Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖുർ ആനിലെ സത്യം അറിയാൻ മന്ത്രി ജലീലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിൽ കസ്റ്റംസ്; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതും സ്വർണ്ണ കടത്തിനെന്ന സംശയവും സജീവം; ലൈഫ് മിഷനിലെ കോൺസുലേറ്റ് ഇടപെടലിൽ സിബിഐ അന്വേഷണ ആവശ്യവുമായി അനിൽ അക്കരെ എംഎൽഎ; ജലീലും പിണറായി സർക്കാരും വിദേശകാര്യ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിലയിരുത്തലിൽ കേന്ദ്രം; സ്വപ്‌നാ സുരേഷിന്റെ കമ്മീഷനിൽ കടുത്ത നടപടിക്ക് സാധ്യത

ഖുർ ആനിലെ സത്യം അറിയാൻ മന്ത്രി ജലീലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിൽ കസ്റ്റംസ്; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതും സ്വർണ്ണ കടത്തിനെന്ന സംശയവും സജീവം; ലൈഫ് മിഷനിലെ കോൺസുലേറ്റ് ഇടപെടലിൽ സിബിഐ അന്വേഷണ ആവശ്യവുമായി അനിൽ അക്കരെ എംഎൽഎ; ജലീലും പിണറായി സർക്കാരും വിദേശകാര്യ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിലയിരുത്തലിൽ കേന്ദ്രം; സ്വപ്‌നാ സുരേഷിന്റെ കമ്മീഷനിൽ കടുത്ത നടപടിക്ക് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺലുസേറ്റ് വഴി എത്തിയ റംസാൻ കിറ്റിനൊപ്പം ഖുർ ആൻ എന്ന പേരിൽ പാഴ്സലുകൾ മലപ്പുറത്തേക്ക് എത്തിച്ച സംഭവത്തിൽ ദുരൂഹതയെന്ന നിലപാടിൽ ഉറച്ച് കസ്റ്റംസ്. ഗവർണ്ണറുടെ അനുമതിയോടെ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ സജീവമാണ്. രാഷ്ട്രീയ വിവാദങ്ങൾ പരിഗണിച്ച് കരുതലോടെ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ. ഖുർ ആൻ അയയ്ക്കുന്ന നിലപാടില്ലന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതും ജലീൽ വിഷയത്തിൽ നിർണ്ണായകമാകും.

അതിനിടെ റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ഗവർണർക്ക് കത്ത് നൽകി. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസന്റ് പണം ചെലവഴിക്കേണ്ടത് ഇന്ത്യയിലെ റെഡ്‌ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിക്കുന്നു. ഇതും പുതിയ നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കും.

എല്ലാവിധ നയതന്ത്ര മാനദണ്ഡങ്ങളും ലംഘിച്ചാണ് കോൺസുലേറ്റുമായി മന്ത്രി ജലീൽ ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസും എൻഐഎയും കരുതുന്നു. തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കയറ്റി അയച്ചത് ഖുർ ആർ പൊതികളായിരുന്നെന്നത് കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. ലൈഫ് മിഷനിലെ സ്വപ്‌നയുടെ ഇടപെടലും കസ്റ്റംസും എൻഐഎയും പരിശോധിക്കും. യുഎഇ സർക്കാരിന് കീഴിലെ സംഘടനയിൽ നിന്ന് സഹായം നേടിയ സാഹചര്യത്തിലാണ് ഇത്.

250 പെട്ടികളാണ് സിആപ്റ്റിൽ എത്തിയത്. ഇതിന്റെ വിശദാംശങ്ങൾ തേടിയാണ് കസ്റ്റംസ് ജലീലിനെ ചോദ്യം ചെയ്യുക. ഇത്രയധികം ഖുർ ആൻ എന്തിനാണ് സി ആപ്റ്റിൽ എത്തിച്ചതെന്ന അന്വേഷണമാണ് കസ്റ്റംസ് നടത്തിയത്. മാത്രമല്ല, ഈ കൈമാറ്റം നടന്ന ദിവസങ്ങളിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ജലീൽ ഫോണിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. മലപ്പുറത്തേക്ക് പോയ വാഹനങ്ങളിൽ ഒരെണ്ണം ബംഗളൂരുവിലേക്ക് പോയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു രാജ്യത്തെ കോൺസുലേറ്റ് വഴി മതഗ്രന്ഥങ്ങൾ വിതരണംചെയ്യുകയെന്നത് യു.എ.ഇ. സർക്കാരിന്റെ നയമല്ലെന്നും സൗദി അറേബ്യ ആ രാജ്യത്തിന്റെ മതപരമായ പ്രത്യേകതകൊണ്ട് മാത്രം ഖുർ ആൻ അയക്കാറുണ്ടെന്നും യുഎഇ പ്രതിനിധി വിശദീകരിച്ചിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. യു.എ.ഇ.ക്ക് അത്തരം നയമില്ല. കേരളത്തിലെ കോൺസുലേറ്റിലേക്ക് അത്രയധികം മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്നും യുഎഇ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് മാതൃഭൂമി വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് നിലപാട് കടുപ്പിച്ചത്.

മതഗ്രന്ഥങ്ങളുടെ ഇറക്കുമതി നടന്നിട്ടില്ല എന്ന കസ്റ്റംസ് റിപ്പോർട്ടിലെ വാർത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചതിനു പിന്നാലെയാണ് മാതൃഭൂമി കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്. യു.എ.ഇ. കോൺസുലേറ്റ് അയച്ച വിശുദ്ധ ഖുർആൻ അടങ്ങുന്ന പാക്കറ്റുകൾ എടപ്പാളിലും ആലത്തിയൂരിലുമുള്ള രണ്ട് സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ടെന്നായിരുന്നു ജലീലിന്റെ ന്യായീകരണം. എന്നാൽ, മതഗ്രന്ഥങ്ങൾ അയക്കുന്നത് യുഎഇയുടെ നയമല്ലെന്ന് വ്യക്തമായതോടെ ചർച്ച സജീവമായി. ഈ സാഹചര്യത്തിലാണ് ജലീലിനോടു കാര്യങ്ങൾ ചോദിച്ചറിയാൻ കസ്റ്റംസ് തയ്യാറെടുക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്‌നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിന്റെ നീക്കങ്ങൾ.

ഇതിനൊപ്പമാണ് ലൈഫ് മിഷനിലെ ആരോപണങ്ങൾ സജീവമാകുന്നത്. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിർത്തിയിൽ നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്‌സ് റെഡ് ക്രസന്റ് എന്ന ഏജൻസി യു.എ.ഇ കോൺസുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നിർമ്മാണം സംബന്ധിച്ച് 2019 ജൂലൈ മാസത്തിൽ തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫഹദ് അബ്ദുൾ റഹ്മാൻ ബിൻ സുൽത്താൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടതാണ്. 140 കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള ഈ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. സ്ഥലം എംഎൽഎയിൽ നിന്നു പോലും മറച്ച് വച്ചാണ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. അഞ്ചിലധികം നിലകളിൽ നിർമ്മിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വഴി നേരത്തെ 5 മീറ്ററിൽ താഴെയായിരുന്നു. 2 ഏക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്തതിന് ശേഷമാണ് ഇതിലേക്കുള്ള വഴി വിലകൊടുത്ത് വാങ്ങുന്നത്. ഈ നടപടി തികച്ചും നിയമവിരുദ്ധവും അഴിമതിയുമാണ്.

സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെടുത്ത കോടിക്കണക്കിന് രൂപയിൽ 1 കോടി രൂപ യു.എ.ഇ കോൺസുലേറ്റിൽ നിന്നും ഈ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്‌ളാറ്റ് നിർമ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജൻസികൾക്ക് മൊഴി കൊടുത്തതായി വാർത്തയായി വന്നിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് അനിൽ അക്കരെ സിബിഐ അന്വേഷണമെന്ന ആവശ്യവുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP