Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കം; തിരുവനന്തപുരം എസ്.എ.ടി.യിൽ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം

ആശാധാര: ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിക്ക് തുടക്കം; തിരുവനന്തപുരം എസ്.എ.ടി.യിൽ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശാധാര ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി.യിൽ ഒരു കോടി രൂപ ചെലവിൽ സജ്ജമാക്കിയ സമഗ്ര ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

ജനതിക രോഗങ്ങളായ ഹീമോഫീലിയ, മറ്റ് ഹീമോ ഗ്ലോബിനോപ്പതി രോഗികളുടെ മികച്ച ചികിത്സയ്ക്കായാണ് ആശാധാര ഹീമോ ഗ്ലാബിനോപ്പതി ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അവരവരുടെ ലക്ഷണങ്ങൾക്ക് മരുന്നുനൽകി അവരെ സാധാരണ ജീവിതം നയിക്കുവാൻ സഹായിക്കുക എന്നുള്ളതാണ് ഈ രോഗങ്ങളുടെ ചികിത്സ. ഇതിന്റെ ചികിത്സ വളരെ ചെലവേറിയതുമാണ്. എങ്കിലും നിലവിൽ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യമായാണ് സർക്കാർ ചികിത്സ നൽകുന്നത്. തലസീമിയ, അരിവാൾ രോഗം, ഹീമോഫീലിയ എന്നീ രോഗങ്ങൾക്ക് രോഗ നിർണയവും ചികിത്സയും ഒരു കുടക്കീഴിൽ ആക്കുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ബ്ലഡ്സെൽ ആരംഭിച്ചിരിക്കുന്നത്. ആശാധാര പദ്ധതിയിലൂടെ ഈ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ 4 മേഖല ഹീമോ ഗ്ലോബിനോപ്പതി ചികിത്സാ കേന്ദ്രങ്ങളാണ് പുതുതായി വരുന്നത്. മെഡിക്കൽകോളേജ് ആശുപത്രി തിരുവനന്തപുരം (എസ്.എ.റ്റി), ജില്ലാ ആശുപത്രി ആലുവ, മെഡിക്കൽകോളേജ് ആശുപത്രി കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി എന്നിവിടങ്ങളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഈ കേന്ദ്രങ്ങളിൽ രോഗനിർണയവും ചികിത്സയും ലഭ്യമാണ്. ഇതിനായി ലോക ഹീമോഫീലിയ ഫെഡറേഷൻ നിഷ്‌ക്കർഷിച്ചിട്ടുള്ള പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്സുമാരുടെയും സേവനം ലഭ്യമാണ്. കൂടാതെ ഫിസോയോ തെറാപ്പിസ്റ്റ്, കൗൺസിലർ എന്നിവരുടെ സേവനവും രോഗികൾക്കും അവരുടെ കുടുംബത്തിനും ലഭിക്കും. രോഗനിർണയത്തിനായി കോഗുലേഷൻ ലാബിന്റെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

4 ഹീമോ ഗ്ലോബിനോപ്പതി ചിക്തസാ കേന്ദ്രങ്ങൾ കൂടാതെ ഹീമോഫീലിയ ചികിത്സാ കേന്ദ്രങ്ങൾ ഇല്ലാത്ത കേന്ദ്രങ്ങളിൽ ഡിസ്ട്രിക്ട് ഡേ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. 10 ജില്ലകളിലെ ജില്ലാ ആശുപത്രികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും 5 കിടക്കകൾ രോഗികൾക്കായി മാറ്റി വച്ചിട്ടുണ്ട്. നോഡൽ ഓഫീസറായി ഒരു മെഡിക്കൽ ഓഫീസറും രണ്ട് സ്റ്റാഫ് നേഴ്സും അടങ്ങുന്ന ടീം ചികിത്സയ്ക്ക് നേതൃത്വം നൽകുന്നതാണ്. ഇവിടെ രോഗികൾക്ക് മരുന്നും അടിയന്തിര മെഡിക്കൽ സാഹയവും ഉറപ്പാക്കുന്നുണ്ട്.

10 ജില്ലാ ആശുപത്രികളിലാണ് ഡിസ്ട്രിക്ട് ഡേ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുള്ളത്.

1. ജില്ലാ ആശുപത്രി, കൊല്ലം
2. ജില്ലാ ആശുപത്രി, കോഴഞ്ചേരി
3. ജില്ലാ ആശുപത്രി, മാവേലിക്കര
4. ജില്ലാ ആശുപത്രി, കോട്ടയം
5. ജില്ലാ ആശുപത്രി, ഇടുക്കി
6. ജില്ലാ ആശുപത്രി, പാലക്കാട്
7. ജില്ലാ ആശുപത്രി, തൃശൂർ
8. ജില്ലാ ആശുപത്രി, തിരൂർ
9. ജില്ലാ ആശുപത്രി, കണ്ണൂർ
10. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്

ഹീമോ ഗ്ലോബിനോപ്പതി രജിസ്ട്രിക്കായി സി-ഡിറ്റിന്റെ നേതൃത്വത്തിൽ ഒരു വെബ്പോർട്ടൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ചികിത്സയിൽ ഉള്ള 1682 രോഗികളുടെയും വിവരങ്ങൾ അതിൽ ചേർത്തിട്ടുണ്ട്. ഇനി തുടർന്നും രോഗം തിരിച്ചറിയപ്പെടുന്ന ആൾക്കാരും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതും സുതാര്യമായ രീതിയിൽ ചികിത്സ ഒരുക്കുവാൻ ഇതിൽക്കൂടി സാധിക്കുന്നതുമാണ്. ആരോഗ്യ വകുപ്പുമന്ത്രി നേതൃത്വം നൽകുന്ന സ്റ്റീയറിങ് കമ്മിറ്റി ഇത് നീയന്ത്രിക്കുന്നത്. ടെക്നിക്കൽ കമ്മിറ്റിയാണ് ചികിത്സാ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.

ഹീമോ ഗ്ലോബിനോപ്പതി രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, ഫാക്ടേഴ്സ് എന്നിവയുടെ വിതരണം കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്ഗഗഡെ മുഖ്യ പ്രഭാഷണം നടത്തി. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.എം.എൽ.സി.എൽ. എം.ഡി. എ.ആർ. അജയകുമാർ, എയിഡ്സ് കൺട്രോൾ സൊസൈറി പ്രോജക്ട് ഡയറക്ടർ ഡോ. ആർ. രമേഷ്, ബ്ലെഡ് സെൽ നാഷണൽ കൺസൾട്ടന്റ് വിനിത ശ്രീവാസ്തവ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP