Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽ

മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു തെളിവു ലഭിച്ചാൽ രാഷ്ട്രീയ വഴിത്തിരിവുണ്ടാക്കുമെന്ന തിരിച്ചറിവിലേക്ക് കേന്ദ്ര ഏജൻസികൾ; കമ്മനഹള്ളിയിലെ സെപെയിസ് ബേ എന്ന റെസ്റ്റോറന്റിനും നയതന്ത്ര പാഴ്‌സൽ കടത്തുമായി ബന്ധമെന്ന വിലയിരുത്തൽ ശക്തം; മയക്കുമരുന്ന് കടത്തിൽ കുടുങ്ങിയ ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ മൊഴിയെടുക്കാൻ എൻഐഎ; മുഹമ്മദ് അനൂപിന്റെ ഫോൺ രേഖകളും വിശദ പരിശോധനയ്ക്ക്; വീസ സ്റ്റാംപിങ് സെന്റർ കരാറും അന്വേഷണ പരിധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിലെ ആസൂത്രക സ്വപ്‌നാ സുരേഷും ബംഗളൂരുവിൽ മയക്കു മരുന്ന് കള്ളക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അനൂപിനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. മുഹമ്മദ് അനൂപും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകനും സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇന്നലെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് അനൂപിന്റെ ബന്ധങ്ങളിലേക്ക് അന്വേഷണമെത്തുന്നത്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ വീസ സ്റ്റാംപിങ് സെന്ററുകളുടെ കരാറും നടത്തിപ്പിനെ സംശയ നിഴലിലാക്കുന്നത് മുഹമ്മദ് അനൂപ് ബന്ധമാണ്. കേരളത്തിലെ 2 മുൻനിര ധനകാര്യ സ്ഥാപനങ്ങൾ താൽപര്യം അറിയിച്ചിട്ടും അവരെ ഒഴിവാക്കി യുഎഎഫ്എക്‌സ് സൊലൂഷൻസ്, ഫോർത്ത് ഫോഴ്‌സ് എന്നീ ഏജൻസികൾക്കു കരാർ ലഭിച്ചതിനു പിന്നിലെ സ്വപ്ന സുരേഷിന്റെ ഇടപെടലാണ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും (ഇഡി) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) പരിശോധിക്കുന്നത്. ഇതിന് കാരണം മുഹമ്മദ് അനൂപിന്റെ ഇടപെടലുണ്ടെന്നാണ് സംശയം.

ബെംഗളൂരു ലഹരിമരുന്നു കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തതുകൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിനെയാണ്. മുഹമ്മദ് അനൂപിനും കോടിയേരിയുടെ മകനും അടുത്ത ബന്ധമുണ്ട്. മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളിയുടെ സ്വാധീനം കാരണമാണ് വീസ സ്റ്റാംപിങ് സെന്ററിന്റെ കരാർ കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കു കിട്ടാതെ പോയതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം.

ബംഗളൂരു കമ്മനഹള്ളിയിൽ അനൂപ് ആരംഭിച്ച റസ്റ്ററന്റിന്റെ മുതൽ മുടക്കും ഇതേ ബിസിനസ് പങ്കാളിയുടെതാണ്. തിരുവനന്തപുരത്തെ വീസ സ്റ്റാംപിങ് സെന്ററിലും ഇദ്ദേഹത്തിനു മുതൽ മുടക്കുണ്ടെന്നാണ് അന്വേഷണ സംഘങ്ങൾക്കു ലഭിക്കുന്ന വിവരം. അനൂപിന്റെ ബിസിനസ് പങ്കാളിയും സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധത്തിനു കൃത്യമായ തെളിവു ലഭിച്ചാൽ സ്വർണക്കടത്തു കേസിൽ അതു ഗുരുതര രാഷ്ട്രീയ മാനങ്ങളുള്ള വഴിത്തിരിവുണ്ടാക്കും. ഈ റെസ്റ്റോറന്റിന്റെ പേര് സ്‌പെയിസ് ബേ എന്നാണ്. ഇതിന്റെ പ്രൊമോഷൻ വീഡിയോയിൽ ബിനീഷ് കോടിയേരിയും പങ്കെടുത്തിരുന്നു. ഇതിനൊപ്പം മുഹമ്മദ് അനൂപുമൊത്ത് കുമരകത്ത് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

കേരളം അടക്കമുള്ള 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു യുഎഇയിലേക്കു പോകുന്നവരുടെ വീസ സ്റ്റാംപിങ് അടക്കമുള്ള സേവനങ്ങൾക്കു 15,000 20,000 രൂപവരെയാണ് ഈടാക്കുന്നത്. ഇതിനു പുറമേ വിദേശത്തു നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ തൊഴിൽദാതാക്കളുമായുള്ള സാമ്പത്തിക തർക്കങ്ങൾ തീർപ്പാക്കുന്നതിലും ഇവരുടെ നിക്ഷേപം സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും ഇത്തരം സെന്ററുകൾ ഇടനിലക്കാരായി കമ്മിഷൻ വാങ്ങാറുണ്ട്.

എൻഐഎ കണ്ടെത്തിയ ബാങ്ക് നിക്ഷേപങ്ങളിൽ യുഎഎഫ്എക്‌സും ഫോർത്ത് ഫോഴ്‌സും നൽകുന്ന കമ്മിഷനുമുണ്ടെന്നാണു സ്വപ്നയുടെ മൊഴി. എന്നാൽ ഈ പണമൊന്നും സ്വകാര്യ ആവശ്യങ്ങൾക്കു സ്വപ്ന പ്രയോജനപ്പെടുത്താതെ സൂക്ഷിച്ചതിൽ നിന്നും അതിന്റെ യഥാർഥ അവകാശികൾ മറ്റാരോ ആണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘങ്ങൾ. ഇതും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പമാണ് മുഹമ്മദ് അനൂപിന്റെ ബിനീഷ് കോടിയേരിയുടെ ചങ്ങാത്തവും ചർച്ചകളിൽ എത്തുന്നത്.

ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് കേരളത്തിലെ ഉന്നതരാഷ്ട്രീയക്കാരുമായി അടുത്തബന്ധമെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിൽ സിപിഎം-കോൺഗ്രസ് നേതാക്കളുടെയും മക്കളുടെയും അടക്കമുള്ള നമ്പരുകൾ കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകൻ ബിനീഷ് കോടിയേരിയോടൊപ്പമുള്ള ചിത്രവും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് എൻസിബി വ്യക്തമാക്കി. ഈ ചിത്രങ്ങൾ കുമരകത്തുള്ള ഒരു റിസോർട്ടിൽ വച്ചാണ് എടുത്തിരിക്കുന്നത്. ഈ ചിത്രം മറുനാടൻ മലയാളിക്കും ലഭിച്ചു. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ യെലഹങ്ക ഓഫീസിൽ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അനൂപിന് തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ വൃത്തങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ, കേസിന്റെ ഈ വശം എൻഐഎയാണ് അന്വേഷിക്കേണ്ടതെന്നും ഇക്കാര്യങ്ങൾ അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും എൻസിബി വ്യക്തമാക്കി.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആർ രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലാകുന്നത്. മുഹമ്മദ് അനൂപിന്റെ ഫോൺ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്തു കേസിലെ പ്രതി കെടി റമീസിന്റെ നമ്പരും ഉണ്ട്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബെംഗളൂരുവിൽ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് കേരളത്തിലെ ഒരു രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബിനീഷുമായി ബന്ധപ്പെടുത്തുന്ന തെളിവുകളും പുറത്തു വരുന്നത്. എന്നാൽ ഫോൺ വിളിച്ചത് ബിനീഷിനെ ആണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കൊച്ചിയിലെ ലഹരി പാർട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സിനിമ സീരീയൽ മേഖലകളിലേക്ക് ലഹരിമരുന്നുകൾ നൽകുന്നത് അനൂപ് മുഹമ്മദാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അനൂപിന്, സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ എൻഐഎയും ഇയാളെ ചോദ്യം ചെയ്യും. കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വർണ്ണ കടത്ത് അന്വേഷണം പുതിയ തലത്തിലെത്തും. സ്വപ്നാ സുരേഷുമായും ഇയാൾക്ക് ബന്ധമുണ്ട്. സ്വർണ്ണ കടത്തിന് വേണ്ട പണം സ്വരൂപിക്കാൻ ഇയാളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. കാര്യങ്ങൾ പുറത്തെത്താൻ കാരണവും മുഹമ്മദ് അനൂപിന്റെ ഇടപെടലാണെന്ന സംശയവും സജീവമാണ്.

ഇവരുടെ 'ലീഡർ' ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയും അറസ്റ്റിലായിരുന്നു. സംഘം സിനിമാ മേഖലയിലുള്ളവർക്കു ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നെന്നാണു കണ്ടെത്തൽ. ഓൺലൈൻ വഴിയും ഹോട്ടലുകൾ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകൾ. ഡിജെ പാർട്ടികളിൽ എത്തുന്ന സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു. സീരിയലിലെ ചെറു വേഷങ്ങൾ ചെയ്തിരുന്ന അനിഖ പിന്നീട് അഭിനയം നിർത്തി ലഹരി മേഖലയിലേക്കു കടന്നു. വിദേശത്തു നിന്നു കുറിയർ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തൽ. ബ്രസൽസിൽ നിന്നാണു ഇറക്കുമതി ചെയ്തിരുന്നതെന്നും ബിറ്റ്കോയിനാണ് ഇടപാടിന് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു, ഇവർക്ക് തീവ്രവാദ ബന്ധവും ഉണ്ടായിരുന്നു.

അനിഘയുടെ നേതൃത്വത്തിലാണ് ലഹരിമരുന്നുകളുടെ ഇടപാടുകൾ നടന്നിരുന്നത്. മുഹമ്മദ് അനൂപും റിജേഷുമാണ് ആവശ്യക്കാർക്ക് ലഹരിമരുന്നുകൾ എത്തിച്ചുനൽകിയിരുന്നത്. സിനിമാമേഖലയിലെ ചിലരുമായും അനിഘയ്ക്ക് ഇടപാടുകളുണ്ടായിരുന്നതായാണ് എൻ.സി.ബി.യുടെ കണ്ടെത്തൽ. ഓഗസ്റ്റ് 21-നാണ് കല്യാൺ നഗറിലെ താമസ്ഥലത്തുനിന്ന് അനൂപ് പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിരന്തരം ആളുകളെത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ എൻ.സി.ബി.യെ വിവരമറിയിക്കുകയായിരുന്നു. അനൂപിനെ പിടികൂടി ചോദ്യംചെയ്തതോടെ റിജേഷിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. തുടർന്നാണ് സംഘത്തെ നിയന്ത്രിക്കുന്നത് അനിഘയാണെന്നു കണ്ടെത്തിയത്. 96 എം.ഡി.എം.എ. ഗുളികളും 180 എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിയും തേടുന്നുണ്ട്. സ്വർണക്കടത്തു പിടിക്കപ്പെട്ട ഉടൻ കുടുംബത്തോടൊപ്പം ഒളിവിൽപോയ സ്വപ്നയും ഇവർക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാൻ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനിടെയാണ് പുതിയ വിവരം എത്തുന്നത്. കൊച്ചിയിൽ നിന്നു വാഹനത്തിൽ കർണാടക അതിർത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടർന്നതായി സ്വപ്ന മൊഴി നൽകിയിരുന്നു. മുഹമ്മദ് അനൂപിനെ വിളിച്ച രാഷ്ട്രീയ ഉന്നതന്റെ ബന്ധുവാണ് സ്വർണ്ണ കടത്ത് ഒറ്റിയതെന്ന പ്രചരണവും വ്യാപകമാണ്. ഇതിനിടെയാണ് മുഹമ്മദ് അനൂപുമായുള്ള ഫോൺ വിളിയിൽ വിവരം കിട്ടുന്നത്.

ഒരു വർഷം മുൻപാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വർണക്കടത്തിനു കൂടുതൽ പണം സ്വരൂപിക്കാൻ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്‌സൽ വഴി സ്വർണം കടത്തുന്ന വിവരം ചോർന്നതെന്നു പ്രതികൾ പലരും മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സംശയങ്ങളും ഏറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP