Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേട്ടുണർന്നത് രാജമലയിലെ പെട്ടിമുടിയിൽ പേമാരിയിൽ മണ്ണിടിഞ്ഞ് തകർന്ന ജീവിതങ്ങളെ കുറിച്ച്; മഹാപ്രളയത്തിലെ ഉരുൾപൊട്ടൽ മലയോരങ്ങളിൽ ജനജീവിതം താറുമാറക്കിയതും നദികൾ കരകവിഞ്ഞൊഴുകിയതും നൽകിയത് ആശങ്കകൾ; പ്രാർത്ഥനയുമായി ഇരുന്നവരെ തേടി എത്തിയത് കരിപ്പൂരിൽ നിന്ന് വിമാന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ; തീ ഗോളമായി വിമാനം മാറാത്തത് ഏക ആശ്വാസം; അപകടത്തിൽ പെട്ടത് കോവിഡിൽ രക്ഷ തേടി വിമാനം കയറിയവർ; കേരള ചരിത്രത്തിലെ 'കറുത്ത വെള്ളി'യായി 2020 ഓഗസ്റ്റ് ഏഴ് മാറുമ്പോൾ

കേട്ടുണർന്നത് രാജമലയിലെ പെട്ടിമുടിയിൽ പേമാരിയിൽ മണ്ണിടിഞ്ഞ് തകർന്ന ജീവിതങ്ങളെ കുറിച്ച്; മഹാപ്രളയത്തിലെ ഉരുൾപൊട്ടൽ മലയോരങ്ങളിൽ ജനജീവിതം താറുമാറക്കിയതും നദികൾ കരകവിഞ്ഞൊഴുകിയതും നൽകിയത് ആശങ്കകൾ; പ്രാർത്ഥനയുമായി ഇരുന്നവരെ തേടി എത്തിയത് കരിപ്പൂരിൽ നിന്ന് വിമാന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ; തീ ഗോളമായി വിമാനം മാറാത്തത് ഏക ആശ്വാസം; അപകടത്തിൽ പെട്ടത് കോവിഡിൽ രക്ഷ തേടി വിമാനം കയറിയവർ; കേരള ചരിത്രത്തിലെ 'കറുത്ത വെള്ളി'യായി 2020 ഓഗസ്റ്റ് ഏഴ് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 2020 ഓഗസ്റ്റ് ഏഴ് - കേരളത്തിന് കറുത്ത വെള്ളിയാഴ്ച. രാവിലെ മലയാളി ഉണർന്നത് പെട്ടിമുടിയിലെ ദുരന്തം കേട്ടാണ്. 80 പേർ മണ്ണിനടിയിൽ പെട്ടതിന്റെ കരയിപ്പിക്കുന്ന റിപ്പോർട്ട്. ഇതിൽ പലരേയും രക്ഷിച്ചെടുത്തു. അപ്പോഴും ഇനിയും 50 ഓളം പേരെ കണ്ടു കിട്ടാനുണ്ട്. മഞ്ഞും ഇരുട്ടും മഴയും മൂന്നാർ രാജമലയിലെ രക്ഷാപ്രവർത്തനത്തിന് വിഘാതമായി. വലിയൊരു ദുരന്തം പെട്ടിമുടിയിൽ ഉണ്ടായെന്ന് മലയാളി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ വേദനയിൽ മഹാ പേമാരിക്കിടെ കഴിയുമ്പോഴാണ് രാത്രിയിൽ കരിപ്പൂരിൽ നിന്ന് വിമാന ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വാർത്ത എത്തിയത്. രാവിലെ പെട്ടിമുടിയിലെ മഹാ ദുരന്തത്തെ സ്‌ക്രോളുകളിലേക്ക് ഒതുക്കിയ ദേശീയ ചാനലുകൾ പോലും കരിപ്പൂരിലെ ആഘാതത്തിൽ ചർച്ചകൾ വിമാന അപകടത്തിലേക്ക് മാറ്റി. വിമാനം രണ്ടായി പിളർന്നു. നിരവധി പേർക്ക് ഗുരുതമായ പരിക്ക്. അങ്ങനെ രാത്രിയിലും കേരളത്തെ നടുക്കി 2020 ഓഗസ്റ്റ് ഏഴിന് ദുരന്തമെത്തി. അങ്ങനെ ഇതൊരു കറുത്ത വെള്ളിയാഴ്ചയായി മാറുകയാണ്.

ഇന്നലെ രാത്രി മൂന്നാർ രാജമല പെട്ടിമുടിയിൽ ലയങ്ങൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വൻദുരന്തത്തിൽ 17 പേർ മരിച്ചത്. ദുരന്തം സംഭവിച്ചത് ഇന്നലെ രാത്രിയാണെങ്കിലും ഇന്ന് രാവിലെയാണ് കേരളം ഈ ദുരന്തം അറിഞ്ഞത്. രക്ഷാപ്രവർത്തനം പോലും രാവിലെ മാത്രമേ തുടങ്ങാനായൂള്ളൂ. മണ്ണിൽപ്പെട്ടുപോയ 47 പേർക്കായി തിരച്ചിൽ തുടരുന്നു. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. മേഖലയിൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഇതോടെ രാത്രി രക്ഷാ പ്രവർത്തനം നിർത്തേണ്ടിയും വന്നു. മണ്ണിനടിയിൽ പെട്ടവർക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിലായി കേരളം.

ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12), രാമലക്ഷ്മി(40), മുരുകൻ(46), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ (25), തപസ്സിയമ്മാൾ (42), സിന്ധു (13), നിധീഷ് (25) പനീർശെൽവം (50), ഗണേശൻ (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാജമലയിൽ തിരിച്ചറിഞ്ഞത്. ഈ വേദനിപ്പിക്കുന്ന വാർത്തയ്‌ക്കൊപ്പമായിരുന്നു പകൽ മുഴുവൻ കേരളീയരുടെ യാത്ര. ഇതിനൊപ്പം മഹാ പേമാരിയിലെ ദുരന്തങ്ങളും എത്തി. മലയിടിച്ചലും പ്രളയവും ആശങ്കയായി. ഇതിനിടെയാണ് രാത്രിയിൽ ഏവരേയും ഞെട്ടിച്ചു കൊണ്ട് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം റൺവേയിൽ നിന്ന് തെന്നി മാറി ആഴത്തിലേക്ക് പതിച്ചു. ഇവിടെ ഭാഗ്യം കൊണ്ട് വിമാനം പൊട്ടിത്തെറിച്ചില്ല. അതുകൊണ്ട് നിരവധി പേരുടെ ജീവൻ രക്ഷപ്പെട്ടു. രണ്ട് മഹാ ദുരന്തങ്ങൾ ഒരേ ദിവസം ഏറ്റുവാങ്ങേണ്ടി വന്ന അപൂർവ്വതയാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിൽ സംഭവിച്ചത്.

ശനിയാഴ്ച രാത്രിയിലാണ് രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായത്. മുപ്പതുമുറികളുള്ള നാല് ലയങ്ങൾ പൂർണമായും തകർന്നു. ആകെ 78 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നത്. ഇതിൽ 15 പേ.രെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ മൂന്നാർ ടാറ്റ ഹോസ്പിറ്റലിലും കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനും ആദ്യഘട്ടത്തിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. ഇതും രാജമലയിലെ രക്ഷാപ്രവർത്തനത്തിന് വിനയായി.

പെട്ടിമുടിയിൽ പുതിയ പാലം നിർമ്മാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയിൽ കവിഞ്ഞ് വികസന പ്രവർത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങൾ ഉള്ളതിനാൽ മാത്രമാണ് തൊഴിലാളികൾക്ക് താമസിക്കാൻ അവസരം നൽകിയിരിക്കുന്നത്. ഇവിടെയുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു. ദുരന്തത്തിന്റെ ആഘാതം ദേശീയ മാധ്യമങ്ങൾ വേണ്ട വിധം ചർച്ചയാക്കിയതുമില്ല. എല്ലാവരും സുശാന്തിന്റെ മരണത്തിന്റെ പിന്നാലെയായിരുന്നു.

കേരളത്തിലെ മഹാപ്രളയത്തിലെ ദുരന്ത ചിത്രങ്ങൾ പല സ്ഥലത്തു നിന്നും എത്തി. അപ്പോഴും പെട്ടിമുടിയിലെ ദുരന്തം തന്നെയായിരുന്നു മലയാളിയുടെ മനസ്സിനെ വേദനയിൽ നിർത്തിയത്. മഴക്കെടുതിയിൽ കേരളമാകെ ജീവിതം ദുരിതത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രിയിൽ എയർ ഇന്ത്യാ വിമാനവും ദുരന്തത്തിലേക്ക് പറന്നിറങ്ങിയത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളർന്നു. പൈലറ്റ് മരിച്ചു. കാപ്റ്റൻ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാത്രി 8 മണിയോടെയാണ് സംഭവം. വിമാനത്തിന്റെ മുൻഭാഗത്തുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്കും കൊണ്ടുപോയിട്ടുണ്ട്.

ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേയ്ക്ക് വീണത്. വിമാനത്തിൽനിന്ന് പുക ഉയർന്നെങ്കിലും തീ പിടിക്കാതിരുന്നവതുമൂലം വൻ ദുരന്തം ഒഴിവായി. സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നു. ലാൻഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. അങ്ങനെ പെട്ടിമുടിയിലേത് പോലെ മഴ തന്നെയാണ് കോഴിക്കോടും വിമാന അപകടമുണ്ടാക്കിയത്. കോവിഡ് ഭീതിയിൽ കഴിഞ്ഞ മലയാളികളായിരുന്നു വിമാനത്തിൽ അധികവുമുണ്ടായിരുന്നു. മഹാമാരിയിൽ നിന്ന് രക്ഷനേടി നാട്ടിലെത്താൻ ആഗ്രഹിച്ചവർ. അവരാണ് മഴയിൽ കാഴ്ച മങ്ങിയ വിമാനം അപകടത്തിൽ പെട്ടപ്പോൾ ഈ വിമാനത്തിലുണ്ടായിരുന്നത്.

റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്ന് സൂചന. സംഭവം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നാണ് ലഭിക്കുന്ന വിവരം. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് ഇവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 174 പേരാണ് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. ആറ് ജീവനക്കാരും വിമാനത്തിലുണ്ട്. യാത്രക്കാരിൽ പത്ത് കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP