Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടം നടന്ന ഉടനെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർ; തോരാമഴയത്തും രക്തം നൽകാൻ വരി നിന്ന കോഴിക്കോട്ടുകാർ; വഴിതിരിച്ചു വിട്ട വിമാനങ്ങൾ കണ്ണൂരിൽ ഇറക്കിയപ്പോൾ ഭക്ഷണവും സഹായങ്ങളുമായെത്തിയ മട്ടന്നൂരുകാർ; സോഷ്യൽ മീഡിയയുടെ ഉപയോഗവും അതിസമർത്ഥം; ദുരന്തങ്ങളിൽ പതറാതെ കരുത്ത് കാട്ടുന്ന മലയാളികളുടെ ഒടുവിലത്തെ ഉദാഹരണമായി കരിപ്പൂർ വിമാന ദുരന്തം; കൊറോണ പേടിക്കിടയിലും ജീവനുകളെ രക്ഷിക്കാൻ ദൈവത്തിന്റെ സ്വന്തം നാട് ഒരുമിച്ചപ്പോൾ

അപകടം നടന്ന ഉടനെ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർ; തോരാമഴയത്തും രക്തം നൽകാൻ വരി നിന്ന കോഴിക്കോട്ടുകാർ; വഴിതിരിച്ചു വിട്ട വിമാനങ്ങൾ കണ്ണൂരിൽ ഇറക്കിയപ്പോൾ ഭക്ഷണവും സഹായങ്ങളുമായെത്തിയ മട്ടന്നൂരുകാർ; സോഷ്യൽ മീഡിയയുടെ ഉപയോഗവും അതിസമർത്ഥം; ദുരന്തങ്ങളിൽ പതറാതെ കരുത്ത് കാട്ടുന്ന മലയാളികളുടെ ഒടുവിലത്തെ ഉദാഹരണമായി കരിപ്പൂർ വിമാന ദുരന്തം; കൊറോണ പേടിക്കിടയിലും ജീവനുകളെ രക്ഷിക്കാൻ ദൈവത്തിന്റെ സ്വന്തം നാട് ഒരുമിച്ചപ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ദുരന്തങ്ങളിൽ പതറാതെ സധൈര്യം നേരിടുന്ന മലയാളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തം. സ്വന്തം ജീവൻ പോലും കാര്യമാക്കാതെ ദുരന്തമുഖത്തേക്ക് ആദ്യമായി ഓടിയെത്തിയ കരിപ്പൂർ വിമാനത്താവളത്തിന് അടുത്തുള്ളവർ കാണിച്ച സമയോചിത ഇടപെടലാണ് അപകടത്തിന്റെ തോത് കുറച്ചത്. ഇത് വിവിധ ആശുപത്രി അധികൃതർ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

അപകടത്തിൽ പരിക്കേറ്റ ആളുകളിൽ ചിലരെ പ്രവേശിപ്പിച്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് അൽപ സമയം കൂടി കഴിഞ്ഞാണ് രോഗികളെ എത്തിച്ചതെങ്കിൽ ഒരു പക്ഷെ മരണ സംഖ്യ ഇതിനേക്കാൾ വലുതാകുമായിരുന്നു എന്നാണ്. ദുരന്തമുണ്ടായ ആദ്യ സമയത്ത് തന്നെ ലഭ്യമായ വാഹനങ്ങളുമായി ദുരന്തമുഖത്തേക്ക് ഓടിയെത്തിയ എയർപോർട്ടിന് സമീപത്ത് താമസിക്കുന്നവർ നടത്തിയ ഇടപെടലുകളാണ് ഇത്തരത്തിൽ മരണ സംഖ്യ കുറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. സാധാരണ ഗതിയിൽ വിമാന അപകടടമുണ്ടായാൽ ഉണ്ടായേക്കാവുന്ന തീപിടുത്തമടക്കമുള്ള സംഭവങ്ങൾ അവർക്കറിയാമായിരുന്നെങ്കിലും അതൊന്നും വക വെ്ക്കാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.

ഒദ്യോഗിക രക്ഷാപ്രവർത്തന ഏജൻസികൾ രക്ഷാപ്രവർത്തനത്തിന് തയ്യാറെടുക്കുന്ന സമയം കൊണ്ട് നാട്ടുകാർ വിമാനം വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുത്ത് തുടങ്ങിയിരുന്നു. വിമാനത്തിൽ നിന്നുയർന്ന കരിയും പുകയുമെല്ലാം ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും അവർ കാര്യമായിട്ടെടുത്തിരുന്നില്ല. രണ്ട് മണിക്കൂർ കൊണ്ട് മുഴുവൻ പേരെയും വിമാനത്തിന് പുറത്തെടുത്ത് ആശുപത്രികളിലെത്തിക്കാൻ രക്ഷാപ്രവർക്കർക്കായി. പ്രാഥമിക രക്ഷാപ്രവർത്തന പൂർത്തിയായതിന് ശേഷമാണ് ആവശ്യത്തിനുള്ള ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തുന്നത്. അതുവരെ പ്രദേശത്തെ ജനങ്ങളുടെ കാറുകളിലും മറ്റു വാഹനങ്ങളിലുമാണ് ആശുപത്രികളിലെത്തിച്ചത്. എയർപോർട്ടിന് സമീപത്തുള്ള പ്രദേശമെന്ന നിലയിൽ ആദ്യ ഘട്ടത്തിൽ കൊണ്ടോട്ടി മെഴ്സി ആശുപത്രി, റിലീഫ് ആശുപത്രി, പുളിക്കൽ ബിഎം ആശുപത്രി എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചത്.

അവിടെ നിന്നാണ് പിന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും കോഴിക്കോട്,പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്കും പരിക്കേറ്റവരയും മരണമടഞ്ഞവരെയുമെല്ലാം എത്തിച്ചത്. അപകടം പറ്റിയവർക്ക് കൂട്ടിരിപ്പുകാരായും മാതാപിതാക്കളെ കാണാതെ തളർന്നുപോയ കുഞ്ഞുങ്ങൾക്ക് സാന്ത്വനമേകിയുമെല്ലാം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂട്ടിരുന്നു. ആംബുലൻസുകൾക്ക് പോകാനായി വഴിയിലുടനീളം നാട്ടുകാർ സുരക്ഷിത പാതൊയൊരുക്കി. കോഴിക്കോടേക്കും മഞ്ചേരിയിലേക്കും ആംബുലൻസുകൾ ചീറിപ്പാഞ്ഞപ്പോൾ എതിരെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തിയും അറിയിപ്പു നൽകിയും പാതിരാത്രിയും തോരാമഴയത്ത് കുടചൂടിയും മഴനനഞ്ഞും ഓരോ കവലകളിലും ചെറുപ്പക്കാരുണ്ടായിരുന്നു.

അപടകം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ഏകോപിപ്പിക്കുന്നതിൽ കൃത്യമായ ഇടപെടൽ നടത്തിയ ആളാണ് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. അപകടം നടന്ന ഉടൻ തന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി അദ്ദേഹം നാട്ടുകാരോട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ ആഹ്വാനം ചെയ്യുകയായിരുന്നു. പ്രാധമിക രക്ഷാപ്രവർത്തനം പുരോഗമിക്കവെ പരിക്കേറ്റവരെ കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അപര്യാപ്ത തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ പരമാവധി ആംബുലൻസുകളുമായി കൊണ്ടോട്ടിയിലെത്തണമെന്ന് സന്ദേശം നൽകി. നിമിഷങ്ങൾക്കുള്ളിൽ മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്ന് വിവിധ സംഘടനകളുടെയും ആശുപത്രികളിലെയും ആംബുലൻസുകൾ കൊണ്ടോട്ടിയിലെത്തി. കൊണ്ടോട്ടി റീലീഫ് ആശുപത്രിക്ക് സമീപവും മെഴ്സി ആശുപത്രിക്ക് സമീപവും പുളിക്കൽ ബിഎം ആശുപത്രിക്ക് മുൻവശവുമെല്ലാം ആംബുലൻസുകളുടെ നീണ്ടനിരയായിരുന്നു പിന്നീട് കണ്ടത്.

സംഭവസ്ഥലത്ത് നിന്ന് പലരെയും ആശുപത്രികളിൽ പ്രാഥമിക ചികിത്സക്കെത്തിച്ചത് കാറുകളിലും മറ്റു വാഹനങ്ങളിലുമായിരുന്നെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി ഇവരെ കൊണ്ടുപോയത് ഈ ആംബുലൻസുകളിലായിരുന്നു. നിലവിൽ കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടയ്ന്മെന്റ് സോണായതിനാൽ തന്നെ പെട്രോൾ പമ്പുകൾ രാത്രിയോടെ അടച്ചിരുന്നെങ്കിലും പ്രത്യേക സാഹചര്യത്തിൽ കൊണ്ടോട്ടി 17ലെ പെട്രോൾ പമ്പടക്കം തുറന്ന് ആംബുലൻസുകളിൽ ഇന്ധനം നിറച്ചുനൽകി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലെല്ലാം ടിവി ഇബ്രാംഹി കയറിയിറങ്ങി.പരിക്കേറ്റ ഓരോരുത്തരെയും പ്രത്യേകമായി കണ്ട് കാര്യങ്ങൾ തിരക്കി. അവർക്ക് സാന്ത്വനമേകി.

തിരിച്ചറിയാത്ത മൃതദേഹങ്ങളെ കുറിച്ച് അവരുടെ അടയാളങ്ങൾ പറഞ്ഞ സാമൂഹ്യാധ്യമങ്ങളിൽ അദ്ദേഹം സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഉറ്റവരെ കാണാതെ ആശങ്കയിലായ കുഞ്ഞുങ്ങളെ ചേർത്തു നിർത്തി ആശ്വാസമേകി. ഈ ഒരു ദുരന്തസമയത്ത് കയ്മെയ് മറന്ന് നാ്ട്ടുകാർക്കൊപ്പം പ്രവർത്തിച്ച ടിവി ഇബ്രാഹിം എംഎൽഎയുട കൃത്യവും സമയോചിതവുമായ ഇടപെടൽ ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്നതിന്റെ പാഠപുസ്തകമായിരുന്നു. സാമഹ്യ മാധ്യമങ്ങളെ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കാണിച്ചു തന്നു. അതെല്ലാം ദുരന്തത്തിന്റെ വ്യപ്തി കുറക്കുകയും ആളുകളെ ആശ്വസിപ്പിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിക്കും ടിവി ഇബ്രാംഹി എംഎൽഎ കൊണ്ടോട്ടി മെഴ്സി ആശുപത്രിയിലുണ്ടായിരുന്നു.

പ്രാഥമിക ചികിത്സക്ക് ശേഷം കൊണ്ടോട്ടിയിലെയും പുളിക്കലെയും ആശുപത്രികളിൽ നിന്ന് പരിക്കേറ്റവരെ പരിക്കിന്റെ വ്യപ്തിയനുസരിച്ച് പി്ന്നീട് കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും കോഴിക്കോട്, പെരിന്തൽമണ്ണ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. മരണപ്പെട്ടവരെ കോഴിക്കോട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഈ ഘട്ടത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായത് പരിക്കേറ്റവർക്ക് രക്തം ആവശ്യമായി വന്നപ്പോഴാണ്. എന്നാൽ അതിനെയും മലയാളി നിമിഷം നേരംകൊണ്ട് തരണം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിമിഷ നേരം കൊണ്ട് രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ഏത് ആശുപത്രിയിലേക്കാണ്, ഏത് ഗ്രൂപ്പ് രക്തമാണ് വേണ്ടത് എ്ന്നെല്ലാം കൃത്യമായി രേഖപ്പെടുത്തിയുള്ള മെസേജുകൾ ജില്ല കളക്ടറടക്കമുള്ളവർ പങ്കുവെച്ചു.

ഇതോട ആശുപത്രികളിൽ രക്തം നൽകാനെത്തിയവരെ കൊണ്ട് നിറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കിനു മുന്നിൽ മഴ നനഞ്ഞ് പാതിരാത്രിയിലും രക്തം നൽകാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് മഴയത്ത് രക്തം നൽകൻ കാത്തുനിൽക്കുന്നവരുടെ ചിത്രം കണ്ട് മലയാളിക്ക് അഭിമാനിക്കാം. ഇതേ നീണ്ട നിരകൾ ബേബി മെമോറിയൽ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലുമെല്ലാം രാത്രി ഏറെ വൈകിയും കാണാമായിരുന്നു.

അപകടമുണ്ടായതിനെ തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട പല വിമാനങ്ങളും കണ്ണൂർ ഇന്റർ നാഷണൽ എയർപോർട്ടിലാണ് ഇറങ്ങിയത്. ഈ സമയത്ത് വാഹനങ്ങൾ ലഭിക്കാതെയും ഭക്ഷണം ലഭിക്കാതെയും ബു്ദ്ധിമുട്ടിയ യാത്രക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മട്ടന്നൂരിലെ ജനങ്ങൾ മുന്നിട്ടിറങ്ങുകയായിരുന്നു. പലരുടെയും ബന്ധുക്കളും വാഹനങ്ങളും കരിപ്പൂരിൽ നിന്ന് മട്ടന്നൂരിൽ എത്തുന്നത് വരെ ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും മട്ടന്നൂരിലെ ജനങ്ങൾ ഒരുക്കി നൽകി. വിവിധ സംഘടനകളും സ്ഥാപനങ്ങലും ഇടപെട്ട് യാത്രക്കാർ ഭക്ഷണം നൽകി. വാഹനം ലഭ്യമല്ലാതിരുന്ന ആളുകൾക്ക് വാഹനങ്ങൾ സംഘടിപ്പിച്ച് നൽകുകയും ചെയ്തു. ഇത്തരത്തിൽ അവസരോചിതമായ ഇടപെടലാണ് കണ്ണൂരിൽ വിമാനമിറങ്ങിയ യാത്രക്കാരുടെ സുരക്ഷക്കായി മട്ടന്നൂരിലെ ജനങ്ങൾ നടത്തിയത്.

ദുന്തഘട്ടങ്ങളിൽ സമൂഹമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ പാഠം കൂടിയാണ് ഇന്നലെ കരിപ്പൂരിൽ കണ്ടത്. രക്ഷാപ്രവർത്തനത്തിനും ആളുകളെ തിരിച്ചറിയുന്നതിനുമെല്ലാം എങ്ങനെയാണ് ഫേസ്‌ബുക്ക്ും വാട്സ്ആപ്പും ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന് ഈ ദുരന്തം നമുക്ക് കാണിച്ചു തരുന്നു. ജനപ്രതിനിധകൾ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ കൃത്യതയോടെ സമൂഹമാധ്യമങ്ങളിൽ ഇടപെട്ടതോടെ ഉറ്റവരെ തേടി ആശുപത്രികൾതോറും കയറിയിറങ്ങിയവർക്ക് ആശ്വാസമേകി. ദുരന്തം നടന്ന് ആദ്യ മണിക്കൂറുകളിലെ കൊണ്ടോട്ടി നഗരത്തിലെ കാഴ്ചയെന്ന തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളായിരുന്നു. അവയെല്ലാം ആശുപത്രികളിലേക്കുള്ലതായിരുന്നു. വിമാനത്തിൽ വരുന്നവരെ കാത്ത് പുറത്ത് നിന്നിരുന്ന ബന്ധുക്കളാണ് ഇത്തരത്തിൽ ആശുപത്രികൾ തേടിയലഞ്ഞത്. വിമാനം അപകടത്തിൽ പെട്ടെന്ന് അറിഞ്ഞ ഉടനെ തങ്ങളുടെ ബന്ധുക്കളെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്നും തിരക്കിയായിരുന്ന ഈ നട്ടോട്ടമെല്ലാം.

എന്നാൽ ആ നെട്ടോട്ടത്തിനും ഞൊടിയിടയിൽ പരിഹാരം കണ്ടെത്താൻ കൊണ്ടോട്ടിയിലെ ജനങ്ങൾക്കായി. ഓരോ ആശുപത്രികൾക്ക് മുന്നിലും മൊബൈൽ ഫോണുംപിടിച്ച് നിരവധി ചെറുപ്പക്കാരുണ്ടായിരുന്നു. അവർ കൃത്യമായ ഇടവേളകളിൽ ആശുപത്രി അധികൃതരിൽ നിന്നും നിലവിൽ ഇവിടെ എത്രപേരുണ്ട്, എത്ര പേരെ വിവിധ ആശുപത്രികളിലേക്ക് വദഗ്ധ ചികിത്സക്കായി കൊണ്ടുപോയി, അവരെ എങ്ങോട്ടാണ് കൊണ്ടുപോയത്, അവരുടെ ആരോഗ്യ സ്ഥിതി എന്താണ് എന്നല്ലാമുള്ള വിവരങ്ങൾ ശേഖരിച്ചു. ചിലർ അൽപം കൂടി കടന്ന് ഓരോ രോഗികളുടെയും ഫോട്ടോകൾ വരെ എടുത്തു. അവയെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി യഥാസമയങ്ങളിൽ പ്രചരിപ്പിച്ചു. മാത്രവുമല്ല വിമാനത്തിലുണ്ടായിരുന്ന ബന്ധുക്കളെ തേടി ആശുപത്രികളിലെത്തുന്നവരോട് അവരുടെ ബന്ധുവിന്റെ പേരു വിവരങ്ങളും ഫോട്ടോയും ചോദിച്ചറിഞ്ഞും കണ്ട് മനസ്സിലാക്കിയും അവർ ഏത് ആശുപത്രിയിലാണ് എന്നും എന്താണ് ആരോഗ്യ സ്ഥിതി എന്നും പറഞ്ഞുകൊടുത്തു. ചിലയാളുകൾ അന്വേഷിച്ചെത്തുമ്പോഴേക്കും അയാൾ അന്വേഷിച്ചെത്തിയ ആൾ മരിക്കുന്ന സംഭവങ്ങളുമുണ്ടായി.

ഇക്കാര്യ പറയാൻ ആശുപത്രികൾക്കു മുന്നിലുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർ വിഷമിക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. എങ്കിലും പരമാവധിയാളുകൾക്ക് തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താൻ കൊണ്ടോട്ടിയിലെ ആശുപത്രികൾക്ക് മുന്നിൽ ഈ ചെറുപ്പക്കാർ നടത്തിയ സോഷ്യൽ മീഡിയ ഇടപെടൽ സഹായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP