Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നരക്കൊല്ലം നീണ്ട നോവലെഴുത്തിലേക്ക് ഭർത്താവ് കടന്നപ്പോൾ അവൾ അയാളെ ഒന്നുമറിയിക്കാതെ പിടിച്ചു നിന്നു; ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, ആഭരണങ്ങൾ, കാർ എന്നിവ ഒന്നായി വിറ്റ് ചെലവ് കഴിച്ചു; ഒടുവിൽ 490 പേജുള്ള നോവൽ പത്രാധിപർക്ക് അയച്ചുകൊടുക്കാനുള്ള തപാൽ കൂലി പോലും ഉണ്ടായിരുന്നില്ല; മാർകേസിനെ എഴുത്തുകാരനാക്കിയ ഭാര്യയും വിടപറയുമ്പോൾ

ഒന്നരക്കൊല്ലം നീണ്ട നോവലെഴുത്തിലേക്ക് ഭർത്താവ് കടന്നപ്പോൾ അവൾ അയാളെ ഒന്നുമറിയിക്കാതെ പിടിച്ചു നിന്നു; ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, ആഭരണങ്ങൾ, കാർ എന്നിവ ഒന്നായി വിറ്റ് ചെലവ് കഴിച്ചു; ഒടുവിൽ 490 പേജുള്ള നോവൽ പത്രാധിപർക്ക് അയച്ചുകൊടുക്കാനുള്ള തപാൽ കൂലി പോലും ഉണ്ടായിരുന്നില്ല; മാർകേസിനെ എഴുത്തുകാരനാക്കിയ ഭാര്യയും വിടപറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബ്യൂണസ് അയേൺസ്: ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകം ഏതാണെന്ന് ചോദിച്ചൽ, നോബേൽ സമ്മാന ജേതാവ് ഗബ്രിയൽ ഗാർസിയ മാർകസേിന്റെ 'എകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന പുസ്തകം ആയിരിക്കും. ചൂടുപ്പം പോലെ വിറ്റഴിഞ്ഞ ഒരു നോവൽ. ജനം ക്യൂ നിന്ന് വാങ്ങിയ പുസ്തകം. പക്ഷേ മാർകേസിന്റെ എക്കാലത്തെയും വലിയ സഹായിയുമായ ഭാര്യ മെഴ്സിഡീസ് ബാർഷ പാർദോയാണ്, ലോകത്തെ മാജിക്കൽ റിയലിസത്തിന്റെ സൗന്ദര്യം കാട്ടിക്കൊടുത്ത ഈ പുസ്തകത്തിന്റെ പിന്നിലെ യഥാർഥ അണിയറ ശിൽപ്പി. അത്രയേറെ ബുദ്ധിമുട്ടുകൾ ആണ്, മലയാളികൾക്ക് പോലും ഇന്ന് സുപരിചിതമായ മക്കോണ്ട നഗരത്തിന്റെ കഥ എഴുതാൻ അവർ സഹിച്ചത്. ഈ മേഴ്സിഡീസ് കഴിഞ്ഞ ദിവസം തന്റെ 87ാമത്തെ വയസ്സിൽ മരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികൾ ആദരാഞ്ജലികൾ അർപ്പിക്കയാണ്.

കഴിഞ്ഞ ദിവസം മെക്സിക്കോയുടെ സാംസ്‌കാരിക വകുപ്പ് അധികൃതരിൽ നിന്ന് ഒരറിയിപ്പുണ്ടായി.മെഴ്‌സിഡസ് ബാർഷ പാർദോ, സുപ്രസിദ്ധ കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ ജീവിതസഖി, തന്റെ എൺപത്തേഴാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. കൃത്യമായ മരണകാരണം വെളിപ്പെടുത്തപ്പെട്ടിട്ടില്ല എങ്കിലും അവരെ ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ അലട്ടുന്നുണ്ടായിരുന്നു എന്ന് അടുത്ത സ്നേഹിതർ പറഞ്ഞു.

ഗബ്രിയേൽ ഗസ്സിയ മാർകേസും മെഴ്‌സിഡീസ് ബാർഷ പാർദോയും ലാറ്റിനമേരിക്കയുടെ പ്രിയദമ്പതികൾ ആയിരുന്നു. അവരെ സ്പാനിഷ് സാഹിത്യലോകം സസ്നേഹം വിളിച്ചിരുന്നത് ഗാബോയും ഗാബിറ്റോയും എന്നായിരുന്നു. 2014 തന്റെ എൺപത്തേഴാം വയസ്സിൽ ഗാബോ നമ്മളെ വിട്ടുപോകുമ്പോഴേക്കും 56 സംവത്സരങ്ങൾ നീണ്ട ദാമ്പത്യം അവർക്കിടയിൽ പിന്നിട്ടിട്ടുണ്ടായിരുന്നു. റോഡ്രിഗോ ഗാർഷ്യ, ഗോൺസാലോ ഗാർഷ്യ ബാർഷ എന്നിങ്ങനെ രണ്ടു സന്താനങ്ങളും ആ ദാമ്പത്യവല്ലരിയിൽ പൂവിട്ടിട്ടുണ്ടായിരുന്നു. ഗാബോയുടെ സന്തത സഹചാരിയും പ്രിയ മിത്രവുംമെഴ്‌സിഡസ് തന്നെയായിരുന്നു. സഹോദരൻ ജെയ്മി ഗാർഷ്യ മാർക്കേസ് അവരെ വിശേഷിപ്പിച്ചിരുന്നത് ഗാബോയുടെ 'വലംകൈ' എന്നായിരുന്നു.

കണ്ടുമുട്ടിയത് 13ാം വയസ്സിൽ

1932 നവംബറിൽ ഉത്തര കൊളംബിയയിലെ മഗാങ് എന്ന പട്ടണത്തിൽ ജനിച്ചമെഴ്‌സിഡസ്, ഗാബോയെ ആദ്യമായി കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തിന് വെറും പതിമൂന്നു വയസ്സുമാത്രമായിരുന്നു പ്രായം. കൊളംബിയയുടെ കരീബീയൻ പ്രവിശ്യയായ സുക്രേയിൽ വെച്ച് 1941 -ലായിരുന്നു ആ ആദ്യ സമാഗമം. അഞ്ചു വർഷം നീണ്ട കൗമാര പ്രണയത്തിനു ശേഷം ഗാബോമെഴ്‌സിഡസിനെ പ്രൊപ്പോസ് ചെയുമ്പോൾ അദ്ദേഹത്തിന് വയസ്സ് പതിനെട്ടു തികയുന്നു, അവൾക്ക് പതിമൂന്നും. പത്തു വർഷം നീണ്ട പ്രേമകാലത്തിനു ശേഷം 1958 അവരുടെ വിവാഹം നടക്കുന്നു. 1927 -ൽ കൊളംബിയയിലെ കരീബിയൻ തീരദേശഗ്രാമമായ അറകട്ടാകയിൽ ജനിച്ച്, ബൊഗോട്ടയുടെ പ്രാന്തപ്രദേശങ്ങളിൽ പഠിച്ചുവളർന്ന മാർക്കേസ്, നിയമവിദ്യാഭ്യാസം പാതിവഴി ഉപേക്ഷിച്ച് ജേർണലിസ്റ്റ് ആയതാണ്.

ദീർഘകാലയെ അലച്ചിലിനും താൽക്കാലിക ജോലികൾക്കുശേഷമാണ് മാർകേസിന് ഒരു പുസ്ത പ്രസാധകനിൽനിന്ന് നോവൽ എഴുതാനുള്ള കരാർ കിട്ടുന്നത്. അതും തന്റെ നാൽപ്പതാമത്തെ വയസ്സിൽ. അപ്പോൾ അദ്ദേഹത്തിന്റെ മനസ് ശൂന്യമായിരുന്നു. അന്ന് കരാറൊപ്പിട്ട് ഏജന്റ് തിരികെ ബാഴ്‌സലോണയ്ക്ക് പോയ ശേഷം, അക്കാപുൽക്കോയിൽ ഒരു ബീച്ചിൽ അവധിക്കാലം ചെലവിടാൻ വേണ്ടി സ്വന്തം ഓപ്പൽ കാറിൽ മാർക്കേസ് സകുടുംബം സ്വയം ഡ്രൈവ് ചെയ്ത് പൊയ്ക്കൊണ്ടിരിക്കെയാണ് തന്റെ 'ഏകാന്തതയുടെ നൂറുവർഷങ്ങളു'ടെ ഉൾവിളി മാർക്കേസിന്റെ തേടിയെത്തുന്നത്. ഒരു കൊച്ചു ഗ്രാമത്തിൽ അധിവസിക്കുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ കഥയായിരുന്നു ആ നിമിഷം മാർക്കേസിന്റെ മനസ്സിലേക്ക് ഇറങ്ങി വന്നത്. അയാൾക്ക് അത് ആ നിമിഷം എഴുതിത്ത്ത്ത്തുടങ്ങിയേ പറ്റൂ എന്നായി. അവധി റദ്ദാക്കി, വണ്ടി തിരിച്ച് തിരികെപ്പോന്നു മാർക്കേസ്. തിരികെ മെക്സിക്കോയിലെ തന്റെ വീട്ടിലെത്തിയ മാർക്കേസ് തന്റെ വായനമുറിയിൽ ടൈപ്പ് റൈറ്ററിന്റെ മുന്നിൽ ചെന്നിരുന്നു. 'പിന്നെ ഞാൻ അടുത്ത പതിനെട്ടു മാസത്തേക്ക് എഴുന്നേറ്റതേയില്ല...' എന്നാണു മാർക്കേസ് തന്നെ പിന്നീട് അതേപ്പറ്റി ഓർത്തത്. മക്കോണ്ടോയിലെ തന്റെ വർക്ക്‌ഷോപ്പിൽ ഒളിച്ചിരിക്കുന്ന ഒറേലിയാനോ ബുവണ്ടിയയെപ്പോലെ മാർക്കേസും കുത്തിയിരുന്ന് എഴുതി. ടൈപ്പ് ചെയ്ത പ്രതികൾ വായിച്ചു നോക്കി തിരുത്തുകൾ പേനയാൽ അടയാളപ്പെടുത്തി വീണ്ടും ടൈപ്പ് ചെയ്തെടുക്കാം ടൈപ്പിസ്റ്റിനടുത്തേക്ക് കൊടുത്തുവിട്ടു. എഴുതിത്ത്ത്ത്തീർന്ന അധ്യായങ്ങൾ വായിക്കാൻ സ്നേഹിതരെ വിളിച്ചുവരുത്തി.

മെക്സിക്കോയുടെ ശാന്തമായ പ്രാന്തങ്ങളിലൊന്നിൽ, ഒരു കൊച്ചുവീട് സങ്കൽപ്പിക്കുക. അതിനുള്ളിലെ സാധാരണ കെട്ടിലും മട്ടിലും തന്നെയുള്ള ഒരു സാധാരണ വായനാമുറി. അതിനുള്ളിൽ ഒരു നോവലിസ്റ്റ് തന്റെ ജീവിതത്തിൽ ആദ്യമായി ഏകാന്തതയുടെ സൗന്ദര്യമറിഞ്ഞു. അതിനെ അയാൾ തന്റെ ടൈപ്പ് റൈറ്ററിലൂടെ കടലാസുകളിലേക്ക് പകർത്തിക്കൊണ്ടേയിരുന്നു. സിഗരറ്റു പാക്കറ്റുകൾ വർക്കിങ് ടേബിളിൽ തങ്ങളുടെ ഊഴം കാത്ത് വിശ്രമിച്ചു. ദിവസവും അറുപത് സിഗരറ്റ് എന്നതായിരുന്നു മാർക്കേസിന്റെ കണക്ക്. കൈകൾ ടൈപ്പ് റൈറ്ററിൽ താളം പിടിക്കുമ്പോൾ, അതിന് എൽപി റിക്കാഡ് പ്ലെയറിലെ പതിഞ്ഞ സംഗീതം പശ്ചാത്തലമൊരുക്കി. ഡിബസ്സി, ബാർട്ടോക്ക്, എ ഹാർഡ് ഡെയ്‌സ് നൈറ്റ്... എന്നിങ്ങനെ പലതും ആ മുറിക്കുള്ളിൽ പതിഞ്ഞ സ്വരത്തിൽ മുഴങ്ങി. ചുവരിൽ അയാൾ മക്കോണ്ടോ എന്ന് വിളിച്ചിരുന്ന ഒരു കരീബിയൻ പട്ടണത്തിലെ ബുവണ്ടിയ എന്ന കുടുംബത്തിന്റെ സന്തതി പരമ്പരകളെക്കുറിച്ചുള്ള ചാർട്ടുകൾ തറച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ മുറിക്ക് പുറത്ത് കാലം അറുപതുകളുടെ അവസാനത്തോടടുത്തിരുന്നു എങ്കിൽ, മുറിക്കുള്ളിൽ അയാൾ പടർത്തിനിർത്തിയത് ആധുനിക പൂർവ അമേരിക്കയായിരുന്നു.

സ്വന്തം ഭർത്താവ് തുടർച്ചയായി ഇരുന്നെഴുതിക്കൊണ്ടിരിക്കുന്ന കാലമത്രയും കുടുംബം പുലർത്തിയത് പത്നിമെഴ്‌സിഡസായിരുന്നു. എഴുതിത്ത്ത്ത്തീർന്നാൽ സേവിക്കാൻ വേണ്ടി അവർ മാർക്കേസിന്റെ അലമാരയിൽ സ്‌കോച്ച് നിറച്ചുവെച്ചു. ഗാബോയ്ക്ക് വിശന്നപ്പോഴൊക്കെ അവർ സ്വാദിഷ്ടമായ സ്റ്റീക്ക് വിളമ്പി നൽകി. പണം തിരികെ ചോദിച്ചുകൊണ്ട് കടക്കാരോ, വാടകചോദിച്ചുകൊണ്ട് വീട്ടുടമയോ ഒന്നും മാർക്കേസിന്റെ അടുത്തെത്താതെ സൂക്ഷിച്ചുമെഴ്‌സിഡസ്. ഫലമോ, വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഒന്നൊന്നായി അപ്രത്യക്ഷമാകാൻ തുടങ്ങി. ടെലിഫോൺ, റേഡിയോ, ഫ്രിഡ്ജ്, പണ്ടങ്ങൾ... ഒടുവിൽ നിൽക്കക്കള്ളിയില്ലാതായ ഒരു ദിവസം മാർക്കേസ് തന്റെ പ്രിയപ്പെട്ട 1962 മോഡൽ ഓപ്പൽ കാറുംവിറ്റു.

അങ്ങനെ ഒടുവിൽ പതിനെട്ടു മാസങ്ങൾക്കു ശേഷം നോവലിന്റെ ആദ്യത്തെ റ്റൈപ്പ്ഡ് പ്രതി തയ്യാറായി. അതുമായി മാർക്കേസുംമെഴ്‌സിഡസും തപാലാപ്പീസിലേക്ക് പോയി. അത് 'എഡിറ്റോറിയൽ സുഡാമെറിക്കാനാ' എന്ന തന്റെ പ്രസാധകന് അയച്ചു. ആ മനുസ്‌ക്രിപ്റ്റിന്റെ പാതി കടലാസുകൾ അയക്കാൻ വേണ്ട പണമേ അവരുടെ കയ്യിലുണ്ടായിരുന്നുള്ളൂ. അത് ആദ്യമയച്ചു. ആദ്യം അയച്ചു വിട്ടത് രണ്ടാം പാതിയായിരുന്നു. അതിനു ശേഷം , ആ വീട്ടിൽ പണയം വെക്കാൻ ആകെ അവശേഷിച്ചിരുന്ന ഹെയർ ഡ്രയറും, ബ്ലെൻഡറും പണയപ്പെടുത്തിക്കിട്ടിയ കാശുകൊണ്ട് ആദ്യഭാഗം വീണ്ടും അയച്ചു. ഒടുവിൽ പുസ്തകം പബ്ലിഷ് ചെയ്തത് 1967 മെയ് അഞ്ചിനെന്ന് പുസ്തക ചരിത്രരേഖകൾ പലതും പറയുന്നു.

മധുരനാരങ്ങകൾ പോലെ വിറ്റുപോയ നോവൽ

മാർകേസിന്റെ പുസ്തകം വായനാ ലോകത്തുണ്ടാക്കിയ പ്രതികരണം സംഗീതലോകത്തെ ബീറ്റിൽ മാനിയയ്ക്ക് സമമോ അതിലപ്പുറമോ ആയിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ പുസ്തകം ഇംഗ്ലീഷ് വിവർത്തനത്തിൽ അച്ചടിച്ചു വരുന്നു. അധികം താമസിയാതെ തിളച്ചുമറിയുന്ന സൂര്യബിംബത്തോടു കൂടിയ ഒരു പേപ്പർബാക്ക് പതിപ്പും. കോപ്പികൾ 'മധുരനാരങ്ങകൾ പോലെ' വിറ്റുപോകുന്നു. അങ്ങനെ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കുമ്പോൾ, 1982 ലെ നൊബേൽ സമ്മാനവും ഗാബോയെ തേടിയെത്തുന്നു. പ്രകൃതിനിയമങ്ങളെ കലകൊണ്ട് അട്ടിമറിക്കുന്ന മാർകേസിന്റെ വിനോദത്തിന്റെ ആസ്വാദകർ മാജിക്കൽ റിയലിസം എന്നുവിളിച്ചു. മാർകേസിന്റെ നോവൽ ബമ്പർ ഹിറ്റായി. ആദ്യത്തെ ഒരാഴ്ചകൊണ്ട് അർജന്റീനയിൽ മാത്രം വിറ്റുപോയത് എണ്ണായിരം കോപ്പികളായിരുന്നു. അത് ഒരു ലാറ്റിനമേരിക്കൻ നോവലിനെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ വിൽപ്പനയായിരുന്നു. എല്ലാത്തരം വായനക്കാരും മാർകേസിന്റെ വായിച്ചു. പ്രണയിച്ചു.

'ഏകാന്തതയുടെ നൂറുവർഷങ്ങൾ' എഴുതുമ്പോൾ മാർക്കേസിന് പ്രായം നാല്പതായിരുന്നു. ആ കാലത്ത് തന്റെ എഴുത്ത് തുടർന്നുപോകാൻ വേണ്ടി മെഴ്‌സിഡീസ് സഹിച്ച ത്യാഗങ്ങൾ പലവട്ടം ഗാബോ എടുത്തെടുത്തു പറഞ്ഞിട്ടുണ്ട്. മാജിക്കൽ റിയലിസത്തിന്റെ ചിറകിലേറി മാർക്കേസ് ഗഗനസഞ്ചാരത്തിനു പോയപ്പോഴൊക്കെയും അദ്ദേഹത്തെ ഈ മണ്ണിൽ ഉറപ്പിച്ചു തന്നെ നിർത്തിയത് ആ ജീവിതത്തിലെമെഴ്‌സിഡസ് ബാർഷ പാർദോ എന്ന നങ്കൂരത്തിന്റെ സാന്നിധ്യമാണ്. നോവൽ പൂർത്തിയാക്കാനെടുത്ത പതിനെട്ടുമാസം കൊണ്ട് മാർകേസ് പുകച്ചു തള്ളിയത് 30,000 സിഗററ്റുകളാണ് എന്ന് പറയപ്പെടുന്നു. എഴുത്തുകാലം ഗാബോയ്ക്കും ഗാബിറ്റോയ്ക്കുമുണ്ടാക്കിയത് അന്നത്തെ പതിനായിരം ഡോളറിന്റെ സാമ്പത്തികബാധ്യതയും.

പക്ഷേ കാലം ഈ നോവലിനെ ഏറ്റെടുത്തു. പിന്നെ 'കോളറക്കാലത്തെ പ്രണയം' അടക്കമുള്ള നിരവധി കൃതികളിലൂടെ മാർകേസ് വീണ്ടും ലോക സാഹിത്യലോകത്തിന്റെ അരുമായായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP