Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി; കോവിഡിൽ നിന്നും ഓണക്കാല രോഗങ്ങളിൽ നിന്നും മുക്തരാകാം എന്നും കെ കെ ശൈലജ ടീച്ചർ

ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിലും ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി; കോവിഡിൽ നിന്നും ഓണക്കാല രോഗങ്ങളിൽ നിന്നും മുക്തരാകാം എന്നും കെ കെ ശൈലജ ടീച്ചർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികൾ ജാഗ്രതോടെ വേണം വീട്ടിൽ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നമ്മുടെ നാടും നഗരവുമൊന്നും കോവിഡിൽ നിന്നും മുക്തമല്ല. അതിനാൽ തന്നെ ആരിൽ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. 'ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകൾ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കുകയും വേണം. കടകളിലും മാർക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളിൽ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാൻ കടക്കാരും ജാഗ്രത പുലർത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലമായതിനാൽ പരമാവധി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകൾ ഒഴിവാക്കണം. ഈ ഒത്തുകൂടലുകളെല്ലാം രോഗപകർച്ചയ്ക്ക് കാരണമായേക്കാം. ഒരു കാരണവശാലും കൂട്ടത്തോടെയുള്ള ഒത്തുകൂടലുകൾ പാടില്ല. അഥവാ ആരെങ്കിലും വീട്ടിലെത്തിയാൽ മാസ്‌ക് നിർബന്ധമാക്കുക. വന്നയുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. ഷേക്കാൻഡോ, ആശ്ലേഷമോ പോലുള്ള സ്‌നേഹപ്രകടനം പാടില്ല. പ്രായമായവരോട് സ്‌നേഹ പ്രകടനം കാണിക്കാനായി അവരെ സ്പർശിക്കുകയോ അടുത്ത് നിന്ന് സംസാരിക്കുകയോ ചെയ്യരുത്. പ്രായമായവർക്ക് പെട്ടെന്ന് രോഗം പിടിപെട്ട് ഗുരുതരാവസ്ഥയിലാകുമെന്നതിനാൽ ഈ സ്‌നേഹ പ്രകടനം അവരെ നിത്യ ദുഃഖത്തിലേക്ക് തള്ളിവിട്ടേക്കാം. വരുന്നവർ കുട്ടികളെ ലാളിക്കുകയോ വാരിയെടുക്കുകയോ ഉമ്മ നൽകുകയോ ചെയ്യരുത്. ബന്ധുക്കളേയും കൂട്ടിയുള്ള യാത്രകളും ഒഴിവാക്കേണ്ടതാണ്. സദ്യ വിളമ്പുമ്പോഴും സാമൂഹിക അകലം പാലിച്ച് ഇലയിടണം. കഴിക്കുമ്പോൾ മാസ്‌ക് മാറ്റുന്നതിനാൽ സംസാരിക്കാതിരിക്കുന്നത് നല്ലത്. കഴിച്ചതിന് ശേഷം ഗ്ലാസുകളും പാത്രങ്ങളും സോപ്പ് പതപ്പിച്ച് കഴുകി വൃത്തിയാക്കണം.

ഓണക്കാല രോഗങ്ങളും ശ്രദ്ധിക്കണം

ഇത് കോവിഡിന്റെ കാലമായതിനാൽ ആശുപത്രികളിൽ പോകാതിരിക്കാൻ ഓണക്കാല രോഗങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, ഓർക്കാനം എന്നിവയാണ് ഓണക്കാലത്ത് കൂടുതലായി കണ്ടു വരുന്ന രോഗങ്ങൾ. അൽപമൊന്നു ശ്രദ്ധിച്ചാൽ ഈ ഓണക്കാല രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കഴിയും.

വിളമ്പുന്നവരും കഴിക്കുന്നവരും അറിയണം

ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സദ്യ. അതുകൊണ്ടുതന്നെ സദ്യയൊരുക്കുന്നതു മുതൽ ശ്രദ്ധിക്കണം. അന്നന്നത്തെ ആവശ്യത്തിനു മാത്രം ഭക്ഷണം തയ്യാറാക്കുക. ബാക്കിവരുന്നവ തുടർന്നുള്ള ദിവസങ്ങളിൽ കഴിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക. ചൂടാക്കി കഴിച്ചാൽ പോലും എപ്പോഴും ശരീരം സ്വീകരിക്കണമെന്നില്ല.

അരി, പച്ചക്കറി തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ശുദ്ധജലം കൊണ്ടു മാത്രമേ കഴുകാൻ പാടുള്ളൂ. നന്നായി കഴുകിയതിന് ശേഷം മാത്രം പാചകം ചെയ്യാൻ ശ്രദ്ധിക്കുക. പച്ചക്കറികൾ മുറിക്കുന്നതിന് മുമ്പുതന്നെ കഴുകണം. മുറിച്ചതിന് ശേഷം കഴുകിയാൽ ആ വിഷാംശവും അണുക്കളും പച്ചക്കറിയുടെ മാംസള ഭാഗത്ത് കയറും. മുറിച്ച പച്ചക്കറികളാണ് വാങ്ങുന്നതെങ്കിൽ ശുദ്ധജലമുപയോഗിച്ച് നന്നായി കഴുകണം. പച്ചക്കറികളിലെ വിഷാംശം കളയുന്നതിനുവേണ്ടി വെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ച് നന്നായി കഴുകേണ്ടതാണ്. പാചകം ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കുക. ആഹാര സാധനങ്ങൾ എപ്പോഴും മൂടി വയ്ക്കണം. വാഴയില വൃത്തിയായി കഴുകിയതിന് ശേഷം മാത്രം സദ്യ വിളമ്പുക. സദ്യ കഴിക്കുന്നതിന് മുമ്പ് കൈ നന്നായി സോപ്പിട്ട് കഴുകണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ.

സമൂഹ സദ്യക്കാരും കാറ്ററിങ്ങുകാരും വളരെ ശ്രദ്ധിക്കണം

കോവിഡ് കാലമായതിനാൽ സമൂഹസദ്യക്കാരും കാറ്ററിങ്ങുകാരും ഹോട്ടലുകളും വളരെയേറെ ശ്രദ്ധിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. സമൂഹസദ്യകൾ പരമാവധി കുറയ്ക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കണം. ഒരുമിച്ചിരുന്ന് സദ്യ കഴിക്കാതെ പാഴ്‌സലായി നൽകുന്നതാണ് നല്ലത്. ഒരു കാരണവശാലും തലേദിവസമേ ഭക്ഷണം പാചകം ചെയ്യരുത്. അന്നേരത്തെ സദ്യക്കുള്ളവ അന്നേരം തന്നെ ഉപയോഗിക്കണം. ആ ഭക്ഷണം രാത്രിയിൽ കഴിച്ചാൽ പോലും ആരോഗ്യ പ്രശ്‌നമുണ്ടായേക്കാം. മണത്തിനോ നിറത്തിനോ രുചിയ്‌ക്കോ എന്തെങ്കിലും വ്യത്യാസം തോന്നിയാൽ ഒരു കാരണവശാലും ആ ഭക്ഷണം കഴിക്കരുത്.

അസുഖം വന്നാലെന്തു ചെയ്യും?

വയറിളക്കം, ഛർദ്ദി, ഓർക്കാനം എന്നീ ലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ആ ഭക്ഷണം കഴിച്ച ബാക്കിയുള്ളവരെല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. വയറിളക്കം, ഛർദ്ദി എന്നിവയുണ്ടായാൽ വീട്ടിൽ ലഭ്യമായ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങൾ ആദ്യപടിയായി നൽകാം. ഒ.ആർ.എസ്. ലായനി വീട്ടിൽ കരുതുന്നത് നന്നായിരിക്കും. ഒ.ആർ.എസ്. ലായനിയുടെ അഭാവത്തിൽ തിളപ്പിച്ചാറ്റിയ ഒരു ലിറ്റർ വെള്ളത്തിൽ 6 ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഉപ്പും ചേർത്തുണ്ടാക്കിയ ലായനി ആവശ്യാനുസരണം കുടിക്കാൻ കൊടുക്കുക. കുട്ടികൾക്കുണ്ടാകുന്ന വയറിളക്കവും ഛർദ്ദിയും പ്രത്യേകം ശ്രദ്ധിക്കണം. പാനീയ ചികിത്സ കൊണ്ട് കുറവുണ്ടാകാതിരിക്കുകയോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻതന്നെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടണം.

ഓണം കഴിഞ്ഞ ശേഷം പനിയോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും കുടുംബം ഒന്നാകെ നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. അതിനുള്ള അവസരം ഉണ്ടാക്കാതെ നമുക്ക് ഇപ്പോഴേ ശ്രദ്ധിക്കാം, ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP