Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ

സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ

പ്രകാശ് ചന്ദ്രശേഖർ

മറയൂർ; പാളപ്പെട്ടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനും ചന്ദനം കടത്ത് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമായ ബിനുകുമാറിനെ തെളിവെടുപ്പിനായി പൊലീസ് വനമേഖലയിൽ എത്തിച്ചു.ചന്ദ്രലേഖയെ വെടിവച്ചിട്ട തോക്കിൽ ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന തിരകൾ വനത്തിൽ ഒളിപ്പിച്ചിട്ടുള്ളതായി ഇയാൾ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത കണ്ടെടുക്കുന്നതിനാണ് ഇന്ന് പുലർച്ചെ ഇയാളെയും കൊണ്ട് മറയൂർ പൊലീസ് പാളപ്പെട്ടി ആദിവാസിക്കുടിക്ക് സമീപത്തെ വനമേഖലയിലേയ്ക്ക് തിരിച്ചത്.ഉച്ചയോടെ തെളിവെടുപ്പുകൾ പൂർത്തിയാക്കി ബിനുകുമാറിനെ കോടതിയിൽ ഹാജരാക്കുന്നതിനാണ് പൊലീസ് നീക്കം.

ബിനുകുമാറിനൊപ്പം അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്കുണ്ടെന്ന് സംശയം ബലപ്പെട്ടു. തന്റെ പുരയിടത്തിൽ നിന്നിരുന്ന 1 കോടിയിൽപ്പരം രൂപ വിമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്താൻ ഇയാൾ പണം കൈപ്പറ്റിയതായിട്ടാണ് സംശയമുയർന്നിട്ടുള്ളത്.ഇത് സംബന്ധിച്ച് വനംവകുപ്പ് അന്വേഷണമാരംഭിച്ചു. ഇയാൾക്ക് 4 ഏക്കർ പട്ടയഭൂമിയും 2 ഏക്കറിൽപ്പരം കൈവശഭൂമിയുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.ഇയാളുടെ സ്ഥലത്തുനിന്നിരുന്ന 100 വർഷത്തിലേറെ പഴക്കവും ഒരു കോടിയിപ്പരം രൂപ വിലമതിക്കുന്നതുമായ ചന്ദന മരം ഒരുമാസം മുമ്പ് മോഷണം പോയിരുന്നു.ഇത് സംബന്ധിച്ച് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു അന്ന് സോമൻ വനംവകുപ്പ് അധികൃതരോട് വ്യക്തമാക്കിയിരുന്നത്.ഈ സാഹചര്യത്തിലാണ് ഇന്നലെ ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോമനെയും പൊലീസ് അറസ്റ്റുചെയതത്.

മേഖലയിലെ ചന്ദനംകടത്ത് മാഫിയ സംഘത്തെ നിയന്ത്രിയിക്കുന്ന ബിനുകുമാറുമായി ഇയാൾക്ക് അടുത്തബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സ്ഥിതിയിൽ ചന്ദനമരം മുറിച്ചുകടത്തിയതിനു പിന്നിലും സോമന്റെ ഇടപെടൽ ഉണ്ടാവാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമാനം. ഇക്കാര്യത്തിൽ വ്യക്തവരുത്തുന്നതിനായി വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും വനംവകുപ്പധികൃതർ കർമ്മപദ്ധതി തയ്യാറാക്കിയതായിട്ടാണ് സൂചന. കാണാതായ ചന്ദനമരം സോമൻ 2 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയെന്നും തുടർന്ന് ചന്ദനം കടത്തുസംഘം മരം മുറിച്ചുകടത്തുകയായിരുന്നെന്നും മറ്റമുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ സോമന്റെ പുരയിടത്തിൽ നിൽക്കുന്നുണ്ട്. ഇവയ്ക്ക് ചുരുങ്ങിയത് നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വനംവകുപ്പധികൃതരുടെ കണക്കുകൂട്ടൽ. നിലവിലെ മാർക്കറ്റ് വിലവച്ചുകണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരുമരത്തിന് 1 കോടി രൂപ വിലവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്രയും വലിയ മരം സോമൻ അറിയാതെ വെട്ടികടത്തിക്കൊണ്ട് പോകാനാവില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തൽ

സോമൻ തോക്ക് നിർമ്മാണത്തിയിൽ വിദഗ്ധനായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.5 വർഷം മുമ്പ് വരെ ഇയാൾ ആലയിൽ സജീവമായിരുന്നെന്നും ഇപ്പോൾ ശാരീരിക അവശതകളെ തുടർന്ന് ജോലികളൊന്നും ചെയ്യാറില്ലന്നുമാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.മേഖലയിലെ അറിയപ്പെടുന്ന കൊല്ലനാണ് സോമൻ.ചന്ദനം കടത്തുകാർക്കും മൃഗവേട്ടക്കാർക്കുമടക്കം നിരവധിപേർക്ക് സോമൻ തോക്കുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

സോമൻ ബിനുകുമാറിന് നിർമ്മിച്ചുനൽകിയ തോക്കുപയോഗിച്ചാണ് സംഭവത്തിൽ പൊലീസ് പിടിയിലായ കാളിയപ്പൻ ചന്ദ്രികയെ വെടിവച്ചുവീഴ്തിയത്.തോക്ക് നൽകിയതും വെടിവയ്ക്കാൻ പരിശീലിപ്പിച്ചതും ബിനുകുമാറാണെന്ന് കാളിയപ്പൻ പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.അറസ്റ്റിലായ അവസരത്തിൽ 17 വയസ്സാണ് പ്രയമെന്ന് കാളിയപ്പൻ പൊലീസിനെ ധരിപ്പിച്ചിരുന്നു.ഇതുപ്രകാരം ജൂവൈനൈൽ ജസ്റ്റീസ് ബോർഡിന് മുമ്പാകെയാണ് പൊലീസ് ഇയാളെ ഹാജരാക്കിയത്.പിന്നീട് സ്‌കൂൾ രേഖകൾഡ പരിശോധിച്ചപ്പോഴാണ് കാളിയപ്പന് 18 വയസ്സ് കഴിഞ്ഞെന്ന് പൊലീസിന് ബോദ്ധ്യമായത്.തുടർന്ന് കോടതിയിൽ അപേക്ഷ നൽകി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി,ദേവികുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ചന്ദനം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളതും പത്തിലേറെ ചന്ദനം കടത്തൽ കേസിലെ പ്രതിയുമാണ് ബിനുകുമാർ.വധശ്രമത്തിന് മറയൂർപൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. തമിഴ്‌നാടിനോട് അടുത്തുകിടക്കുന്ന പ്രദേശമാണ് പാളപ്പെട്ടിക്കുടി.വനമേഖലയിലെ കുറുക്കുവഴികളിലൂടെ സഞ്ചരിച്ചാൽ കുറഞ്ഞ സമയംകൊണ്ട് കേരള അതിർത്തികടക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.ചന്ദനം അതിർത്തികടത്തിക്കൊടുത്താൽ അക്കൗണ്ടിലേയ്ക്ക് പണം നൽകുന്ന രീതിയാണ് തമിഴ്‌നാട്ടിലെ ചന്ദനംകടത്ത് മാഫിയ പിൻതുടരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.

സെപ്റ്റംബർ 21 -ന് രാത്രി 9 മണിയോടെയാണ് പാളപ്പെട്ടികുടിയിലെ താമസക്കാരിയായ ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ അറസ്റ്റിലായ കാളിയപ്പനും മണികണഠനും ഇവരുടെ ബന്ധുവായ 16 കാരനും പാളപ്പെട്ടികുടി വാസികളാണ്.പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്.തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു.മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും.കുറച്ചുദൂരം ജീപ്പിൽപോകാം.പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള മാർഗ്ഗം.ഇതാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുള്ളത്.

അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ അടുത്തിടെ ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.തോക്കും ലഭ്യമാക്കിയും ആവശ്യമായ പരിശീലനം നൽകിയും ചന്ദനം കടത്തുകാരനായ ബിനുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു.

സംഭവദിവസം വൈകിട്ട് മണികണ്ഠനും കാളിയപ്പനും 16 കാരനും അടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദനറിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി.രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ കാളിയപ്പൻ നിറയൊഴിച്ചത്.പിൻകഴുത്തിൽ വെടിയേറ്റ ചന്ദ്രിക സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രികയെ തേടിച്ചെന്നാണ് കാളിയപ്പനും സംഘവും വൈരാഗ്യം തീർത്തത്.ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം സമീപത്തെ വനപ്രദേശത്തേയ്ക്ക് രക്ഷപെടുകയായിരുന്നു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തുകയും വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഭവത്തിലുൾപ്പെട്ട മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP