Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു

ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും  ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

 ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം

നീവക്ക് വരുന്നതിന് മുൻപ് ഞാൻ ആലുവയിലെ ജില്ല ആശുപത്രിയിലും പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു. പഴയത് പോലെ ഒന്നുമല്ല ആശുപത്രികൾ. തിരക്ക് ഒട്ടുമില്ല. ആശുപത്രി വാതിൽക്കൽ മുതൽ ചെരുപ്പുമുതൽ തലവരെ മൂടുന്ന വ്യക്തി സുരക്ഷാ ഉപകാരണങ്ങളുമായിട്ടാണ് ആളുകൾ നിൽക്കുന്നത്. അകത്തു ചെല്ലുമ്പോൾ മുതൽ കൈ കഴുകലും സാമൂഹ്യമായ അകലവും ഉറപ്പാക്കുന്നുണ്ട്.

ഡോക്ടർമാരും നേഴ്സുമാരും വളരെ ശ്രദ്ധാപൂർവ്വമാണ് രോഗികളുമായി ഇടപഴകുന്നത്. വരുന്നവരിൽ ആരിലും കൊറോണ ഉണ്ടാകാമെന്നും അതിൽ നിന്ന് അവർക്കും മറ്റുള്ളവർക്കും രോഗം പകരാം എന്നും അവർക്ക് അറിവുണ്ട്. ഡോക്ടർമാരും നേഴ്സുമാരും മാത്രമല്ല, വാതിൽക്കൽ നിൽക്കുന്ന കാവൽക്കാർ തൊട്ട് മുറികൾ വൃത്തിയാക്കുന്നവർ വരെ എല്ലാവരും ശ്രദ്ധാലുക്കളാണ്. ആലുവയിൽ അന്ന് കൊറോണ എത്തിയിരുന്നു. ടൗൺ തന്നെ കുറച്ചു നാൾ കണ്ടൈന്മെന്റിൽ ആയി. പെരുമ്പാവൂരിൽ എന്ന് പോലും എത്താമെന്ന അവസ്ഥയിലാണ്. ഹെൽത്ത് ഇൻസ്‌പെകർമാർ മുതൽ മെഡിക്കൽ സൂപ്രണ്ടുമാർ വരെ ജാഗ്രതയിലാണ്. ആശുപത്രിയിൽ ഉള്ള ഓരോ നിമിഷവും നമ്മൾ കടന്നു പോകുന്ന കാലത്തിന്റെ കരുതൽ വ്യക്തമാണ്.

ആശുപത്രിയുടെ വാതിൽ കടന്നു റോഡിലേക്കെത്തിയാൽ നാം മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്. റോഡിലെ തിരക്കുകൾ നമ്മൾ ഒരു കൊറോണക്കാലത്താണെന്ന് ഒരു സൂചനയും നൽകുന്നില്ല. പത്തിൽ അഞ്ചുപേർക്കാണ് മാസ്‌കുള്ളത്, അതിൽ തന്നെ പകുതിപ്പേർ കഴുത്തിനും താടിക്കും ആഭരണമായിട്ടാണ് മാസ്‌കിനെ കാണുന്നത്. റെസ്റ്റോറന്റിലും തുണിക്കടയിലും മാത്രമല്ല സ്വർണ്ണക്കടയിൽ പോലും ആളുകൾക്ക് ക്ഷാമമില്ല.

വൈകുന്നേരം ഇപ്പോൾ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങ് ഇല്ല, അതുകൊണ്ട് തന്നെ വൈകിട്ടത്തെ പ്രസ് റിലീസ് വരുമ്പോൾ അന്നത്തെ കോവിഡ് കണക്ക് വരുന്നതല്ലാതെ ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ചെറുപ്പകാലത്തൊക്കെ എല്ലാ ദിവസവും വൈകീട്ട് 'കമ്പോള നിലവാരം' എന്നൊരു പരിപാടി റേഡിയോവിൽ ഉണ്ടായിരുന്നു. 'പുൽത്തൈലം പത്തുകിലോ - വില ആയിരത്തി അഞ്ഞൂറ് രൂപ' എന്നൊക്കെ പറഞ്ഞിട്ട്. താല്പര്യമുള്ള ആരെങ്കിലും കേട്ടു എന്ന് വരും, ബാക്കി ഉള്ളവർ ചലച്ചിത്ര ഗാനമോ റേഡിയോ നാടകമോ വരാൻ നോക്കിയിരിക്കും. ഇപ്പോഴത്തെ കൊറോണക്കണക്കുകൾ ഏതാണ്ട് അതുപോലെയാണ്.

കൊറോണ വാർത്ത കഴിഞ്ഞിട്ട് വേണം ചാനൽ ചർച്ചകൾ ആരംഭിക്കാൻ. ചാനലിൽ കൊറോണയൊന്നും ഇപ്പോൾ വിഷയമല്ല. വിശ്വാസം, അവിശ്വാസം, ഡിപ്ലോമസി, പ്രോട്ടോക്കോൾ, തീ പിടിത്തം, എന്നിങ്ങനെ വിഷയം പലതുണ്ട്. വിഷയം എന്തായാലും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണ്, ആട്ടവും. ചർച്ചകളിൽ നിന്നും ഒരു വിജ്ഞാനവും ഉണ്ടാകുന്നില്ല. ഗോഗ്വാ വിളിയും തേച്ചൊട്ടിക്കലും ആണ്. പഴയ റേഡിയോ നാടകം പോലെ തന്നെ ഒരു നാടകം. അത്രയേ ഉള്ളൂ.

ഇതൊന്നും പക്ഷെ കൊറോണയെ ബാധിക്കുന്ന കാര്യമല്ല. അത് ഓരോ ദിവസവും കൂടി വരുന്നു. ഇന്നലെ ഇല്ലാതിരുന്നിടത്ത് ഇന്ന് അത് എത്തുന്നു. ഇനി നാളെ എവിടെ എത്തുമെന്ന് അത് ഒരു ഊഹവും തരുന്നില്ല. ഓരോ ദിവസവും മരണ സംഖ്യ ചെറുതായി കൂടുന്നുണ്ട്, ഇപ്പോൾ സ്ഥിരമായി പത്തിന് മുകളിൽ ആണ്. ഭാഗ്യവശാൽ ഇപ്പോഴും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ഒന്നാണ്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്, നമ്മുടെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന അത്യധ്വാനത്തിന്റെ ഫലമാണ്. പക്ഷെ കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിനെ പറ്റി എന്തെങ്കിലും നല്ലത് പറയാൻ ഇപ്പോൾ പേടിയാണ്. കാരണം അതിനെ ഇപ്പോൾ രാഷ്ട്രീയമായിട്ട് മാത്രം കാണുന്ന ഒരു സ്ഥിതിയാണ്. എവിടെയെങ്കിലും കേരളം നന്നായിട്ടുണ്ട് എന്ന് തോന്നിയാൽ എപ്പോഴാണ് അത് മോശമാകുന്നത് എന്ന് നോക്കിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. നമ്മളില്ലേ...

പക്ഷെ പറഞ്ഞാലും ഇല്ലെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കും നമുക്ക് മുന്നിലുണ്ട്. ഓരോ ദിവസവും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇന്നലെ നാല്പത്തി ഒമ്പതായിരുന്നു, ഇന്ന് അറുപത്തി ഒമ്പതായി. കൂടുതൽ രോഗികൾ കൂടുതൽ ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കത്തിൽ വരുമ്പോൾ തീർച്ചയായും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടും. ഇനി അവരിൽ മരണങ്ങൾ ഉണ്ടായി തുടങ്ങും. അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ മരിക്കുന്നവരുടെ എണ്ണവും കൂടും.

കൊറോണയുടെ ആദ്യത്തെ നാലു മാസത്തിൽ ലോകത്തെ മൂവായിരത്തി അഞ്ഞൂറ് ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. നമ്മുടെ സമയവും അടുത്തുവരികയാണ്. ഇപ്പോൾ തന്നെ അഞ്ചു മാസമായി നമ്മുടെ ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ചും സർക്കാർ സർവീസിലുള്ളവർ, തുടർച്ചയായി കൊറോണയെ നേരിടുകയാണ്. മുഴുവൻ സമയവും പി പി ഇ ഇട്ടിരിക്കുന്നതിന്റെ ചൂടും അസൗകര്യവും മാത്രമല്ല, അവരുടെ മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇനി ആരോഗ്യപ്രവർത്തകരുടെ മരണങ്ങൾ കൂടി ഉണ്ടായി തുടങ്ങിയാൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസത്തിൽ ഇടിവ് ഉണ്ടായി തുടങ്ങും.

കൊറോണയുടെ ആദ്യകാലത്തേ ഞാൻ പറഞ്ഞിരുന്നു, ഇതൊരു മാരത്തോൺ ഓട്ടമാണ്. ഇതിലെ മുൻ നിരപ്പോരാളികൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ ആണ്. അവർക്ക് സഹായം നൽകുക, ആശുപത്രികളുടെ പരിധിക്കും പരിമിതിക്കും അകത്തുകൊറോണയെ നേരിടാൻ അവർക്ക് സാഹചര്യം ഉണ്ടാക്കുക, അവരെ പരമാവധി സംരക്ഷിക്കുക, ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.

നമ്മൾ ഇപ്പോൾ ചെയ്യുന്നത് നേരെ തിരിച്ചാണ്. ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്‌കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ 'ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല' എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്, ഓണം ഷോപ്പിങ് പൊടി പൊടിക്കുകയാണ്, വൈകീട്ടായാൽ മുൻപ് പറഞ്ഞ നാടകങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇതിന് സ്വാഭാവികമായും ഒരു പ്രത്യാഘാതം ഉണ്ട്. അത് കൂടി വരുന്ന മരണമാണ് !ഒരു സമൂഹമെന്ന രീതിയിൽ ഇനിയും നമുക്ക് സമയമുണ്ട്. പ്രതിദിനം കൂടി വരുന്ന ഈ രോഗികളുടെ എണ്ണം നമുക്ക് കുറച്ചേ മതിയാകൂ. ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ മരണം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യണം. അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, (All the king's horses and all the king's men) ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല.

#സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP