Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾ

താഷ്‌ക്കന്റിൽ മരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ശരീരത്തിലെ നീല നിറം വിഷപ്രയോഗം മൂലമെന്ന് ആരോപണം; എതിരാളികളെ വിഷം കൊടുത്തുകൊല്ലുന്നതിൽ റഷ്യക്കുള്ളത് പതിറ്റാണ്ടുകളുടെ 'പാരമ്പര്യം'; ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം തേടിയെത്തും; അവസാനം പ്രതിപക്ഷ നേതാവും ഗുരുതരാവസ്ഥയിൽ; പുടിനെ എതിർക്കുന്നവർ ഒന്നൊന്നായി കൊല്ലപ്പെടുന്നു; കോവിഡിന്റെ യഥാർഥസ്ഥിതി വെളിപ്പെടുത്തിയ മൂന്ന് ഡോക്ടർമാരും കൊല്ലപ്പെട്ടു; പുടിൻ സ്റ്റാലിനേക്കാൾ വലിയ മരണ വ്യാപാരിയാവുമ്പോൾ

എം മാധവദാസ്

1966 ജനുവരി 11ന് സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റിൽവെച്ച് മരിച്ച പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രയുടെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചപ്പോൾ ബന്ധുക്കൾ അതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ശാസ്ത്രിയുടെ മൃതദേഹം വിഷം തീണ്ടിയതുപോലെ നീല നിറമായിരുന്നു. ആരോഗ്യവാനായി റഷ്യക്ക് വിമാനം കയറുകയും ചരിത്രപ്രസിദ്ധമായ താഷ്‌ക്കൻന്റ് ഉച്ചകോടിയിൽ പങ്കെടുക്കകയും ചെയ്ത പ്രധാനമന്ത്രി പൊടുന്നനെ മരിച്ചതിന് പിന്നിൽ വിഷ പ്രയോഗമാണെന്ന ആരോപണം ദീർഘാകാലം നിലനിന്നിരുന്നു. ശാസ്ത്രിയുടെ മരണം ഇപ്പോൾ ഓർക്കാൻ കാരണം റഷ്യയിൽ ഇന്നും തുടരുന്ന വിഷ പ്രയോഗത്തിന്റെ റിപ്പോർട്ടുകളാണ്. ചായയിലെ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ പ്രധാന എതിരാളിയാണ് 44കാരനായ അലക്‌സി നവൽനി. സൈബീരിയിൻ പട്ടണമായ ടോംസ്‌കിൽനിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റിൽ വച്ചാണ് ഇദ്ദേഹത്തിന് വിഷബാധയുണ്ടായത്. കഴിഞ്ഞ വർഷം സമാനമായ ഒരു സംഭവം അദ്ദേഹത്തിനുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന സമയത്തും ഇദ്ദേഹത്തിന് വിഷബാധ ഏറ്റിരുന്നു.

ഈ ചോദ്യത്തിന്റെ മുന നീളുന്നത് റഷ്യൻ പ്രസിഡന്റ് പുടിന് നേരെയാണ്. നിരവധി തവണ അലക്‌സിയുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുള്ളയാളാണ് പുടിൻ. എതിരാളികളെ നിശബ്ദരാക്കാൻ എന്തും ചെയ്യുമെന്ന ദുഷ്‌പേരും പുടിനുണ്ട്. അലക്‌സി പലതവണ അലക്‌സി ജയിലിലടയ്ക്കപ്പെട്ടു. പക്ഷേ കുടുംബവും പാർട്ടിയും മാധ്യമങ്ങളും ഉയർത്തുന്ന ആരോപണത്തെ പുടിന്റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴും മറക്കാൻ കഴിയാത്ത കാര്യം റഷ്യയുടെ വിഷ ചരിത്രമാണ്. സ്റ്റാലിന്റെ കാലം തൊട്ട് തുടങ്ങിയ കോടികൾ ചെലവിട്ടുകൊണ്ടുള്ള ടോക്സിക്കോളജി പരീക്ഷണങ്ങളാണ് ഇവിടെ നടന്നത്. എതിരാളികൾക്കുനേരെ പ്ലൂട്ടോണിയം വിഷം കൊടുത്തുകൊല്ലിക്കാൻ കഴിയുന്ന റഷ്യൻ ചാര സുന്ദരിമാർ നിരവധിയാണ്. പുടിന്റെ ഒരു കാമുകിയെപ്പോലും കെജിബി ഈ രീതയിൽ കൊന്നിട്ടുണ്ട്. കമ്യുണിസം അസ്തമിച്ചിട്ടും പുടിൻ എന്ന പുതിയ എകാധിപതിയുടെ കഴിൽ ഒരു ഭീകര രാഷ്ട്രമാകുയാണ് റഷ്യയിപ്പോൾ.

വന്നുവന്ന് പുടിനെ വിമർശിക്കുന്നവർ എല്ലാം വെടിയേറ്റും കെട്ടിടത്തിൽനിന്ന് വീണും, വിഷമേറ്റും കൊല്ലപ്പെടുന്ന അവസ്ഥയാണ് റഷ്യയിൽ. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വിമർശകരിൽ ഭൂരിഭാഗം പേരും കെട്ടിടത്തിൽനിന്ന് വീണാണ് മരിക്കാറുള്ളത്. റഷ്യയിലെ കോവിഡിന്റെ യഥാർഥ കണക്കുകൾ വെളിപ്പെടുത്തിയ മൂന്നുഡോക്ടർമാരാണ് എറ്റവും ഒടുവിലായി കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെ സ്റ്റാലിനേക്കാൾ ഭീകരനാണ്, ഇരുപതിനായിരം കോടിയോളം ആസ്തിയുള്ള റഷ്യയുടെ പുതിയ ഏകാധിപതിയെന്നും വിമർശനം ശക്തമാണ്. ചായയുടെയും പൂവിന്റെയും തുമ്പിയുടെയും സൂചിയുടെയും രൂപത്തിലൊക്കെ മരണം റഷ്യയിൽ നിങ്ങളെ തേടിയെത്താം. അലക്‌സി നവൽനിയുടെ അനുഭവം ഒരു മഞ്ഞുമലയുടെ അറ്റം മാത്രം.

ചുടുചായയിൽ വിഷം കലരുമ്പോൾ

വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവൽനി. വിമാനത്തിൽ കയറി മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം അബോധാവസ്ഥയിലായി. പറയുന്നയർന്ന വിമാനം അലക്‌സി നവൽനി അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്സി ജീവൻ നിലനിർത്തുന്നത്. വിമാനത്തിൽ വെച്ച് അലക്സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികർ പറയുന്നു. വിഷം ഉള്ളിൽ ചെന്നതാണ് അലക്‌സിയെ വീഴ്‌ത്തിയത് എന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാൽ എങ്ങനെ എവിടെവച്ച് വിഷം ഉള്ളിലെത്തി എന്നതാണ് സംശയം ഉയരുന്നത്.

വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശരീരത്തിൽ വിഷപദാർത്ഥം എത്തിയിരിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും പാർട്ടിയും കുടുംബവും വിരൽ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കാണ്. പക്ഷേ എവിടെ വച്ച് വിഷം ഉള്ളിലെത്തി ഈ സാധ്യതയെ ഊട്ടി ഉറപ്പിക്കുന്നതാണ് അലക്‌സി വിമാനത്തിൽ കയറും മുമ്പ് വിമാനത്താവളത്തിൽ വെച്ചുതന്നെ എടുത്ത ഒരു ചിത്രം. ഈ ചിത്രത്തിൽ ചൂട് ചായ ഊതി കുടിക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്റെ ഉള്ളിൽ വിഷം എത്തിയതെന്നാണ് സംശയം. വിമാനത്തിനുള്ളിൽ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനിയും വ്യക്തമാക്കി കഴിഞ്ഞു.

ചായയിലാണ് വിഷം എന്ന് സംശയിക്കാൻ കാരണങ്ങൾ നിരവധിയാണ്. അലക്‌സിക്ക് ചായ നൽകിയശേഷം ജീവനക്കാരൻ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജർ പറയുന്നത്. അലക്‌സി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ പൊലീസ് എത്തി കഫേ അടപ്പിച്ചിരുന്നു. അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നു. അലക്‌സിയെ കാണാൻ ഭാര്യയെയും പേഴ്‌സണൽ ഡോക്ടറെയും അനുവദിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നതാണ്. അലക്‌സിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. അലക്‌സിക്ക് എന്തുസംഭവിച്ചുവെന്ന വിവരം ആശുപത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവിൽ ഗുരുതരാവസ്ഥയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ജർമ്മനി ഉൾപ്പെടെയുള്ള മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് കുടുംബം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടുകഴിഞ്ഞു.

അലക്സി: പുടിൻ എറ്റവും ഭയപ്പെടുന്ന റഷ്യൻ നേതാവ്

2011ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ കക്ഷി, യുനൈറ്റഡ് റഷ്യ ഭൂരിപക്ഷം ഉറപ്പിച്ചതു കള്ളവോട്ടുകളിലൂടെയാണെന്ന് ആരോപിച്ച് നടത്തിയ സമരത്തോടെയായിരുന്നു റഷ്യൻ രാഷ്ട്രീയത്തിന്റെ നടുത്തളത്തിലേക്കുള്ള അലക്സി നവൽനിയുടെ ആഗമനം. പുടിൻ മൂന്നാം തവണയും പ്രസിഡന്റാകുന്നതിന് എതിരായ സമരമായി അതു തുടരുകയും ചെയ്തു.അതിനുവേണ്ടി നവൽനിയുടെ സംഘടന മുഖ്യമായി കൂട്ടുപിടിച്ചതു സാമൂഹിക മാധ്യമങ്ങളെയാണ്. ഭരണതലത്തിൽ നടക്കുന്ന അഴിമതിയുടെ ഞെട്ടിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ചിത്രസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞു. പുടിന്റെ യുനൈറ്റഡ് റഷ്യ പാർട്ടിയെ അവർ കള്ളന്മാരുടെയും തട്ടിപ്പുകാരുടെയും കക്ഷിയെന്നു വിളിക്കുന്നു. പല തവണ നവൽനി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലാവുകയും ചെയ്തു. ക്രിമിനൽ കേസിൽ കുടുങ്ങിയതു കാരണം പാർലമെന്റിലേക്കോ പ്രസിഡന്റ് സ്ഥാനത്തേക്കോ മൽസരിക്കാനായില്ല.

പുടിൻ ഏറ്റവും ഭയപ്പെടുന്ന റഷ്യൻ നേതാവ് എന്നുപോലും ചില അമേരിക്കൻ പത്രങ്ങൾ വിശേഷിപ്പിച്ച അലക്സി നവൽനി കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിന്റെ മുഖ്യ എതിരാളിയായിരിക്കുമെന്നാണ് പലരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ഒരു പണമിടപാടു കേസിൽ കോടതിയിൽ നിന്നുണ്ടായ ജയിൽശിക്ഷ അതിനു തടസ്സമായി. ഈ കേസ് പുടിന്റെ ഗവൺമെന്റ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

 കടൽപാമ്പുകളുടെ വിഷം തൊട്ട് റേഡിയോ ആക്റ്റീവ് സുനാമിവരെ

മറ്റ് എല്ലാ ദുഷ്പ്രവർത്തികളുമെന്നപോലെ സ്റ്റാലിന്റെ കാലത്തേക്കാണ് റഷ്യയുടെ വിഷപ്രയോഗങ്ങളും നീളുന്നത്. സ്്റ്റാലിന്റെ കെജിബിയും രഹസ്യപ്പൊലീസും വിഷം കുത്തിവെക്കുന്നതിൽ ഒട്ടുമോശക്കാർ ആയിരുന്നില്ല. മുൻകാല കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിർ പുടിന് ഇക്കാര്യം നന്നായി അറിയാം. കടൽപാമ്പുകളുടെയും ഈലുകളുടെയും മാരക വിഷംതൊട്ട് വാതകങ്ങളും ജൈവായുധങ്ങളും ഉപയോഗിക്കാൻ സ്റ്റാലിന്റെ രഹസ്യപ്പൊലീസ് അറിയുമായിരുന്നു. അതുകൊണ്ടുതന്നെ റഷ്യയിൽ എത് സമയത്തും മരണം പതിയിരിക്കുന്നുവെന്ന തോന്നൽ അവിടം സന്ദർശിക്കുന്ന വിദേശരാജ്യ പ്രതിനിധികൾക്കപോലും ഉണ്ടായിരുന്നു. ഹിറ്റ്ലറെപ്പോലെ ഗ്യാസ് ചേംബറുകൾ വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും സ്റ്റാലിനും മാരകമായ വിഷക്കൂട്ടുകൾ സ്റ്റോക്ക് ചെയ്തിരുന്നു.

ഹൈഡ്രജൻ സൈയനേഡ് ഉപയോഗിക്കുന്നതിൽ പ്രത്യേക പരിശീലനവും തന്റെ സംഘങ്ങൾക്ക് നൽകയിരുന്നു. കാർബൺ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ വാതകങ്ങളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ നിരവധി പാർട്ടി വിമതരെ സ്റ്റാലിൻ വധശിക്ഷ് വിധേയമാക്കിയിട്ടുണ്ട്. ആരച്ചാർ ഗസ്സ് ചേമ്പറിനകത്ത് പ്രതിയിരിക്കേണ്ട കസേരയ്ക്കടിയിലായി ഒരു പാത്രത്തിൽ കുറച്ച് പൊട്ടാസ്യം സയനൈഡ് ഗുളികകൾ വയ്ക്കും. പ്രതിയെ ചേമ്പറിൽ കൊണ്ടുവന്ന് കസേരയിൽ ബന്ധിക്കും. ചേമ്പർ വായു കടക്കാത്ത രീതിയിൽ അടച്ച ശേഷം കുറച്ച് സൾഫ്യൂരിക് ആസിഡ് സയനൈഡ് ഗുളികകളിരിക്കുന്ന പാത്രത്തിനടിയിലുള്ള ടാങ്കിലേയ്ക്ക് ഒഴിക്കും. ഇതിനെത്തുടർന്ന് ഒരു സ്വിച്ചോ ലിവറോ ഉപയോഗിച്ച് സയനൈഡ് ഗുളികകളെ സൾഫ്യൂരിക് ആസിഡിലേയ്ക്ക് വീഴ്‌ത്തും. ആസിഡും സയനൈഡും തമ്മിലുണ്ടാകുന്ന രാസപ്രവർത്തനത്തിന്റെ ഫലമായി ഹൈഡ്രജൻ സയനൈഡ് ഗസ്സ് ഉണ്ടാകും. ഇത് ശ്വസിക്കുന്ന പ്രതി നിമിഷങ്ങൾക്കുള്ളിൽ മരിക്കും.

വിഷശാസ്ത്രത്തിൽ കോടികൾ ചെലവിട്ടാണ് റഷ്യയിൽ ഗവേഷണങ്ങൾ നടന്നിരുന്നത്. സൂചിയുടെ ഒരു ചെറിയ കുത്തുതൊട്ട് ഉറക്കത്തിൽവരെ മരണം എത്തുന്ന വിവിധ രീതികൾ. അതിലെ ഒരു ലളിതരീതിയാണ് ചായ വിഷം എന്നാണ് കരുതുന്നത്. പുടിൻ സംഘം മുമ്പും പരീക്ഷിച്ച് വിജയിച്ച ഒന്നാണ് പ്ലൂട്ടോണിയം വിഷം. വന്നുവന്ന് ലോകത്തിന് മൊത്തത്തിൽ വിഷം നൽകാൻ കഴിയുന്ന സാധങ്ങൾവരെ പുട്ടിന്റെ രഹസ്യ ലാബുകളിൽ ഉണ്ട്. അതാണ് റേഡിയോ ആക്റ്റീവ് സുനാമി. ലോകാവസാനത്തിനു തുടക്കം കുറിക്കും വിധം നാശനഷ്ടങ്ങളുണ്ടാക്കുന്ന ആണവായുധമാണ് കഴിഞ്ഞ വർഷം റഷ്യ പരീക്ഷിച്ചത്. ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർ വാട്ടർ വെഹിക്കിൾ(യുയുവി) ആണു റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 100 മെഗാടൺ വരെ ഭാരമുള്ള ആണവ പോർമുനയുമായി ടോർപിഡോ വിക്ഷേപിക്കാനുള്ള ശേഷി ഇതിനുണ്ട്. കൂടാതെ നാവിക കേന്ദ്രങ്ങളും അന്തർവാഹിനികളിൽ റോന്തു ചുറ്റുന്ന സൈനികസംഘങ്ങളെയുമെല്ലാം ആക്രമിക്കാനുള്ള കഴിവും. വേണമെങ്കിൽ ഒരു തീരദേശ നഗരത്തെത്തന്നെ റേഡിയോ ആക്ടീവ് 'സൂനാമി'യിലൂടെ തച്ചുതകർക്കാനും ഇതിനാകും.ഗ്രീക്ക് പുരാണ പ്രകാരം കടലിന്റെയും ഭൂകമ്പങ്ങളുടെയും രാജാവായ പൊസൈഡനിന്റെ പേരാണ് ഈ ടോർപിഡോ വാഹിനിക്കു നൽകിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതിനു പിന്നാലെ ആണവവിദഗ്ദ്ധർ വിശേഷിപ്പിച്ചത് 'ഭ്രാന്തൻ' ആയുധമെന്നാണ്.

ഇതുപോലുള്ള പതിനായിരക്കണക്കിന് മാരക വിഷങ്ങളാണ് പുടിന്റെ കൈയിൽ ഉള്ളത്. മലപ്പുറം കത്തി, അമ്പുംവില്ലും, അൾട്രാമോഡേൺ മെഷീൻ ഗൺ എന്നൊക്കെ നമ്മുടെ 'പവനാഴി' പറയുന്നതുപോലെ ഏത് ഉപയോഗിക്കണം എന്ന കാര്യത്തിൽ മാത്രമാണ് തർക്കമുള്ളത്. നൂറുകളണക്കിന് ചാര സുന്ദരികളും ഇപ്പോഴും റഷ്യക്കുണ്ട്. ഈ അർഥത്തിൽ നോക്കുമ്പോൾ സ്റ്റാലിനേക്കാൾ ഭീകരനാണ് പുടിൻ എന്ന വിമർശനവും ഉയരുന്നുണ്ട്.

എതിർക്കുന്നവരെല്ലാം എന്തുകൊണ്ട് കൊല്ലപ്പെടുന്നു

കമ്യൂണിസത്തിന്റെ തകർച്ചക്കുശേഷം റഷ്യയിൽ ഉണ്ടായ അവതാരമാണ് പുടിൻ. പക്ഷേ കമ്യൂണിസ്റ്റുകളേക്കാൾ വലിയ ഏകാധിപതിയായി അദ്ദേഹം മാറുന്ന കാഴചയാണ് പിന്നീട് കാണുന്നത്. റഷ്യയുടെ ആജീവനാന്ത പ്രസിഡന്റ് എന്നരീതിയിലാണ് പുടിൻ ഇപ്പോൾ നീങ്ങുന്നത്. എതിർശബ്ദങ്ങൾ ഇല്ലാതെയാക്കി 20 കൊല്ലം ഭരിച്ചിട്ടും മതിയാകാതെ അടുത്ത 16 കൊല്ലം കൂടി പ്രസിഡന്റ് പദവിയിൽ ഇരിക്കാൻ ഭരണഘടന ഭേദഗതി ചെയ്തിരിക്കയാണ്് പുടിൻ. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചതോടെ ഒരാളൊഴികെ എല്ലാവരും കൈയടിച്ച് അംഗീക്കുമ്പോൾ സോവിയറ്റ് ഏകാധിപത്യത്തിൽ നിന്നും പുടിൻ എന്ന ഏകാധിപതിയിലേക്ക് റഷ്യ മാറുകയാണ്. മാത്രമല്ല, വലിയ അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ്്, പുടിൻ ഭരണത്തിന്റെ മുഖമുദ്ര. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ വെച്ചുനോക്കുമ്പോൾ കാര്യമായ വികസന പുരോഗതിയും റഷ്യക്ക് കൈവരിക്കാനായിട്ടില്ല. രാജ്യത്ത് അസമത്വം വർധിക്കുമ്പോഴും പ്രസിഡന്റിന്റെയും സംഘത്തിന്റെയും സ്വത്തുക്കൾ ശതകോടിയിലേക്കാണ് ഉയരുന്നത്. യുദ്ധക്കൊതിയനും അണ്വായുധ പ്രേമിയും കൂടിയാണ് ഇയാൾ. ലോക സമാധനത്തിന് ഇന്നത്തെ ഏറ്റവും വലിയ ഭീഷണി എന്നാണ് അരുന്ധതീറോയ് ഒരു തവണ പുടിനെകുറിച്ച് പറഞ്ഞത്.

എതിർക്കുന്നവരെ കൊന്നുതള്ളുകയെന്നതാണ് പുട്ടിന്റെ രീതി. ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിൻ ഭയന്ന മിഖായിൽ കൊഡർക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച് തടവിലാക്കിയത് 10 വർഷമാണ്. മുൻ ലോക ചെസ് ചാംപ്യനും പുടിന്റെ വിമർശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽ നിന്ന് പലായനം ചെയ്തു. മുൻ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 'സോവിയറ്റ് റഷ്യാനന്തര കാലത്തെ റാസ്പുട്ടിൻ' എന്നാണ് ബെറെസോവ്‌സ്‌കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വ്ളാദിമിർ പുട്ടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിൻ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോൾ വെടിയേറ്റു മരിച്ചു.

2019 നവംബറിൽ ഒരു മരണം റഷ്യയെ പിടിച്ചുകുലുക്കിയിരുന്നു. ജയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ എന്നാണോ അന്ന് ഉയർന്ന പ്രധാനവിവാദം. പുടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്

ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു സ്ട്രീറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക് വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്.അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.

കെട്ടിടത്തിൽനിന്ന് വീണ് മരിക്കുന്ന വിമർശകൾ

എന്നാൽ പുടിനെ വിമർശിക്കുന്ന നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ള മരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. 12 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.

റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു. ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

2015ലും പ്രതിപക്ഷ നേതാവ് കൊല്ലപ്പെടുന്നു

തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്‌ലർക്ക് സമാനമായ ചെയ്തികളാണ് പുട്ടിൻ കാട്ടിക്കൂട്ടുന്നത്. 2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. വൈകുന്നേരം ഒരു സ്ത്രീക്കൊപ്പം ഒരു പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് മോസ്‌കോയിലെ തെരുവിൽ വച്ച് നെംറ്റ്‌സോവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തിരിച്ചറിയപ്പെടാത്തയാണ് ഇദ്ദേഹത്തിനെതിരെ നാല് വട്ടം വെടിവച്ചത്. തുടർന്ന് മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നെംറ്റ്‌സോവ് മരണമടയുകായിരുന്നു. ക്രെംലിന് തൊട്ടടുത്ത് നിന്നാണ് ഈ വെടിവയ്പ് നടന്നത്. എന്നാൽ കൂടെയുള്ള സ്ത്രീ ആക്രമിക്കപ്പെട്ടിട്ടില്ല. ഇവർ ഉക്രയിൻ കാരിയാണെന്നാണ് സൂചന.

സംഭവത്തെ പ്രസിഡന്റ് പുടിൻ അപലപിച്ചിരീന്നു. ഇതിന് പുറകിൽ കോൺട്രാക്ട് കില്ലർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം മോസ്‌കോയിൽ സംഘടിപ്പിക്കാനിരുന്ന വലിയ പ്രതിഷേധത്തിനെതിരെയുള്ള പ്രതികരണമാണ് ഈ വെടിവയ്‌പെന്നാണ് പുട്ടിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറഞ്ഞത്.1990കളിലാണ് നെംറ്റ്‌സോവ് റഷ്യയിലെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഒരു വേള ഇദ്ദേഹം ബോറിസ് യെൽറ്റ്‌സിന്റെ പിന്തുടർച്ചാവകാശിയായി ഉയർന്ന് വരാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്ന ആശങ്ക അദ്ദേഹം ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു. പുട്ടിൻ സർക്കാരിന്റെ കഴിവ് കേടിനെ നെംറ്റ്‌സോവ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പുറമെ അഴിമതി, ഉക്രയിനിന്റെ കാര്യത്തിലുള്ള റഷ്യയുടെ നിലപാട് തുടങ്ങിയവയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഴിമതിക്കെതിരെ തെരുവുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച നെറ്റ്‌സോവ് അഴിമതിയെ വിമർശിച്ച് ശക്തമായ ഭാഷയിൽ എഴുതുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഏററവും വലിയ പ്രതിഷേധം മോസ്‌കോയിൽ സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. ഫിനാൻഷ്യൽ ടൈംസിൽ പുടിനെ വിമർശിച്ച് കൊണ്ട് എഴുതിയതിന് തൊട്ടുപിറകയൊണ് നെറ്റ്‌സോവിന്റെ മരണവും സംഭവിക്കുന്നത്.

സ്വന്തമായി കൊലപാതക സംഘമുള്ള നേതാവ്

ലോകത്തിന്റെ ഏത് കോണിലുംപോയി ആളുകളെ കൊല്ലാൻ കഴിയുന്ന സ്വന്തമായി കൊലപാതക സംഘമുള്ള നേതാവ് എന്നാണ് പുടിനെ കുറിച്ച് ഒരിക്കൽ ന്യൂയോർക്ക് ടൈംസ് എഴുതിയത്. റഷ്യൻ മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ 'ഗ്രൂ' ആണ് പുടിന്റെ ആ ചാരസംഘം. ഏത് ക്രൂരകൃത്യവും സമർഥമായി നടപ്പാക്കാൻ പരിശീലനം സിദ്ധിച്ച വിഭാഗമാണ് ഇവർ. രാജ്യത്ത വഞ്ചിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുന്ന സംഭവങ്ങൾ കണ്ട് പരിശീലനം തുടങ്ങുന്ന ഇവർ ജീവൻപോലും പണയപ്പെടുത്തി ഓപ്പറേഷനുകൾ നടത്താൻ മടിയില്ലാത്ത വിഭാഗമാണ്. 1918-ൽ വിപ്ലവത്തിനുശേഷം ലെനിൽ രൂപം കൊടുത്ത ഗ്രൂവിന് റഷ്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജൻസികളെക്കാൾ വ്യത്യസ്തമായ ദൗത്യമായിരുന്നു നിർവഹിക്കാനുണ്ടായിരുന്നത്. സാധാരണ രഹസ്യാന്വേഷണങ്ങൾ കെ.ജി.ബി.നിർവഹിക്കുമ്പോൾ കടുപ്പമേറിയ ഓപ്പറേഷനുകൾക്കായിരുന്നു ഗ്രൂ നിയോഗിക്കപ്പെട്ടിരുന്നത്.

സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി പ്രവർത്തനം അവസാനിപ്പിച്ചു. പിന്നീട് റഷ്യയിൽ എഫ്.എസ്.ബി. (ഫെഡറൽ സെക്യൂരിറ്റി സർവീസ്) നിലവിൽ വന്നു. കെ.ജി.ബി.യിൽ 16 വർഷത്തോളം പ്രവർത്തിച്ചയാളാണ് വ്‌ളാദിമിർ പുട്ടിൻ. എഫ്.എസ്.ബി. നിലവിൽവന്നപ്പോൾ അതിന്റെ തലവനുമായിരുന്നു. എന്നാൽ, സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും ഗ്രൂ പിരിച്ചുവിട്ടിരുന്നില്ല. അതിതീവ്ര അന്വേഷണങ്ങൾക്കായി പുടിൻ ഈ സംഘടനയെ എഫ്.എസ്.ബിയുടെ ഭാഗമായി നിലനിർത്തുകയായിരുന്നു.രാജ്യത്തെ സർവകലാശാലകളിൽനിന്ന് മിടുക്കരായ വിദ്യാർത്ഥികളെയാണ് കെ.ജി.ബിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെങ്കിൽ, തെരുവിൽനിന്നും ചേരികളിൽനിന്നുമാണ് ഗ്രൂവിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. എന്തും ചെയ്യാൻ കെൽപുള്ള ക്രിമിനൽ സംഘമായാണ് ഇവരെ കണ്ടിരുന്നതും. വിദേശരാജ്യങ്ങളിലുള്ള എംബസികളിലും മറ്റും ചെന്ന് രഹസ്യമായി ആക്രമണങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഗ്രൂവിനെ റഷ്യ ഉപയോഗിക്കുനനതെന്ന് ചരിത്രകാരനായ ജോൺ ബാരൺ പറയുന്നു.

എന്തിനും പോന്നവരായാണ് ഗ്രൂവിലെ അംഗങ്ങളെ പരിശീലിപ്പിക്കുന്നതെന്ന് ഗ്രൂവിൽനിന്ന് 1978-ൽ പിരിഞ്ഞ് ബ്രി്ട്ടനിൽ താമസമാക്കിയ വിക്ടർ സുവോരോവ് പറയുന്നു. ഇവർക്കുള്ള പരിശീലനം തുടങ്ങുന്നതുതന്നെ ഗ്രൂവിൽനിന്ന് വേർപെട്ട ഒരു ചാരനെ പച്ചയ്ക്ക് കത്തിക്കുന്ന ദൃശ്യം കാണിച്ചുകൊണ്ടാണ്. ഗ്രൂവിലെ അംഗങ്ങളെ മനക്കട്ടിയുള്ളവരാക്കുന്നതിനൊപ്പം അവർക്കുതന്നെയുള്ള താക്കീതായും ഈ ദൃശ്യം ഉപയോഗിക്കുന്നു.അന്താരാഷ്ട്ര തലത്തിൽ റഷ്യയെ പ്രതിസ്ഥാനത്തുനിർത്തിയ പല സംഭവങ്ങളിലും ഗ്രൂവിന്റെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2016-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 12 ഗ്രൂ അംഗങ്ങൾ ഇടപെട്ടതായി യു.എസ് സ്‌പെഷ്യൽ കോൺസൽ റോബർട്ട് മ്യൂളർ കണ്ടെത്തിയിരുന്നു. 2014-ൽ യുക്രൈനിയൻ വിമാനം വെടിവെച്ചിട്ടതിനുപിന്നിലും ഗ്രൂവായിരുന്നു. 2016 ഒക്ടോബറിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് മോണ്ടനെഗ്രോ സർക്കാരിനെ അട്ടിമറിച്ചതിനുപിന്നിലും ഗ്രൂവിന്റെ പങ്ക് തെളിഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

എല്ലാ ഏകാധിപതികളെയുംപോലെ കോടികളുടെ സമ്പാദ്യം പുടിനുമുണ്ട്. പക്ഷേ ഒരു വാഹനവും പ്രസിഡന്റ് പദവിയുടെ ശമ്പളവും അല്ലാതെ മറ്റൊന്നും താൻ സമ്പാദിച്ചിട്ടില്ലെന്നാണ് പറയുന്നത്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണെന്ന് ഡെയ്ലിമെയിൽ, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോർബ്സ് മാഗസിൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒി കണക്കാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിനെയാണ്. 75 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ വച്ച് കണക്ക് കൂട്ടുമ്പോൾ പുട്ടിന്റെ മൊത്തം ആസ്തി 200ബില്യൺ ഡോളറാണ്.

പുടിന് 2007ൽ മൊത്തം ആസ്തി 40 ബില്യൺ ഡോളറുണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സ്റ്റാൻസ്ലേവ് ബെൽകോവ്സ്‌കി കണക്കാക്കിയിരുന്നത്. എന്നാൽ എഴുത്തുകാരനും റഷ്യയിലെ മുൻ ഫണ്ട് മാനേജരുമായ ബിൽ ബ്രൗഡർ നിരത്തുന്ന കണക്കുകൾ പ്രകാരം പുടിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്. ഇത് 2007ലെ കണക്കാണ്. ഇപ്പോൾ ഇത് എത്രകോടിയായി ഉയർന്നെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി പുടിൽ തന്നെയാണെന്ന് വ്യക്തമാണ്.

ബെൽകോവ്സ്‌കി നിരത്തുന്ന കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. ആദ്യം പുട്ടിന്റെ ആസ്തി 40 ബില്യൺ എന്ന് കണക്കാക്കിയ ബെൽകോവ്സ്‌കി പിന്നീട് ഇത് 70 ബില്യൺ ഡോളറാക്കി ഉയർത്തിയിരുന്നു. കോർപറേഷനുകളിലെ നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നായിരുന്നു ബെൽകോവ്സ്‌കി ഇതിന് നൽകിയ ന്യായീകരണം.

പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുടിനുണ്ട്. പുടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്.

തികഞ്ഞ സ്ത്രീലമ്പടൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് പുട്ടിനും അറിയപ്പെടുന്നത്. വിവാഹമോചനം നടന്നതിനുശേഷമുള്ള പുട്ടിന്റെ കാമുകിമാരെക്കുറിച്ച് റഷ്യൻ കുട്ടിപ്പത്രങ്ങൾ എഴുതി നിറക്കുകയാണ്. റുപർട്ട് മർഡോക്കിന്റെ മുൻ ഭാര്യയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുൻ കാമുകിയുമായ വെൻഡി ഡെൻഗ്, പുട്ടിന്റെ കാമുകിയാണെന്നാണ് പത്തുവർഷങ്ങൾക്കുമുമ്പേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലെയറിന് മുമ്പെ ഇത്തരത്തിൽ നിരവധി പ്രഗത്ഭരെ വീഴ്‌ത്തി അതിൽ തന്റെ കഴിവ് തെളിയിച്ച സ്ത്രീയാണ് വെൻഡി. ബ്ലെയറുമായുള്ള വെൻഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടർന്നാണ് മർഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു.രണ്ട് മക്കളുടെ അമ്മയായ ഈ ചൈനീസുകാരിക്ക് 47 വയസുണ്ട്. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളാണ് ഇവർക്കുള്ളത്. 2013ൽ ചോർന്ന ഇവരുടെ ഡയറിയിലെ വിവരങ്ങളിലൂടെയാണ് ടോണി ബ്ലെയറുമായുള്ള വെൻഡിയുടെ രഹസ്യബന്ധം ലോകമറിഞ്ഞിരുന്നത്. ബ്ലെയർ സ്മാർട്ടാണെന്നും അദ്ദേഹത്തിന്റെ ശരീരത്തെയും വസ്ത്രങ്ങളും മറ്റും താൻ ഇഷ്ടപ്പെടുന്നുവെന്നും വെൻഡി ഇതിൽ കുറിച്ചിട്ടിരുന്നു.യുഎസ് വീക്കിലിയാണ് ഇത്തരത്തിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ല്യൂഡ്മില പുട്ടിനുമായി വിവാഹമോചനം നേടിയശേഷം വൽദിമിർ പുട്ടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകൾ കേട്ടിട്ടില്ല. . തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയുമായി പുട്ടിൻ പ്രണയത്തിലാണെന്ന വാർത്തകളാണ് പിന്നീട് പ്രചരിച്ചത്. മുൻ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ അലീന കബയേവവും അറിയപ്പെട്ടത് പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്.

അലീന മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നതാണ് അഞ്ചുവർഷംമുമ്പ് കേട്ട വാർത്ത. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതേവരെ വന്നിട്ടില്ല. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല. മോസ്‌കോയിലെ കുലാക്കോവ് റിസർച്ച് സെന്റർ ഫോർ ഗൈനക്കോളജി ആൻഡ് പെരിനാറ്റോളജിയുടെ നാലാം നില പൂർണമായും അലീനയ്ക്കായി ഈ മാസമാദ്യം മുതൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവിടെയാണ് അലീനയും കുഞ്ഞുങ്ങളും ഇപ്പോഴുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാർത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂർണമായ വിവരങ്ങൾ അപ്രത്യക്ഷമായി. എന്നാൽ, മറ്റൊരു റഷ്യൻ ഓൺലൈൻ, കുബയേവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിന്നീട് കാണാതായി എന്ന രീതിയിൽ വാർത്ത തുടർന്നും നിലനിർത്തിയെന്നും റിപ്പോർട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്‌സാണ്ടർ ലിത്വിനെങ്കോ 2016ൽ ലണ്ടനിൽ കൊല്ലപ്പെട്ടപ്പോഴും വൻ വിവദം ഉണ്ടായിരുന്നു. ലിത്വിനെങ്കോയെ പുട്ടിൻ വധിച്ചതുപോലും തന്നെ അപകീർത്തിപ്പെടുത്തുന്ന തെളിവുകൾ നശിപ്പിക്കാനാണെന്നും റിപ്പോർട്ടുണ്ട്.ലിത്വിനെങ്കോയുടെ മരണം അന്വേഷിച്ച റോബർട്ട് ഓവന്റെ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. പുട്ടിൻ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്നും ലിത്വിനെങ്കോ വെളിപ്പെടുത്തിയിരുന്നു. പുട്ടിൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചെറിയ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളിൽപ്പെടുന്നു.2006 ജൂണിൽ ക്രെംലിനിൽക്കൂടി നടക്കവെ, പുട്ടിൻ ഒരു അഞ്ചുവയസ്സുകാരന്റെ ഉടുപ്പ് പൊക്കി വയറ്റത്ത് ചുംബിക്കുന്ന ദൃശ്യം അന്വേഷോദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

 

എന്നാൽ, ഫ്ളാറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പുട്ടിൻ നശിപ്പിച്ചുകളഞ്ഞതായും ലിത്വിനെങ്കോയുടെ പഴയ ബ്ലോഗ് ലേഖനത്തിൽപറയുന്നതായി റോബർട്ട് ഓവൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസി എഫ്.എസ്.ബിയുടെ തലവനുമായിരുന്നു. പുട്ടിനുമായി തെറ്റി ബ്രിട്ടനിലേക്ക് കടന്ന ലിത്വിനെങ്കോയെ 2006-ൽ പ്ലൂട്ടോണിയം വിഷം നൽകി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം. ലിത്വിനെങ്കോ പുടിന്റെ രഹസ്യകാമുകിയായിരുന്നെന്നും പറയുന്നു.

അതെ. പുടിൻ ഇന്ന് മരണ വ്യാപാരിയാവുകയാണ്. ജനാധിപത്യലോകത്തിലെ ഏകാധിപതി. റഷ്യയുടെ കഷ്ടകാലം അടുത്തകാലത്തൊന്നും അവസാനിക്കില്ലെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP