Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മസാലാ ബോണ്ടിലും കമ്മീഷൻ കൊടുത്തത് അദാനിയുടെ ബന്ധുവിന്! കിഫ്ബിയുമായി സിറിൽ അമർചന്ദ് ഗ്രൂപ്പിനുള്ളത് നിയമ കൺസൾട്ടിന്റ് എന്ന ബന്ധം; മന്ത്രി എ.കെ.ബാലൻ നയിക്കുന്ന അതിശക്തമായ നിയമ വകുപ്പുണ്ടായിട്ടും കെ.എം.എബ്രഹാം ഉപദേശം തേടുന്നത് മുംബൈ കമ്പനിയിൽ നിന്ന്; അദാനിയുടെ ബന്ധുവിന്റെ പ്രധാന ക്ലൈന്റുകളിൽ ഒരാൾ കേരളം തന്നെ; എന്തിനും കൺസൾട്ടൻസിയുണ്ടാക്കി കമ്മീഷൻ അടിക്കാനുള്ള പിണറായി സർക്കാറിന്റെ തന്ത്രം തിരിഞ്ഞുകൊത്തുമ്പോൾ

മസാലാ ബോണ്ടിലും കമ്മീഷൻ കൊടുത്തത് അദാനിയുടെ ബന്ധുവിന്! കിഫ്ബിയുമായി സിറിൽ അമർചന്ദ് ഗ്രൂപ്പിനുള്ളത് നിയമ കൺസൾട്ടിന്റ് എന്ന ബന്ധം; മന്ത്രി എ.കെ.ബാലൻ നയിക്കുന്ന അതിശക്തമായ നിയമ വകുപ്പുണ്ടായിട്ടും കെ.എം.എബ്രഹാം ഉപദേശം തേടുന്നത് മുംബൈ കമ്പനിയിൽ നിന്ന്; അദാനിയുടെ ബന്ധുവിന്റെ പ്രധാന ക്ലൈന്റുകളിൽ ഒരാൾ കേരളം തന്നെ; എന്തിനും കൺസൾട്ടൻസിയുണ്ടാക്കി കമ്മീഷൻ അടിക്കാനുള്ള പിണറായി സർക്കാറിന്റെ തന്ത്രം തിരിഞ്ഞുകൊത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: തിരുവനന്തപുരം വിമാനത്താളത്തിനായുള്ള ലേലം വിളിക്കായി കേരളം കൺസൾട്ടൻസി നൽകിയത് ഗൗതം അദാനിയുടെ ബന്ധുവിന്റെ ഉടമസ്ഥയിയിലുള്ള സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിനാണെന്ന വാർത്തകൾക്ക് പിന്നാലെ മസാലബോണ്ടിലും ഇതേ കമ്പനിക്ക് കമ്മീഷൻ കൊടുത്തുവെന്ന വാർത്ത പുറത്ത്. അടൂർ പ്രകാശിന്റെ ചോദ്യത്തിന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ നൽകിയ മറുപടിയിലാണ് മസാല ബോണ്ട് വിററഴിക്കലിനായി സംസ്ഥാന സർക്കാർ നിയമോപദേശകരായി നിയമിച്ചത് മുബൈയിലെ സിറിൽ അമർചന്ദ് മംഗൾദാസിനെയാണെന്ന് വ്യക്തമാക്കുന്നത്.

കേരളത്തിന്റെ വികസന പുരോഗതിലക്ഷ്യമിട്ട് കിഫ്ബിയടക്കമുള്ള സംരഭങ്ങൾക്ക് ഊർജം പകരാനായിട്ടാണ് കേരളം മസാലാ ബോണ്ട് പുറത്തിറക്കിയത്. 2150 കോടി രൂപയാണ് മസാല ബോണ്ട് വഴി സമാഹരിച്ചത്. 9.723 ശതമാനം കൊള്ള പലിശക്കാണ് മസാല ബോണ്ട് എടുത്തത്. ഇതിന്റെ നിയമോപദേശത്തിനായി സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന് 10,75 ,000 രൂപയാണ് കൊടുത്തത്.

മന്ത്രി എ കെ ബാലൻ നയിക്കുന്ന ശക്തമായ നിയമ വകുപ്പ് ഉണ്ടായിട്ടും കേരളം എന്തുകൊണ്ട പുറമെ നിന്ന് ലക്ഷങ്ങൾ പൊടിച്ച് നിയമോപദേശം തേടുന്നുവെന്നതെന്നും ഇതോടടൊപ്പം ചർച്ചയാവുന്നുണ്ട്. സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിന്റെ പ്രധാന ഇടപാടുകാരിൽ ഒന്ന് കേരളമാണ്. എന്തിനും എതിനും കൾസൾട്ടൻസികളെ നിയമിച്ച് കമ്മീഷൻ പറ്റുന്ന പിണറായി സർക്കാറിന്റെ നയമാണ് ഇവിടെയും തിരിച്ചടിയാവുന്നത്.

ലൈഫ് മിഷൻ അടക്കമുള്ള ഈ സർക്കാറിന്റെ വിവിധ പദ്ധതികളിലും സ്വപ്നയടക്കമുള്ളവർ ലക്ഷങ്ങളുടെ കമ്മീഷൻ അടിച്ചുകൊണ്ടുപോകൻ ഇടായാക്കിയതും ഇതേ കൺസൾട്ടൻസി രീതിയാണ്. ഇതേ നയം തന്നെയാണ് തിരുവനന്തപുരം വിമാനത്താവളം ലേലത്തിൽ കേരളത്തിന് നഷ്ടപ്പെടാനും ഇടായാക്കിയത്. കാരണം ഗൗതം അദാനിയുടെ മകന്റെ ഭാര്യാ പിതാവായായ സിറിൾ ഷെറോഫിന്റെ ഉടമസ്ഥതയിലുള്ള സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പാണ് ഇവിടെയും നിയമോപദേശകർ. അങ്ങനെയാണെങ്കിൽ കേരളം ക്വാട്ട് ചെയ്ത തുക എങ്ങനെയായാലും അദാനി ഗ്രൂപ്പ് അറിയുമെന്ന കാര്യത്തിൽ സംശയമില്ല.

തിരുവനന്തപുരത്തും സംശയാസ്പദം

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്ന്. കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. 55 ലക്ഷം രൂപയാണ് സിറിൾ ഷെറോഫിന് ഇതിൽ കിട്ടിയത്. അതിനിടെ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കുന്നത്.

അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ് സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനിയുടെ മാനേജിങ് പാർട്ണർ സിറിൽ ഷെറോഫിന്റെ മകൾ പരിധി ഗൗതം. പരിധിക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന് ലിങ്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കെഎസ്ഐഡിസി ടെണ്ടറിൽ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിർദ്ദേശിച്ച അദാനിക്ക് ടെണ്ടർ കിട്ടി. ഒന്നാമെതെത്തിയ കമ്പനിയും കെഎസ്ഐഡിസി തുകയും തമ്മിൽ പത്ത് ശതമാനത്തിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിൽ റൈറ്റ് ഓഫ് റഫ്യൂസൽ പ്രകാരം കെഎസ്ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാൻ കേന്ദ്രം സമ്മതിച്ചിരുന്നു.

എന്നാൽ അതിനും മുകളിലാണ് അദാനി നിർദ്ദേശിച്ച തുക എന്നതുകൊണ്ടാണ് കെഎസ്ഐഡിസിക്ക് കരാർ കിട്ടാതിരുന്നത്. ടെണ്ടർ തുക നിശ്ചയിക്കുന്നതിൽ സിറിൽ അമർചന്ദ് മംഗൾദാസ് എന്തെങ്കിലും നിർദ്ദേശം നൽകിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനിബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയത് രാഷ്ട്രീയ വിവാദവുമായി. വിമാനത്താവളനടത്തിപ്പിൽ നിയമ-രാഷ്ട്രീയപ്പോര് കടുപ്പിക്കുന്ന സർക്കാറിന് അദാനിബന്ധമുള്ള സ്ഥാപനവുമായുള്ള സഹകരണമടക്കം ഇനി വിശദീകരിക്കേണ്ടിവരും.അദാനിയെ എതിർക്കുമ്പോൾ തന്നെ അദാനിയുമായി ബന്ധമുള്ളവരുടെ സഹായം തേടിയ മുഖ്യമന്ത്രി കുമ്പിടിയെ പോലെ പെരുമാറുന്നതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിക്കുന്നു.

കേരളം എന്തിന് ലേലത്തിൽ പങ്കെടുത്തു

അതായത് വിമാനത്താവളത്തിനൊപ്പം കേരളത്തിലെ ഖജനാവിൽ നിന്ന് രണ്ട് കോടിയിൽ അധികവും അദാനിയുടെ കുടുംബത്തിലേക്ക് തന്നെ എത്തി. ലേലം കേരളത്തിന് കൈവിട്ടു പോകാൻ കാരണം ക്വാട്ട് ചെയ്ത തുക പുറത്തായതെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളും.വിമാനത്താവള ലേലത്തിൽ അദാനി പങ്കെടുക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് പണം മുടക്കിയ അദാനി ഇക്കാര്യം നേരത്തെ സൂചനയും നൽകി. എന്നിട്ടും അദാനിയുടെ ബന്ധുവിനെ തന്നെ കൺസൾട്ടൻസി ഏൽപ്പിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഇതോടെ പണം മുഴുവൻ ആ കുടുംബത്തിലുമെത്തി.

കൊൽക്കത്ത, ചെന്നൈ വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാൻ കേന്ദ്രത്തിന് ഇനിയും ആയിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ എതിർപ്പുകാരണമാണിത്. ഇതേ നിലപാട് കേരളവും തുടർന്നിരുന്നുവെങ്കിൽ തിരുവനന്തപുരവും പൊതുമേഖലയിൽ തുടരുമായിരുന്നു.പകരം ആളുകളുടെ കണ്ണിൽ പൊടിയിടാനായി ലേലത്തിൽ പങ്കെടുത്തു. ഇതോടെ സ്വകാര്യവത്കരണത്തെ കേരളം അനുകൂലിക്കുന്നുവെന്ന പൊതുധാരണയുമുണ്ടായി. ലേലത്തിൽ തോറ്റതോടെ ബിഡ് അദാനിക്കും സ്വന്തമായി. ലേലത്തിൽ ഒന്നാമതെത്തിയ കമ്പനിയുമായി പത്തുശതമാനം വ്യത്യാസമേയുള്ളു എങ്കിൽ പൊതുമേഖല സ്ഥാപനമായ കെ.എസ്ഐ.ഡി.സിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ പ്രകാരം ഉയർന്നതുകയ്ക്ക് വീണ്ടും ക്വോട്ട് ചെയ്യാനാകുമായിരുന്നുള്ളൂ. എന്നാൽ അദാനിയും കെ.എസ്ഐ.ഡി.സിയും സമർപ്പിച്ച ബിഡുകൾ തമ്മിൽ ഇതിലേറെ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് അദാനിക്ക് തിരുവനന്തപുരം കിട്ടി. ഇതോടെ വിഴിഞ്ഞം തുറമുഖം വഴി തിരുവനന്തപുരത്തിന്റെ തീരത്തും വിമാനത്താവളം വഴി ആകാശത്തും അദാനി ഗ്രൂപ്പിന് സാന്നിധ്യമാകും.

അദാനി ഗ്രൂപ്പിന്റെ എവിയേഷൻ രംഗത്തെ പ്രഥമ സംരംഭത്തിന് 30000 കോടിയിലേറെ മതിപ്പ് വിലയുള്ള തിരുവനന്തപുരം വിമാനത്താവളം ലഭിക്കുന്നതോടെ കോടികളുടെ ലാഭം ആണ് ലഭിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP