Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഖാക്കളുടെ സൈബർ ആക്രമണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി; തന്റെ പ്രസ് സെക്രട്ടറിയും സൈബർ അണികളും നടത്തുന്ന പരാമർശങ്ങൾ അധിക്ഷേപകരമാണോ അതോ സംവാദമാണോ എന്ന് പരിശോധിക്കട്ടെയെന്നും പിണറായി വിജയൻ; മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിശദീകരണം

സഖാക്കളുടെ സൈബർ ആക്രമണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി; തന്റെ പ്രസ് സെക്രട്ടറിയും സൈബർ അണികളും നടത്തുന്ന പരാമർശങ്ങൾ അധിക്ഷേപകരമാണോ അതോ സംവാദമാണോ എന്ന് പരിശോധിക്കട്ടെയെന്നും പിണറായി വിജയൻ; മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബർ സഖാക്കൾ മാധ്യമപ്രവർത്തകർക്ക് നേരെ നടത്തുന്ന സൈബർ ആക്രമണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനത്തിന്റെ ശമ്പളം വാങ്ങുന്ന ഒരാൾ നടത്തുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോളാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വ്യക്തിപരമായി തന്റെ ഭാഗത്ത് നിന്നോ ഞങ്ങളുടെ ആളുകളുടെ ഭാഗത്തുനിന്നോ ആർക്കും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഞങ്ങൾ അത്തരമൊരു സംസ്‌കാരം ശീലിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും സൈബർ അണികളും നടത്തുന്ന പരാമർശങ്ങൾ 'അധിക്ഷേപകരമാണോ അതോ സംവാദമാണോ' എന്ന് പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരം പ്രസ്താവനകൾ കണ്ടിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതിനെതിരെ കെയുഡബ്ല്യുജെ നൽകിയ പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങളുയർത്തുന്ന മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആരോഗ്യപരമായ സംവാദം നടക്കട്ടെ എന്നുള്ളത് മാത്രമാണ് ഇക്കാര്യത്തിൽ പറയാനുള്ളൂ. അനാരോഗ്യപരമായ രീതിയിലേക്ക് സംവാദം പോകരുത്. തന്റെ പക്കൽ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പത്ര സമ്മേളനങ്ങളിൽ ഞാൻ വ്യക്തിപരമായി മാധ്യമപ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ല. മാധ്യമങ്ങളിൽ ചിലർക്ക് നിക്ഷിപ്ത താത്പര്യമുണ്ടെന്നാണ് പറഞ്ഞത്. തന്റെ പ്രസ് സെക്രട്ടറി ആരെയെങ്കിലും ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹവും ഒരു മാധ്യമപ്രവർത്തകനായിരുന്നു. അതുകൊണ്ട് നിങ്ങൾ തമ്മിൽ ആരോഗ്യകരമായി സംവദിച്ച് തീർക്കുന്നതാണ് നല്ലത്' മുഖ്യമന്ത്രി പറഞ്ഞു.

സൈബർ ആക്രമണം എന്ന് പറയുന്നത് ഇല്ലാത്ത കാര്യങ്ങൾ കെട്ടിചമച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നതാണ്. വിമർശനങ്ങൾ വേറെയാണ്. സംവാദം മറ്റൊന്നാണ്. നിങ്ങൾ പറയുന്ന ആക്ഷേപം ഏത് പട്ടികയിലാണ് പെടുന്നതെന്ന് നോക്കട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ മാധ്യമങ്ങൾ ആക്ഷേപമുന്നയിക്കുന്നത് ഒരുപാട് കാലമായി. നിലവാരം വിട്ടുള്ള വിമർശനങ്ങളും വന്നിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്കു നേരേ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി ആണ് ഉത്തരങ്ങൾ നൽകിയത്. മാധ്യമപ്രവർത്തകരെ മുതലാളിമാർ ചോദ്യങ്ങൾ ചോദിക്കാനായി പറഞ്ഞു വിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. പരസ്യമായി അപമാനിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത് വാർത്തായി. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം.

വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ നടത്തിയുള്ളതാണ് സൈബർ സഖാക്കളുടെ പോസ്റ്റുകൾ. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകൾ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനിൽ നിന്ന് ഡാമുകൾ തകർന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവർ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊതുവേ ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.

ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജാണ്. ഇത് അബദ്ധമല്ല - നശിച്ച് നാമാവശേഷമാകട്ടെ എന്ന ശാപമാണ്. ഇനിയൊരു പ്രളയം, പിന്നെ വരൾച്ച, സാമ്പത്തികത്തകർച്ച എന്ന് പ്രവചിച്ച അളിഞ്ഞ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണ്. അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തി. എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കും??!-ഇതായിരുന്നു പിഎം മനോജിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം സജീവമാകുന്നത്.

മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു. മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന നീചമായ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരേ പത്രപ്രവർത്തക യൂണിയൻ ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി കെയു‍ഡബ്ല്യൂജെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ്‌ ന്യൂസ് റീജിയണൽ എഡിറ്റർ ആർ അജയഘോഷിനും ബ്യൂറോ ചീഫ് കെ ജി കമലേഷിനും ജയ്‌ഹിന്ദ്‌ ടി വി യിലെ പ്രമീള ഗോവിന്ദിനും എതിരെയാണ് ആക്രമണം. നിരവധി മാധ്യമ പ്രവർത്തകർക്കെതിരെ ഇത്തരത്തിൽ പ്രചരണം നടക്കുന്നു. സ്വതന്ത്രമാധ്യമ പ്രവർത്തനത്തിനെതിരായ കയ്യേറ്റമാണിത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂണിയൻ ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP