Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ 'സ്വിച്ച് ഓഫ്'; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ

ഒളിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് ഖുർആനെ മറയാക്കി രക്ഷപെടൽ ശ്രമം; അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മാധ്യമങ്ങളോട് എല്ലാം തുറന്നു പറയുമെന്ന് വീമ്പടി; രാവിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത ശേഷം ആരോടും മിണ്ടാതെ സ്വകാര്യ വാഹനത്തിൽ മുങ്ങി; വിവരം തിരക്കി മാധ്യമപ്രവർത്തകർ വിളിച്ചപ്പോൾ മൊബൈൽ ഫോൺ 'സ്വിച്ച് ഓഫ്'; എൻഐഎയും ചോദ്യം ചെയ്‌തേക്കും; സ്വർണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയിൽ എത്തിയതോടെ സർക്കാർ കടുത്ത പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പിണറായി വിജയൻ സർക്കാറിന്റെ മന്ത്രിസഭയ്ക്കുള്ളിൽ എത്തി. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഇന്ന് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതോടെ കടുത്ത പ്രതിസന്ധിയിലാണ് സർക്കാർ. തുടക്കം മുതൽ തനിക്ക് കേസിൽ പങ്കില്ലെന്ന് പറഞ്ഞു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച കെ ടി ജലീൽ മാധ്യമങ്ങളെ കാണാതെ മുങ്ങി നടക്കുകയായിരുന്നു. തുടക്കം മുതൽ ഖുർആനെ മറയാക്കി കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ജലീൽ ശ്രമിച്ചത്. ഈ ശ്രമങ്ങൾ കടുത്ത വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടും സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ കുറിച്ചുമാണ് എൻഫോഴ്‌സ്‌മെന്റ് ചോദിച്ചറിഞ്ഞത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ മന്ത്രിയെ ചോദ്യം ചെയ്യുകയായിരുന്നു എൻഫോഴ്‌സ്‌മെന്റ്. അന്വേഷണവുമായി സഹകരിക്കുമെന്നും താൻ മാധ്യമങ്ങളോട് എല്ലാം സഹകരിക്കുമെന്നും പറഞ്ഞു ഒളിച്ചുകളിച്ച ജലീൽ ചോദ്യം ചെയ്യൽ ആരും അറിയാതിരിക്കാൻ ശരിക്കും ശ്രദ്ധിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. അതുവരെ ആരും മന്ത്രിയെ ചോദ്യം ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് കെടി ജലീൽ ആലുവയിൽ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരിൽ കണ്ടു ഓഫീസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.

ഈ ഘട്ടത്തിൽ മാധ്യമപ്രവർത്തകർ ഫോണിൽ വിളിച്ചപ്പോഴും ഇതുവരെ എൻഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീൽ പ്രതികരിച്ചത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥർ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം പുറത്തുവന്നത്.

രാവിലെ ആലുവയിൽ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീൽ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ മാധ്യമപ്രവർത്തകർ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞത്. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവവും പ്രതികളുമായുള്ള ബന്ധവും മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും എൻഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞു എന്നാണ് വിവരം.

എൻഫോഴ്‌സ്‌മെന്റിന് പിന്നാലെ എൻഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇതുവരെ മന്ത്രിക്ക് ലഭിച്ച സംരക്ഷണം മുഖ്യമന്ത്രിയിൽ നിന്നും ലഭിക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അന്വേഷണം പിണറായി മന്ത്രിസഭയിലേക്ക് നീങ്ങിയതോടെ സർക്കാറും കടുത്ത പ്രതിരോധതതിൽ ആയിട്ടുണ്ട്. തെരഞ്ഞെടുപ്പു അടുത്ത ഘട്ടത്തിൽ വീണ്ടും ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ സർക്കാർ കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉള്ളത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത സംഭവത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കെ ടി ജലീലിനെ ചോജദ്യം ചെയ്തത്. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും. രണ്ടാം ഘട്ടത്തിൽ വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. വീണ്ടും ചോദ്യം ചെയ്യേണ്ട ആവശ്യം വന്നാൽ സ്പീക്കറുടേയും ഗവർണ്ണറുടേയും അനുമതി തേടിയാകും ഇത്. നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണു മതഗ്രന്ഥങ്ങളും റമസാൻ കിറ്റുകളും വിതരണം ചെയ്തത് പുറത്തുവന്നതും വിവാദമായതും. വിദേശരാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളിൽ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങൾ സ്വീകരിക്കരുതെന്നാണു ചട്ടം. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ, ഇഡി സംഘങ്ങൾ മതഗ്രന്ഥങ്ങൾ എത്തിച്ച നയതന്ത്ര പാഴ്സലിനെക്കുറിച്ച് അന്വേഷിച്ചിരുന്നു.

യുഎഇയിൽനിന്നു നയതന്ത്ര ബാഗേജുകളായി എത്തിയവ സർക്കാർ സ്ഥാപനമായ സി-ആപ്റ്റിലും അവരുടെ വാഹനത്തിൽ മലപ്പുറത്തേക്കും കൊണ്ടുപോയിരുന്നു. ഇവ മതഗ്രന്ഥങ്ങളാണെന്നായിരുന്നു ജലീലിന്റെ വാദം. സ്വപ്ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിരുന്നു. സി-ആപ്റ്റിൽ സൂക്ഷിച്ച പെട്ടിയിൽനിന്നും മതഗ്രന്ഥത്തിന്റെ സാമ്പിൾ അന്വേഷണ സംഘം തൂക്കമെടുത്ത് പരിശോധിച്ചിരുന്നു. തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയതിനാൽ മതഗ്രന്ഥമാണ് എത്തിയതെന്ന വാദം കസ്റ്റംസ് തള്ളി. മറ്റൊരു രാജ്യത്തിലേക്കും നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം അയയ്ക്കാറില്ലെന്ന് യുഎഇ അധികൃതർ വ്യക്തമാക്കുകയും ചെയ്തു. ഇതും ജലീലിനെ വെട്ടിലാക്കി.

മതഗ്രന്ഥങ്ങളെന്ന പേരിൽ സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകൾ പ്രകാരം പാഴ്സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങൾ എടപ്പാളിലെത്തിക്കാൻ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി. ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുത്തിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനും കുരുക്കെത്തുന്നത്. തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർആൻ ആണെന്നാണ ജലീലിന്റെ വാദം നേരത്തെ കേന്ദ്ര ഏജൻസിയായ കസ്റ്റംസ് തള്ളിയിരുന്നു. അതിനിടെ യുഎഇയിലേക്കും സൗദിയിലേക്കും വരെ ഖൂർആൻ കയറ്റുമതി ചെയ്യുന്നത് മലപ്പുറത്തെ തിരൂരങ്ങാടിയിൽ നിന്നാണെന്നുള്ളതും മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നു. 1883 മുതൽ യുഎഇയിലേക്കും സൗദിയിലേക്കും വിശുദ്ധ ഗ്രന്ഥം അച്ചടിച്ച് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിലെ പ്രസിൽ നിന്നാണ്. ഇതോടെ ഖൂർആനിലെ മന്ത്രിയുടെ അവകാശ വാദങ്ങളും പൊളിയുകയാണ്. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെടൽ.

ഒരു മന്ത്രിക്ക് ചേരാത്ത വിധത്തിൽ എല്ലാ പ്രോട്ടോക്കോളും തെറ്റിച്ചാണ് മറ്റൊരു രാജ്യമായ യുഎഇയുമായി ജലീൽ ഇടപെട്ടത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനു ബോധ്യം വന്നിട്ടുണ്ട്. മന്ത്രിമാർ നയതന്ത്ര കാര്യാലയ ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോൾ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോൺസുലേറ്റുകൾക്കു സംസ്ഥാന സർക്കാർ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോൾ വിഭാഗത്തെ സമീപിക്കണം. ഇതെല്ലാം ജലീൽ കാറ്റിൽപ്പറത്തുകയാണ് ചെയ്തത്. ഇത് എന്തിനു വേണ്ടിയാണ് എന്ന അന്വേഷണമാണ് നടത്തുന്നത്.

ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വണ്ടികൾ സ്വർണ്ണക്കടത്തിനു ഉപയോഗിച്ചോ എന്ന അന്വേഷണം എൻഐയും നടത്തുന്നുണ്ട്. നിലവിൽ കസ്റ്റംസ് ആണ് ഇത് അന്വേഷിക്കുന്നത്. യുഎഎ കോൺസുലേറ്റിൽ നിന്നും സിആപ്റ്റിലേക്ക് വന്ന പാഴ്‌സലിൽ ഖുറാൻ ആയിരുന്നെന്നും ഇത് തന്റെ മണ്ഡലത്തിലേക്ക് അയച്ചു എന്നാണ് ജലീൽ തന്നെ വ്യക്തമാക്കിയത്. യുഎഇ കോൺസുലെറ്റിൽ നിന്നും റംസാൻ കിറ്റുകൾ വാങ്ങി തന്റെ മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നും ജലീൽ സമ്മതിച്ചിട്ടുണ്ട്. ഒരു സംസ്ഥാന മന്ത്രി എന്ന നിലയിൽ മന്ത്രിയുടെ പ്രോട്ടോക്കോൾ ലംഘനം തെളിയിക്കുന്നതാണ് ഈ രണ്ടു ഇടപാടുകളും. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു സംശയ നിഴലിലാണ് നിലവിൽ യുഎഇ കോൺസുലേറ്റ്. ഈ കോൺസുലെറ്റുമായാണ് മന്ത്രി ജലീൽ ജലീൽ നേരിട്ട് ഇടപെട്ടിരിക്കുന്നത്. യുഎഐ കോൺസുലെറ്റിൽ നിന്നും സി ആപ്റ്റ് വഴി മലപ്പുറത്തേക്ക് പോയ പാക്കറ്റുകൾ ഖുറാൻ ആണെന്ന് മന്ത്രി ജലീൽ പറയുന്നുണ്ടെങ്കിലും ഇതും സംശയാസ്പദമായി നിലനിൽക്കുകയാണ്. ഇതെല്ലാം തന്നെ കേന്ദ്രം സംസ്ഥാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP