Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പട്ടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും ബദലായി ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യക്ക് ലഭിച്ചത് ഒരു കോടിയുടെ സമ്മാനം: ആലപ്പുഴയിലെ മത്സ്യ തൊഴിലാളികളുടെ മകൻ ഇന്ത്യയുടെ മനം കവർന്ന കഥ

ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യ മത്സരത്തിൽ ഒന്നാമതെത്തിയത് വമ്പന്മാരെ മറികടന്ന്; മലയാളം ഉൾപ്പട്ടെ എട്ട് ഇന്ത്യൻ ഭാഷകളിൽ വി കൺസോൾ പ്രവർത്തിക്കും; മീറ്റിങിന് തടസ്സമുണ്ടാക്കാതെ ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറും: സൂമിനും മീറ്റിനും ബദലായി ഇന്ത്യയുടെ വീഡിയോ കോൺഫറൻസിങ് ആപ്പിന് ജന്മം നൽകിയ ടെക്ജൻഷ്യക്ക് ലഭിച്ചത് ഒരു കോടിയുടെ സമ്മാനം: ആലപ്പുഴയിലെ മത്സ്യ തൊഴിലാളികളുടെ മകൻ ഇന്ത്യയുടെ മനം കവർന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൂമിനും ഗൂഗിൾ മീറ്റിനും ബദലായി ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യക്കാരൻ തയ്യാറാക്കിയ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ആപ്പായ വി കൺസോളിന് ജന്മം നൽകിയ മലയാളിക്ക് കയ്യടിച്ച് ഇന്ത്യക്കാർ. ആലപ്പുഴക്കാരൻ ജോയിയിലൂടെ പിറവിയെടുത്ത വി കൺസോൾ ആപ്പ് വഴിയാകും ഇനി കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കുക. ലോക്ഡൗൺ കാലത്തു കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം മലയാളിയായ ജോയ് സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ടെക്ജൻഷ്യ സോഫ്‌റ്റ്‌വെയർ ടെക്‌നോളജീസ് ഇനി ഉയരങ്ങളിലേക്ക് പറപറക്കും.

വി കൺസോൾ എന്ന ആപ്പിന്റെ കണ്ടു പിടുത്തത്തോടെ ടെക്ജൻഷ്യ കമ്പനിക്ക് ഒരു കോടി രൂപയും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ വിഡിയോ കോൺഫറൻസിങ് സംവിധാനമൊരുക്കാനുള്ള മൂന്ന് വർഷത്തെ കരാറുമാണു സമ്മാനമായി ലഭിച്ചത്. ഇതിനായി നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) മുഖേന വികൺസോൾ സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുമെന്നാണു കരാർ. ഇതിന് 10 ലക്ഷം രൂപ വീതം വാർഷിക മെയിന്റനൻസ് ഗ്രാന്റ് ലഭിക്കും.

'മേക്ക് ഇൻ ഇന്ത്യ' വീഡിയോ കോൺഫറൻസിങ് പ്രോഡക്ട് നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഇന്ത്യാ ഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സംഘടിപ്പിച്ച ചലഞ്ചിലാണ് ജോയ് സെബാസ്റ്റ്യൻ വിജയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണു വിജയികളെ പ്രഖ്യാപിച്ചത്. രണ്ടായിരത്തോളം കമ്പനികളിൽനിന്നു 3 ഘട്ടങ്ങളിലാണു വിജയിയെ പ്രഖ്യാപിച്ചത്. ടെക്ജൻഷ്യയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ് ആലപ്പുഴ പൂങ്കാവ് സ്വദേശി ജോയ് സെബാസ്റ്റ്യൻ. കമ്പനിയുടെ 5 ഡയറക്ടർമാരിൽ ഒരാളൊഴികെ എല്ലാവരും മലയാളികൾ.

പന്ത്രണ്ടായിരത്തിലേറെ കമ്പനികളിൽ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി മാറിയത്. അതും നിരവധി പ്രമുഖ കമ്പനികളോട് ഏറ്റുമുട്ടിയാണ് ഈ ആലപ്പുഴക്കാരന്റെ വിജയം. ചേർത്തല ഇൻഫോ പാർക്കിലുള്ള കമ്പനിയാണ് ടെക്‌ജെൻഷ്യ. ഇന്ത്യയിലെ ചില വൻ കമ്പനികൾ പ്രാഥമിക റൗണ്ടിൽ പുറത്തായിരുന്നു. കേരളത്തിൽ നിന്ന് മറ്റൊരു കമ്പനിക്കും ഫസ്റ്റ് റൗണ്ട് കടക്കാൻ സാധിച്ചില്ല.

ആദ്യഘട്ടത്തിൽ ഇതിൽനിന്നു 30 ടീമുകളെ തിരഞ്ഞെടുത്തു. ഓൺലൈൻ പ്രസന്റേഷനു ശേഷം 12 ടീമുകളുടെ ചുരുക്കപ്പട്ടികയുണ്ടാക്കി. സോഫ്റ്റ്‌വെയറിന്റെ പ്രാഥമികരൂപം (prototype) അവതരിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. അഞ്ച് ലക്ഷം രൂപ സഹായവും ലഭിച്ചു. പ്രോട്ടോടൈപ് അവലോകനത്തിൽ സോഹോ ഉൾപ്പെടെയുള്ളവ പുറത്തായി. ടെക്ജൻഷ്യ അവസാന മൂന്നിൽ ഇടം പിടിച്ചു. സാങ്കേതികത്തികവുള്ള സോഫ്റ്റ്‌വെയറാക്കി മാറ്റാൻ ഒരു മാസമായിരുന്നു സമയം. ഇതിനായി മൂന്ന് ടീമുകൾക്കും 20 ലക്ഷം രൂപ വീതം ഗ്രാന്റ് നൽകി. അവസാന ലാപ്പിലും ടെക്ജൻഷ്യയെ മറികടക്കാൻ മറ്റു രണ്ടു ടീമുകൾക്കുമായില്ല.

പത്ത് വർഷത്തോളം ഈ മേഖലയിൽ ജോയ് സെബാസ്റ്റ്യനും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലമാണു വികൺസോൾ. മലയാളം ഉൾപ്പട്ടെ 8 ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കും. ഫേസ്‌ബുക്കിലെ സുഹൃത്തുക്കളാണ് മൊഴിമാറ്റം നടത്തി സഹായിച്ചത്. ഒട്ടേറെപ്പേർ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ സംസാരിക്കുന്ന വ്യക്തിക്കു പ്രാമുഖ്യം കിട്ടുന്ന തരത്തിൽ വിഡിയോ സ്‌ക്രീൻ ലേഔട്ട് തനിയെ മാറുന്ന വിഡിയോ മിക്‌സിങ് സംവിധാനമുണ്ട്. ഇഷ്ടമുള്ള ലേഔട്ട് ഉപയോക്താവിനു തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ ഇന്റർനെറ്റ് വേഗമനുസരിച്ചു വിഡിയോ ക്വാളിറ്റി തനിയെ മാറുന്നതിനാൽ മീറ്റിങ്ങിനു തടസ്സമുണ്ടാകില്ല. സുരക്ഷ ഉറപ്പാക്കാൻ, മീറ്റിങ്ങിൽ ജോയിൻ ചെയ്യുന്നവർക്ക് ഒടിപി വാലിഡേഷൻ സൗകര്യവുമുണ്ട്. കാലാകാലങ്ങളായി കോടിക്കണക്കിനു രൂപയാണ് വിഡിയോ കോൺഫറൻസിങ് ഉപകരണങ്ങൾ വാങ്ങാൻ സർക്കാരുകൾ മുടക്കുന്നത്. നിലവിൽ വാങ്ങിയിട്ടുള്ള ഏത് ഉപകരണവുമായി ബന്ധിപ്പിച്ചും വികൺസോൾ പ്രവർത്തിപ്പിക്കാനാവും.

2009 മുതൽ ചേർത്തല ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ടെക് ജെൻഷ്യ. ആലപ്പുഴയിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക് അഭിനന്ദിച്ചുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ അംഗീകാരം നെറുകയിൽ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നിൽപ്പ്. നമ്മുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ ഇനി അവർക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ...കൺഗ്രാജുലേഷൻസ് ജോയ് സെബാസ്റ്റ്യൻ........ കൺഗ്രാജുലേഷൻസ് ടീം ടെക്‌ജെൻഷ്യ.

മാരാരിക്കുളത്ത് നിന്നും ഇന്ത്യയുടെ നെറുകയിലേക്ക്
മാരാരിക്കുളം തെക്ക് പഞ്ചായത്ത് ചെട്ടികാട് പള്ളിക്കത്തയ്യിൽ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യന്റെയും മേരിയുടെയും മകൻ. ഭാര്യ: ലിൻസി ജോർജ്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ അദ്ധ്യാപിക. മക്കൾ: അലൻ ബാസ്റ്റ്യൻ ജോയി (ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസ്, പ്ലസ് ടു വിദ്യാർത്ഥി), ജിയ എൽസ ജോയി (ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്എസ്എസ്, എട്ടാം ക്ലാസ് വിദ്യാർത്ഥിനി). അഞ്ച് ഡയറക്ടർമാരിൽ നാലും മലയാളികൾ

ജോയ് സെബാസ്റ്റ്യനും സുഹൃത്ത് ടോണി തോമസും ചേർന്ന് 2009 ൽ ആരംഭിച്ച 'ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ്' എന്ന കമ്പനി പിന്നീട് ചേർത്തല ഇൻഫോപാർക്കിലേക്കു മാറുകയായിരുന്നു.കമ്പനിയുടെ 5 ഡയറക്ടർമാരിൽ ജോയ് ഉൾപ്പെടെ 4 പേരും മലയാളികളാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ സോബിൻ തോമസ്, ഡയറക്ടർമാരായ വിശാഖ് ബാലചന്ദ്രൻ, സുജിത്ര സ്വാമിനാഥൻ എന്നിവരാണു മറ്റു മൂന്നുപേർ. അങ്കുർ ദീപ് ജയ്‌സ്വാൾ ആണ് ചീഫ് ടെക്‌നിക്കൽ ഓഫിസർ.

സൂമിനും മീറ്റിനും ബദലാകും
പ്രമുഖ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകളായ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയ്ക്കു ബദലായി ഔദ്യോഗിക തലത്തിൽ ഇനി വികൺസോൾ വരും. മലയാളം ഉൾപ്പെടെ 8 ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഈ സോഫ്‌റ്റ്‌വെയർ പ്രവർത്തിക്കും.

'ഇതു സാധാരണക്കാരിലേക്കെത്താൻ വലിയ മുതൽമുടക്കുള്ള അടിസ്ഥാന സൗകര്യം വേണം. നിലവിൽ അതിനുള്ള ശേഷിയില്ല. ഈ അവാർഡ് അതിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP