Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടത് 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്‌ക്; ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇന്ത്യയിൽ ലഭ്യമല്ല; വിദേശത്തു നിന്ന് എത്തിക്കാൻ തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം; വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ! മന്ത്രി ജലീലിനേയും ശിവശങ്കറിനേയും കാണാൻ സ്വർണ്ണ കടത്ത് പ്രതികൾ എത്തിയോ എന്ന് ഉടനൊന്നും എൻഐഎയ്ക്ക് അറിയാനാകില്ല; ദൃശ്യ കൈമാറ്റം വൈകുന്നതിന് പിന്നിലെ കോടികളുടെ ചെലവ് കഥ

സെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടത് 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്‌ക്; ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇന്ത്യയിൽ ലഭ്യമല്ല; വിദേശത്തു നിന്ന് എത്തിക്കാൻ തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം; വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ! മന്ത്രി ജലീലിനേയും ശിവശങ്കറിനേയും കാണാൻ സ്വർണ്ണ കടത്ത് പ്രതികൾ എത്തിയോ എന്ന് ഉടനൊന്നും എൻഐഎയ്ക്ക് അറിയാനാകില്ല; ദൃശ്യ കൈമാറ്റം വൈകുന്നതിന് പിന്നിലെ കോടികളുടെ ചെലവ് കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നസുരേഷ് സെക്രട്ടേറിയറ്റിലെത്തിയോ എന്നറിയുന്നതിനായി സി.സി. ടിവി ദൃശ്യങ്ങൾ പകർത്തിയെടുക്കാൻ എൻഐഎ നൽകിയ നോട്ടീസിൽ സർക്കാർ ഉടനൊന്നും നടപടി എടുക്കില്ല. ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ഹാർഡ് ഡിസ്‌ക് വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ. അതുകൊണ്ട് തന്നെ എൻഐഎയ്ക്ക് ദൃശ്യം കിട്ടാൻ കാത്തിരിക്കേണ്ടി വരും. മംഗളമാണ് ഈ ചെലവ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സിസിടിവി ദൃശ്യങ്ങൾ ഉടൻ കൈമാറില്ലെന്ന സൂചന ഇന്നലെ തന്നെ പുറത്തു വന്നിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നത് നിർത്താനും തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങൾ നൽകുന്നത് സർക്കാരിന്റെ ഖജനാവിന് നഷ്ടമാകുമെന്ന വാർത്ത പുറത്തു വരുന്നത്. മംഗളത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് എസ് നാരായണന്റേതാണ് വാർത്ത. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറെ കാണാൻ സ്വപ്നയും സംഘവും സെക്രട്ടേറിയറ്റിൽ വന്നിരുന്നോ എന്നറിയാനാണ് സി.സി. ടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ. ആവശ്യപ്പെട്ടത്. ഇത് പകർത്താനാണ് കോടികളുടെ ചെലവ് വേണ്ടിവരുന്നത്.

എൻ.ഐ.എ. നിർദ്ദേശപ്രകാരം ഉടനടി സി.സി. ടിവി ദൃശ്യങ്ങൾ കൈമാറണമെങ്കിൽ പുതിയ ഹാർഡ്ഡിസ്‌ക് വേണ്ടിവരുമെന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്കു പൊതുഭരണ വകുപ്പ് റിപ്പോർട്ട് നൽകി. ഒരു വർഷത്തെ ദൃശ്യങ്ങളാണ് എൻ.ഐ.എ. ആവശ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ 400 ടെറാബൈറ്റിന്റെ(ഒരു ടെറാബൈറ്റ്-1024 ജിബി) ഹാർഡ് ഡിസ്‌ക് വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് നൽകിയ ശിപാർശ. ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇന്ത്യയിൽ ലഭ്യമല്ല. വിദേശത്തുനിന്ന് എത്തിക്കേണ്ടിവരും. ഇതിനായി തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം.

ധനവകുപ്പിന്റെ അനുമതിയുണ്ടെങ്കിലേ 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്‌ക് വാങ്ങാൻ പൊതുഭരണവകുപ്പിനു കഴിയൂ. രണ്ടുഘട്ടമായിട്ടായിരിക്കും തുക അനുവദിക്കുക. ഓരേഘട്ടത്തിലും 68 ലക്ഷം രൂപ വീതം. ഫലത്തിൽ സ്വർണക്കടത്തിലൂടെ സർക്കാരിനും കോടികളുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ഇതോടെ ദൃശ്യങ്ങൾ എൻ.ഐ.എയ്ക്കു കൈമാറുന്നതു വൈകുമെന്നാണ് എസ് നാരായണന്റെ റിപ്പോർട്ട്. ദൃശ്യങ്ങൾ എപ്പോൾ വേണമെങ്കിൽ കൈമാറാമെന്നതായിരുന്നു സർക്കാർ നേരത്തെ എടുത്ത സമീപനം. എന്നാൽ ഹാർഡ് ഡിസ്‌കിന്റെ ചെലവ് ഇത് വൈകിപ്പിക്കുകയാണ്.

അതുകൊണ്ട് തന്നെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കു സർക്കാർ ഉടൻ കൈമാറില്ലെന്നു സൂചനയാണ് ചർച്ചയാകുന്നത്. ഉന്നതതല നിർദ്ദേശത്തെ തുടർന്നു സെർവറിലെ ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതു നിർത്തിയെന്നതാണ് വസ്തുത. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലും മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലും കയറിയിറങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിനാണ് എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുള്ള ദൃശ്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കാനാണ് അവർ ചീഫ് സെക്രട്ടറിക്കു 18 ദിവസം മുൻപു കത്തു നൽകിയത്. എന്നാൽ അത് എപ്പോൾ കൈമാറണമെന്നു വ്യക്തമാക്കിയിരുന്നില്ല.ഈ പഴുതിൽ പിടിച്ചാണു ദൃശ്യങ്ങൾ തൽക്കാലം ശേഖരിച്ചു സൂക്ഷിക്കേണ്ടതില്ലെന്ന നിലപാട് ഉന്നതതലത്തിൽ കൈക്കൊണ്ടതെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

ഇത് ചർച്ചയായപ്പോഴാണ് പുതിയ വാർത്ത എത്തുന്നത്. ഇനി ഹാർഡ് ഡിസ്‌ക് എത്തിയാലേ ദൃശ്യ ശേഖരണം തുടങ്ങൂ. നേരത്തെ ദൃശ്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സ്വർണ്ണ കടത്തിൽ പ്രോട്ടോകോൾ ഓഫീസർക്ക് നോട്ടീസ് കിട്ടിയത്. സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുന്നതിന് തെളിവായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ജലീലിനെതിരെ കുരുക്കുകൾ മുറുകുകയും ചെയ്തു. ഇതോടെയാണ് സിസിടിവിയിൽ സർക്കാർ പതിയെ പിന്മാറുന്നത് എന്ന വിലയിരുത്തലും സജീവമാണ്.

പ്രതികളുടെ മൊഴികളിൽ നിന്നു തന്നെ സ്വപ്നയും മറ്റു ചില പ്രതികളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ഓഫിസിൽ പലവട്ടം വന്നുപോയതായി വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ മറ്റൊരു ഉദ്യോഗസ്ഥനും എൻഐഎയുടെ സംശയനിഴലിലാണ്. അദ്ദേഹത്തെ കാണാനും സ്വപ്ന എത്തിയതായി അന്വേഷണ സംഘം സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിപ്രധാന തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

സെക്രട്ടേറിയറ്റിലും അനക്സ് മന്ദിരങ്ങളിലുമായി 83 ക്യാമറകളാണുള്ളത്. ഇതിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകൾ കഴിഞ്ഞ മേയിൽ ഒരാഴ്ചയോളം കേടായിരുന്നുവെന്നു പൊതുഭരണ വകുപ്പിലെ അഡീഷനൽ സെക്രട്ടറി എൻഐഎയെ അറിയിച്ചിരുന്നു. ഇടിമിന്നലായിരുന്നു കേടാകാൻ കാരണമായി പറഞ്ഞത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഐടി വകുപ്പിലേക്കുള്ള ആളുകളുടെ യാത്ര ദൃശ്യങ്ങൾ പതിയുന്ന ക്യമാറയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലുണ്ടായിരുന്നത്.

അതൊഴികെയുള്ള എല്ലാ ദൃശ്യവും അവിടെയുണ്ടെന്നും പറഞ്ഞിരുന്നു. അതിനിടെയാണു ദൃശ്യം തൽക്കാലം കൈമാറേണ്ടതില്ലെന്ന ധാരണ ഉന്നതതലത്തിൽ ഉണ്ടായത്. ആദ്യം ഏതാനും ദിവസം ദൃശ്യങ്ങൾ ശേഖരിക്കുന്ന നടപടി കൺട്രോൾ റൂമിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പെട്ടെന്ന് ദൃശ്യശേഖരണം നിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP