Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ.എ.റഹീം എന്റെ നേർക്ക് വന്ന്...'താൻ എന്തെന്നാ വിചാരിച്ചത്..വെറുമൊരു ശിപായിയാണ് നിങ്ങൾ..സ്ത്രീയായി പോയി ..അല്ലങ്കിൽ കൊന്നു കളയും എന്ന് ഭീഷണി; ആദ്യം പറഞ്ഞത് ഒപ്പിട്ടില്ലെങ്കിൽ, ജീവനോടെ പുറത്തു പോകില്ല എന്ന്; ചെവിക്കകത്ത് വന്ന് ചീത്ത പറഞ്ഞ പെൺകുട്ടികൾ ഉടുത്തിരിക്കുന്ന സാരിയെല്ലാം വലിച്ചൂരിയിട്ടായിരിക്കും പുറത്തുപോകേണ്ടി വരിക എന്നും; വിസിയുമായി അവിഹിതമെന്നും പറഞ്ഞുപരത്തി; കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ ഡോ.വിജയലക്ഷ്മി തുറന്നടിക്കുന്നു കേസ് നാൾവഴികൾ

എ.എ.റഹീം എന്റെ നേർക്ക് വന്ന്...'താൻ എന്തെന്നാ വിചാരിച്ചത്..വെറുമൊരു ശിപായിയാണ് നിങ്ങൾ..സ്ത്രീയായി പോയി ..അല്ലങ്കിൽ കൊന്നു കളയും എന്ന് ഭീഷണി; ആദ്യം പറഞ്ഞത് ഒപ്പിട്ടില്ലെങ്കിൽ, ജീവനോടെ പുറത്തു പോകില്ല എന്ന്; ചെവിക്കകത്ത് വന്ന് ചീത്ത പറഞ്ഞ പെൺകുട്ടികൾ ഉടുത്തിരിക്കുന്ന സാരിയെല്ലാം വലിച്ചൂരിയിട്ടായിരിക്കും പുറത്തുപോകേണ്ടി വരിക എന്നും; വിസിയുമായി അവിഹിതമെന്നും പറഞ്ഞുപരത്തി; കേരള സർവകലാശാല സ്റ്റുഡന്റ്‌സ് സർവീസ് ഡയറക്ടർ ഡോ.വിജയലക്ഷ്മി തുറന്നടിക്കുന്നു കേസ് നാൾവഴികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ഹർജി കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. 2017 ലെ യൂണിവേഴ്സിറ്റി കലോൽസവ സമയത്ത് യൂണിയൻ ഭാരവാഹികൾ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. എന്നാൽ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചിലവഴിക്കൽ രേഖകളായ ബില്ലുകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുനൂറോളം വിദ്യാർത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ ഡോ.വിജയലക്ഷ്മി വിശദീകരിച്ച സംഭവത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

'ഞാനൊരു സ്ത്രീയല്ലേ...സ്ത്രീയെന്ന പരിഗണന പോലും ..മൂന്നു മണിക്കൂർ നേരം മൂത്രം ഒഴിക്കാൻ പോലും എന്നെ അനുവദിച്ചിട്ടില്ല. ഒന്നുവെള്ളം കുടിക്കാൻ..അത്രം വിഷമമുണ്ട് എനിക്ക് പറയാൻ ആയിട്ട്. ഒരുഗ്ലാസ് വെള്ളം തന്നിട്ടില്ല. 200 പേരിരിക്കുമ്പോൾ അവിടെ എസി പോലും വർക്ക് ചെയ്യത്തില്ല. മൊത്തം സ്വറ്റ് ചെയ്ത്..ഞാൻ നനഞ്ഞ് കുളിച്ചിരിക്കുകയായിരുന്നു.ഓരോ മുടിയായിട്ട് ഇങ്ങനെ ഇടയ്ക്കിടെ പിടിച്ച് വലിക്കുക.

പേന വച്ചെന്റെ മുതുകിൽ ഇങ്ങനെ കുത്തുക..തിരിഞ്ഞുനോക്കാൻ പോലും പറ്റാത്ത സാഹചര്യത്തിൽ. ഉറക്കെ ചെവിയിൽ ചീത്ത വിളിക്കുക. അതിനപ്പുറം ഒരുവേദനയില്ല. ഇയർ ഡ്രം പൊട്ടി പോകുന്ന പോലെയാണ് എന്റെ ചെവിയിൽ ചീത്ത വിളിച്ചത്.'

2017 മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

'നേരത്തെ യൂണിയനുള്ള അവസാന ഗഡുവായ ഏഴര ലക്ഷം രൂപയ്ക്കുള്ള ഉത്തരവ് സർവകലാശാലയിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. 27 ന് തന്നെ ഇറങ്ങിയിരുന്നു. അതിൽ പറഞ്ഞിരുന്നത് നേരത്തെ അനുവദിച്ച 22.5 ലക്ഷം രൂപയുടെ ബില്ലും വൗച്ചറും ഹാജരാക്കിയാൽ മാത്രമേ ഈ ഏഴു ലക്ഷം രൂപ അവകാശപ്പെടാൻ പാടുള്ളു എന്നായിരുന്നു ക്ലോസ്. ഈ വിവരം ഭാരവാഹികളോട് നേരത്ത പറഞ്ഞിരുന്നെങ്കിലും അവർ വകവച്ചില്ല. സംഭവം നടക്കുന്ന അന്ന് ആറര ലക്ഷം രൂപയുടെ ബില്ലുകളും വൗച്ചറും സെറ്റിൽ ചെയ്തു. ഇനി കുറെ ബിൽ തരാനുണ്ട്..പക്ഷേ സർവകലാശാല യുവജനോത്സവ തിരക്കായതുകൊണ്ട് ഒരു അണ്ടർടേക്കിങ് എഴുതി കൊടുക്കണം മാഡം അപ്പോൾ ഞങ്ങൾക്കീ തുക ഇന്നു തന്നെ കിട്ടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, ഞാൻ ഒരു അണ്ടർടേക്കിങ് എഴുതി അതായത് ഈ തുകയുടെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു എന്ന രീതിയിൽ അണ്ടർടേക്കിങ് എഴുതി കൊടുത്ത് ബിൽ സാങ്ഷൻ ചെയ്യാനുള്ള നടപടികൾ എന്റെ എസ്ഒയുടെ അടുത്ത് പറഞ്ഞ്... 10 മിനിറ്റിനകത്ത് എല്ലാം ശരിയാക്കി വയ്ക്ക്..ഞാൻ പ്രോവിസിയുടെ അടുത്ത് അപ്പല്ലേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട മീറ്റിങ്ങിന്റെ കാര്യം പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് പിവിസിയുടെ റൂമിലേക്ക് പോയപ്പോഴാണ്..200 ഓളം എസ്എഫ്‌ഐ പ്രവർത്തകർ എ.എ.റഹീമിന്റെ നേതൃത്വത്തിൽ അവിടെ വന്നത്.'

എ.എ.റഹീം നേരേ പിവിസിയുടെ മുറിയിൽ പോയി നിറയെ ചീത്തയാണ് സാറിനെ വിളിച്ചത്. പിന്നീട് എന്റെ നേർക്ക് വന്നിട്ട് പറയുകാ..ഡയറക്ടർ എന്ന് പറഞ്ഞാ താൻ എന്തെന്നാ വിചാരിച്ചത്..വെറുമൊരു ശിപായിയാണ് എന്ന് 10 പ്രാവശ്യം എങ്കിലും പറഞ്ഞുകാണും.സ്ത്രീയായി പോയി ..കൊന്നു കളയും എന്തോന്നാ വിചാരിച്ചിരിക്കുന്നെ..ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ടില്ലെങ്കിൽ താൻ ജീവനോടെ പുറത്തുപോകില്ല. എന്നെ പിടിച്ചിരുത്തിയിട്ട്.. മൂന്നു മണിക്കൂർ എന്നെ അനങ്ങാൻ അനുവദിച്ചില്ല. ചുറ്റും പെൺകുട്ടികളെ കൊണ്ടുനിർത്തി..എന്നെ ഈച്ചകളെ പോലെ പൊതിഞ്ഞു. എന്നിട്ട് ചെവിക്ക് അകത്ത് വന്ന് തെറി വിളിക്കുക. എനിക്കറിയില്ല ഇങ്ങനെയൊക്കെ പെൺകുട്ടികൾക്ക് ചീത്ത വിളിക്കാൻ കഴിയുമെന്ന്...ഞാൻ ഷോക്കായി പോയി.

ആദ്യം പറഞ്ഞത് ഒപ്പിട്ടില്ലെങ്കിൽ, ജീവനോടെ പുറത്തു പോകില്ല എന്ന്. പുറകിലിരുന്ന പെൺകുട്ടികൾ എല്ലാം പറഞ്ഞത് ഉടുത്തിരിക്കുന്ന സാരിയെല്ലാം വലിച്ചൂരിയിട്ടായിരിക്കും പുറത്തുപോകേണ്ടി വരിക എന്ന രീതിയിലാണ്. പിന്നെ പറഞ്ഞത് ഡയറക്ടറായി തുടരുകയാണെങ്കിൽ,,മതി നിന്റെ സേവനം, ഇനി തുടരുകയാണെങ്കിൽ വച്ചേക്കത്തില്ല.

എനിക്കും വൈസ് ചാൻസലർക്കും അവിഹിതമാണെന്ന് വരെയാണ് അവർ പറഞ്ഞത്. പറഞ്ഞിട്ട് ചുറ്റുമുള്ള പെൺകുട്ടികളെ കൊണ്ട് പാട്ട് പാടിച്ചിട്ട്...എൻ മനസ്സിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി.. പിണങ്ങല്ലേ. പിണങ്ങല്ലേ മുത്തേ എന്ന് പാട്ടൊക്കെ പാടി. ഇതിനെയെല്ലാം എഎ റഹീം മറ്റുള്ളവരും പ്രോത്സാഹിപ്പിക്കുകയായിരുന്നു.

എനിക്കും വിസിക്കും തമ്മിൽ അവിഹിതമുണ്ടെന്ന് പറഞ്ഞത് ചെയർപേഴ്‌സൺ എസ്.അഷിതയാണ്..എനിക്ക് വിഷമം എന്റെ ഒരുമോളെ പോലെ പോലെ കണ്ട് ഇവരുമായി സഹകരിച്ച എന്നെ എങ്ങനെയാഅ് ഇവർക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുക. പിന്നീട് ബലമായി ചെക്ക് ഒപ്പിടീച്ച് നിയമവിരുദ്ധമായി പാസാക്കി കൊണ്ടുപോയി. ഇവര് പറഞ്ഞത് ഇത് ഞങ്ങളുടെ രീതിയാണ് എന്നാണ്..മൈൻഡ് ചെയ്യേണ്ട എന്നാണ്. ഒപ്പിട്ടില്ലായിരുന്നെങ്കിൽ എന്നെ കൈകാര്യം ചെയ്യാൻ തന്നെയാണ് അവർ വന്നത്. പൊലീസുകാര് വന്നപ്പോൾ റഹീം വിരട്ടിയോടിക്കുകയാണ് ചെയ്തത്- ടി. വിജയലക്ഷ്മി പറഞ്ഞു.

എന്നാൽ, ടീച്ചർ പറയുന്നതിൽ കഴമ്പില്ലെന്നും, യൂണിയന് അർഹതപ്പെട്ട തുകയാണ് തടഞ്ഞുവച്ചതെന്നും, അവിടെ അന്ന് നടന്നത് സമരമമാണെന്നും ടീച്ചറെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമാണ് യൂണിയൻ ഭാരവാഹികളുടെ പ്രതികരണം.

കേസ് ഇങ്ങനെ:

കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ : വിജയ ലക്ഷ്മിയെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിന്റെ നേതൃത്വത്തിൽ അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവിച്ച കേസ് പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. വിജയലക്ഷ്മി കോടതിയിൽ കൗണ്ടർ ഹർജി ഫയൽ ചെയ്തു. കേസ് പിൻവലിക്കണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജിക്കെതിരെയാണ് പ്രൊഫസർ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തത്.

സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജിയുടെ നിലനിൽപ്പും നിയമ സാധുതയും സെപ്റ്റംബർ 17 ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടു. ഇരയെ കേൾക്കാതെ കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു. ഇരയുടെ ഭാഗം കേൾക്കാതെ സർക്കാരിന്റെ പിൻവലിക്കൽ ഹർജിയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അസി. പബ്ലിക് പ്രോസിക്യൂട്ടറോട് വ്യക്തമാക്കി. ഇരയറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി ഇരയുടെ ഭാഗം കേൾക്കാനായി പ്രൊഫസർക്ക് നോട്ടീസയച്ചത്. തുടർന്നാണ് പ്രൊഫസർ സർക്കാരിന്റെ പിൻവലിക്കൽ ഹർജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹർജി സമർപ്പിച്ചത്.

ഡി വൈ എഫ് ഐക്കാരുടെ മാനസിക ശാരീരിക പീഡനത്തിനിരയായ ഡോ. വിജയലക്ഷ്മിയാണ് ആക്ഷേപം സമർപ്പിച്ചത്. സർക്കാർ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരം ഏകപക്ഷീയമായി സമർപ്പിച്ച കേസ് പിൻവലിക്കൽ ഹർജിക്കെതിരെയാണ് അദ്ധ്യാപിക കോടതിയിൽ തടസ ഹർജി സമർപ്പിച്ചത്. യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ നേതാവും സിൻഡിക്കേറ്റംഗവും നിലവിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ എ. എ. റഹീം , ഡി വൈ എഫ് ഐ നേതാക്കളും മുൻ എസ് എഫ് ഐ പ്രവർത്തകരുമായ എസ്. അഷിദ , ആർ. അമൽ , പ്രദിൻ സാജ് കൃഷ്ണ , അബു. എസ്. ആർ , ആദർശ് ഖാൻ , ജെറിൻ , അൻസാർ . എം , മിഥുൻ മധു , വിനേഷ് .വി .എ , അപരൻ ദത്തൻ , ബി. എസ്. ശ്രീന എന്നിവരാണ് വിദ്യാർത്ഥികൾക്കൊപ്പം എക്കാലത്തു സഹയാത്രികയായി നിന്ന അദ്ധ്യാപികയെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

2017 മാർച്ച് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്കായുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്സിറ്റി കലോൽസവ സമയത്ത് പ്രതികൾ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. എന്നാൽ യൂണിവേഴ്‌സിറ്റി ചട്ട പ്രകാരം മുൻപ് ഫണ്ടിൽ നിന്നും നൽകിയ തുകയുടെ ചിലവഴിക്കൽ രേഖകളായ ബില്ലുകൾ അടക്കമുള്ള പത്രിക ഹാജരാക്കിയാൽ മാത്രമേ ബാക്കി തുക അനുവദിക്കാൻ പാടുള്ളുവെന്ന് പ്രൊഫസർ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇരുനൂറോളം വിദ്യാർത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തിൽ സംഘം ചേർന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

അദ്ധ്യാപികയെ തെറി വിളിക്കുകയും കസേരയിൽ നിന്ന് എണീക്കാൻ അനുവദിക്കാതെ തടഞ്ഞു വെച്ച് മുടിയിൽ പിടിച്ചു വലിക്കുകയും ഓരോ മുടിയിഴകളായി പിഴുതെടുക്കുകയും എസ് എഫ് ഐ വിദ്യാർത്ഥിനികൾ പേന കൊണ്ട് കുത്തുകയുും ടോയ്ലറ്റിൽ പോകാൻ അനുവദിക്കാതെയും കുടിവെള്ളം പോലും നൽകാതെയും മൂന്നു മണിക്കൂറുകൾ മാനസികമായും ശാരീരികമായൂം പീഡിപ്പിക്കുകയും ചെയ്തു. ഇനി ജോലിക്ക് വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്എഫ്ഐക്കാരുടെ ഭീഷണി ഭയന്ന് പ്രാണഭയത്താൽ പ്രൊഫസർ തുടർന്ന് കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ല. എന്നാൽ പിണറായി സർക്കാരിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്തുള്ള കന്റോൺമെന്റ് പൊലീസ് കേസെടുക്കാൻ തയ്യാറായില്ല.

കേസെടുക്കാതിരിക്കാൻ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള സ്വാധീനവുമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസിൽ നിന്നും നീതി ലഭിക്കാത്തതിനാൽ അദ്ധ്യാപിക മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. എന്നാൽ നീതിയുടെ വാതിൽ അവിടെയും കൊട്ടിയടക്കപ്പെട്ടതോടെ അവസാന ആശ്രയമായി ഗവർണ്ണറെ നേരിൽ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്നാണ് അദ്ധ്യാപികയുടെ മൊഴി വാങ്ങി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസ് തയ്യാറായത്. എന്നാൽ ഉന്നത സ്വാധീനത്താൽ എഫ് ഐ ആറിൽ വെള്ളം ചേർത്ത് സുപ്രധാന വകുപ്പുകൾ ഒഴിവാക്കി പ്രതികൾക്കെതിരെ നിസ്സാര വകുപ്പുകളിട്ട് നാമ മാത്രമായി ഒരു കേസ് എടുക്കുകയായിരുന്നു.

സത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 354 ബോധപൂർവ്വം കന്റോൺമെന്റ് പൊലീസ് എഫ് ഐ ആറിലും കുറ്റപത്രത്തിലും ഒഴിവാക്കി. വിചാരണയിൽ പ്രതികൾക്കനുകൂലമായി കൂറു മാറി മൊഴി നൽകുന്ന പ്രതികൾക്ക് വേണ്ടപ്പെട്ടവരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കുറ്റപത്രത്തിലെ സാക്ഷിപ്പട്ടികയിൽ കന്റോൺമെന്റ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP