Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നൽകിയത് കോഴിക്കറിയിൽ; വയറു വേദനയിൽ അത്യാഹിതം ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താൻ ഗൂഗിളിൽ സർച്ച് ചെയ്തത് കുടുക്കായി; രണ്ട് പാത്രത്തിൽ ഐസ്‌ക്രീം ഉണ്ടാക്കി ആദ്യ ദിവസം കുടുംബാഗങ്ങൾക്കൊപ്പം കഴിച്ചത് നല്ല കുട്ടിയായി; അടുത്ത ദിവസം തൊണ്ട വേദനയെന്ന് പറഞ്ഞ് തണപ്പു കഴിക്കാതെ മാറി നിൽക്കൽ; മഞ്ഞപിത്തമാക്കി അനുജത്തിയുടെ മരണം മാറ്റാൻ ആയുർവേദത്തേയും കൂട്ടുപിടിച്ചു; ഒടുവിൽ 'മൊബൈൽ' ചതിച്ചു; ആൽബിയെ പൊലീസ് കുടുക്കിയ കഥ  

ആദ്യം അച്ഛനും അമ്മയ്ക്കും സഹോദരിക്കും എലിവിഷം നൽകിയത് കോഴിക്കറിയിൽ; വയറു വേദനയിൽ അത്യാഹിതം ഒഴിഞ്ഞതിന്റെ കാരണം കണ്ടെത്താൻ ഗൂഗിളിൽ സർച്ച് ചെയ്തത് കുടുക്കായി; രണ്ട് പാത്രത്തിൽ ഐസ്‌ക്രീം ഉണ്ടാക്കി ആദ്യ ദിവസം കുടുംബാഗങ്ങൾക്കൊപ്പം കഴിച്ചത് നല്ല കുട്ടിയായി; അടുത്ത ദിവസം തൊണ്ട വേദനയെന്ന് പറഞ്ഞ് തണപ്പു കഴിക്കാതെ മാറി നിൽക്കൽ; മഞ്ഞപിത്തമാക്കി അനുജത്തിയുടെ മരണം മാറ്റാൻ ആയുർവേദത്തേയും കൂട്ടുപിടിച്ചു; ഒടുവിൽ 'മൊബൈൽ' ചതിച്ചു; ആൽബിയെ പൊലീസ് കുടുക്കിയ കഥ   

മറുനാടൻ മലയാളി ബ്യൂറോ

വെള്ളരിക്കുണ്ട്: സഹോദരിയുടെ മരണം മഞ്ഞപിത്തം കാരണമെന്ന് വരുത്താനായിരുന്നു ആൽബിന്റെ ശ്രമം. ഇതിൽ ഏതാണ്ട് വിജയിക്കുകയും ചെയ്തു. എന്നാൽ ആൻ മേരിയുടെ ശരിരത്തിൽ എലിവിഷം കണ്ടെത്തിയത് സംശയമായി. സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആൽബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇതോടെ വെറുതെയൊന്നു പൊലീസ് ഫോൺ പരിശോധിച്ചു. ഇതിൽ കിട്ടിയത് ഞെട്ടിക്കുന്ന തെളിവും. എലിവിഷം ഗൂഗിളിൽ പരതിയിരിക്കുന്നു. ഇതോടെ അച്ഛന്റേയും അമ്മയുടേയും സ്രവ പരിശോധനാ ഫലമെത്തി. അവിടേയും എലിവിഷം കണ്ടു. എന്നാൽ ആൽബിനിൽ അതുണ്ടായില്ല. ഇതോടെയാണ് അൽബിൻ കുടുങ്ങിയത്. അങ്ങനെ മലയാളിയെ ഞെട്ടിച്ച കൊടും കൊലപാതകത്തിന്റെ ക്രൂരത പുറത്തായി.

ബളാൽ അരീങ്കല്ലിൽ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആന്മേരി(16)യുടെ മരണത്തിൽ സഹോദരൻ ആൽബി(22)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സ്വൈര്യജീവിതം നയിക്കാനായിരുന്നു ആൽബിൻ ബെന്നിയുടെ ലക്ഷ്യം. കൃത്യമായി ആസൂത്രണം ചെയ്താണ് ആൽബിൻ കുടുംബത്തിനു വിഷം നൽകിയത്. ഐസ്‌ക്രീമിൽ വിഷം കലർത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയിൽ എലി വിഷം കലർത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാൻ ഇയാൾ ശ്രമിച്ചു. ഇതിൽ നിന്ന് ചില പാഠങ്ങൾ പഠിച്ചു. തുടർന്ന് മതിയായ കരുതലുകളോടെ രണ്ടാം ശ്രമം. ഇതാണ് സഹോദരിയുടെ ജീവനെടുത്തത്.

കോഴിക്കറിയിൽ വിഷത്തിന്റെ അളവു കുറഞ്ഞതിനാൽ വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെ ഇത്രയും വിഷം ചേർത്താൽ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആൽബിൻ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളിൽ സെർച്ച് ചെയ്ത് വിവരങ്ങൾ കണ്ടെത്തി. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ കൂടുതൽ അളവിൽ എലിവിഷം ചേർക്കാൻ തീരുമാനിക്കുന്നത്. ഇതിനാൽ ഇയാൾ കടയിൽനിന്ന് എലിവിഷം വാങ്ങി കിടക്കയുടെ അടിയിൽ സൂക്ഷിക്കുകയും ചെയ്തു. 30ാം തീയതിയാണു വീട്ടിൽ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിജിൽ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു.

ഫ്രീസറിൽ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആൽബിൻ ഉൾപ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമിൽ ആൽബിൻ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേർത്തു. പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാൾ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.

വിഷം കലർന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടർന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു. എന്നാൽ പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ആന്മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടർന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുർവേദ മരുന്നുകളാണ് കഴിച്ചത്. എന്നാൽ അഞ്ചാം തീയതി ആന്മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

ആൽബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് എലി വിഷത്തെക്കുറിച്ചു ഗൂഗിളിൽ തിരഞ്ഞതും മറ്റും കണ്ടെത്തിയത്. ഇതോടെ ഇയാളെ നിരീക്ഷണത്തിലാക്കി. ഇത് വെറുതെയായതുമില്ല. പെൺകുട്ടിയുടെ മരണത്തിൽ സംശയമുണർന്നതോടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ചെറുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് വിശദമായ അന്വേഷണത്തിനായി വെള്ളരിക്കുണ്ട് പൊലീസിന് കൈമാറിയത്. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന പ്രകൃതക്കാരനാണ് ആൽബിൻ. ആന്മേരിയോടും ആൽബിൻ മോശമായി പെരുമാറിയിരുന്നു. ഇതെല്ലാം മാതാപിതാക്കളോട് പറയുമെന്ന സംശയം മൂലമായിരുന്നു കൊല. ആൽബിനെ ബുധനാഴ്ച രാത്രി വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആൽബിൻ കുറ്റം സമ്മതിച്ചു.

വീട്ടുകാരെ ഒന്നാകെ വകവരുത്തുകയായിരുന്നുവത്രെ യുവാവിന്റെ ലക്ഷ്യം. ഐസ്‌ക്രീം കഴിച്ച തനിക്കും ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് ആൽബിൻ പറഞ്ഞിരുന്നു. തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ, ആൽബിന് വിഷം അകത്തു ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. മരണപ്പെട്ട ആന്മേരിയുടെ മറ്റൊരു സഹോദരൻ ബിബിൻ ബെന്നി താമരശ്ശേരി സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എം പി വിനോദ് കുമാർ, വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്‌പെക്ടർ പ്രോംസദനൻ, എസ് ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആൽബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. ഇതും സംശയത്തിന് കാരണമായി. എലി വിഷത്തിന്റെ അംശം എങ്ങനെ മരിച്ച സഹോദരിയുടെ ശരീരത്തിൽ വന്നുവെന്നുള്ള അന്വേഷണമാണ് സഹോദരനിൽ അന്വേഷണം എത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP