Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിൽ പെട്ട് ചികിൽസയിൽ കഴിഞ്ഞ സുഹൃത്തിനെ കണ്ട് സംസാരിച്ചത് ആത്മാർത്ഥ സുഹൃത്ത്; ബാലഭാസ്‌കർ എന്താണ് പറഞ്ഞത് എന്നറിയാൻ സ്റ്റീഫൻ ദേവസ്യയെ അടുത്ത ആഴ്ച ചോദ്യം ചെയ്യും; പള്ളിപ്പുറത്തെ അപകടത്തിലെ ദുരൂഹത മാറ്റാൻ ഇനി സാമ്പത്തിക പരിശോധനയും; പൂന്തോട്ടം ആശുപത്രിയും വിഷ്ണുവും പ്രകാശൻ തമ്പിയും പറഞ്ഞ സാമ്പത്തിക കഥകൾ പരിശോധിക്കാൻ സിബിഐ; സത്യം കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസി

അപകടത്തിൽ പെട്ട് ചികിൽസയിൽ കഴിഞ്ഞ സുഹൃത്തിനെ കണ്ട് സംസാരിച്ചത് ആത്മാർത്ഥ സുഹൃത്ത്; ബാലഭാസ്‌കർ എന്താണ് പറഞ്ഞത് എന്നറിയാൻ സ്റ്റീഫൻ ദേവസ്യയെ അടുത്ത ആഴ്ച ചോദ്യം ചെയ്യും; പള്ളിപ്പുറത്തെ അപകടത്തിലെ ദുരൂഹത മാറ്റാൻ ഇനി സാമ്പത്തിക പരിശോധനയും; പൂന്തോട്ടം ആശുപത്രിയും വിഷ്ണുവും പ്രകാശൻ തമ്പിയും പറഞ്ഞ സാമ്പത്തിക കഥകൾ പരിശോധിക്കാൻ സിബിഐ; സത്യം കണ്ടെത്താൻ രണ്ടും കൽപ്പിച്ച് കേന്ദ്ര ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹതകളുടെ കുരുക്ക് അഴിക്കാൻ സാമ്പത്തിക അന്വേഷണവും. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇത്. ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധന തുടങ്ങി. ബാങ്ക് നിക്ഷേപം , സ്വത്തുവകകൾ എന്നീ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചു.അടുത്തയാഴ്ച സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ മൊഴിയെടുക്കും. ഇതും കേസിൽ നിർണ്ണായകമാണ്.

ബാലഭാസ്‌കറിൽ നിന്നു വൻ തുക കടം വാങ്ങിയതായി സുഹൃത്ത് വിഷ്ണു സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതായി പാലക്കാട് പൂന്തോട്ടം ആയുർവേദ ആശുപത്രി നടത്തിപ്പുകാരും വ്യക്തമായിരുന്നു. ഇക്കാര്യങ്ങളും ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ മൊഴിയും കണക്കിലെടുത്താണ് തീരുമാനം. ഇത്തരം ഇടപാടുകളും ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, പൂന്തോട്ടം അധികൃതർ എന്നിവർക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക അന്വേഷണം.

നുണപരിശോധനയുമായി ബന്ധപ്പെട്ടു വിഷ്ണു, പ്രകാശൻ തമ്പി, കലാഭവൻ സോബി, അർജുൻ എന്നിവരെ 16 നു സിജെഎം കോടതിയിൽ വിളിപ്പിച്ചിട്ടുണ്ട്. ഇതിൽ സോബി നുണപരിശോധനയ്ക്ക് സമ്മതിക്കും. മറ്റുള്ളവർ നിയമത്തിന്റെ പഴുതുപയോഗിച്ച് നുണപരിശോധന ഒഴിവാക്കുമോ എന്ന സംശയം സിബിഐയ്ക്കുണ്ട്. അതുണ്ടായാൽ പോലും നിർണ്ണായക വഴിത്തിരവായി മാറും. ഏത് സാഹചര്യത്തിലാണ് സ്റ്റീഫൻ ദേവസ്യയുടെ മൊഴി സിബിഐ എടുക്കുന്നതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണ ഘട്ടത്തിൽ ഒരിക്കലും ഇത് സംഭവിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ സ്റ്റീഫന്റെ വിശദീകരണങ്ങൾ കേസ് അന്വേഷണത്തെ സ്വാധീനിക്കും.

ബാലഭാസ്‌കർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയവെ സ്റ്റീഫൻ ദേവസി ബാലുവിനെ കാണാൻ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം പോളിഗ്രാഫ് ടെസ്റ്റും നിർണ്ണായകമാകും. പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയന്റെ സമ്മതം ആവശ്യമുണ്ടെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കീഴ് കോടതി നടപടി. സമ്മതം രേഖാമൂലം എഴുതി വാങ്ങിയ ശേഷമേ കോടതി പരിശോധനക്ക് അനുമതി നൽകുകയുള്ളു. നോട്ടീസ് കൈപ്പറ്റി ഹാജരാകുന്ന ഇവർ പരിശോധനക്ക് വിസമ്മതം അറിയിക്കുന്ന പക്ഷം സി ബി ഐ ഹർജി കോടതി തള്ളിക്കളയുന്നതാണ്. പോളിഗ്രാഫ് പരിശോധന ഫലം അന്വേഷണത്തെ ശരിയായ പാതയിൽ മുന്നോട്ടു പോകാൻ സഹായിക്കാൻ മാത്രമേ ഉപയോഗിക്കാവൂവെന്നും അത് വിചാരണയിൽ തെളിവായി ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സുപ്രീം കോടതിയുടെ വിധിന്യായം.

അതേ സമയം വെളിപ്പെടുത്തലിന്റെ വെളിച്ചത്തിലും ആയതിന്റെ അടിസ്ഥാനത്തിലും എന്തെങ്കിലും രേഖാമൂലമുള്ളതോ വായ് മൊഴി തെളിവുകളോ തൊണ്ടിമുതലോ വീണ്ടെടുക്കുന്ന പക്ഷം അവ വിചാരണയിൽ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 പ്രകാരമുള്ള തെളിവായി സ്വീകരിക്കാവുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടണ്ട്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സോബി ജോർജ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ കഴിയും. മറ്റുള്ളവർ നുണ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ അത് സംശയത്തിനും വഴിവയ്ക്കും. മൊഴികളിൽ കളവുണ്ടെന്ന് ഇതിലൂടെ ഉറപ്പിക്കാനും കഴിയും. ഈ സാഹചര്യത്തിലാണ് നാലു പേർക്കുമെതിരെ നുണ പരിശോധനയ്ക്ക് സിബിഐ ശ്രമിക്കുന്നത്.

അപകട ദിവസം അർജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെപ്പേരുടെ മൊഴി. എന്നാൽ അർജുൻ പറയുന്നത് ബാലഭാസ്‌കറാണെന്നാണ്. അപകടത്തിന് മുൻപ് തന്നെ വാഹനം അടിച്ചുതകർത്തിരുന്നുവെന്നാണ് സോബി പറയുന്നത്. എന്നാൽ മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പരാതി നൽകിയവരാണ് പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും. ഇത്തരത്തിൽ മൊഴികളിൽ വ്യക്തത തേടാനാണ് നുണപരിശോധന നടത്തുന്നത്.

സോബി ജോർജിന്റെ നുണ പരിശോധന പോലും അതീവ നിർണ്ണായകമാണ്. ആർക്കും അവിശ്വസനീയമായ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ശാസ്ത്രീയ പരിശോധനയിൽ ഇവ ശരിയാണെന്ന് കണ്ടെത്തിയാൽ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതകൾ കൂടുകയും ചെയ്യും. സത്യം പുറത്തു വരുന്നതിൽ വിമുഖതയുള്ളവരാണ് സാധാരണ നുണ പരിശോധനയ്ക്ക് വിധേയമാകാൻ മടിക്കുന്നവർ. ബാലഭാസ്‌കറിന്റെ ഡ്രൈവറും സുഹൃത്തുക്കളും പിന്മാറിയാൽ പോലും അത് സത്യത്തിലേക്കുള്ള വിരൽ ചൂണ്ടലായി മാറും. അത് മറ്റ് ചർച്ചകൾക്കും സംശയങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും.

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ഓഗസ്റ്റ് 3 ന് സിബിഐ സമർപ്പിച്ച എഫ് ഐ ആർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സിബിഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. കൊല്ലപ്പെട്ട ബാല ഭാസ്‌ക്കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്ത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്.

മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് സി ബി ഐ കേസേറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാണ് സി ബി ഐ യാതൊരു ആക്ഷേപവുമുന്നയിക്കാതെ കേസ് ഏറ്റെടുത്ത് എഫ് ഐ ആർ ഇട്ടത്. കോടതി ഉത്തരവില്ലാതെ കേസ് ഏറ്റെടുക്കുന്നതിൽ ഈ രീതിയാണ് സി ബി ഐ മാന്വൽ നിഷ്‌ക്കർശിക്കുന്നത്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP