Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്‌ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾ

പാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നുവെന്ന് ചിദംബരം; അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നുവെന്നും വെളിപ്പെടുത്തൽ; ഗാന്ധി കുടുംബത്തിനെതിരായ കത്തിന്റെ തുടക്കം ശശി തരൂരിന്റെ വീട്ടിൽ നിന്ന്; തിരുവനന്തപുരം എംപിയ്‌ക്കെതിരെ സോണിയയും രാഹുലും പ്രിയങ്കയും കടുത്ത നിലപാടിനോ? കത്ത് ചർച്ചയിൽ കോൺഗ്രസിൽ വിവാദം പുകയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരാണോ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്കുള്ള കത്തിന്റെ ആസൂത്രകൻ? ആയിരിക്കാമെന്നാണ് ചൊവ്വാഴ്ച ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പത്രപ്രവർത്തകനായ ഹരിന്ദർ ബവേജ വിശദീകരിക്കുന്നത്. ഇതോടെ കോൺഗ്രസിലെ കത്ത് വിവാദം പുതിയ തലത്തിലെത്തുകയാണ്. രണ്ട് നേതാക്കളാണ് കത്തിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെയുള്ള മുതിർന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

ഒരാൾ ഡൽഹിയിലുള്ള നേതാവാണ്. മറ്റേയാൽ ഡൽഹിക്ക് പുറത്തും. ഡൽഹിയിലുള്ള നേതാവ് പ്രവർത്തക സമിതി യോഗത്തിൽ മൗനത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടും ചർച്ചയാകുന്നത്. പ്രമുഖ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചതിനു ശേഷം തയ്യാറാക്കിയ റിപ്പോർട്ടിൽ ബവേജ വെളിപ്പെടുത്തുന്നത് ഈ കത്തിന്റെ ബീജാവാപം നടന്നത് അഞ്ച് മാസങ്ങൾക്കു മുമ്പ് ശശി തരൂർ ഒരുക്കിയ വിരുന്നിലായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തരൂരിന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ബവേജ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തരൂരിന്റെ വിരുന്നിൽ പങ്കെടുത്ത പല പ്രമുഖരും കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് ബവേജയുടെ റിപ്പോർട്ടിലുണ്ട്. മുൻ ധനമന്ത്രി പി ചിദംബരം, മകനും എം പിയുമായ കാർത്തി ചിദംബരം, സച്ചിൻ പൈലറ്റ്, അഭിഷേക് മനുസിങ്വി , മണിശങ്കർ അയ്യർ എന്നിവരാണ് വിരുന്നിൽ പങ്കെടുത്തെങ്കിലും കത്തിൽ ഒപ്പിട്ടില്ലാത്ത നേതാക്കൾ. ഈ നേതാക്കളിൽ നിന്നാണ് കത്തിന്റെ ഉറവിടത്തെ കുറിച്ച് രാഹുൽ ഗാന്ധിക്ക് സൂചന ലഭിച്ചതെന്നാണ് വിലയിരുത്തൽ. ഇതോടെ ഹൈക്കമാണ്ട് തരൂരിനെതിരെ തിരിയുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച നിർണ്ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത് തരൂരും ഗുലാം നബി ആസാദും കബിൽ സിബലും ഉൾപ്പെടെയുള്ള 23 നേതാക്കൾ സോണിയയ്‌ക്കെഴുതിയ കത്താണ്. പാർട്ടിക്ക് മുഴുവൻ സമയവും പ്രവർത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. കോൺഗ്രസ് ഇന്നു നേരിടുന്ന വെല്ലുവിളിയും ഉണർവ്വും ഉത്സാഹവമുള്ള രാഷ്ട്രീയ പാർട്ടിയെന്ന നിലയിലേക്ക് കോൺഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങൾ തരൂരിന്റെ വിരുന്നിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടുവെന്ന് ബവേജ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എഴുതപ്പെട്ടതായാണ് കത്തിലുള്ളത്.

വിരുന്നിൽ പങ്കെടുത്തതായി സിങ്വി സമ്മതിച്ചെന്ന് റിപ്പോർട്ട് പറയുന്നു.''പാർട്ടിക്കുള്ളിൽ നടക്കേണ്ട ക്രിയാത്മകമായ ചില പരിഷ്‌കരണങ്ങളെക്കുറിച്ച് വിരുന്നിൽ അനൗപചാരികമായ ചർച്ചയുണ്ടായിരുന്നു. എന്നാൽ കത്തിനെക്കുറിച്ച് ഒരു ഘട്ടത്തിലും എന്നോട് ഒന്നും പറഞ്ഞിട്ടില്ല.'' പാർട്ടി കാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താനില്ലെന്നാണ് ചിദംബരം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്. സച്ചിൻ പൈലറ്റും പ്രതികരിക്കാൻ വിസമ്മതിച്ചു.

കത്തിൽ താൻ ഒപ്പുവെയ്ക്കാതിരുന്നത് തന്നോട് ആരും ആവശ്യപ്പെടാതിരുന്നതുകൊണ്ടാണെന്നായിരുന്നു മണി ശങ്കർ അയ്യരുടെ പ്രതികരണം. ''എന്നെ ആരും സമീപിച്ചില്ല'' പാർട്ടിയുടെ അടിസ്ഥാനപരമായ മതേതര മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ച് വിരുന്നിൽ ചർച്ച നടന്നു. ഒരു കത്തയക്കേണ്ടതിനെക്കുറിച്ചും സൂചനയുണ്ടായി. വിരുന്നിൽ പങ്കെടുത്ത ആരും തന്നെ ഇതിനെ എതിർത്തില്ല. പക്ഷേ, കത്തുമായി ബന്ധപ്പെട്ട് വിരുന്നിനു ശേഷം എന്നെ ആരും സമീപിച്ചില്ല. ''-എന്നും നേതാക്കൾ പറഞ്ഞതായി റിപ്പോർട്ട് വിശദീകരിക്കുന്നു.

1999 ൽ ശരദ് പവാറും താരിഖ് അൻവറും പി എ സങ്മയും സോണിയുടെ നേതൃത്വത്തിനെതിരെ ഉയർത്തിയ വെല്ലുവിളിക്കു ശേഷം കോൺഗ്രസിനുള്ളിൽ ഉയരുന്ന ആദ്യ കലാപമായാണ് ഈ കത്തിനെ ദേശീയ മാധ്യമങ്ങൾ അടക്കം കാണുന്നത്. ഗാന്ധി കുടുംബത്തെ പരസ്യമായി വെല്ലുവളിക്കാനുള്ള നീക്കം. കരുതലോടെയാണ് ഈ വിഷയത്തിൽ ഇന്നലത്തെ യോഗത്തിൽ സോണിയ പ്രതികരിച്ചത്.

കോൺഗ്രസ് വലിയൊരു കുടുംബമാണെന്നും ആർക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ തിങ്കളാഴ്ച എഐസിസി യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ സീനിയർ നേതാക്കൾ വിമർശം ഉയർത്തേണ്ടത് പാർട്ടി ഫോറത്തിൽ മാത്രമായിരിക്കണമെന്ന താക്കീതും സോണിയയുടെ ഭാഗത്തു നിന്നുണ്ടായി. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുൽ വിമർശിച്ചിരുന്നു. കത്ത് എഴുതിയവർ ബിജെപിയെ സഹായിക്കുകയാണെന്ന ധ്വനിയും രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.

ഇതിനെ വിമർശിച്ച് കബിൽ സിബൽ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ 30 വർഷമായി ഒരു വാക്കു കൊണ്ടു പോലും ബിജെപിയെ സഹായിച്ചിട്ടില്ലെന്നാണ് സിബൽ ട്വീറ്റ് ചെയ്തത്. എന്നാൽ രാഹുൽ തന്നെ നേരിട്ട് സിബലിനെ വിളിച്ച് ബിജെപിയെ സഹായിച്ചുവെന്ന പരാമർശം താൻ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സിബൽ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP