Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടിന് അകത്തിരുന്നാൽ ഉരുൾപൊട്ടൽ ഭീതി, പുറത്തിറങ്ങിയാൽ കോവിഡ് ഭീതി'! 50 പേർ ഇപ്പോഴും മണ്ണിനടിയിലുള്ള രാജമലക്ക് പിന്നാലെ സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ കനത്ത ഭീതി; മേപ്പാടി മുണ്ടക്കെ ഭാഗത്തും ഉരുൾപൊട്ടൽ; പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതീവജാഗ്രത; മീനച്ചിലാറും മണിമലയാറും കവിഞ്ഞതോടെ ആളുകളെ ഒഴിപ്പിക്കുന്നു; റാന്നിയിലും വെള്ളം കയറുന്നു; മഹാമാരിക്കൊപ്പം മൂന്നാം പ്രളയ ഭീതിയും; കേരളം നേരിടുന്നത് സമാനതകളില്ലാത്ത ഇരട്ടദുരന്തം

വീടിന് അകത്തിരുന്നാൽ ഉരുൾപൊട്ടൽ ഭീതി, പുറത്തിറങ്ങിയാൽ കോവിഡ് ഭീതി'! 50 പേർ ഇപ്പോഴും മണ്ണിനടിയിലുള്ള രാജമലക്ക് പിന്നാലെ സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ കനത്ത ഭീതി; മേപ്പാടി മുണ്ടക്കെ ഭാഗത്തും ഉരുൾപൊട്ടൽ; പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ അതീവജാഗ്രത;  മീനച്ചിലാറും മണിമലയാറും കവിഞ്ഞതോടെ ആളുകളെ ഒഴിപ്പിക്കുന്നു; റാന്നിയിലും വെള്ളം കയറുന്നു; മഹാമാരിക്കൊപ്പം മൂന്നാം പ്രളയ ഭീതിയും; കേരളം നേരിടുന്നത് സമാനതകളില്ലാത്ത ഇരട്ടദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദിവസേന ആയിരം കടക്കുന്ന കോവിഡ് കണക്കുകൾക്കിടയിൽ കേരളം വീണ്ടും പ്രളയ ഭീതിയിലും. കഴിഞ്ഞ വർഷം മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉണ്ടാകുന്ന ഉരുൾപൊട്ടലിനെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഇടുക്കി രാജക്കാടുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒരു ഗ്രാമം തന്നെയാണ് ഒലിച്ചപോയത്. 15 മരണം അനൗദ്യോഗികമായി സ്ഥിരീകരിച്ച ഇവിടെ അമ്പതുപേരെങ്കിലും മണ്ണിനടിയിൽ പെട്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. ഇടുക്കിയിൽ മാത്രമല്ല കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളത്തിൽ മൊത്തത്തിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളുടെ മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കയാണ്. സംസ്ഥാനത്ത്് താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴേ വെള്ളത്തിലാണ്.

മീനച്ചിലാറും പമ്പയും, പെരിയാറും, ചാലിയാറും, കബനിയും അടക്കമുള്ള പ്രധാന നദികൾ എല്ലാം കരകവിയുന്ന അവസ്ഥലാണ്. ഡാമുകളും വൈകാതെ തുറക്കേണണ്ടി വരും. മീനച്ചിലാറും മണിമലയാറും നിറഞ്ഞതോടെ കോട്ടയത് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി വെള്ളപ്പൊക്കം ഏറെ കെടുതികൾ സൃഷ്ടിച്ച പത്തനംതിട്ട റാന്നിയിൽ വെള്ളം കയറുകയാണ്. പാലായിലും സമാനമായ അവസ്ഥയാണ്. ഇവിടെയും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ ഉള്ളവർ രണ്ടാം നിലയിലക്ക് മാറിയിട്ടുണ്ട്. എറണാകുളം ചെല്ലാനത്തും വെള്ളം കയറിയിട്ടുണ്ട്. പമ്പ തൃവേണി വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞു. മലബാറിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ഈ രീതിയിൽ മഴ തുടരുകയാണെങ്കിൽ 2018ന് സമാനമായ പ്രളയ സാധ്യത നാം മുന്നിൽ കാണണം. പക്ഷേ 2018ൽനിന്ന് തീർത്തും വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അന്ന് കോവിഡ് എന്ന മഹാമാരി നമുക്ക് ഒപ്പം ഉണ്ടായിരുന്നില്ല. മാസ്‌ക്കും സാനിട്ടെസറും സോഷ്യൽ ഡിസ്റ്റൻസിങ്ങ് ഒന്നും നമ്മുടെ ജീവിത്തിന്റെ ഭാഗമായിരുന്നില്ല. ഇത്തവണ അതെല്ലാം വേണം. 'വീടിന് അകത്തിരുന്നാൽ ഉരുൾപൊട്ടൽ ഭീതി, പുറത്തിറങ്ങിയാൽ കോവിഡ് ഭീതി'! കേരളത്തിലെ മലയോര മേഖലകളുടെ അവസ്ഥ അതാണ്.

എന്നാൽ അധികൃതർ ഇപ്പോൾ തന്നെ ശക്തമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുതന്നെ ദുരിത്വാശ്വാസ ക്യാമ്പുകളും രക്ഷാപ്രവർത്തനവും നടത്തണമെന്നാണ് ജില്ലാ കലക്ടർമാർ നൽകുന്ന നിർദ്ദേശം.

വയനാട്ടിലും ഉരുൾപൊട്ടൽ

വയനാട് മേപ്പാടി 11-ാം വാർഡിലെ മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടി. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. ആളപായമില്ലെങ്കിലും രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.മുണ്ടക്കൈ എൽ.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. ഇതോടെ ആറ് വീട്ടുകാർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ ഏകദേശം 21 പേരുണ്ടാവും. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുകയായാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തി.

റാണിമല ഭാഗത്ത് വനത്തിലാണ് ഉരുൾപൊട്ടിയത്. തുർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരങ്ങൾ ഒഴുകി വന്ന് ഇരുമ്പ് പാലത്തിൽ തടഞ്ഞു നിന്നതിനാൽ വെള്ളം കരകവിഞ്ഞൊഴുകി വന്നാണ് വീടുകൾക്ക് കേടുപാട് സംഭവിച്ചത്. ശക്തമായ മഴ തുടരുന്നതിനാൽ അപകട ഭീഷണിയിൽ തന്നെയാണ് ഈ ഭാഗം.സ്ഥലത്ത് നിരവധി വീടുകൾ ഉണ്ടായിരുന്നുവെങ്കിലും മുന്നറിയിപ്പിനെ തുടർന്ന് പലരും മാറി താമസിച്ചിരുന്നത് മൂലം വലിയ അപകടം ഒഴിവായി.

മൈസൂർ-മുത്തങ്ങ റോഡിൽ പലയിടത്തും വെള്ളം കയറി വാഹന ഗതാഗതത്തിനു അനുയോജ്യമല്ലാതായിട്ടുണ്ട്. ഇതോടെ ഇത് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കാൻ വയനാട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

മീനച്ചിലാറും മണിമലയാറും കവിയുന്നു

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ മീനച്ചിലാർ റോഡിനൊപ്പമാണ് ഒഴുകുന്നത്. കോട്ടയം ജില്ലയിൽ ദുരന്തസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു.

മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുണ്ടക്കയം കോസ്വേ പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി പഴയിടം പാലത്തിനൊപ്പം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഈ വിധത്തിൽ മഴ ശക്തമായി തുടർന്നാൽ ഇരു പാലങ്ങളിലും വെള്ളം കയറാനുള്ള സാധ്യതയുണ്ട്. മഴ വീണ്ടും ശക്തമായതോടെ ഉരുൾപൊട്ടൽ ആശങ്കയിലാണ് ജില്ലയുടെ കിഴക്കൻ മേഖലകളായ ഇളംകാട്, കൂട്ടിക്കൽ, കോരുത്തോട് മേഖലകളാണ് ആശങ്കയിലാഴ്ന്നിരിക്കുന്നത്.മഴ ശക്തമായി തുടർന്നാൽ മീനച്ചിലാർ കരകവിഞ്ഞു പാലാ നഗരത്തിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ ജില്ലയുടെ താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും പടിഞ്ഞാറൻ മേഖലകളിലും ഉള്ളവർ ആശങ്കയിലാണ്. കിഴക്കൻ മേഖലകളിലെ വെള്ളം ഒഴുകിയെത്തുന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വളരെ വേഗം വെള്ളം കയറും.

ജില്ലയുടെ നിരവധി മേഖലകളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കോട്ടയം കുമളി റോഡിൽ കെകെ റോഡിന്റെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിലെ വിവിധ റോഡുകളിൽ മഴ ശക്തമായതോടെ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി സ്ഥലങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ശക്തമായ കാറിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.

നാല് ജില്ലകളിൽ റെഡ് അലേർട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിൽ നാല് ജില്ലകളിൽ റെഡ് അലർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അഥോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലർട്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ-

ഓഗസ്റ്റ് 7- കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,
കാസർകോട്
ഓഗസ്റ്റ് 8- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 9- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ-

ഓഗസ്റ്റ് 7- തിരുവനന്തപുരം
ഓഗസ്റ്റ് 8- തിരുവനന്തപുരം, കൊല്ലം
ഓഗസ്റ്റ് 9- ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്
ഓഗസ്റ്റ് 10- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓഗസ്റ്റ് 11- കണ്ണൂർ, കാസർകോട്

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതൽ പകൽ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കണം.

അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പുലർത്താനും നിർദേശമുണ്ട്.

കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണം. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിർദേശിക്കുന്നു.

പശ്ചിമഘട്ട മലനിരകളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാൽ വടക്കൻ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലർത്തണം. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണം.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലുതരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനോട് പൂർണ്ണമായി സഹകരിക്കണം.ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.
ശക്തമായ കാറ്റ് വീശുന്നതിനാൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP