Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയ സഹായം വന്നപ്പോൾ കേന്ദ്രം നിർദ്ദേശിച്ചത് യുഎഇയിൽ നിന്ന് ഒന്നും വാങ്ങരുതെന്ന്; ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെ അറിയിക്കണമെന്ന ചട്ടം പാടെ ലംഘിക്കപ്പെട്ടു; ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും കള്ളക്കളി; ലൈഫ് മിഷനിൽ വിദേശകാര്യമന്ത്രാലയം ഉടക്കിൽ; പിണറായി സർക്കാർ കുരക്കിലേക്ക്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും; സ്വപ്‌നയുടെ കമ്മീഷൻ വെളിപ്പെടുത്തലിൽ ഉന്നതർ കുടുങ്ങും

പ്രളയ സഹായം വന്നപ്പോൾ കേന്ദ്രം നിർദ്ദേശിച്ചത് യുഎഇയിൽ നിന്ന് ഒന്നും വാങ്ങരുതെന്ന്; ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെ അറിയിക്കണമെന്ന ചട്ടം പാടെ ലംഘിക്കപ്പെട്ടു; ഹാബിറ്റാറ്റിനെ ഒഴിവാക്കിയതും കള്ളക്കളി; ലൈഫ് മിഷനിൽ വിദേശകാര്യമന്ത്രാലയം ഉടക്കിൽ; പിണറായി സർക്കാർ കുരക്കിലേക്ക്; അന്വേഷണത്തിന് സിബിഐ എത്തിയേക്കും; സ്വപ്‌നയുടെ കമ്മീഷൻ വെളിപ്പെടുത്തലിൽ ഉന്നതർ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ലൈഫ് മിഷൻ ഭവനപദ്ധതിക്കു യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതു സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങുമ്പോൾ അത് സംസ്ഥാന സർക്കാരിന് വമ്പൻ പണിയായി മാറും. വിദേശകാര്യമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ഇതോടെ ഈ കേസിൽ സിബിഐ അന്വേഷണത്തിനുള്ള സാധ്യത തളിയുകയാണ്. കള്ളപണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്മന്റെ ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്. അവരുടെ നിലപാടും വിഷയത്തിൽ അഴിമതിയുള്ളതിനാൽ സിബിഐ അന്വേഷണം വേണമെന്നാണ് കള്ളപ്പണത്തിന് പിന്നിൽ ബിനാമി ഇടപാടുണ്ടെന്നും ഇഡി സംശയിക്കുന്നുണ്ട്. വിദേശ സഹായത്തിന്റെ വിവരങ്ങൾ റവന്യു ഇന്റലിജൻസും അന്വേഷിക്കുന്നുണ്ട്.

2019 ജൂലൈ 11നാണ് റെഡ് ക്രസന്റുമായി കേരളസർക്കാർ ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നു ചടങ്ങ്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താനും ലൈഫ് മിഷൻ സിഇഒ യു.വി. ജോസുമാണ് കരാറിൽ ഒപ്പുവച്ചത്. വടക്കാഞ്ചേരിയിലെ ഭവന പദ്ധതിക്കു യൂണിടാക് സമർപ്പിച്ച രൂപരേഖ പ്രകാരം 20 കോടി രൂപ ചെലവു വരുമെന്നു ലൈഫ് മിഷൻ കണക്കാക്കിയിരുന്നതായി ഉന്നതർ. എങ്കിൽ കമ്മിഷൻ ഇനത്തിൽ ഇതിൽ നിന്നു 4.25 കോടി രൂപ മാറുമ്പോൾ, പദ്ധതിയുടെ ഗുണനിലവാരം കുറയും. സ്വർണ്ണ കടത്തിൽ പിടിയിലായ സ്വപ്‌നാ സുരേഷിന്റെ കൈക്കൂലി വെളിപ്പെടുത്തൽ അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് പുലിവാലാണ്.

2018 ലെ പ്രളയ സമയത്ത് കേരളത്തിനു യുഎഇ നേരിട്ടു സഹായം പ്രഖ്യാപിച്ചപ്പോൾ സ്വീകരിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. ഈ നിബന്ധന കേന്ദ്രം മാറ്റാതിരിക്കെ, സംസ്ഥാന സർക്കാർ എങ്ങനെയാണ് യുഎഇയുമായി കരാർ ഒപ്പിട്ടതെന്നാണ് അന്വേഷിക്കുന്നത്. ഏതു വിദേശ രാജ്യത്തു നിന്നും സംസ്ഥാന സർക്കാരിനു സഹായം സ്വീകരിക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി വേണം. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങൾ അനുവദിക്കാതെ സ്വീകരിക്കാനാവില്ല. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. ലൈഫ് മിഷനും ഇതിന് സമാനമായ തരത്തിലെ പുനരധിവാസ പദ്ധതിയാണ്. അതുകൊണ്ട് തന്നെ യുഎഇ സഹായം വാങ്ങിയത് ശറിയായില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് എടുക്കുകയാണ്.

ദുരിതാശ്വാസ സഹായം എന്ന നിലയ്ക്ക് ഭവന പദ്ധതിക്കു വിദേശത്തു നിന്നു പണം വാങ്ങണമെങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയെയും അറിയിക്കണം. ഏതെങ്കിലും സംസ്ഥാനത്ത് നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അത് കേന്ദ്രബജറ്റിലും പരാമർശിക്കാറുണ്ട്. സ്വപ്‌നാ സുരേഷിനും മറ്റും കൈക്കൂലി 4.25 കോടിയെന്നത് ഈ പദ്ധതിയിൽ നിന്നാണെന്ന വാദം വ്യാഖ്യാനമാണെന്ന നിലപാടിലാണു ലൈഫ് മിഷൻ. സർക്കാരിന്റെ ഏജൻസി തന്നെ 20 കോടി രൂപ മൂല്യം കണക്കാക്കിയ നിർമ്മാണ പദ്ധതിയിൽ നിന്ന് കുറയുന്ന ഓരോ രൂപ പദ്ധതിയുടെ നിലവാരത്തെ ബാധിക്കാൻ പോ്ന്നതാണ്.

യൂണിടാക്കിന്റെ പക്കൽ നിന്ന് എസ്റ്റിമേറ്റ് വാങ്ങി പരിശോധിച്ചിട്ടില്ലെന്നും പകരം അവർ അയച്ച പ്ലാൻ പരിശോധിച്ചാണു തുക കണക്കാക്കിയതെന്നുമാണു ലൈഫ് മിഷന്റെ മറുപടി. 2019 ഓഗസ്റ്റ് 17, 22 തീയതികളിലാണു യൂണിടാക്കിൽ നിന്നു പദ്ധതിയുടെ രൂപരേഖ ലൈഫ് മിഷനു ലഭിക്കുന്നത്. ലൈഫ് മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണു പ്ലാൻ എന്ന് എൻജിനീയർമാരടങ്ങിയ സംഘം പരിശോധിച്ച് ഉറപ്പാക്കി. പദ്ധതിയുമായി മുന്നോട്ടു പോകാൻ ഓഗസ്റ്റ് 26 ന് ലൈഫ് മിഷൻ സിഇഒ റെഡ് ക്രസന്റിനു കത്തയച്ചു. മാനദണ്ഡപ്രകാരമാണു പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതെന്നു ലൈഫ് മിഷൻ എൻജിനീയർമാർ ഉറപ്പു വരുത്തുന്നുണ്ടെന്നാണ് ഔദ്യോഗിക നിലപാട്. ലൈഫ് പാർപ്പിട സമുച്ചയത്തിനു പ്രീഫാബ് സാങ്കേതികവിദ്യ നിശ്ചയിച്ചിരുന്നെങ്കിലും റെഡ് ക്രസന്റ് സൗജന്യമായി കെട്ടിടം നിർമ്മിച്ചു നൽകാൻ തയാറായപ്പോൾ ഇത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.

പദ്ധതിയിൽ നിന്നു പ്രോജക്ട് മാനേജ്‌മെന്റ് കൺസൽറ്റന്റ് ആയ ഹാബിറ്റാറ്റിനെ ഒഴിവാക്കാൻ സർക്കാർ നടത്തിയതു വഴിവിട്ട നീക്കങ്ങൾ ആണെന്ന റിപ്പോർട്ടുകളും ചർച്ചയിലുണ്ട്. യൂണിടാക് നിർമ്മാണ പ്രവർത്തനം തുടങ്ങിയിട്ടും അക്കാര്യം ഹാബിറ്റാറ്റിൽ നിന്നു മറച്ചുവച്ചു. പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മാണ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് അറിയിച്ചതിനെ തുടർന്നാണ് 2019 ഒക്ടോബർ 31 നു ഹാബിറ്റാറ്റ് പിന്മാറിയത്. എന്നാൽ ഓഗസ്റ്റ് 29 നു തന്നെ യൂണിടാക് വടക്കാഞ്ചേരിയിൽ കോൺക്രീറ്റ് കെട്ടിടനിർമ്മാണം തുടങ്ങിയിരുന്നു. മിഷൻ ആവശ്യപ്പെട്ട പ്രകാരം വടക്കാഞ്ചേരിയിലെ പദ്ധതിയുടെ വിശദമായ റിപ്പോർട്ട് പല തവണ അവർ പുതുക്കി. അതിനിടെ 2019 ഓഗസ്റ്റ് 2 ന് പദ്ധതി അനിശ്ചിത കാലത്തേക്കു നിർത്തിവച്ചതായി ലൈഫ് മിഷൻ അറിയിച്ചു. സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു കാരണമായി പറഞ്ഞത്.

റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ട് 22 ദിവസം കഴിഞ്ഞായിരുന്നു ഇത്. 2 മാസത്തിനു ശേഷം ഒക്ടോബർ 31 ന് ലൈഫ് മിഷൻ ഓഫിസിൽ വിളിച്ച യോഗത്തിൽ പദ്ധതിക്കു പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണു തീരുമാനമെന്ന് ഹാബിറ്റാറ്റിനെ അറിയിച്ചു. ലൈഫ് മിഷൻ എൻജിനീയറിങ് ഹെഡ്, ചീഫ് എൻജിനീയർ, ഹാബിറ്റാറ്റ് പ്രോജക്ട്‌സ് ചീഫ് എൻജിനീയർ എന്നിവരാണു പങ്കെടുത്തത്. പ്രീ ഫാബ് സാങ്കേതിക വിദ്യയിൽ വൈദഗ്ധ്യമില്ലെന്നും പിന്മാറുന്നെന്നും ഹാബിറ്റാറ്റ് അറിയിച്ചു.

അതിനിടെ ഭവന സമുച്ചയ പദ്ധതി ഇടപാടിലെ കമീഷൻ തട്ടിപ്പ് ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് നിയമപരമായി അന്വേഷിക്കാനാകുമെങ്കിൽ അന്വേഷിക്കണമെന്ന് തന്നെയാണ് പാർട്ടി നിലപാടെന്ന് സെക്രട്ടേറിയറ്റ് യോഗ ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിയമപരമായി സാധ്യമാകുന്ന ഏതുതരം അന്വേഷണത്തിനും സംസ്ഥാന സർക്കാർ തയാറാകും. കമീഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ തെറ്റാണ്. കമീഷൻ പറ്റാവുന്ന പദ്ധതിയല്ല ലൈഫ് മിഷൻ. സിപിഎമ്മിലെയോ എൽ.ഡി.എഫിലേയോ സർക്കാറിലെയോ ലൈഫ് മിഷന്റെയോ ആരും കമീഷൻ പറ്റിയെന്ന് ആക്ഷേപമില്ല. യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ കമീഷൻ പറ്റിയെന്നാണ് ആക്ഷേപം.

രണ്ടേകാൽ ലക്ഷം പേർക്ക് വീട് നിർമ്മിച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ വക്രീകരിക്കാൻ വിവാദത്തെ ചിലർ ഉപയോഗിക്കുന്നുണ്ട്. അതിലൂടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്?ടാവ് ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന്റെ ചാനൽ വഴി നടത്തുന്ന ഓരോ വെളിപ്പെടുത്തലുകൾക്കും മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയനെ കുടുക്കിയിടാനൊരുക്കിയ കള്ളക്കേസെന്ന് ലാവലിനെ ഹൈക്കോടതി വിലയിരുത്തിയതുപോലെ തന്നെയാകും ഇപ്പോൾ യു.ഡി.എഫ് നടത്തുന്ന രണ്ടാം ലാവലിൻ എന്ന പേരിലെ കള്ളക്കഥക്കുമെന്നും കോടിയേരി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP