Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ; കൈ ഉയർത്തിയിട്ടും പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാക്കളും; അദാനിക്ക് എയർപോർട്ട് നൽകുന്നതിൽ ബിജെപിയുടെ ഏക എംഎൽഎയുടെ നിലപാട് എന്ത്? പൗരത്വ നിയമ ഭേദഗതി പ്രമേയത്തിന് സമാനമായ ചർച്ചകൾ വീണ്ടും; രാജഗോപാലിന്റേത് പ്രതിച്ഛായ രാഷ്ട്രീയമോ?

കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ; കൈ ഉയർത്തിയിട്ടും പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാക്കളും; അദാനിക്ക് എയർപോർട്ട് നൽകുന്നതിൽ ബിജെപിയുടെ ഏക എംഎൽഎയുടെ നിലപാട് എന്ത്? പൗരത്വ നിയമ ഭേദഗതി പ്രമേയത്തിന് സമാനമായ ചർച്ചകൾ വീണ്ടും; രാജഗോപാലിന്റേത് പ്രതിച്ഛായ രാഷ്ട്രീയമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റർപ്രൈസസിനു കൈമാറാനുള്ള നീക്കത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നത് ബിജെപിയാണ്. വികസനത്തിന് ഇത് അനിവാര്യതയാണെന്ന് ബിജെപി പറയുന്നു. എന്നാൽ നിയമസഭയിലെ പാർട്ടിയുടെ ഏക അംഗത്തിന്റെ നിലപാട് വിചിത്രമാണ്. കേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപി അംഗം. ഒ. രാജഗോപാൽ പറയുന്നു. അതുകൊണ്ട് കൂടിയാണ് ഏകകണ്‌ഠേന പ്രമേയം നിയമസഭ പാസാക്കിയതും. മുമ്പും സമാനമായ വിവാദങ്ങൾ രാജഗോപാലുമായി ബന്ധപ്പെട്ടുയർന്നിട്ടുണ്ട്. പാർട്ടിക്ക് അപ്പുറം സ്വന്തം പ്രതിച്ഛായയാണ് രാജഗോപാൽ എന്നും നിയമസഭയിൽ പ്രാധാന്യത്തോടെ ഉയർത്തുന്നത്. അതുകൊണ്ട് തന്നെ വിവാദ വിഷയങ്ങളിൽ അകലം പാലിക്കും.

ഇന്നലെ നിയമസഭയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്‌നങ്ങൾ പറയാനാണു നിയമസഭ ഉപയോഗിക്കേണ്ടതെന്നു രാജഗോപാൽ പറഞ്ഞു. കൂട്ടായ്മയുടെ മനോഭാവമാണു നമുക്കു വേണ്ടത്. അതു ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല കാര്യങ്ങളും പരിഹരിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നു ശ്രമിക്കുന്നു. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ വ്യവസായങ്ങൾ കൂടുതൽ വരണം. വിമാനത്താവളത്തെ മെച്ചപ്പെടുത്താൻ വരുന്നവരെ കുറ്റം പറഞ്ഞ് ഓടിക്കുന്നതു നല്ലതല്ലെന്നും രാജഗോപാൽ പറഞ്ഞു. എന്നാൽ അവിശ്വാസത്തെ എതിർത്തുമില്ല. ഇന്നലെ ബിജെപി നടത്തിയ നിയമസഭാ മാർച്ചിലും രാജഗോപാൽ സജീവമായി പങ്കെടുത്തു.

അതിനിടെ തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ നിയമസഭയിൽ രാജഗോപാൽ എംഎൽഎ കൈ ഉയർത്തിയിട്ടും പറയാൻ അനുവദിക്കാതെ പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ആരോപിക്കുന്നു. സഭയ്ക്ക് അകത്തും പുറത്തും ബിജെപിയാണ് യഥാർത്ഥ പ്രതിപക്ഷം എന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിരിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ സഭയ്ക്കുള്ളിൽ രാജഗോപാൽ ഈ ആരോപണം ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്നാൽ മാധ്യമ റിപ്പോർട്ടുകളിലുള്ളത് രാജഗോപാൽ പ്രമേയത്തെ എതിർത്തില്ലെന്ന് തന്നെയാണ്. ഈ സാഹചര്യത്തിൽ രാജഗോപാലിന്റെ നിലപാട് വിശദീകരണം പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും.

വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന് അനുകൂലമാണ് ബിജെപി സംസ്ഥാന ഘടകം. അക്കാരണത്താൽ രാജഗോപാൽ സംസ്ഥാന സർക്കാരിന്റെ പ്രമേയത്തെ എതിർക്കേണ്ടതാണ്. രാജഗോപാൽ എതിർക്കാത്തതിനാൽ, ഐകകണ്ഠ്യേന പാസായെന്ന നിലയിലാകും പ്രമേയം രാഷ്ട്രപതിയുടെ മുന്നിലെത്തുക. അതിന്റെ ആവശ്യമില്ല എന്നുള്ളതാണ് എംഎൽഎ യുടെ നിലപാടെന്ന് മെട്രോ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.മുൻപും രാജഗോപാലിന്റെ നിലപാടുകൾ പാർട്ടിക്കുള്ളിൽ നേരത്തെയും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയപ്പോൾ സഭയിലെ ഏക ബിജെപി എംഎൽഎയായ രാജഗോപാൽ എതിർത്ത് വോട്ടു ചെയ്യാത്തത് വിവാദമായിരുന്നു.

പ്രമേയത്തെ സഭയിലെ 139പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിനു പ്രസക്തിയില്ലെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്. ശബരിമല സ്ത്രീപ്രവേശ വിഷയത്തിലും രാജഗോപാലിന്റെ ലേഖനങ്ങളായിരുന്നു ബിജെപിക്കെതിരെ സി പി എം ആയുധം ആക്കിയത്. എന്നാൽ വിമാനത്താവളത്തിലെ വിവാദം അനാവശ്യമാണെന്ന വാദവും സജീവമാണ്. വിമാനത്താവളത്തെ നന്നാക്കാൻ വരുന്ന വ്യവസായികളെ ആട്ടിയോടിക്കാനുള്ള മുന്നണികളുടെ ധ്വനി ശരിയല്ലെന്ന ഒ.രാജഗോപാലിന്റെ നിയമസഭയിലെ പ്രഖ്യാപനത്തിൽ എല്ലാം ഉണ്ടെന്നും ബിജെപി നേതൃത്വത്തെ രാജഗോപാൽ നിരാശരാക്കിയില്ലെന്നും പറയുന്നവരുമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേതൃത്വത്തിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധവും നടന്നു.

ഈ സമരത്തിൽ തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി പാസ്സായതായി സ്പീക്കർ പ്രഖ്യാപിച്ചപ്പോൾ, എതിർത്തു സംസാരിക്കാൻ സമയം ആവശ്യപ്പെട്ടു ഒ രാജഗോപാൽ കയ്യുയർത്തി. എന്നാൽ രാജഗോപാലിന് സമയം അനുവദിക്കാതിരുന്ന സ്പീക്കർ ജനാധിപത്യത്തെ കശാപ്പുചെയ്യുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ബിജെപി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കൺറോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP