Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, ഇനി സിനിമയിൽ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമർശകർക്ക് മോഹൻലാലിൽ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം; ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയൻസും ചന്ദ്രലേഖ ഏറ്റെടുത്തു;കേരളത്തിലെ തിയേറ്ററുകൾ ജനസമുദ്രമായി; ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു

മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, ഇനി സിനിമയിൽ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമർശകർക്ക് മോഹൻലാലിൽ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം; ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയൻസും ചന്ദ്രലേഖ ഏറ്റെടുത്തു;കേരളത്തിലെ തിയേറ്ററുകൾ ജനസമുദ്രമായി; ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്

''ചന്ദ്രയുടെ ആൽഫിയും ലേഖയുടെ അപ്പുക്കുട്ടനും വന്നിട്ട് 23 വർഷങ്ങൾ''

1997 സെപ്റ്റംബർ മാസത്തിലെ അഞ്ചാം തിയ്യതി,ഒരു വാഹന പണിമുടക്ക് ദിവസം, അന്നൊരു സിനിമ കേരളത്തിൽ റിലീസ് ആയി,മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങൾ മാറ്റി മറിച്ച,മലയാളികളുടെ പ്രിയപ്പെട്ട പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ചന്ദ്രലേഖ...
ഇനിയൊരു ഫ്ളാഷ്ബാക്ക്...

1996 ഓണക്കാലം,വമ്പൻ പ്രതീക്ഷകളോടെ ബാഷ എന്ന രജനികാന്ത് സിനിമയുടെ സംവിധായകൻ സുരേഷ് കൃഷ്ണ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത 'ദി പ്രിൻസ്' എന്ന സിനിമ റിലീസ് ആയി... കേരളത്തിലെ തിയേറ്ററുകളെ ജനസമുദ്രമാക്കി ദി പ്രിൻസിന്റെ ആദ്യ ഷോ ആരംഭിച്ചു...സിനിമ തുടങ്ങി മോഹൻലാലിന്റെ ഇൻട്രൊ രംഗം കഴിഞ്ഞപ്പോൾ തന്നെ തിയേറ്ററിന്റെ ഇരുട്ടിൽ പ്രേക്ഷകർ പരസ്പരം നോക്കി പിറുപിറുത്തു 'എന്താ മോഹൻലാലിന്റെ ശബ്ദം ഇങ്ങനെ, ശബ്ദത്തിന് എന്ത് പറ്റി'...സിനിമ പുരോഗമിക്കും തോറും മോഹൻലാലിന്റെ ഇത് വരെ പരിചിതമല്ലാത്ത ആ അസഹനീയമായ ശബ്ദം കേട്ട് പ്രേക്ഷകർ അക്ഷമരായി തുടങ്ങി, അസ്വസ്ഥരായി തുടങ്ങി, അത് തിയേറ്ററുകളിൽ വൻ കൂവലുകളായി മാറി...മോഹൻലാലിന്റെ ഈ ശബ്ദമാറ്റം കാരണം ദി പ്രിൻസിലെ മാസ് രംഗങ്ങളിലും പ്രണയരംഗങ്ങളിലും സെന്റിമെന്റൽ രംഗങ്ങളിലും ഒക്കെ പ്രേക്ഷകർ നിർത്താതെ കൂവി...മോഹൻലാലിന്റെ സിനിമ ജീവിതത്തിൽ ഇത്രമാത്രം കൂവലുകൾ ഏറ്റ് വാങ്ങിയ വേറെ ഒരു സിനിമ ഉണ്ടാകില്ല...സിനിമ കഴിഞ്ഞ് പ്രേക്ഷകർ രോഷത്തോടെ അതിലേറെ നിരാശയോടെ തിയേറ്ററിന്റെ പുറത്തേക്കിറങ്ങി പൊരിവെയിലത്ത് അടുത്ത ഷോയുടെ ടിക്കറ്റിന് വേണ്ടി കോമ്പൗണ്ടിൽ തിങ്ങി നിറഞ്ഞ് നിൽക്കുന്ന ആൾക്കൂട്ടത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹൻലാലിന്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട'...

'സിനിമ കഴിഞ്ഞ് ഇറങ്ങിയവരുടെ ഇത്തരത്തിലുള്ള അഭിപ്രായം കേട്ട് മണിക്കൂറുകളായി ടിക്കറ്റനായി ക്യൂവിൽ നിന്നവരൊക്കെ നിരാശരായി... ആ നിരാശരായവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, തൃശ്ശൂർ സപ്ന തിയേറ്ററിൽ മാറ്റിനി ഷോയ്ക്കുള്ള ക്യൂവിൽ...അങ്ങനെ മണിക്കൂറുകൾ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുത്ത് തിയേറ്ററിന്റെ അകത്ത് കയറി, കേട്ടതൊന്നും ശരിയാകല്ലെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്...പക്ഷെ കേട്ടതറഞ്ഞതിനെക്കാൾ അസഹനീയം ആയിരുന്നു സിനിമയും ഒപ്പം മോഹൻലാലിന്റെ ശബ്ദത്തിലെ മാറ്റവും, അതുകൊണ്ട് സിനിമ മുഴുവൻ കാണാനുള്ള ശേഷി ഉണ്ടായിരുന്നില്ല, ഇറങ്ങി പോന്നു തീരുന്നതിന് മുമ്പ് തന്നെ... ദി പ്രിൻസ് സിനിമ വളരെ മോശമാണെന്നും മോഹൻലാലിന്റെ ശബ്ദം മാറി എന്നുമുള്ള വാർത്ത എങ്ങും പരന്നു... മോഹൻലാലിന്റെ കാലം കഴിഞ്ഞു, ഇനി സിനിമയിൽ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞ് വിമർശകർ തലപൊക്കി, ഒപ്പം മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണെന്നുള്ള വാർത്തയും കാട്ടുതീ പോലെ പടർന്നു... മോഹൻലാലിനെ ഇഷ്ടപ്പെടുന്നവരൊക്കെ ഈ വാർത്തകൾ കേട്ട് സങ്കടത്തിലായി...പ്രിൻസിന് ശേഷം 1997ൽ ഇറങ്ങിയ മണിരത്നത്തിന്റെ ഇരുവറിനും, ഐ.വി.ശശിയുടെ വർണ്ണപ്പകിട്ടിനും പ്രേക്ഷകരെ പൂർണമായ തോതിൽ സംതൃപ്തരാക്കാൻ സാധിച്ചില്ല...ഒരു വർഷത്തോളം പെട്ടിയിലിരുന്ന ശേഷം റിലീസായ പ്രതാപ് പോത്തന്റെ ഒരു യാത്രാമൊഴി ഈ ശബ്ദമാറ്റത്തെ പിന്നേയും ശരി വെച്ചു...അപ്പോഴാണ് 1997 ഏപ്രിൽ മാസത്തിന്റെ അവസാന വാരത്തിൽ സിനിമ പ്രേമികളെ സന്തോഷഭരിതരാക്കിയ ആ അനൗൺസ്മെന്റ് സിനിമ മാസികകളിൽ വന്നത്, 'പ്രിയദർശന്റെ സിനിമയിൽ വീണ്ടും മോഹൻലാൽ, സിനിമ നിർമ്മിക്കുന്നത് ഫാസിൽ'...വീണ്ടും ഒരു പ്രിയൻ-ലാൽ സിനിമ, ഇതിൽപ്പരം എന്ത് വേണം അന്നത്തെ ഒരു ശരാശരി സിനിമ പ്രേമിക്ക്...

ഇനി വീണ്ടും 1997 സെപ്റ്റംബർ അഞ്ചാം തിയ്യതിയിലേക്ക്,ചന്ദ്രലേഖ റിലീസായ കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിലേക്ക്,ആ വാഹന പണിമുടക്ക് ദിവസത്തിലേക്ക്...വാഹന പണിമുടക്ക് ആയിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങുന്നതിന് തടസം ഉണ്ടായിരുന്നില്ല...പക്ഷെ അന്ന് ഇന്നത്തെ പോലെ ഒട്ടുമിക്ക ആളുകൾക്കും ഇരുചക്രവാഹനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...ബൈക്ക് ഉള്ളവനെ ആരാധനയോടെ നോക്കി കണ്ടിരുന്ന കാലമായിരുന്നു അത്..

വാഹനപണിമുടക്ക് ആയതുകൊണ്ട് സാധാരണ ഉണ്ടാകാറുള്ള തിക്കും തിരക്കും ചന്ദ്രലേഖയ്ക്ക് ഉണ്ടാകില്ല എന്ന പ്രതീക്ഷയോടെ നൂൺഷോക്കായി ഞാൻ തിയേറ്ററിൽ എത്തിയപ്പോൾ കണ്ട കാഴ്‌ച്ച അമ്പരപ്പിക്കുന്നതായിരുന്നു, തിയേറ്റർ കോമ്പൗണ്ട് ആളുകളെ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരിക്കുന്നു, തിയേറ്റർ പരിസരത്ത് മൊത്തം സൈക്കിളുകളും ബൈക്കുകളും... പ്രിയൻ-ലാൽ കൂട്ടുക്കെട്ട് സിനിമ പ്രേമികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നതിന്റെ തെളിവായിരുന്നു വാഹന പണിമുടക്ക് ആയിരുന്നിട്ട് പോലും അന്ന് ചന്ദ്രലേഖക്ക് ഉണ്ടായ അഭൂതപൂർവ്വമായ ആ തിരക്ക്...അങ്ങനെ നേരത്തെ പറഞ്ഞ് വെച്ചിരുന്ന ടിക്കറ്റ് വാങ്ങി തിയേറ്ററിന്റെ അകത്തേക്ക് കയറി, നിറഞ്ഞ സദസിൽ സിനിമ തുടങ്ങി...എല്ലാവരും വളരെ ആകാംക്ഷയിൽ ആയിരുന്നു,എല്ലാവർക്കും അറിയേണ്ടത് ഒന്ന് മാത്രം, മോഹൻലാലിന്റെ ശബ്ദം പഴയ പോലെ ആയൊ എന്ന്...ആദ്യ രംഗത്തിൽ തന്നെ മോഹൻലാലിന്റെ ഇൻട്രൊയും അത് കഴിഞ്ഞുള്ള ആദ്യ സംഭാഷണവും കേട്ടപ്പോൾ തന്നെ തിയേറ്ററിൽ കൈയടികൾ ഉയർന്നു..പ്രിൻസിലും യാത്രാമൊഴിയിലും കേട്ട പോലെയുള്ള ശബ്ദം അല്ല, വർണപ്പകിട്ടിൽ കേട്ടതിനെക്കാൾ മെച്ചപ്പെട്ടു എന്ന പ്രേക്ഷകരുടെ ആശ്വാസം ആയിരുന്നു ആ കൈയടികൾക്ക് പിന്നിൽ...സിനിമ പുരോഗമിക്കും തോറും തിയേറ്ററിൽ പൊട്ടിച്ചിരികളും കൈയടികളും ഉയർന്ന് കൊണ്ടേയിരുന്നു...

തങ്ങളുടെ ആ പഴയ മോഹൻലാലിനെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ സാധാരണയിലും കൂടുതൽ കരഘോഷം മുഴക്കിയാണ് പ്രേക്ഷകർ മോഹൻലാലിന്റെ കോമഡി രംഗങ്ങളും നൃത്ത രംഗവും ഒക്കെ സ്വീകരിച്ചത്...ഇതിൽ 'മാനത്തെ ചന്തിരനൊത്തൊരു' എന്ന ഗാനരംഗത്തിലെ മോഹൻലാലിന്റെ ചടുലമായ നൃത്ത ചുവടകൾക്ക് കിട്ടിയ കരഘോഷം എടുത്ത് പറയേണ്ടതാണ്... 'അപ്പുക്കുട്ടാ തൊപ്പിക്കാരാ' എന്ന പാട്ടും കൈയടികളോടെയാണ് പ്രേക്ഷകർ വരവേറ്റത്...അത് പോലെ തന്നെ മോഹൻലാൽ നേഴ്സിന്റെ പാവാട വലിച്ച് കീറുന്ന രംഗത്തിനും ലേഖയുടെ ചോദ്യം ചെയ്യലിൽ നിന്നും ചിരിച്ച് ചിരിച്ച് രക്ഷപ്പെടുന്ന രംഗത്തിനും തിയേറ്ററിൽ ഉയർന്ന പൊട്ടിച്ചിരികൾ നിലയ്ക്കാൻ കുറച്ചധികം സമയം എടുത്തു, ശരിക്കും തിയേറ്ററിൽ നിന്നും അനുഭവിച്ചറിയേണ്ട ഓളം...തിയേറ്ററിലെ ഈ പൊട്ടിച്ചിരികൾക്കും ആഹ്ലാദത്തിനും കൈയടികൾക്കും ഇടയിൽ ചെറിയൊരു മുറുമുറുപ്പും ഉയർന്നിരുന്നു, താമരപ്പൂവിൽ ഗാനത്തിൽ അപ്പുക്കുട്ടന്റെ പാട്ട് കേട്ട് ചന്ദ്ര നടന്ന് തുടങ്ങുന്ന രംഗത്തിൽ...അങ്ങനെ കളികളും ചിരികളും തമാശകളും പാട്ടുകളുമായി ഒക്കെ പ്രേക്ഷകരെ രസിപ്പിച്ച് കൊണ്ട് ചന്ദ്രലേഖ അവസാനിച്ചു, നീണ്ട കൈയടികളോടെ...

മുഗൾ തിയേറ്ററിൽ നിന്ന് ഞാൻ ഉൾപ്പെടെ ഉള്ള പ്രേക്ഷകർ ആർപ്പ് വിളികളോടെ പുറത്തേക്കിറങ്ങി, അടുത്ത ഷോയ്ക്ക് നിന്നിരുന്ന ആൾക്കൂട്ടത്തോട്, പരിചയക്കാരോട് ഉറക്കെ വിളിച്ച് പറഞ്ഞു 'ഉഗ്രൻ പടമാണ് മക്കളേ, മോഹൻലാൽ കലക്കി'...അതോടെ തിയേറ്റർ പരിസരവും കൈയടികളും ആർപ്പ് വിളികളും കൊണ്ട് നിറഞ്ഞു...എന്റെ അനുഭവത്തിൽ ഇത് വരെ വേറെ ഒരു മോഹൻലാൽ സിനിമ കഴിഞ്ഞ് മോഹൻലാലിനെ സ്നേഹിക്കുന്നവർ ഇത്രമാത്രം ഇമോഷണലായി,ആവേശഭരിതരായി തിയേറ്ററിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല... പ്രിയദർശൻ സിനിമകൾക്ക് ഒരു പ്രത്യേകത ഉണ്ട്, സിനിമ കഴിഞ്ഞ് തിയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും വീണ്ടും ആ സിനിമ കാണാൻ ഉള്ള ആഗ്രഹം പ്രേക്ഷകരുടെ ഉള്ളിൽ നിറയ്ക്കുന്ന പ്രത്യേകത...അങ്ങനെ നാല് പ്രാവശ്യമാണ് ഞാൻ മുഗൾ തിയേറ്ററിൽ നിന്നും ചന്ദ്രലേഖ കണ്ടത്...

മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, ഇനി സിനിമയിൽ അഭിനയിക്കില്ല, അഭിനയിച്ചാലും പഴയ പ്രതാപത്തിലേക്ക് തിരിച്ച് പോകാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് പരത്തിയ വിമർശകർക്ക് മോഹൻലാലിൽ നിന്നും കിട്ടിയ തക്കതായ മറുപടി ആയിരുന്നു ചന്ദ്രലേഖ ബോക്സ് ഓഫീസിൽ നേടിയ വമ്പൻ വിജയം... ചെറുപ്പക്കാരോടൊപ്പം തന്നെ ഫാമിലി ഓഡിയൻസും ചന്ദ്രലേഖ ഏറ്റെടുത്തു,കേരളത്തിലെ തിയേറ്ററുകൾ ജനസമുദ്രമായി..1997 വിഷു സീസണിൽ ഫാസിലിന്റെ അനിയത്തിപ്രാവ് നേടിയ സർവ്വകാല റെക്കോർഡ് കളക്ഷൻ ഭേദിച്ച് കൊണ്ടാണ് ചന്ദ്രലേഖ തിയേറ്ററുകൾ വിട്ടത്... മോഹൻലാലിന്റെ ശബ്ദമാറ്റത്തെ പറ്റി അപ്പുക്കുട്ടൻ/ആൽഫി എന്ന കഥാപാത്രത്തിലൂടെ തന്നെ പറയിപ്പിച്ച് പ്രിയദർശൻ കൈയടി വാങ്ങിച്ചു... നിർമ്മാതാവായ ഫാസിലും വിതരണക്കാരായ സ്വർഗചിത്രയും ചന്ദ്രലേഖക്ക് വേണ്ടി കൊടുത്ത പത്ര പരസ്യങ്ങൾ വളരെ ആകർഷകങ്ങളായിരുന്നു...ഇതിൽ ഏഴാം വാരത്തിലെ പത്ര പരസ്യത്തിലെ തലക്കെട്ട് ഇങ്ങനെ ആയിരുന്നു 'ഒന്ന് ചിരിപ്പിക്കുവാൻ ചിലർ പെടുന്ന പാട്! ലാലിന് ഒരു ചിരി മതി ഒരായിരം ചിരിയാക്കാൻ'...അക്ഷരാർത്ഥത്തിൽ സത്യമായിരുന്നു മേൽപ്പറഞ്ഞ ആ പരസ്യ വാചകം,ലാലിന് ഒരു ചിരി മതിയായിരുന്നു ഒരായിരം ചിരിയാക്കാൻ...

അപ്പുകുട്ടൻ/ആൽഫി എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടി ചന്ദ്രലേഖയിൽ, ശരിക്കും വൺ മാൻ ഷോ എന്ന് പറയാവുന്ന, കോമഡിയിൽ തന്നെ വെല്ലാൻ വേറെ ഒരു നായക നടനുമില്ല എന്ന് വിളിച്ചോതുന്ന പ്രകടനം..എന്റെ അഭിപ്രായത്തിൽ ഇത്തരം ഗംഭീര പ്രകടനങ്ങൾക്കാണ് അവാർഡ് കൊടുത്ത് ആദരിക്കേണ്ടത്... മോഹൻലാലിനൊപ്പം തന്നെ ഇന്നസെന്റും കിടിലൻ പ്രകടനം കാഴ്‌ച്ച വെച്ചു, ഇന്നസെന്റിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്ന്...കൂടാതെ ശ്രീനിവാസൻ, മാമുക്കോയ, കുതിരവട്ടം പപ്പു,നെടുമുടി വേണു,,സുകന്യ, പൂജ ബത്ര തുടങ്ങിയവരും നല്ല പ്രകടനം കാഴ്‌ച്ച വെച്ചു...ജീവയുടെ ക്യാമറയും ഗിരീഷ് പുത്തഞ്ചേരി -ബേണി ഇഗ്നേഷ്യസ് ടീമിന്റെ പാട്ടുകളും, എസ്‌പി.വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും ചന്ദ്രലേഖയെ കൂടുതൽ മനോഹരമാക്കി...

പ്രിയദർശനും മോഹൻലാലും, പ്രേക്ഷകരെ ഇത്രയധികം എന്റർടെയിൻ ചെയ്യിപ്പിച്ച, പൊട്ടിചിരിപ്പിച്ച, ഇത്രയേറെ വലിയ വിജയ സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനും നടനും വേറെ ഉണ്ടാകില്ല...ചന്ദ്രലേഖ എന്ന സിനിമ എന്നും ഓർക്കപ്പെടേണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച എന്റർടെയിനറുകളിൽ ഒന്നായിട്ടില്ല,ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ സിനിമകളിൽ ഒന്നായിട്ടുല്ല, മറിച്ച് ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ ആത്മാർത്ഥ സുഹൃത്തിനെ കൈ പിടിച്ച് നടത്തി, ദാ നിങ്ങളുടെ ആ മോഹൻലാലിനെ ഞാൻ തിരിച്ച് തന്നിരിക്കുന്നു എന്ന് പ്രേക്ഷകരോട് പറയാതെ പറഞ്ഞ പ്രിയദർശന്റെ പേരിലായിരിക്കണം, ഇത് വരെ ഈഗൊ വർക്ക് ഔട്ട് ആകാത്ത, ഈ 2020 ലും ഏറ്റവും ഡിമാന്റ് ഉള്ള, ഏറ്റവും വലിയ സിനിമകൾ എടുക്കുന്ന സംവിധായകൻ-നടൻ കൂട്ടുകെട്ടിന്റെ പേരിലായിരിക്കണം, അതെ പ്രിയൻ-ലാൽ കൂട്ടുകെട്ടിന്റെ ആത്മാർത്ഥ സൗഹൃദത്തിന്റെ പേരിലായിരിക്കണം...

സഫീർ അഹമ്മദ്
23 years of #Chandralekha

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP