Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്പത്ത് വ്യവസ്ഥ ഇടിഞ്ഞത് 20.4 ശതമാനം; യൂറോപ്പിലെ ഏറ്റവും തിരിച്ചടി കിട്ടിയ രാജ്യം; തൊഴിൽ നഷ്ടം തുടർക്കഥയാവും; ഔദ്യോഗികമായി സാമ്പത്തിക പ്രതിസന്ധി പ്രഖ്യാപിച്ചു നേരിടൽ; കൊറോണക്കാലത്തെ ബ്രിട്ടൻ തകർച്ചയുടേത്

സമ്പത്ത് വ്യവസ്ഥ ഇടിഞ്ഞത് 20.4 ശതമാനം; യൂറോപ്പിലെ ഏറ്റവും തിരിച്ചടി കിട്ടിയ രാജ്യം; തൊഴിൽ നഷ്ടം തുടർക്കഥയാവും; ഔദ്യോഗികമായി സാമ്പത്തിക പ്രതിസന്ധി പ്രഖ്യാപിച്ചു നേരിടൽ; കൊറോണക്കാലത്തെ ബ്രിട്ടൻ തകർച്ചയുടേത്

സ്വന്തം ലേഖകൻ

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിൽ കൊറോണ പ്രതിസന്ധിമൂലം ഏറ്റവുമധികം തകർച്ച അനുഭവിക്കുന്നത് ബ്രിട്ടൻ ആണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ മൊത്തം ആഭ്യന്തര ഉദ്പാദനം അഞ്ചിൽ ഒന്നായി കുറഞ്ഞിരുന്നു എന്നും റിപ്പോർട്ടുകൾ. രോഗവ്യാപ്നം അതിന്റെ മൂർദ്ധന്യഘട്ടത്തിലായിരുന്ന ജൂൺ മാസത്തിൽ സമ്പദ്ഘടന 20.4 ശതമാനത്തോളം ചുരുങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. കെട്ടിട നിർമ്മാണം, സേവനം, ഉദ്പാദനം തുടങ്ങിയ മേഖലകളിലെല്ലാം തകർച്ച ദൃശ്യമായതോടെ ബ്രിട്ടന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയായി മാറിയിരിക്കുകയാണിത്.

തുടർച്ചയായ രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച വന്നതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായിരിക്കുന്നു. സമ്പദ്ഘടന ആദ്യത്തെ മൂന്ന് മാസങ്ങളിൽ 2.2 ശതമാനം താഴ്ന്ന്, ഇപ്പോൾ 2003 ന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞ 100 വർഷങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ബ്രിട്ടൻ അനുഭവിക്കുന്നത്, മാത്രമല്ല, ജി 7 രാഷ്ട്രങ്ങളിലെ മറ്റേതൊരു രാജ്യത്തേക്കാൾ കഠിനമായ തകർച്ചയും.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിൽ 8.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായത് ചെറിയൊരു പ്രതീക്ഷക്ക് വക നൽകുന്നുണ്ട്. എന്നിരുന്നാലും കെട്ടകാലം ഒഴിഞ്ഞുപോയിട്ടില്ലെന്നാണ് ചാൻസലർ ഋഷി സുനാക് പറയുന്നത്. ഇനിയും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. സമ്പദ്വ്യവസ്ഥക്ക് ഒരു പുത്തൻ ഉണർവ്വുണ്ടാക്കുവാൻ പരമാവധി പേർ ഓഫീസുകളിൽ ജോലിക്ക് പോകുവാൻ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യം ഒരു പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസണും പറഞ്ഞു. എന്നിരുന്നാലും ഭാവിയിൽ മെച്ചപ്പെട്ട നിക്ഷേപത്തിന് സർക്കാർ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ജൂൺ മാസത്തിൽ കടകൾ തുറക്കുകയും ഫാക്ടറികൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തതോടെ സമ്പദ്ഘടന ഒരു തിരിച്ചു വരവ് ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ജൂണിലെ ജി ഡി പി കോറണയെത്തുന്നതിന് മുൻപുള്ള ഫെബ്രുവരിയിലെ ജി ഡിപിയുടെ ആറിലൊന്ന് മാത്രമേ ഉണ്ടാകാൻ ഇടയുള്ളു.

ഉദ്പാദനക്ഷമത വളരെയധികം കുറഞ്ഞിട്ടുണ്ട്. കൊറോണാ നിയന്ത്രണങ്ങൾ തൊഴിലിടങ്ങളിലും നടപ്പാക്കിയതാണ് ഇതിന് ഒരു കാരണം. അതേ സമയം ഹോസ്പിറ്റാലിറ്റി മേഖല വൻതിരിച്ചടി നേരിടുകയുമാണ്. അതായത്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചതുപോലുള്ള പതനം തന്നെയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തിലെ തന്നെ സുപ്രധാന സാമ്പത്തിക ശക്തികളിൽ ഏറ്റവും മോശം സമ്പദ്ഘടനയായി മാറിയിരിക്കുകയാണ് ബ്രിട്ടൻ.

ഇതിന് ഒരു കാരണം ബ്രിട്ടന്റെ സാമ്പത്തിക ഘടന വലിയൊരു അളവിൽ ഉപഭോക്താക്കളുടെ പണം ചെലവഴിക്കാനുള്ള കഴിവിനെ ആശ്രയിക്കുന്നു എന്നതാണ്. ദമ്പതിമാർ രണ്ടുപേരും ജോലി ചെയ്തിരുന്നിടത്ത്, ലോക്ക്ഡൗൺ വന്നതോടെ പലർക്കും കുട്ടികളെ നോക്കുവാനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇത് ബ്രിട്ടനിലെ ഉപഭോക്താക്കളിൽ വലിയൊരു ശതമാനം വരുന്ന മദ്ധ്യവർത്തി വിഭാഗത്തിലെ ഉപഭോക്താക്കളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്.വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ ലോക്ക്ഡൗൺ കാലം മുതൽ 7,30,000 പേരുടെ കുറവുണ്ടായിട്ടുണ്ട് എന്നാണ് ഒരു റിപ്പോർട്ട് പറയുന്നത്.

മൊത്തം പ്രവർത്തി സമയം അഞ്ചിലൊന്നായി കുറഞ്ഞു. ഇത് ഉദ്പാദന പ്രക്രിയയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് ചില മേഖലകളിൽ വലിയ അളവിൽ ഉണ്ടായിട്ടുള്ള തൊഴിൽ നഷ്ടം. ഇതും ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കുവാൻ ഇടയാക്കി. ഈ പ്രതിസന്ധി മഞ്ഞുമലയുടെ അഗ്രഭാഗം മാത്രമാണെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ പറയുന്നത്. ലോക്ക്ഡൗണിന്റെ വിപരീത ഫലങ്ങളിൽ ചിലതൊക്കെ സർക്കാർ സഹായങ്ങൾ കൊണ്ട് ഇതുവരെ മൂടിവയ്ക്കാൻ ആയിട്ടുണ്ട്. എന്നാൽ, ആ സഹായങ്ങൾ അവസാനിക്കുമ്പോൾ അവസ്ഥ എന്താകുമെന്ന് പറയാനാകില്ല.

പുറത്തുപോയി ഭക്ഷണം കഴിക്കുക, സിനിമയ്ക്ക് പോവുക, ഷോപ്പിംഗിന് പോവുക തുടങ്ങിയ സാമൂഹിക ഇടപെടലുകൾ കുറഞ്ഞതും സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയാറാനുള്ള നടപടികൾ വരുന്ന വസന്തകാല ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ പല രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും ശക്തമാകാൻ തുടങ്ങുകയും, ബ്രിട്ടൻ തന്നെ കോറോണയുടെ രണ്ടാം വരവിന്റെ നിഴലിലാകുകയും ചെയ്ത സാഹചര്യത്തിൽ അതിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകാൻ ചാൻസലർ തയ്യാറായില്ല.

നേരത്തേ ബ്രിട്ടന്റെ സമ്പ്ദ്ഘടന 9.5 ശതമാനം ചുരുങ്ങുമെന്നും ഏകദേശം പത്തുലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടമുണ്ടാകുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. സർക്കാർ ഇപ്പോൾ നൽകിവരുന്ന ധനസഹായം നിർത്തലാക്കുകയും, വീണ്ടും പ്രാദേശിക ലോക്ക്ഡൗണുകൾ തുടരുകയും ചെയ്താൽ സ്ഥിതിഗതികൾ ഇനിയും മോശമാകും. ബ്രിട്ടന്റെ മുന്നോട്ടുള്ള യാത്ര അത്ര സുഗമമായിരിക്കില്ല എന്നു തന്നെയാണ് സാമ്പത്തിക വിദഗ്ദരും അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP