Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; 'പെരിയ' നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും; രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃത പ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട് കേരളം ഞെട്ടിയതാണ്; കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്; അന്വേഷണം സിബിഐയിലേക്കെത്തിയാൽ പാർട്ടിയിലെ ഉന്നതരിലേക്കും കേസെത്തും; 'പെരിയ' നേതാക്കൾ ഉള്ളിലായാൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

പെരിയകേസ് അന്വേഷണം സിബിഐ അന്വേഷിക്കുന്നതിനെതിരെ കേരളാ സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയിതുവെന്ന വാർത്ത കണ്ടു. എന്തൊരനീതിയാണ് സർക്കാർ ആ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബാംഗങ്ങളോടും പൊതുസമൂഹത്തിനോടും ചെയ്യുന്നത്? ഇരുളിന്റെ മറവിൽ വടിവാളും കൊണ്ട് ആക്രമിക്കാൻ പോയപ്പോൾ കൊല്ലപ്പെട്ടവരല്ല കൃപേഷും ശരത് ലാലും.

പെരിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരിൽ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകൾക്കൊപ്പം നില്ക്കാതെ വേട്ടക്കാർക്കൊപ്പം നില്ക്കുന്ന,അവരെ ഏതുവിധേനയും സംരക്ഷിക്കാൻ കച്ചക്കെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ നെറികേട് കണ്ട്. അന്നുമിന്നും ഈ സർക്കാരിനോട് ചോദിക്കാനുള്ളത് ഒന്നുമാത്രം. ഒരു കുറ്റാന്വേഷണ ഏജൻസിയുടെ ഫ്രീ ആൻഡ് ഫെയർ ആയിട്ടുള്ള അന്വേഷണത്തെ ഭയക്കാൻ മാത്രം എന്ത് നിഗൂഢതയാണ് നിങ്ങളുടെ പാർട്ടിക്കും സർക്കാരിനും ഈ മൃഗീയ കൊലപാതകത്തോടുള്ളത്?

ഒരു കൊലപാതക കേസ് കൃത്യമായി അന്വേഷിക്കാതിരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ അതിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച് ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും.? കേരള പൊലീസിന്റെ അതിദുർബ്ബലമായ കുറ്റപത്രം തള്ളി ഹൈക്കോടതി ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ എതിർക്കാൻ മാത്രം ഒരു കോടിയിലേറെ രൂപ വറുതിയിൽ എരിപൊരിക്കൊള്ളുന്ന ഒരു സർക്കാർ ചെലവഴിച്ചത്,ഇനിയും ചെലവഴിക്കാൻ പോകുന്നത് എന്തിനായിരിക്കും. ? സ്വന്തം പാർട്ടിയിലെ കൊടും ക്രിമിനലുകളെ രക്ഷിക്കാൻ മുടക്കുന്ന തുക ഗതിയില്ലാതെ വട്ടം കറങ്ങുന്ന ,രണ്ട് വൻ പ്രളയവും കൊറോണയെന്ന മഹാമാരിയും വട്ടം കറക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കയ്യിൽ നിന്നും പിടിച്ചു പറിച്ച നികുതി പണമല്ലേ സർക്കാരേ? നിയമസഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് ഇനിയും സർക്കാർ ഖജനാവിലെ പണം കൊണ്ടുതന്നെ അപ്പീൽ പോകുമെന്നു വെല്ലുവിളിക്കാൻ ധൈര്യമുള്ള മുഖ്യമന്ത്രി ഈ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? സമൂഹമനസാക്ഷിക്ക് മുന്നിൽ ഈ ദാരുണകൊലപാതകം പതംപറഞ്ഞു നിരത്തിവയ്ക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.ഒക്കെയും ഭരണകുടത്തിനെതിരെ വിരൽചൂണ്ടാൻ പാകത്തിനുള്ളവയാണവ. ഇതിനൊക്കെയും ഉത്തരം നല്കാൻ കഴിയുമോ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിക്ക്?

സിബിഐ കേസ് ഏറ്റെടുത്താൽ കേരളാ പൊലീസിന്റെ മനോവീര്യം തകർന്നുപോകുന്നത് തടയാൻ വേണ്ടി കഷ്ടപ്പെടുന്ന,അതിനു വേണ്ടി ഇല്ലായ്മയ്ക്കിടയിലും കോടികൾ ചെലവാക്കുന്ന സർക്കാറിന്റെ മനസ്സ് ആരും കാണാതെ പോകരുത്. നിങ്ങളുടെ പാർട്ടിക്കോ നേതാക്കൾക്കോ ഇതിൽ പങ്കില്ലെങ്കിൽ പിന്നെന്തിനാണ് ഈ കേസിന്മേലുള്ള പിടിവിടാതെ തുടരാതെ പിന്തുടരുന്നത്.? സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാൻ സുപ്രീംകോടതിയിൽനിന്നുള്ള സീനിയർ അഭിഭാഷകരെ കൊണ്ടുവന്നാണ് സർക്കാർ വാദിച്ചത്. തുടക്കത്തിൽ കേസ് ഏറ്റെടുത്ത അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസായി നൽകിയത്. പിന്നീട് വന്ന അഡ്വ. മനീന്ദർ സിങിന് 20 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് ഒരു ലക്ഷവും നൽകി. ഇതിനു പുറമെ നവംബർ മാസത്തെ രണ്ട് സിറ്റിങിൽ മനീന്ദറിനു 40 ലക്ഷവും പ്രഭാസ് ബജാജിനു രണ്ട് ലക്ഷവുമാണ് ഫീസ്. സിബിഐ അന്വേഷണം നടക്കാതിരിക്കാൻ വേണ്ടി മാത്രം സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയാണ്. പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മൾ ചോദിക്കരുത്.

കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷൻ ടീമാണ്. അന്വേഷണം സിബിഐയിലേക്കെത്തിയാൽ അവർ വഴി പാർട്ടിയിലെ പല ഉന്നതരിലേയ്ക്കും കേസെത്തും. ഇതിനെ തടയിടാനാണ് പാർട്ടിയും സർക്കാരും ശ്രമിക്കുന്നത് . പെരിയകേസ് സിബിഐ അന്വേഷിക്കുകയാണെങ്കിൽ വിപ്ലവപ്പാർട്ടിയിലെ പെരിയ നേതാക്കൾ അകത്താകും. ഇത് സർക്കാരിനും പാർട്ടിക്കും വ്യക്തമായിട്ടറിയാം. ഹൈക്കോടതിയിൽ നടത്തിയ അപ്പീൽ നാടകം പൊളിഞ്ഞു. സുപ്രീം കോടതിയിൽ പോയാലും കേസ് സിബിഐക്ക് വിടാനേ സുപ്രീം കോടതിയും പറയൂ. അത് പാർട്ടിക്ക് അറിയാതെയല്ല.പിന്നെ എന്തിനാണ് അപ്പീൽ പോകുന്നതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രം. തെരഞ്ഞെടുപ്പ് വരുന്നത് വരെ കേസന്വേഷണം നടക്കരുത്. പാർട്ടിയിലെ 'പെരിയ'നേതാക്കൾ ഉള്ളിലായാൽ പിന്നെ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന് വിപ്ലവപ്പാർട്ടിക്കറിയാം. പെരിയ ഇരട്ടകൊലപാതകം പെരിയ പാതകമായി സമൂഹമനസാക്ഷിക്ക് മുന്നിൽ നില്ക്കുന്ന കാലത്തോളം കണ്ണിൽ പൊടിയിട്ട് തടിത്തപ്പാമെന്ന് സർക്കാർ കരുതേണ്ട.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP