Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കല്യാണത്തലേന്ന് വീട്ടിലെത്തിയ സ്ത്രീ വെളിപ്പെടുത്തിയത് പ്രതിശ്രുത വരനായ നേതാവിൽ നിന്ന് ഗർഭിണിയായ കഥ; വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വിഷ്ണുവിനെതിരെ പോസ്റ്റിട്ട് വിവാഹത്തിൽ നിന്ന് ഒഴിവായി വനിതാസഖാവ്; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് പാർട്ടിയും; തൃശൂരിൽ സിപിഐയെ പിടിച്ചുകലുക്കുന്ന ലൈംഗിക അപവാദം ഇങ്ങനെ

കല്യാണത്തലേന്ന് വീട്ടിലെത്തിയ സ്ത്രീ വെളിപ്പെടുത്തിയത് പ്രതിശ്രുത വരനായ നേതാവിൽ നിന്ന് ഗർഭിണിയായ കഥ; വഞ്ചിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റ് വിഷ്ണുവിനെതിരെ പോസ്റ്റിട്ട് വിവാഹത്തിൽ നിന്ന് ഒഴിവായി വനിതാസഖാവ്; പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് പാർട്ടിയും; തൃശൂരിൽ സിപിഐയെ പിടിച്ചുകലുക്കുന്ന ലൈംഗിക അപവാദം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ബി.ജി വിഷ്ണു വിവാഹ നിശ്ചയിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയുമായി സഹപ്രവർത്തകയായ വനിത സഖാവ്. എഐവൈഎഫ് പ്രവർത്തകയായ ഗീതു സുരേന്ദ്രൻ എന്ന യുവതിയാണ് താൻ വഞ്ചിക്കപ്പെട്ടതിന്റേ വിവരങ്ങൾ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സിപിഐയും അറിയിച്ചു.

ഗീതുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

പ്രിയ സുഹൃത്തുക്കളെ,

ഞാൻ ഗീതു സുരേന്ദ്രൻ. എന്റെ വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളാണ് നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ സത്യാവസ്ഥയാണിത്. എന്റെ വിവാഹമാണ്( 7/08/2020)തീയ്യതി നടക്കാനിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് വിവാഹം മുടങ്ങി. എന്നെ അറിയാവുന്നവർക്കെല്ലാം എന്റെ കല്യാണത്തെ ക്കുറിച്ചും ഞാൻ ആരെയാണ് കല്യാണം കഴിക്കാൻ പോയിരുന്നതെന്നും നിങ്ങൾക്കറിയാമായിരിക്കും. ഇനി അറിയാത്തവർക്കായി പറയുകയാണ്. ജില്ലാ പഞ്ചായത്ത് മെമ്പർ ബി.ജി വിഷ്ണു (പപ്പൻ )...... ഞാൻ സ്‌നേഹിക്കുകയും എന്നെ സ്‌നേഹിച്ചിരുന്നു എന്ന് എന്നെയും എന്റെ കുടുംബത്തെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് വിഷ്ണു എന്ന പപ്പൻ. അതുകൊണ്ട് തന്നെ എന്റെ വീട്ടുകാർക്ക് അവർക്കിഷ്ടമില്ലാതിരുന്നിട്ടു പോലും എന്റെ ഒറ്റ നിർബന്ധത്തിനു വഴങ്ങിയാണവർ മറുത്തൊരു വാക്ക് പറയാതെ വിഷ്ണുവിന്റെ കുടുംബവും ചേർന്ന് ഈ കല്യാണം ഏപ്രിൽ 12 നു മൂവായിരം ആളുകളെ ഉൾപ്പെടുത്തി നാടൊട്ടുക്ക് വിളിച്ചു ഒറ്റ ഫംഗ്ഷനായി നടത്താൻ നിശ്ചയിച്ചിരുന്നു.

എന്നാൽ കൊറോണയുടെ വരവ് കൊണ്ട് പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഒരു പക്ഷെ കൊറോണ വന്നതുകൊണ്ട് ഒരുപാട് വിഷമിച്ചിരുന്നെങ്കിലും ഇതുകൊണ്ട് ഏക ഗുണമുള്ള വ്യക്തി ഈ ഞാൻ മാത്രമായിരിക്കും എന്നതാണ് എന്റെ ഇപ്പോഴത്തെ വിശ്വാസം. മൂന്ന് തവണ കല്യാണ തീയ്യതി മാറ്റി വക്കുകയും അവസാനം ഓഗസ്റ്റ് 7 നു 20 പേരെ വച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു. കല്യാണ തലേദിവസം വൈകുന്നേരം വിഷ്ണുവും അയാളുടെ വീട്ടുകാരും വിവാഹ വസ്ത്രങ്ങൾ കൊണ്ട് വന്നിരുന്നു. രാത്രിക്കു രാത്രി തൃശ്ശൂർ നിന്നും അമ്മയെയും സഹോദരിയെയും കൂട്ടി 24 വയസുള്ള പെൺകുട്ടി എന്റെ വീട്ടിൽ വരികയും എന്റെ വീട്ടുകാരുടെ അടുത്ത് വിഷ്ണുവും ഈ കുട്ടിയും തമ്മിൽ കഴിഞ്ഞ 3 വർഷമായി പ്രണയത്തിൽ ആയിരുന്നെന്നും വിവാഹ വാഗ്ദാനം നൽകിയിട്ടുള്ളതുമാണെന്ന വിശ്വാസ യോഗ്യമായ തെളിവുകൾ കാണിച്ചു തന്നു.അവരുടെ മകൾ വഞ്ചിക്കപെട്ടതുപോലെ ഞാനും വഞ്ചിക്കപ്പെടരുതെന്ന ഉദ്ദേശ ശുദ്ധികൊണ്ടാണ് ഗർഭിണിയായ മൂത്തമകളെയും വഞ്ചിക്കപ്പെട്ട ഇളയമകളെയും കൂട്ടി ഇത്ര ദൂരം അവർ വന്നത്. ഈ കാര്യത്തെ കുറിച്ച് അറിയുന്നതിനായി പല തവണ വിഷ്ണുവിനെ എന്റെ വീട്ടുകാർ വിളിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതെ പിന്മാറുകയും പിന്നീട് ഫോൺ സ്വിച് ഓഫ് ആക്കുകയും ചെയ്തു.

അതിനു ശേഷം വിഷ്ണുവിന്റെ വീട്ടുകാരാരും തന്നെ ഇതേ കുറിച്ചു അറിയാനോ പറയാനോ വന്നില്ല പകരം വിഷ്ണു അയച്ച പാർട്ടി പ്രവർത്തകരായ വിപിൻ ചന്ദ്രനും അഖിലേഷും ഉൾപ്പെടുന്ന 5 പേർ വീട്ടിൽ വരികയും അവർ എന്റെ വീട്ടിൽ വന്ന പെൺകുട്ടിയും വിഷ്ണുവും തമ്മിലുള്ള ബന്ധം ബോധ്യമായതിനെ തുടർന്ന് മടങ്ങിപ്പോവുകയും ചെയ്തു. എന്തായാലും വളരെ നല്ല രീതിയിൽ തന്നെ ഞാൻ പറ്റിക്കപ്പെട്ടു. ഇത്രയും വർഷം മാന്യതയുടെ മുഖം മൂടിയണിഞ്ഞ ഈ പകൽ മാന്യനെ വിശ്വസിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. ഇതു പോലൊരു ചതി വിഷ്ണുവിൽ നിന്നും മറ്റൊരു പെൺകുട്ടിക്കും ഉണ്ടാവരുത്. ഞാൻ വിശ്വസിച്ചു പ്രവർത്തിച്ചിരുന്ന എന്റെ പാർട്ടിയുടെ മറവിൽ നിന്നുകൊണ്ട് ആ പാർട്ടിയെക്കൂടി കളങ്കപ്പെടുത്തുന്ന രീതിയിൽ പാർട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന ഇയാളെ പ്പോലുള്ളവരെ ഇനിയും വച്ചു കൊണ്ടിരിക്കരുതെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കളോട് ഞാൻ ആവശ്യപ്പെടുകയാണ്. എനിക്ക് നീതി കിട്ടുന്നതിനുള്ള എല്ലാ നിയമ നടപടികളും ഞാൻ സ്വീകരിച്ചു കഴിഞ്ഞു. ഈ പോസ്റ്റ് വായിക്കുന്നവരും ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇടാൻ ഉദ്ദേശിക്കുന്നവരും ഞാൻ ഒരു പെൺകുട്ടി ആണെന്നും എന്നെ നിങ്ങളുടെ സഹോദരിയായി കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു..- ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

എന്നാൽ വിവാദങ്ങളെ തുടർന്ന് ബി.ജി.വിഷ്ണുവിനെ സിപിഐ യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റു ചെയ്തിട്ടുണ്ട്. സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.കെ.സുധീഷിന്റെ പ്രസ്താവന ഇങ്ങനെയാണ്. 'സിപിഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തു മെമ്പറുമായ ബി.ജി.വിഷ്ണുവിനെ സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഓഗസ്റ്റ് ഏഴാം തിയ്യതി നടക്കേണ്ടിയിരുന്ന വിഷ്ണുവിന്റെ വിവാഹം മണിക്കൂറുകൾക്ക് മുൻപ് ഉപേക്ഷിക്കേണ്ടി വന്നു. വിവാഹത്തിൽ നിന്നും പിന്മാറാൻ ഇടയായ സാഹചര്യം വിശദീകരിച്ചു കൊണ്ട് പ്രതിശ്രുത വധുവായിരുന്ന പെൺകുട്ടി സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ട പോസ്റ്റിൽ വിഷ്ണു വിശ്വാസവഞ്ചന നടത്തിയതായി ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം മുഖവിലയ്ക്കെടുത്തു കൊണ്ടാണ് അച്ചടക്കനടപടി സ്വീകരിച്ചിട്ടുള്ളത്.'- ഇങ്ങനെയാണ് പ്ര്സതാവന അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP