Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരാറിലൊപ്പിടാൻ യുഎഇ രാജകുടുംബാംഗം എത്തുന്നു; അതുകൊണ്ട് തന്നെ കുറിപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാർ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നൽകണം; എല്ലാം അതിവേഗം നടത്തി എടുത്തത് ശിവശങ്കര ഇടപെടൽ; നിയമ വകുപ്പ് പരിശോധിച്ച് അയച്ച കരാറിൽ പിന്നീട് തിരുത്തുവരുത്തിയെന്നും സംശയം; ലൈഫ് മിഷനിൽ നിറയുന്നത് ആശങ്കകൾ; അന്വേഷണത്തോട് കണ്ണടച്ച് സർക്കാരും; സ്വപ്‌നാ സുരേഷിന്റെ ഒരു കോടി കമ്മീഷനിൽ നിറയുന്നത് കള്ളക്കളികൾ മാത്രം

കരാറിലൊപ്പിടാൻ യുഎഇ രാജകുടുംബാംഗം എത്തുന്നു; അതുകൊണ്ട് തന്നെ കുറിപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാർ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നൽകണം; എല്ലാം അതിവേഗം നടത്തി എടുത്തത് ശിവശങ്കര ഇടപെടൽ; നിയമ വകുപ്പ് പരിശോധിച്ച് അയച്ച കരാറിൽ പിന്നീട് തിരുത്തുവരുത്തിയെന്നും സംശയം; ലൈഫ് മിഷനിൽ നിറയുന്നത് ആശങ്കകൾ; അന്വേഷണത്തോട് കണ്ണടച്ച് സർക്കാരും; സ്വപ്‌നാ സുരേഷിന്റെ ഒരു കോടി കമ്മീഷനിൽ നിറയുന്നത് കള്ളക്കളികൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടപെടൽ. സ്വപ്‌നാ സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയെന്ന വെളിപ്പെടുത്തലാണ് പദ്ധതിയെ വിവാദത്തിലാക്കുന്നത്. തദ്ദേശഭരണ സെക്രട്ടറിക്ക് കുറിപ്പും കരാറും ശിവശങ്കർ അയച്ചു എന്ന തെളിവും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമായിരുന്നു ലൈഫ് മിഷൻ പദ്ധതിയിലെ യുഎഇ സഹകരണം എന്നാണ് സൂചന.

2019 ജൂലൈ 19നാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിന് കുറിപ്പ് നൽകിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിലുണ്ടാക്കിയ ധാരണപ്രകാരം റെഡ്ക്രസന്റ് പ്രതിനിധികൾ വീട് വയ്ക്കാൻ ധനസഹായം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കരാറിലൊപ്പിടാൻ യുഎഇ രാജകുടുംബാംഗം എത്തുന്നു. അതുകൊണ്ട് തന്നെ കുറുപ്പിനൊപ്പം വെച്ചിരിക്കുന്ന കരട് കരാർ ഒരു ദിവസം കൊണ്ട് തന്നെ നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നൽകണമെന്നായിരുന്നു ഉള്ളടക്കം.

തുടർന്ന് സെക്ഷൻ വഴി ഫയൽ അയയ്ക്കാതെ ജൂലായ് 11 ന് തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഫയൽ നിയമസെക്രട്ടറിക്ക് കൈമാറി. വിദേശ രംഗത്തെ സംഘടനയുമായുള്ള പങ്കാളിത്തത്തിന് വേണ്ടിയുള്ള കരട് കരാർ വേഗത്തിൽ പരിശോധിച്ച് നിയമ സെക്രട്ടറി അന്ന് മൂന്ന്മണിക്ക് മുമ്പ് തന്നെ ഫയൽ മടക്കി നൽകി. കരാർ ഒപ്പിടും മുമ്പ് നയപരമായ തീരുമാനം വേണമെന്നും നിയമസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച കരാർ തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അന്ന് തന്നെ എം ശിവശങ്കറിന് മടക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കരാറിലൊപ്പിടുന്നത്.

കരാറുമായി ബന്ധപ്പെട്ട നീക്കങ്ങളാരംഭിക്കുന്നത് എം. ശിവശങ്കറിന്റെ കുറിപ്പോടെയാണെന്ന് തദ്ദേശ ഭരണ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ നിയമവകുപ്പ് അംഗീകരിച്ച് നൽകിയ കരാറിൽ പിന്നീട് മാറ്റം വരുത്തിയെന്ന സംശയവും ഉയർന്നു കഴിഞ്ഞു. ഇതിൽ പരിശോധനകൾ ഉണ്ടായാൽ ഇതിലെ കള്ളക്കളികൾ എല്ലാം പുറത്തു വരും. എൻഐഎയ്ക്ക് ഈ വിഷയത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാനാകില്ല. കസ്റ്റംസിനും പരിമിതികളുണ്ട്. അതുകൊണ്ട് തന്നെ വിജിലൻസോ പൊലീസോ എത് പ്രാഥമികമായി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ സർക്കാരിന്റെ രണ്ടേക്കറിൽ 140ഫ്‌ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിന് സ്വപ്നയ്ക്ക് കമ്മിഷൻ നൽകിയതായി യൂണിടാക് നിർമ്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു എൻ.ഐ.എ മൊഴിരേഖപ്പെടുത്തി ലൈഫ് മിഷൻ കരാർ കിട്ടിയത് സന്ദീപ് വഴിയാണ്. അറബിയോട് സംസാരിച്ചു കരാർ ഉറപ്പിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണ്. ഇതിനു പകരമായാണ് സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടത്. പതിനെട്ടരക്കോടിയുടേതായിരുന്നു ലൈഫ് മിഷൻ കരാർ.. ഇതിൽ പതിനാലു കോടിയും കിട്ടിയതായി സന്തോഷ് വെളിപ്പടുത്തി. ഈ വെളിപ്പെടുത്തലിനെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട തെളിവായി മാത്രമേ എൻഐഎയ്ക്ക് അവതരിപ്പിക്കാൻ കഴിയൂ. അതിന് അപ്പുറത്തേക്ക് അഴിമതിയിലെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ല.

സംസ്ഥാന സർക്കാരുമായോ ഉദ്യോഗസ്ഥരുമായോ ചർച്ചകളൊന്നും നടന്നിട്ടില്ല. വടക്കാഞ്ചേരി നഗരസഭ നൽകിയ ഭൂമിയിലാണ് റെഡ് ക്രസന്റ് എന്ന യുഎഇയിലെ സന്നദ്ധ സംഘടന വഴി ഫ്‌ളാറ്റ് നിർമ്മാണം നടക്കുന്നത്. കൊച്ചി ആസ്ഥാനമായ യൂണിടെക് ബിൽഡേഴ്‌സിനാണ് കോൺസുലേറ്റ് നിർമ്മാണ കരാർ നൽകിയിരുന്നത്. ലൈഫ് മിഷൻ സിഇഒയും കോൺസുലേ?റ്റ് ജനറലും ഒപ്പുവച്ച ധാരണ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഭൂമിയിൽ നിർമ്മാണം നടക്കുന്നത്.ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഉറപ്പിച്ചതിന് ഒരു കോടി കമ്മീഷൻ ലഭിച്ചെന്ന് സ്വപ്ന എൻഐഎക്ക് മൊഴി നൽകിയിരുന്നു.

ഈ പണം ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ഈ പദ്ധതിക്ക് സർക്കാർ നേരത്തേ13കോടിക്ക് ഭരണാനുമതി നൽകിയെന്ന വിവരവും പുറത്തായിട്ടുണ്ട്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു.

ഇതോടെ 13 കോടിയുടെ ഫ്‌ളാറ്റ് പദ്ധതി 20 കോടിയായി. യുണിടെക്കിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയത്. എന്നാൽ കൂടുതൽ തുക കമ്മീഷൻ കിട്ടിയെന്നും സൂചനകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP