Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ ആയിരുന്ന സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടി രാഷ്ട്രീയ എതിരാളികൾ; രണ്ടാം ജന്മത്തിൽ ശതകോടി വളർച്ചയുമായി വ്യവസായ പ്രമുഖനായി; ചെമ്മീൻ കച്ചവടം പച്ചപിടിച്ചപ്പോൾ എളമരവും സുധാകരനും ബേബിയും വരെ സുഹൃത്തുക്കൾ; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് നിർമ്മിക്കുന്നതും ജലീലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; അനസ് മണാറയുടെ രാഷ്ട്രീയം തെളിയുമ്പോൾ

പല്ലാരിമംഗലം പഞ്ചായത്തിലെ ലീഗ് കുത്തക സിപിഎം തകർത്തത് എസ് ഐ ആയിരുന്ന സെയ്ദ് മുഹമ്മദ് വിരമിച്ച ശേഷം; അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായപ്പോൾ മകനെ പൈനാപ്പിൾ കത്തിക്ക് വെട്ടിയരിഞ്ഞ് പക വീട്ടി രാഷ്ട്രീയ എതിരാളികൾ; രണ്ടാം ജന്മത്തിൽ ശതകോടി വളർച്ചയുമായി വ്യവസായ പ്രമുഖനായി; ചെമ്മീൻ കച്ചവടം പച്ചപിടിച്ചപ്പോൾ എളമരവും സുധാകരനും ബേബിയും വരെ സുഹൃത്തുക്കൾ; മുട്ടുവേദനയ്ക്കുള്ള ജോയിന്റ് ഫ്രീ മരുന്ന് നിർമ്മിക്കുന്നതും ജലീലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ; അനസ് മണാറയുടെ രാഷ്ട്രീയം തെളിയുമ്പോൾ

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാനായി മന്ത്രി കെ.ടി ജലീൽ ഉപയോഗിച്ച വാഹനം അരൂരിലെ പ്രമുഖ വ്യവസായി അനസ് മണാറയുടേതായിരുന്നു.

കെ.ടി ജലീലുമായി അടുത്ത ബന്ധമുള്ള കടുത്ത സിപിഎം പ്രവർത്തകനാണ് ഈ വ്യവസായി. ജോയിന്റ് ഫ്രീ എന്ന മുട്ടുവേദനയ്ക്കുള്ള മരുന്ന നിർമ്മിക്കുന്ന മണാറ കെയറിന്റെ ഉടമകൂടിയാണ് ഇദ്ദേഹം. കൂടാതെ അരൂരിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന താഹിറ കെമിക്കൽസ്, ഈസ്റ്റേൺ സീ ഫുഡ് കമ്പനി അങ്ങനെ തുടങ്ങീ നിരവധി വ്യവസായ സ്ഥാപനങ്ങളും റിയൽ എസ്റ്റേറ്റ് ബിസിനസുകളും ഉണ്ട്.

സിപിഎം നേതാക്കളുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അനസ്. പോളിറ്റ് ബ്യൂറോ അംഗമായ എം.എ ബേബിയും മന്ത്രി ജി സുധാകരനും കടന്നപ്പള്ളി രാമചന്ദ്രനുമെല്ലാം അനസിന്റെ അടുത്തയാളുകളാണെന്നുള്ള ചിത്രങ്ങൾ പുറത്തു വരുന്നുണ്ട്. അരൂരിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും അനസാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അനസ് പറയുന്നതിനപ്പുറം ഒന്നും അരൂരിൽ നടക്കില്ല. വ്യവസായ വകുപ്പിലും വലിയ പിടിപാടാണ് ഇയാൾക്ക്.

അരൂരിലെ ഇൻഡുസ്ട്രിയൽ എസ്റ്റേറ്റിലെ 90 ശതമാനത്തോളം ഭാഗം ഇയാളുടെ കൈവശമാണ് ഉള്ളത്. പല സിപിഎം നേതാക്കളുടെയും ബിനാമിയാണെന്നും സംസാരമുണ്ട്. കോതമംഗലത്തെ കുടുംബ വീട്ടിലും അരൂരിലെ വീട്ടിലും പലപ്പോഴും എൻഫോഴ്സ്മെന്റും ഇൻകംടാക്സും റെയ്ഡ് നടത്തിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ബന്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്.

അനസിന്റെ പിതാവ് സെയ്ദ് മുഹമ്മദ് റിട്ടേ എസ് ഐ ആയിരുന്നു. സർക്കാർ സർവീസിൽ ഇടതുപക്ഷ യൂണിയൻ അംഗമായിരുന്നു. റിട്ടയർമെന്റിന് ശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു പ്രവർത്തനം. പല്ലാരി മംഗലം പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ മുസ്ലിം ലീഗായിരുന്നു പഞ്ചായത്ത് ഭരണം കൈയാളിയിരുന്നത്. എന്നാൽ 2000 ൽ പഞ്ചായത്തിൽ ആദ്യമായി അനസിന്റെ പിതാവിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം അധികാരത്തിലെത്തി. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം പല തരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായി.

ഈ സംഘർഷത്തിനിടെ പൈനാപ്പിൾ വെട്ടുന്ന വടിവാളിന് അനസിനെ വെട്ടുകയും മരിച്ചെന്ന് ഉറപ്പാക്കി കിണറ്റിൽ എറിയുകയും ചെയ്തു. സംഭവം അറിഞ്ഞ് പാർട്ടി പ്രവർത്തകരെത്തി ചേർന്ന് ഫയർഫോഴ്‌സിനെ വിളിച്ച് അനസിനെ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അവിടെനിന്നും കോലഞ്ചേരിയിൽ എത്തിച്ചു. അടുത്ത ദിവസം മെഡിക്കൽ ട്രസ്റ്റിൽ കൊണ്ടു പോയാണ് ജീവൻ രക്ഷിക്കാനായത്. അതിന് ശേഷം അനസ് സിപിഎമ്മിന്റെ അടുത്ത പ്രവർത്തകനായി തുടരുകയായിരുന്നു.

വ്യവസായി ആയി വളർന്നതോടുകൂടിയാണ് കെ.ടി ജലീലുമായി അടുത്ത ബന്ധം തുടരുന്നത്. ജലീലിന്റെ മനസാക്ഷിസൂക്ഷിപ്പുകാരിൽ ഒരാളാണ് അനസ് എന്നും പാർട്ടീ പ്രവർത്തകർക്കിടയിൽ അഭ്യൂഹമുണ്ട്. കൊച്ചിയിലെത്തിയാൽ അനസിനെ കാണാതെ ജലീൽ മടങ്ങില്ല. അത്തരത്തിലുള്ള ബന്ധമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് പോകുമ്പോൾ മാധ്യമങ്ങൾ അറിയാതിരിക്കാനായി സാഹായം ചെയ്തു കൊടുക്കാനിടയായത്. എന്നാൽ ജലീലിന്റെയും അനസിന്റെയും പ്രതീക്ഷകൾ തെറ്റിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നു തന്നെ മാധ്യമങ്ങളെ വിവരം അറിയിക്കുകയായിരുന്നു.

അടുത്ത ദിവസമാണ് ജലീൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി എത്തുക എന്നായിരുന്നു മാധ്യമങ്ങൾക്ക് ലഭിച്ച വിവരം. ഇത് സ്ഥിരീകരിക്കാൻ ജലീലിനെ വിളിച്ചപ്പോൾ നോട്ടീസ് നൽകിയിട്ടില്ല എന്നുള്ള മറുപടിയാണ് നൽകിയത്. എന്നാൽ ജലീലിന്റെ കള്ളം പറച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ തന്നെ പൊളിച്ചു.

കോതമംഗലം പൈമറ്റം സ്വദേശീയായ അനസ് വർഷങ്ങളായി ആലപ്പുഴ അരൂരിൽ ആണ് താമസിക്കുന്നത്. അറിയപ്പെടുന്ന സീഫുഡ് ഏക്‌സ്‌പോർട്ടറാണ് അനസ്സ്. മറ്റ് മൂന്നു കമ്പിനികളും ഇയാൾ നടത്തുന്നുണ്ട്. ഹജ്ജ് കമ്മറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനപ്പുറം ബിനസ്സ് കാര്യത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരുന്നില്ലന്നാണ് അവർ പറയുന്നത്. എന്നാൽ അങ്ങനെയല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. യൂ ഡി എഫിന്റെ കാലത്തും എൽ ഡി എഫിന്റെ ഭരണത്തിലുമെല്ലാം അനസ്സ് ഹജ്ജുകമ്മറ്റിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നെന്നും ഇതിൽ രാഷ്ട്രീയമില്ലന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അനസ്സിന്റെ കുടംബവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

എസ് ഐ സെയ്ദ് മുഹമ്മദിന്റെ മകന്റ കോടീശ്വരനായുള്ള വളർച്ച ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു സഹോദരൻ രാഷ്ട്രീയത്തിലായികുന്നു. പത്തുകൊല്ലം ഗൾഫിൽ ജോലി എടുത്തു. അതിന് ശേഷം ഗൾഫിലെ സാമ്പത്തികം കൊണ്ട് കച്ചവടം തുടങ്ങി. പിന്നെ അതിവേഗം വളർന്നു. ചെമ്മീന്റെ തോട് പൊളിച്ച് കയറ്റുമതി ചെയ്യുന്ന ബിസിനസ്സിൽ വലിയ നേട്ടമുണ്ടായി. ഇതോടെയാണ് അനസിന് ഉന്നത ബന്ധങ്ങളും തുടങ്ങുന്നത്. അതീവ രഹസ്യമായി ജലീലിനെ ഇഡിയുടെ ഓഫീസിൽ എത്തിച്ചത് അനസിന്റെ ബുദ്ധിയാണെന്നാണ് വിലയിരുത്തൽ.

ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീൽ സ്വകാര്യ വാഹനത്തിൽ എത്തിയത് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചോദ്യം ചെയ്യൽ നടന്നതായി മന്ത്രി ഇതുവരെയും സമ്മതിച്ചിട്ടില്ല. പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കി ഈ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാൽ റോഡിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ്.

ഇതിന് തൊട്ടടുത്തുള്ള ഒരു തുണിക്കടയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യം പകർത്തിയിരിക്കുന്ന സമയം 1.46 ആണ്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് ഈ സിസിടിവി ഫുട്ടേജിലുള്ളത്. രാവിലെ 10 മണിയോടെയാണ് ജലീൽ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് ലഭിക്കുന്ന സൂചന. അദ്ദേഹം എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

ആലപ്പുഴ ഭാഗത്തുനിന്നാണ് ജലീൽ എത്തിയത്. അദ്ദേഹം അരൂരിലുള്ള തന്റെ സുഹൃത്ത് അനസിന്റെ വീട്ടിൽ ഔദ്യോഗിക വാഹനം നിർത്തിയിട്ടു. അതിനു ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എൻഫോഴ്സ്മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP