Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ സ്‌കൂളിൽ അയച്ചില്ലെങ്കിൽ നിങ്ങൾ അവരുടെ ഭാവി തകർക്കുന്നു; അടുത്ത ആഴ്‌ച്ച മുതൽ എങ്ങനേയും സ്‌കൂൾ തുറക്കാൻ ഒരുങ്ങി ബ്രിട്ടൻ; കൊറോണ കാലത്ത് മക്കൾ സ്‌കൂളിൽ പോകുമ്പോൾ

മക്കളെ സ്‌കൂളിൽ അയച്ചില്ലെങ്കിൽ നിങ്ങൾ അവരുടെ ഭാവി തകർക്കുന്നു; അടുത്ത ആഴ്‌ച്ച മുതൽ എങ്ങനേയും സ്‌കൂൾ തുറക്കാൻ ഒരുങ്ങി ബ്രിട്ടൻ; കൊറോണ കാലത്ത് മക്കൾ സ്‌കൂളിൽ പോകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അടുത്തയാഴ്‌ച്ച സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളെ എല്ലാവരേയും സ്‌കൂളുകളിലേക്ക് അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭ്യർത്ഥിച്ചു. സ്‌കൂളുകളിൽ എത്താതിരുന്നാൽ ഒരു പക്ഷെ അവരുടെ ഭാവി എന്നന്നേക്കുമായി തകർന്നേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒഴിവുകാലം കഴിഞ്ഞ് നാളെ വീണ്ടും നമ്പർ 10 ൽ എത്തുന്ന ബോറിസ് ജോൺസൺ സ്‌കൂളുകൾ തുറക്കുവാനും, കുട്ടികളെ സ്‌കൂളിൽ അയക്കാൻ രക്ഷകർത്താക്കളെ നിർബന്ധിതരാക്കുവാനുമുള്ള കഠിന യജ്ഞത്തിലാണ്.

എ-ലെവൽ, ജി സി എസ് ഇ പരീക്ഷാഫല പ്രഖ്യാപനം സർക്കാരിനെ നാണം കെടുത്തിയതിന് പിന്നാലെ, സ്‌കൂളുകൾ പൂർണ്ണ സമയത്തേക്ക് തുറന്നു പ്രവർത്തിക്കും എന്ന പ്രഖ്യാപനവും സർക്കാരിനെ വെട്ടിലാക്കാതിരിക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. മാർച്ചിനു ശേഷം ബ്രിട്ടനിലെ മിക്ക കുട്ടികളും സ്‌കൂളുകളിൽ പോയിട്ടില്ല. ഇതിനിടയിൽ, ചെല തെരഞ്ഞെടുക്കപ്പെട്ട ക്ലാസ്സുകൾ മാത്രം ജൂണിൽ ആരംഭിച്ച 10,000 സ്‌കൂളുകളിൽ ഒന്നിൽ മാത്രമാണ് കോവിഡ് കേസ് രേഖപ്പെടുത്തിയത് എന്ന പബ്ലിക് ഹെല്ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട്, സ്‌കൂളുകൾ തുറക്കാനുള്ള ശ്രമത്തിന് കൂടുതൽ പിന്തുണ നൽകുന്ന ഒന്നാണ്.

കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുക എന്നത് ധാർമ്മികമായ ഒരു ഉത്തരവാദിത്തമാണെന്ന് പറഞ്ഞ ബോറിസ്, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികൾക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞ ചീഫ് മെഡിക്കൽ ഓഫീസർ സ്‌കൂളുകളിൽ നിന്നും കുട്ടികളെ അകറ്റിനിർത്തുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വിപരീതമായി ബാധിക്കുമെന്നും പറഞ്ഞു.

അതേസമയം, സ്‌കൂളുകൾ പുനരാരംഭിക്കുവാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ധ്യാപക യൂണിയനുകൾ പക്ഷെ സർക്കാർ അതിനായി ഒരു പ്ലാൻ ബി കൂടി തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു. സ്‌കൂളുകൾ തുറക്കുമ്പോൾ, കോവിഡ് വ്യാപനം ശക്തമായാൽ എന്തുചെയ്യണമെന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളോടെ സ്‌കൂളുകൾ പ്രവർത്തിക്കുവാൻ കൂടുതൽ സ്ഥലവും അദ്ധ്യാപകരും ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സ്‌കൂളുകളിലോ അല്ലെങ്കിൽ ദേശീയതലത്തിലോ പ്രാദേശിക തലത്തിലോ രോഗവ്യാപനം മൂർഛിക്കുകയാണെങ്കിൽ എടുക്കേണ്ട നടപടികളെ കുറിച്ച് വ്യക്തത നൽകിയതിന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കാവൂ എന്നാണ് യൂണിയനുകളുടെ നിലപാട്. അതേസമയം കുട്ടികളേക്കാൾ അദ്ധ്യാപകർ രോഗം പരത്തുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. പ്രശസ്ത ശിശുരോഗ വിദഗ്ദനായ ഷാമെസ് ലധാനി പറയുന്നത്, ജീവനക്കാർ സ്‌കൂളുകൾക്കുള്ളിൽ സാമൂഹ്യാകലം പാലിക്കും എന്നാൽ സ്‌കൂളിന് വെളിയിൽ അത് പാലിക്കുവാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ്.

ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സർവ്വേയി 78 ശതമാനം ആളുകൾ പറഞ്ഞത് സുരക്ഷിതമാണ് എന്ന് ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ, സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിനായിരിക്കണം സർക്കാർ മുൻഗണന നൽകേണ്ടത് എന്നായിരുന്നു. സ്‌കൂളുകളും പബ്ബുകളും ഏതെങ്കിലും ഒന്നു മാത്രമേ തുറക്കു എന്ന സാഹചര്യം വന്നാൽ ഏതായിരിക്കണം തുറക്കേണ്ടത് എന്ന ചോദ്യത്തിന് 80 ശതമാനം ആളുകളും നിസ്സംശയം പറഞ്ഞത് സ്‌കൂളുകൾ ആയിരിക്കണം എന്നുതന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP