Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ എന്നെഴുതിയ ആഡംബരക്കാറുകൾ മെൽബണിലെ നിരത്തുകളിൽ ഓടുന്നു! എന്നാൽ ഇവിടെ ശാഖകളുമില്ല; കമ്പനിയുടെ ചേയർപേഴ്‌സൻ മേരിക്കുട്ടി ഡാനിയലിന് മെൽബണിൽ സുഖാവസം ഒരുക്കുന്നത് മകളും ഭർത്താവും; റോയി ഡാനിയലിന്റെ അളിയന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും; നാലു മാസം കൂടുമ്പോൾ പുതിയ കമ്പനികളുണ്ടാക്കിയത് പാവങ്ങളെ ചതിക്കാൻ തന്നെ; പോപ്പുലർ ഫിൻസാൻസ് തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുത്

പോപ്പുലർ എന്നെഴുതിയ ആഡംബരക്കാറുകൾ മെൽബണിലെ നിരത്തുകളിൽ ഓടുന്നു! എന്നാൽ ഇവിടെ ശാഖകളുമില്ല; കമ്പനിയുടെ ചേയർപേഴ്‌സൻ മേരിക്കുട്ടി ഡാനിയലിന് മെൽബണിൽ സുഖാവസം ഒരുക്കുന്നത് മകളും ഭർത്താവും; റോയി ഡാനിയലിന്റെ അളിയന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും; നാലു മാസം കൂടുമ്പോൾ പുതിയ കമ്പനികളുണ്ടാക്കിയത് പാവങ്ങളെ ചതിക്കാൻ തന്നെ; പോപ്പുലർ ഫിൻസാൻസ് തട്ടിപ്പിന്റെ വ്യാപ്തി ഏറെ വലുത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നാലായിരം കോടി രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് തട്ടിപ്പിലെ അന്വേഷണം ഓസ്‌ട്രേലിയയയിലേക്ക്. പോപ്പുലർ എന്നെഴുതിയ ആഡംബരക്കാറുകൾ മെൽബണിലെ നിരത്തുകളിൽ ഓടുന്നുണ്ട്. ഉടമ റോയി ഡാനിയേലിന്റെ ഉറ്റ ബന്ധുവിന്റേതാണ് ഈ കാറുകൾ. ഓസ്‌ട്രേലിയയിൽ പോപ്പുലർ ഗ്രൂപ്പിന് ശാഖകളില്ല.

പോപ്പുലറിനൊപ്പം പറഞ്ഞു കേൾക്കുന്നതാണ് ഓസ്‌ട്രേലിയയിലെ നിക്ഷേപം. കമ്പനി ചെയർപഴ്‌സൻ മേരിക്കുട്ടി ഡാനിയേൽ ഓസ്‌ട്രേലിയയിലേക്ക് പോയതോടെ സംശയം വർധിച്ചു. മകളുടെ ഒപ്പമാണ് മേരിക്കുട്ടി ഓസ്‌ട്രേലിയയിൽ കഴിയുന്നത്. ഡോ. റിനുവും ഡോ. റിയയും ഡൽഹി വഴി കടക്കാൻ ശ്രമിച്ചതും ഓസ്‌ട്രേലിയയിലേക്കാണ്. ഇവിടെ ഇവരുടെ നിക്ഷേപം സംബന്ധിച്ചു പൊലീസ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. റോയി ഡാനിയലിന്റെ അമ്മയാണ് മേരിക്കുട്ടി. ഇവരുടെ മകളുടെ ഭർത്താവ് അങ്കമാലി കറുകുറ്റി സ്വദേശി വർഗീസ് പൈനാടത്തിന് ഉന്നത ബന്ധങ്ങളുണ്ട്. സിപിഎം നേതാവ് പി രാജീവും മോൻസ് ജോസഫ് എംഎൽഎയുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ മറുനാടന് കിട്ടി.

പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് പിന്നിൽ റോയി ഡാനിയലിന്റെ മകൾ ഡോ റിനുവിന് വലിയ പങ്കുണ്ട്. നാലു മാസം കൂടുമ്പോൾ പുതിയ ഓരോ കമ്പനികൾ പോപ്പുലർ ഫിനാൻസിനു കീഴിൽ പിറന്നിരുന്നു. ഏറെയും കടലാസു കമ്പനികൾ. മേകൾ ഡോ.റിനു മറിയം ചുമതലയേറ്റ ശേഷമാണ് ഇത് സംഭവിച്ചത്. രാജ്യത്തെ നിയമ വ്യവസ്ഥകൾ പാലിക്കാനും നിക്ഷേപങ്ങൾ സുരക്ഷിതമാക്കാനുമാണ് പുതിയ സ്ഥാപനങ്ങൾ എന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. ഇതിനോടകം 21 കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏതു കമ്പനിയുടെ പേരിലേക്കാണ് പണം സ്വീകരിക്കേണ്ടതെന്ന് മാസത്തിന്റെ തുടക്കത്തിൽ ശാഖകൾക്ക് നിർദ്ദേശം ലഭിച്ചിരുന്നു. അങ്ങനെ തട്ടിപ്പിന് പുതിയ മാനം നൽകി.

സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡ്, പോപ്പുലർ ട്രേഡേഴ്‌സ്, പോപ്പുലർ ഡീലേഴ്‌സ്, 7 വർഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആർപിഎൻ സ്‌കീം,5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്ന സാൻ പോപ്പുലർ ബോണ്ട്, മൈ പോപ്പുലർ മറൈൻ, മേരി റാണി നിധി ലിമിറ്റഡ്, സാൻ പോപ്പുലർ ഇ കംപ്ലയൻസ്, സാൻ പോപ്പുലർ ബിസിനസ് സൊലൂഷൻ, സാൻ ഫ്യുവൽസ്, പോപ്പുലർ എക്‌സ്പോർട്സ്, പോപ്പുലർ പ്രിൻന്റേഴ്‌സ്, വകയാർ ലാബ്, പോപ്പുലർ സുപ്പർമാർക്കറ്റ് തുടങ്ങിയവയുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. നിയമ പ്രകാരം 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ പോപ്പുലറിനു സാധിക്കില്ല. ഈ പരിധി കഴിയുമ്പോഴാണ് പുതിയ കമ്പനി രൂപപ്പെട്ടിരുന്നത്. ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റിൽ റോയി അല്ലെങ്കിൽ ഡോ. റിനു മറിയം എന്നിവരിൽ ഒരാളുടെ കയ്യൊപ്പ് ഉണ്ടാകും. ഈ ഘട്ടത്തിൽ കൃത്യമായ ആസൂത്രണത്തിലൂടെ പണം മറ്റു സ്ഥലങ്ങളിലേക്ക് വകമാറ്റിയതിന്റെ സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്.

ഡോ. റിനു ചുമതലയേറ്റതിനു ശേഷം പോപ്പുലറിലെ അറ്റൻഡർ മുതൽ മാനേജർ വരെ ഓരോരുത്തർക്കും വാർഷിക ടാർഗിറ്റ് കമ്പനി നൽകിയിരുന്നു. 2 കോടി രൂപയാണ് ബ്രാഞ്ചുകൾക്ക് നൽകിയിരുന്ന കുറഞ്ഞ നിക്ഷേപലക്ഷ്യം. റോയി ഡാനിയേലിന്റെ സഹോദരിയുടെ ഭർത്താവ് അങ്കമാലി കറുകുറ്റി സ്വദേശി മെൽബണിൽ താമസമാക്കിയ വർഗീസ് പൈനാടത്തിന്റെ പേരിലാണ് പണം മുഴുവൻ ഓസ്ട്രേലിയയിൽ എത്തിച്ചതും അത് വിനിമയം നടത്തിയതും ഇവരാണ്. റോയി ഡാനിയലിന്റെ പെൺമക്കളും ഓസ്ട്രേലിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന ഇയാൾ അവിടെ താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക സൗത്ത് ആഫ്രിക്കയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്ത് മുങ്ങി ഓസ്ട്രേലിയയിൽ പൊങ്ങുകയായിരുന്നു. ഇദ്ദേഹം വഴിയാണ് പോപ്പുലറിലെ പണം മുഴുവൻ ഓസ്ട്രേലിയായിൽ എത്തിയതും ആ പണം ഉപയോഗിച്ച് റോയി ഡാനിയേലിന്റെ മക്കളുടെ പിആർ എടുത്തതും ഒട്ടനവധി സ്ഥലത്ത് ആസ്തികൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുള്ളത്. ഈയാളുടെ പേരിൽ ഓസ്ട്രേലിയായിൽ എത്തിയ പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് നിഷേപകർ പരാതി കൊടുത്തു കഴിഞ്ഞു.

ഇദ്ദേഹം വൻ മുതൽ മുടക്കി നടത്തുന്ന പോസ്റ്റ് ഓഫീസിലെ ഒരു പാർട്ട്ണർ സ്വന്തം പോസ്റ്റ് ഓഫീസിൽ ഓസ്ട്രേലിയൻ പൗരൻ മറന്നു വച്ച ക്രെഡിറ്റ് കാർഡ് മോഷ്ട്ടിച്ച് ഉപയോഗിച്ചതിന് കോടതി ശിക്ഷിച്ചിരുന്നു. ഇയാൾ വശവും പണം കടത്തിയതായി പറയപ്പെടുന്നു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ പുറത്തുവരുമെന്നും ഓസ്ട്രേലിയായിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. അന്വേഷണം വളരെ ധൃതഗതിയിൽ നടക്കുമ്പോൾ ഓസ്ട്രേലിയായിൽ പണം വിനിയോഗിച്ചവർ ഒന്നൊന്നായി കുടുങ്ങുമെന്നും അതിനായുള്ള ശ്രമങ്ങൾ തുടരുമെന്നും നിക്ഷേപകർ പറയുന്നു.

സ്വകാര്യ ചിട്ടി സംരംഭം വിവിധ സംസ്ഥാനങ്ങളിൽ ശാഖകളുള്ള പോപ്പുലർ ഫിനാൻസായി വളർന്നതിനു പിന്നിലെ മൂലധനം ഇണ്ടിക്കാട്ടിൽ ടി.കെ.ദാനിയേൽ എന്ന അദ്ധ്യാപകനിൽ ജനങ്ങളർപ്പിച്ച വിശ്വാസമായിരുന്നു. സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകന് ചിട്ടി നടത്താൻ നിയമം അനുവദിക്കാത്തതിനാൽ സഹോദരന്റെയും മകന്റെയും പേരിലാണ് സംരംഭം തുടങ്ങിയത്. ഈടു നൽകിയത് സഹോദരന്റെ വസ്തുവകകളും. കോന്നിക്കു സമീപം വകയാർ എന്ന ഗ്രാമത്തിൽ ധനകാര്യ സാമ്രാജ്യം പതുക്കെ തലയുയർത്തി വന്നു. കൃത്യമായി ഇടപാടുകാർക്ക് പണം ലഭിച്ചതോടെ ദാനിയേലിന്റെ വിശ്വാസ്യത പോപ്പുലറായി. ധനകാര്യ സ്ഥാപനമായി ചിട്ടി വളർന്നതോടെ അദ്ധ്യാപന ജീവിതത്തിൽ നിന്ന് അദ്ദേഹം സ്വയം വിരമിച്ചു. പിന്നീട് സ്വർണപ്പണയ ധനസ്ഥാപനമായി 'പോപ്പുലർ ഫിനാൻസ്' നിലവിൽ വന്നു. ദാനിയേലിനു ശേഷം മകൻ റോയി എന്ന തോമസ് ദാനിയേൽ കമ്പനിയുടെ ചുമതലയേറ്റു.

കേരളത്തിലും പുറത്തുമായി 250 ശാഖകളായി സ്ഥാപനം വളർന്നു. പോപ്പുലർ ഫിനാൻസ് എന്ന മുഖത്തിനു കീഴിൽ 21 കമ്പനികൾ പുതുതായി രംഗത്തു വന്നു. ടി.കെ.ദാനിയേലിന്റെ കാലത്ത് കൃത്യമായി നടന്നിരുന്ന സ്ഥാപനം റോയിയുടെ കൈകളിലെത്തുമ്പോഴേക്കും ലിമിറ്റഡ് ലയബലിറ്റി പാർട്നർഷിപ്പായിരുന്നു. പിന്നീട് റോയിയിൽ നിന്ന് മൂത്ത മകൾ ഡോ. റിനു മറിയം തോമസ് ചുമതല ഏറ്റെടുത്തു. ഇതോടെ സ്ഥാപനം തകർച്ചയിലേക്ക് പോയി. ഇതിനൊപ്പം പണമെല്ലാം വകമാറ്റി ഓസ്ട്രേലിയയിൽ എത്തിച്ചു.

ഇതാണ് സ്ഥാപനം പൊളിയാൻ കാരണമെന്നാണ് വിലയിരുത്തൽ. പല കമ്പനികൾ ഉണ്ടാക്കിയും തട്ടിപ്പ് നടത്തും. അതിനിടെ പോപ്പുലർ ഫിനാൻസ് ഉടമകളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഓണാവധിക്കു ശേഷം കോടതി തുറക്കുന്നതോടെ അപേക്ഷ നൽകാനാണ് നീക്കം. വഞ്ചനാക്കുറ്റമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ തട്ടിപ്പെന്ന കാര്യത്തിൽ പൊലീസിനു സംശയമില്ല.

ഏതെല്ലാം രാജ്യത്ത് നിക്ഷേപമുണ്ട്, സ്വത്തുവകകൾ എങ്ങനെയാണ് കടത്തിയത്, ആരെല്ലാമാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നെല്ലാം വിശദമായി അന്വേഷിക്കുന്നുണ്ട്. സ്ഥാപനത്തിൽ മുൻപ് ഉയർന്ന സ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരെയും വരുംദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. പലരും പണം വകമാറ്റി കടത്തിയതായും തട്ടിപ്പിന് കൂട്ടു നിന്നതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിൽ വരും. സ്ഥാപനം നഷ്ടത്തിലേക്കു പോകുന്നതിനെക്കുറിച്ച് ഉടമകൾക്ക് 5 വർഷം മുൻപേ വ്യക്തമായ ധാരണയുണ്ടായിരുന്നു. എന്നിട്ടും കൂടുതൽ ശാഖകൾ തുടങ്ങി നിക്ഷേപം സ്വീകരിച്ചത് പണം തട്ടാൻ മാത്രമായിരുന്നെന്നാണ് നിഗമനം.

കുടുംബവുമായി ബന്ധപ്പെട്ട 5 ഫിനാൻസ് സംരംഭങ്ങൾ ഇതിനു മുൻപ് പൂട്ടിപ്പോയിരുന്നു. പലരും പാപ്പർ ഹർജിയിലൂടെ രക്ഷപ്പെട്ടു. ഇതേ മാതൃക വീണ്ടും പുറത്തെടുക്കാനായിരുന്നു നീക്കം. എന്നാൽ പൊലീസ് ശക്തമായ ഇടപെടൽ നടത്തിയപ്പോൾ പ്രതികളെല്ലാം അകത്താകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP