Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്ടിമുടി ദുരന്ത ഭൂമിയിൽ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; ഇന്ന് കണ്ടെടുത്ത മൃതദേഹം വയോധികയുടേയും രണ്ട് ബാലികമാരുടേയും; ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 15 പേരുടെ മൃതദേഹം; ദുരന്തഭൂമിയിൽ നാളെ മുഖ്യമന്ത്രിയും ഗവർണറും സന്ദർശനത്തിന്; തിരുവനന്തപുരത്ത് നിന്നുള്ള യാത്ര ഹെലികോപ്റ്റർ മാർഗം

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. ഇന്നലെ (12.08) നടത്തിയ തിരച്ചിലിൽ 3 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.സുമതി (55), നദിയ (10), ലക്ഷണശ്രീ (10) എന്നിവരെയാണ് ബുധനാഴ്‌ച്ച കണ്ടെടുത്തത്. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പൂർത്തീകരിച്ചു.

സുമതിയുടെ മൃതദേഹമാണ് ഇന്നലെ ആദ്യം കണ്ടെത്തിയതെങ്കിലും ഇവരെ തിരിച്ചറിയാൻ താമസം നേരിട്ടു. തുടർന്ന് ബന്ധുക്കളുടെയും മറ്റ് പരിചയക്കാരുടെയും സഹായത്തോടെ കണ്ടെത്തിയ മൃതദേഹം സുമതിയുടേത് തന്നെയാണെന്ന് ഉറപ്പു വരുത്തുകയായിരുന്നുവെന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. ഇനി ദുരന്തത്തിൽ അകപ്പെട്ട 15 പേരെ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയിൽ ബുധനാഴ്‌ച്ച പകൽ മഴമാറി നിന്നത് തിരച്ചിൽ ജോലികൾക്ക് സഹായകരമായി.

ഇന്നലെ ദുരന്തഭൂമിക്ക് സമീപത്തുകൂടി ഒഴുകുന്ന പുഴ കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ കൂടുതൽ ഊർജ്ജിതമായി നടന്നത്.

ഈ രീതിയിൽ നടന്ന തിരച്ചിലിലൂടെയാണ് കാണാതായവരുടെ 3 മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയത്. ദുരന്തമുണ്ടായ പെട്ടിമുടിയിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം ദൂരത്തുള്ള ഗ്രാവൽ ബങ്കിൽ വീടുകളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങളും വലിയ അളവിൽ മണ്ണും മണലും വന്നടിഞ്ഞിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ മണ്ണ് മാന്തിയന്ത്രങ്ങൾ എത്തിച്ച് മണൽ നീക്കിയും അവശിഷ്ടങ്ങൾ നീക്കിയും തിരച്ചിൽ നടത്തി.

പുഴയുടെ ഇരുകരകളിലും മണ്ണ് മാന്തി യന്ത്രങ്ങളുടെ സഹായത്താൽ തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഗ്രാവൽ ബങ്കിന് താഴ് ഭാഗത്തേക്കുള്ള പുഴയോരത്തും തിരച്ചിൽ നടത്തുന്നുണ്ട്. ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന ദുരന്തഭൂമിയിലും ഇന്നലെ തിരച്ചിൽ തുടർന്നു.മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്താൽ ഇവിടെ ഏറെക്കുറെ എല്ലായിടത്തും പലതവണ മണ്ണ് നീക്കി പരിശോധന നടത്തി കഴിഞ്ഞു.കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ നിന്ന് ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് തുടങ്ങിയ വിവിധ സേനകളുടെയും സന്നദ്ധപ്രവർത്തകരുടെയും വിവിധ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രതിനിധികളുടെയും നേതൃത്വത്തിലാണ് തിരച്ചിൽ ജോലികൾ പുരോഗമിക്കുന്നത്.

ഗർണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടി സന്ദർശിക്കും

ഗവർണർ ആരിഫ് മുഹമ്മദ്ഘാനും മുഖ്യമന്ത്രി പിണറായി വിജയനും നാളെ മൂന്നാർ ദുരന്തമുഖം സന്ദർശിക്കും. രാവിലെ ഒൻപത് മണിക്ക് തിരുവനന്തപുരത്തുനിന്ന് തിരിക്കുന്ന ഹെലികോപ്റ്റർ ആനച്ചാലിലെത്തി സന്ദർശനം പൂർത്തിയാക്കും.തിരികെ 12 മണിയോടെ മൂന്നാർ ടീ കൗണ്ടിയിലെത്തി ഉന്നതതല യോഗത്തിൽ പങ്കെടുക്കും. യോഗത്തിനു ശേഷം പത്രസമ്മേളനം ഉണ്ടായിരിക്കും. രണ്ടു മണിയോടെ മടങ്ങിപ്പോകും. പെട്ടിമുടിയിലേക്ക് ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷാ വിഭാഗത്തിന്റെയും വാഹനങ്ങൾക്കു മാത്രമാണ് അനുമതിയെന്ന് അറിയിപ്പു ലഭിച്ചിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ വലിയ തിരക്കു ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ ക്രമീകരണം.

മുഖ്യമന്ത്രിയുടെയും ഗവർണറുടെയും പെട്ടിമുടിയിലെ സന്ദർശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ജഞഉ ലഭ്യമാക്കും. മറ്റ് കാര്യങ്ങൾക്കു മാറ്റമുണ്ടായിരിക്കില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ഭേദഗതി ഉണ്ടാകുകയാണെങ്കിൽ തുടർന്ന് അറിയിക്കുന്നതാണ്.
തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നാളെ രാവിലെ 8.30 യോടെ പെട്ടി മുടിയിലേക്ക് യാത്ര തിരിക്കും. അദ്ദേഹം ഇന്നു രാത്രി മൂന്നാറിലെത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP