ്ങൾ നേരിട്ട് മറ്റൊരു മന്ത്രിസഭയുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹപരമുൾപ്പടെ ഇത്രയും ഗൗരവമുള്ള ആരോപണങ്ങൾ ഇതിന് മുൻപുണ്ടായിട്ടുണ്ടോ? പാർട്ടി സെക്രട്ടറിയുടെ മകനെതിരെ ഇങ്ങനെ ആരോപണമുണ്ടായി്ട്ടുണ്ടോ?

ഈ മന്ത്രിസഭ എന്തുമാത്രം ജീർണ്ണിക്കുകയും ജനവിരുദ്ധമാവുകയും ചെയ്തു എന്നാണ് പുറത്തു വന്നിട്ടുള്ള ആരോപണങ്ങൾ കാണിക്കുന്നത്. ഈ മന്ത്രിസഭ അധികാരത്തിൽ തുടരുന്നത് ഈ സംസ്ഥാനത്തെ ജനങ്ങൾക്ക് നാണക്കേടും അവരോടുള്ള വെല്ലുവിളിയുമാണ്.

സംസ്ഥാനത്തുടനീളം അലയടിക്കുന്ന ജനവികാരത്തെ ഉരുക്കു മുഷ്ഠി കൊണ്ട് നേരിടാമെന്നാണ് കരുതുന്നതെങ്കിൽ താങ്കൾക്ക് തെറ്റിപ്പോയെന്നാണ് എനിക്ക പറയാനുള്ളത്. അന്തരീക്ഷം കൂടുതൽ മലിനപ്പെടുന്നതിന് മുൻപ് രാജി വച്ച് ഒഴിയുകയാണ് താങ്കൾക്ക് അഭികാമ്യമെന്ന് ഓർമ്മപ്പെടുത്തട്ടെ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP