Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണം നയതന്ത്ര പാഴ്‌സലിൽ ആക്കാൻ ഫൈസൽ ഫരീദ് സ്വന്തം സ്ഥാപനം മറയാക്കി; സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയത് റബിൻസ് ഹമീദ്; ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തിൽ മറിഞ്ഞത് കള്ളപ്പണമെന്നും വ്യക്തം; എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകളുടെ വിവരങ്ങൾ തേടിയ ശേഷം നിർണായക അറസ്റ്റുകൾക്ക് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; എം ശിവശങ്കരന് ലോക്കായി സ്വപ്‌നയുടെ ലോക്കറും; സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങളിൽ ഇപ്പോഴും അവ്യക്തത

സ്വർണം നയതന്ത്ര പാഴ്‌സലിൽ ആക്കാൻ ഫൈസൽ ഫരീദ് സ്വന്തം സ്ഥാപനം മറയാക്കി; സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയത് റബിൻസ് ഹമീദ്; ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തിൽ മറിഞ്ഞത് കള്ളപ്പണമെന്നും വ്യക്തം; എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകളുടെ വിവരങ്ങൾ തേടിയ ശേഷം നിർണായക അറസ്റ്റുകൾക്ക് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; എം ശിവശങ്കരന് ലോക്കായി സ്വപ്‌നയുടെ ലോക്കറും; സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങളിൽ ഇപ്പോഴും അവ്യക്തത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ രാഷ്ട്രീയ വിവാദമായിരിക്കുന്ന സ്വർണ്ണക്കടത്തു കേസിൽ നിർണായകമായ അറസ്റ്റുകൾക്ക് തയ്യാറെടുത്ത് എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തു തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ എൻഐഎ സംഘത്തിൽ നിന്നും വിവരങ്ങൾ തേടിയിരിക്കയാണ് ഇഡിയും മറ്റ് ഏജൻസികളും. എൻഐഎയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം. ഇഡി ആരെയൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് കുരുക്കായി ഉയരുന്നത് സ്വപ്‌ന സുരേഷിന്റെ ലോക്കർ ഇടപാടുകളാണ്.

ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറും. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. എന്നാൽ എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങൾ ദുബായിൽ നിന്നും ലഭിച്ചതായി അറിവില്ല.

ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് സ്വർണം നയതന്ത്ര പാഴ്‌സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ അനുവദിച്ചതാണു കേസിൽ ഫൈസലിന്റെ റോൾ. കേസിലെ മറ്റൊരു പ്രതിയായ റബിൻസ് ഹമീദാണു സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയിരുന്നത്. അതേസമയം സ്വപ്‌നയുടെ അക്കൗണ്ടിൽ നിന്നും കണ്ടെടുത്ത പണം സ്വർണ്ണക്കടത്തിൽ നിന്നും ലഭിച്ചതാണെന്ന് വാദിക്കുകയാണ് കസ്റ്റംസും എൻഐഎയും.

ലോക്കർ എടുക്കുന്നതിനു സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും നേരിട്ടാണു തന്നെ കാണാൻ വന്നതെന്നു ശിവശങ്കറുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്‌സ്‌മെന്റിനും കസ്റ്റംസിനും മൊഴി നൽകിയിട്ടുണ്ട്. ഇത് ശിവശങ്കരന് തന്നെയാണ് വിനയാകുന്നത്. സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിലാണ് ഇരുവരുമെത്തിയത്.

സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം ലോക്കർ എടുക്കുന്നതിനെപ്പറ്റിയും പണത്തെപ്പറ്റിയും ദീർഘമായി സംസാരിച്ചു. ലോക്കർ എടുക്കാനുള്ള പണം തന്റെ ബാങ്കിൽ നിന്നു മാറ്റിക്കൊടുക്കാനും ശിവശങ്കർ നിർദേശിച്ചു. അതുപ്രകാരം ചാർട്ടേഡ് അക്കൗണ്ടന്റാണു ലോക്കർ ഫീസ് അടച്ചത്. ലോക്കറിന്റെ താക്കോൽ ആദ്യം കുറെ നാൾ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും പിന്നീട് സ്വപ്ന അതു വാങ്ങിയെന്നുമാണ് അക്കൗണ്ടന്റിന്റെ മൊഴി. തിരുവനന്തപുരം നഗരത്തിൽ ആൽത്തറ ജംക്ഷനിലെ മറ്റൊരു ബാങ്കിലും സ്വപ്നയ്ക്കുണ്ടായിരുന്ന ലോക്കർ എൻഐഎ സംഘം പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയില്ല.

സ്വർണക്കടത്ത് ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നടത്തിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. കോൺസുലേറ്റിന്റെ പേരിൽ സമാന്തര ബാങ്ക് അക്കൗണ്ടിലൂടെ ജീവകാരുണ്യ സംഘടനകൾക്കെന്ന പേരിലും കോടികൾ എത്തിച്ചിരുന്നു. 140 കോടിയോളം രൂപ ഈ അക്കൗണ്ടിലൂടെ എത്തി. സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കു ലഭിച്ച പണം ഒന്നാം പ്രതി സരിത്തിന്റെ അറിവോടെ പലയിടത്തും നിക്ഷേപിച്ചുവെന്നാണു വിവരം. സരിത്ത് ദുബായിൽ ചെന്ന ശേഷം ചില യൂറോപ്യൻ രാജ്യങ്ങളിലേക്കു യാത്ര നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ എന്തെങ്കിലും നിക്ഷേപം ഉണ്ടോയെന്നും അന്വേഷിക്കുന്നു.

അതിനിടെ യുഎഇ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാനുള്ള എൻഐഎയുടെ നീക്കം വഴിമുട്ടുന്നതായി സൂചനയുണ്ട്. യുഎഇ മുന്നോട്ടു വെച്ച ഉപാധിയിൽ വഴിമുട്ടിയാണ് ഫരീദിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഫരീദിനെ കൈമാറും മുൻപ് ബി.ആർ.ഷെട്ടിയെ കൈമാറണമെന്ന ആവശ്യമാണ് യുഎഇ ഉന്നയിച്ചത്. യുഎഇ യിൽ നിന്നും 50000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയതാണ് ബി.ആർ.ഷെട്ടി. നയതന്ത്ര തലത്തിൽ ഈ കാര്യത്തിൽ ചർച്ചകൾ ആവശ്യമായതിനാൽ ഫരീദിന്റെ വരവ് വൈകുകയാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ തന്നെ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. കുറ്റവാളികളെ നാടുകടത്താൻ ഇന്ത്യ അഭ്യർത്ഥിച്ചാൽ യുഎഇ വേഗത്തിൽ നടപടിയെടുക്കാറുണ്ട്. എന്നിട്ടും ഫരീദിന്റെ വരവ് വൈകുകയാണ്. ഇതിനു പിന്നിൽ ഷെട്ടി പ്രശ്നമാണ് യുഎഇ ഉയർത്തുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.

അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണം കടത്ത് കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കഴിഞ്ഞ മാസം അറസ്റ്റിൽ ആയപ്പോൾ യുഎഇയിൽ നിന്നും താമസം വിനാ പ്രതിയെ എത്തിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാൻ ആഭ്യന്തര-വിദേശ കാര്യമന്ത്രാലയത്തിന്റെ യോജിച്ചുള്ള നീക്കത്തിന് കഴിഞ്ഞിട്ടില്ല. ഇതിനു പിന്നിൽ ഷെട്ടിയെ യുഎഇയിൽ എത്തിക്കണം എന്ന ആവശ്യമാണ് മുഴങ്ങുന്നത് എന്നാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.

ദുബായ് റാഷിദിയയിൽ ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എൻഐഎ മുന്നോട്ടു നീക്കുമ്പോൾ ഫൈസൽ ഇപ്പോഴും ദുബായിൽ തന്നെ തുടരുകയാണ്. യുഎഇയിൽ 50000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടി ഇന്ത്യയിലാണ് ഉള്ളത്. യുഎഇയിൽ നിന്നുള്ള അറസ്റ്റ് ഭയന്നാണ് ഷെട്ടി ഇന്ത്യയിൽ അഭയം തേടിയത്. ഷെട്ടിക്ക് എതിരെ നിയമനടപടികൾ തുടരണമെങ്കിൽ യുഎഇയ്ക്ക് ഷെട്ടിയെ വിട്ടുകിട്ടെണ്ടതുണ്ട്. അതിനു ഇന്ത്യയിൽ നിന്നുള്ള അനുവാദം ആവശ്യമുണ്ട്. . ഈ ആവശ്യം മുന്നിൽ നിൽക്കെയാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വെളിയിൽ വരുകയും സ്വർണം അയച്ചതിൽ ഫരീദിനുള്ള ബന്ധം വെളിയിൽവന്നത്. എൻഐഎ സംഘം കഴിഞ്ഞയാഴ്ചയാണ് ഫരീദിനെ ചോദ്യം ചെയ്തത്. അന്വേഷണം മുന്നോട്ടു നീക്കാൻ ഫരീദിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യമുണ്ട്. ഫരീദിനെ വിട്ടുകൊടുക്കണമെങ്കിൽ ഷെട്ടിയെ വിട്ടു നൽകണം എന്ന ആവശ്യമാണ് യുഎഇ ഉയർത്തുന്നത്.

ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ സൗഹൃദമാണ് നിലനിൽക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ഫരീദ് സ്വർണം അയച്ചത് കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്‌ര് റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്ലിയുടെ വിലാസത്തിലാണ്. അതുകൊണ്ട് തന്നെ കേസിൽ ഷെമെയ്ലിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിക്കും. എന്നാൽ സ്വർണം വന്ന വിലാസത്തിന്റെ ഉടമയായ കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷെമെയ്ലി ഇന്ത്യയുടെ അനുമതിയോടെ തന്നെ യുഎഇയിലേക്ക് മടങ്ങി.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ തെളിവ് തന്നെയാണ്. എന്നിട്ടും ഫരീദിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയാത്തത് ഒട്ടുവളരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഷെട്ടി പ്രശ്നമാണ് ഫരീദിന്റെ വരവിൽ കെട്ടുപിണയുന്നത് . ചെറിയ കേസ് അല്ല ഷെട്ടിക്ക് എതിരെ യുഎഇയിലുള്ളത്. 50000 കോടിയുടെ തട്ടിപ്പ് കേസ് ആണ്. 1974 ൽ അബുദാബിയിൽ സ്ഥാപിച്ചതാണ് എൻഎംസി കമ്പനി. യുഎഇ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണിത് ലണ്ടൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയ കമ്പനി ആണിത്. തട്ടിപ്പ് വെളിയിൽ വന്നതോടെ എൻഎംസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്.

യുഎഇയ്ക്ക് ഷെട്ടി വേണമെങ്കിൽ ഇതേ രീതിയിൽ ഇന്ത്യയ്ക്ക് ഫൈസൽ ഫരീദിനെയും ആവശ്യമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പങ്കാണ് ഫരീദിനു ഉള്ളത്. അറ്റാഷെയുടെ പേരിൽ സ്വർണം അയച്ചത് ഫരീദാണ്. അതുകൊണ്ട് തന്നെ ഫരീദിനെ അന്വേഷണത്തിൽ ആവശ്യമുണ്ട്. സ്വർണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റമായി കണ്ടാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് . കൂട്ട് പ്രതികളായ സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെയും പേരിൽ എൻഐഎ ചുമത്തിയത് യുഎപിഎ വകുപ്പുകളാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ.ടി.റമീസും ചൂണ്ടിക്കാണിച്ചത് സ്വർണം കടത്തിലെ ഫരീദിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ ഫരീദിനെ എൻഐഎയ്ക്ക് ആവശ്യമുണ്ട്. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്ത് വന്നെങ്കിലും ഇതുവരെ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP