Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി

ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി

ആർ പീയൂഷ്

കോട്ടയം: മാലം സുരേഷ് എന്നറിയപ്പെടുന്ന കെ.വി സുരേഷ് എന്ന കൊള്ളപ്പലിശക്കാരന്റെ ക്രൂരതയിൽ സമ്പത്തും ജീവിതവും നശിച്ചവർ ഏറെയാണ്. മണർകാട് എന്ന സ്ഥലത്ത് ഷാപ്പിലെ കറിവെപ്പുകാരനായി എത്തി, അവിടെ വച്ച് വട്ടിപലിശക്കാരുടെ ഇടനിലക്കാരനായി, പിന്നീട് വമ്പൻ സ്രാവായി മാറിയ മാലം സുരേഷ് ഇന്ന് പൊലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇഷ്ട്ക്കാരനായി മാറി. നിസാര തുകകൾ കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്താണ് തന്റെ സാമ്രാജ്യം വളർത്തിയെടുത്തത്. നിരാലംബരായ നിരവധിപേർ ഈ പലിശക്കാരന്റെ കൈകളിൽ പെട്ട് ഒന്നുമില്ലാത്തവരായി മാറി. എല്ലാ പാർട്ടികളുടെയും നേതാക്കന്മാരുമായും സ്റ്റേറ്റ് പൊലീസിലെ ഉന്നതൻ മാരുമായും അടുത്ത ബന്ധമാണുള്ളത്. അതിനാൽ നിയമങ്ങളൊക്കെ സുരേഷ് മുന്നിൽ പുല്ലു പോലെ വളയുമെന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഊരി പോകാറുണ്ട്.

എന്നാൽ ചില നട്ടെല്ലുള്ള ഉദ്യോഗസ്ഥരുടെ മുന്നിൽ ഇയാളുടെ കളികളൊന്നും നടക്കില്ല. അങ്ങനെ കുറച്ചു കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഒരു സിബിഐ അന്വേഷണം ഉൾപ്പെടെ 25 കേസുകളാണുള്ളത്. മാലം സുരേഷിന്റെ കൊള്ളപ്പലിശയിൽ തകർന്നു പോയ കുറേ മനുഷ്യരുടെ കഥകൾ മറുനാടൻ മലയാളി ഒരു പരമ്പരയായി എഴുതുകയാണ്. അമേരിക്കയിൽ മകനുമൊത്ത് എല്ലാ സുഖ സൗകര്യങ്ങളോടും ജീവിക്കേണ്ടിയിരുന്ന മല്ലപ്പള്ളി സ്വദേശിനിയായ ഒരു വീട്ടമ്മ സുരേഷിന്റെ കൈകളിൽ പെട്ട് എല്ലാം നഷ്ടപ്പെട്ട കഥയാണ് പരമ്പരയിൽ ആദ്യം എഴുതുന്നത്.

കൊള്ളപ്പലിശക്കാരൻ മാലം സുരേഷിന്റെ പത്താംകളം എന്ന പേരിലറിയപ്പെടുന്ന പലിശ ഇടപാടിൽ ഒന്നും അറിയാതെ തെന്നി വീണ് ജീവിതം നശിച്ച വീട്ടമ്മയാണ് മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടു മുറിയിൽ എ.എസ് മാത്യുവിന്റെ മകൾ പ്രീതി മാത്യു. 20 ലക്ഷം രൂപയ്ക്ക് ഒരു കോടി രൂപയാണ് രണ്ടേ കാൽ മാസത്തെ പലിശയായി സുരേഷിന് നൽകേണ്ടി വന്നത്. 20 പക്ഷം രൂപയ്ക്ക് 10 ദിവസത്തെ പലിശ 5 ലക്ഷം രൂപ. കൂടാതെ കോട്ടയം യൂക്കോ ബാങ്കിലെ സുരേഷിന്റെ പിടിപാട് കൊണ്ട് ഒരു ഹോം ലോണിലും പെടുത്തി കടക്കാരിയാക്കിയിരിക്കുകയാണ്.

2006 ലാണ് പ്രീതി മാത്യുവിന്റെ ശനിദശ തുടങ്ങുന്നത്. കോട്ടയത്ത് എപ്പിക് എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ സ്ഥാപനം നടത്തുകയായിരുന്നു പ്രീതി. സ്ഥാപനത്തിലെ പ്രൊപ്രൈറ്ററായിരുന്ന യാളുടെ സുഹൃത്തുക്കളായ ബിനോയ്, ജോബി കെ മാത്യു, വയലാർ രാജു എന്നിവരെ പരിചയപ്പെടുത്തുകയും തമിഴ്‌നാട്ടിലെ മേഘ മല എന്ന എസ്റ്റേറ്റ് വാങ്ങാൻ പോകുകയാണെന്ന് പ്രീതിയെ അറിയിക്കുകയും ചെയ്തു. ആലപ്പുഴ എസ്.ബി.ഐ ബാങ്കിൽ നിന്നും ഒരു ലോൺ ലഭിക്കുമെന്നും ബിനോയ്ക്ക് പക്ഷേ ഇൻകം ടാക്സ് റിട്ടേൺ ഇല്ലാത്തതിനാൽ വലിയ തുക ലോൺ ലഭിക്കില്ല എന്നും അവർ പ്രീതിയോട് പറഞ്ഞു. അതിനാൽ ഐ.ടി റിട്ടേൺ അടക്കുന്ന പ്രീതിയുടെ പേരിലേക്ക് ബിനോയിയുടെ കൈവശമുള്ള 8 ഏക്കർ സ്ഥലം തീറാരാധം എഴുതി തരുമെന്നും അതു വച്ച് ലോൺ എടുത്തുകൊടുക്കണമെന്നുമായിരുന്നു ആവശ്യം.

ഒരു സഹായം എന്ന നിലയ്ക്കും തനിക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഇല്ലാത്തതിനാലും പ്രീതി ഇക്കാര്യത്തിന് സമ്മതം മൂളി. കാരണം 8 ഏക്കർ സ്ഥലം തന്റെ പേരിലാക്കുന്നു, ബാങ്കിൽ പണയം വച്ച് ലോൺ എടുക്കുന്നു, അടച്ചില്ലെങ്കിൽ സ്ഥലം ബാങ്ക് റിക്കവർ ചെയ്യുന്നു. അങ്ങനെ ഇവർ ഭരണങ്ങാനം കയ്യൂരുള്ള കുളപ്പുറത്ത് തറവാട് എന്ന അതിപുരാതന കുടുംബത്തിന്റെ വസ്തു വകകൾ പ്രീതിയുടെ പേരിലാക്കി. അക്കാലത്ത് ആധാരം എഴുതുമ്പോൾ വാങ്ങുന്നയാളുടെ സാന്നിധ്യം ആവശ്യമില്ലായിരുന്നതിനാൽ പ്രീതി മാത്യു അവിടെ പോയിരുന്നില്ല. പിന്നീട് ഈ ആധാരവുമായി ആലപ്പുഴയിലെ എസ്.ബി.ഐ ബാങ്കിൽ (അന്ന് എസ്.ബി.ടി) എത്തിയപ്പോൾ അവരുടെ പരിശോധനയിൽ ഒരു ട്രസ്റ്റിന്റെ പേരിലുള്ള വസ്തുവാണെന്ന് കണ്ടെത്തി. അതിനാൽ ലോൺ അനുവദിക്കാനാവില്ല എന്ന് ബാങ്ക് പറഞ്ഞു.

ആ വഴി അടഞ്ഞപ്പോഴാണ് എസ്റ്റേറ്റു വാങ്ങുന്ന കൂട്ടത്തിലുള്ള വയലാർ രാജു മാലം സുരേഷിന്റെ പക്കൽ നിന്നും ആധാരം പണയപ്പെടുത്തി പണം വാങ്ങാം എന്ന ആശയം മുന്നോട്ട് വച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ മാലം സുരേഷിനെ ഇവർ കണ്ടു സംസാരിച്ചു. ആധാരത്തിന്റെ ഉടമയായ പ്രീതിയെ പറ്റി സുരേഷ് നടത്തിയ അന്വേഷണത്തിൽ സ്വത്തു വകകൾ ഉള്ള കുടുംബത്തിലെ അംഗമാണെന്ന് മനസ്സിലായി. അങ്ങനെ സുരേഷ് 20 ലക്ഷം രൂപ ഇവർക്ക് നൽകി. ആധാരം പണയപ്പെടു്തിയ വിവരം പ്രീതിയോട് ഇവർ പറയുകയും ചെയ്തു. തനിക്ക് ഒരു നഷ്ടവുമില്ലാത്ത കാര്യമായതിനാൽ പ്രീതിക്ക് ഒരു കുഴപ്പവുമില്ലായിരുന്നു.

എന്നാൽ 10 ദിവസം കഴിഞ്ഞപ്പോൾ ബിനോയ് 5 ലക്ഷം രൂപ തന്ന് സഹായിക്കണമെന്നും സുരേഷിന് പലിശ കൊടുക്കാനാണെന്നും പറഞ്ഞപ്പോഴാണ് പത്താംകളം എന്ന സ്‌കീമിലുള്ള പണമിടപാടാണ് ഇവർ നടത്തിയതെന്ന് പ്രീതി അറിയുന്നത്. പണം താൻ എന്തിന് നൽകണമെന്ന് ചോദിച്ചപ്പോൾ തൽക്കാലത്തേക്ക് ഒന്നു പിടിച്ചു നിൽക്കാനാണെന്നും മേഘമല എസ്റ്റേറ്റ് വാങ്ങിയാലുടൻ അത് ബാങ്കിൽ ഈടായി വച്ച് ലോണെടുത്ത് പണം സുരേഷിന് തിരികെ കൊടുക്കാമെന്നും പ്രീതിയുടെ പണവും ഒപ്പം നൽകാമെന്നും ബിനോയ് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രീതിയുടെ പിതാവ് മാത്യുവിന്റെ നിർദ്ദേശപ്രകാരവും പണം കടുത്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും എസ്റ്റേറ്റ് വാങ്ങൾ നടന്നില്ല. വീണ്ടും പത്തു ദിവസം കഴിഞ്ഞപ്പോൾ പലിശ ചോദിച്ച് സുരേഷ് പ്രീതിയുടെ വീട്ടിലെത്തി. പണം താൻ വാങ്ങിയിട്ടില്ലെന്നും വാങ്ങിയവരോട് പോയി ചോദിക്കാനും പ്രീതി പറഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കോട്ടയത്തെ പ്രീതിയുടെ ഓഫീസിലേക്ക് പോകുകയായിരുന്ന പിതാവ് മാത്യുവിനെ ഇവരുടെ ബോലേറോ വാഹനം ഉൾപ്പെടെ സുരേഷും സംഘവും തട്ടിയെടുത്തു. പിന്നെയെല്ലാം സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങളായിരുന്നു. കോട്ടയം നഗരമധ്യത്തിൽ തന്നെയുള്ള പണിതീരാത്ത ഒരു കെട്ടിടത്തിലേക്കായിരുന്നു പ്രീതിയുടെ പിതാവിനെ ഇവർ കൊണ്ടു പോയത്. അവിടെ വച്ച് പ്രീതിയെ ഫോണിൽ വിളിച്ച് പണം തന്നില്ലെങ്കിൽ പിതാവിനെ വിടില്ല എന്ന് ഭീഷണിപ്പെടുത്തി.

ഭയന്നു പോയ പ്രീതി തന്നെ ഊരാക്കുടുക്കിലേക്ക് തള്ളിവിട്ട ബിനോയിയെയും കൂട്ടരെയും ബന്ധപ്പെട്ടു. എന്നാൽ അവരെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ പണം നൽകാമെന്ന് പ്രീതി സമ്മതിച്ചു. അങ്ങനെ പലിശ ഇനത്തിൽ 56 ലക്ഷം രൂപ സഹോദരന്മാരോടും മറ്റും വാങ്ങി സുരേഷിന് നൽകിയാണ് പിതാവിനെ മോചിപ്പിച്ചെടുത്തത്. എങ്ങനെയും ഇയാളുടെ പണം തിരികെ കൊടുക്കാൻ ശ്രമിച്ചെങ്കിലും ചതിയിൽ ചാടിച്ചവർ തന്നെ വീണ്ടും ചതിച്ചു. അവരെല്ലാം സുരേഷിന്റെ ആളുകളായി മാറുകയായിരുന്നു. പിന്നീട് വീണ്ടും വീട്ടിലെത്തി സുരേഷ് ഭീഷണി തുടങ്ങി. നല്ല നിലയിൽ ആർക്കും ഒരു ദോഷവും ചെയ്യാതെ ജീവിച്ച പ്രീതിയുടെ കുടുംബത്തെ നാട്ടുകാരുടെ മുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചു.

അയൽപ്പക്കത്തെ വീടുകളിൽ ഗുണ്ടകളെ താമസിപ്പിച്ച് സുരേഷ് പ്രീതിയുടെ ഓരോ നീക്കങ്ങളും മനസ്സിലാക്കി. വിവാഹമോചനത്തിന്റെ കേസ് കഴിഞ്ഞ് മകനു വേണ്ടിയുള്ള നിയമ പോരാട്ടം നടക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്. ഏതെങ്കിലും കാരണവശാൽ ഇക്കാര്യം പുറത്തറിയുകയോ കേസോ മറ്റോ ഉണ്ടാവുകയോ ചെയ്താൽ മകന് വേണ്ടിയുള്ള കേസിനെ ബാധിക്കുമെന്ന ഭയത്താൽ പൊലീസിൽ പരാതി പെട്ടിരുന്നില്ല. ഒടുവിൽ ഒരു കോടി 20 ലക്ഷം രൂപയോളം സുരേഷ് കൈപ്പറ്റിയതിന് ശേഷമായിരുന്നു ഭീഷണി ഒഴിഞ്ഞത്. പിന്നീട് പ്രീതി നടത്തിയ അന്വേഷണത്തിലാണ് തന്റെ പേരിൽ എഴുതി വച്ചിരുന്ന വസ്തുവിൽ രണ്ട് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നെന്നും തന്നെ മനഃപൂർവ്വം ചതിയിൽപെടുത്തിയതാണന്നും അറിയുന്നത്. ഇപ്പോഴും ആ വസ്തു പ്രീതിയുടെ പേരിലാണ്. പക്ഷേ ആദായം എടുക്കുന്നത് മറ്റാരോ ആണ്.

2007 ഓഗസ്റ്റ് മാസം കോട്ടയം എസ്‌പി പ്രീതി സുരേഷിനെതിരെ നൽകിയ പരാതിയിൽ കെസെടുക്കാൻ മണർകാട് സിഐ റഷീദിനോട് നിർദ്ദേശിച്ചു. എന്നാൽ റഷീദ് പല രീതിയിൽ കേസ് ഒതുക്കി തീർക്കാനും പ്രീതിയെ അപായപ്പെടുത്താനും ശ്രമിച്ചിരുന്നു. എസ്‌പിയുടെ കർശന നിർദ്ദേശമുള്ളതിനാൽ സുരേഷിനെ അന്ന് അറസ്റ്റ് ചെയ്യേണ്ടി വന്നു. സുരേഷ് രക്ഷപെടാൻ വേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരിക്കാനായി പണമെറിഞ്ഞു. അന്ന് എ.പി.പി ആയിരുന്ന മനോജ് സുരേഷിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ എത്തിയില്ല. ഇതേ തുടർന്ന് സുരേഷിന് ജാമ്യം അനുവദിക്കുകയും എ.പി.പിയെ കോടതി സസ്പെന്റ് ചെയ്യുകയും ചെയ്തു. പിന്നീട് കേസ് എങ്ങുമെത്തിയിരുന്നില്ല.

2005 ൽ അമേരിക്കയിലേക്ക് പോകാനായുള്ള ശ്രമത്തിനിടയിലായിരുന്നു ഈ സംഭവ വികാസങ്ങൾ അരങ്ങേറുന്നത്. ബിസിനസ് വിസയിൽ പോകാനായി ബാങ്ക് ബാലൻസ് 2 കോടി രൂപ കാണിക്കണമായിരുന്നു. ഇതിനായുള്ള നെട്ടോട്ടത്തിനിടെയായിരുന്നു വൻ ചതി പറ്റിയത്. യു.കെയിലും യു.എസിലുമുള്ള സഹോദരങ്ങൾ നൽകിയ പണവും വീട് പണയപ്പെടുത്തിയ പണവും ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ഈ പണമൊക്കെ ഒടുവിൽ സുരേഷ് എന്ന പലിശക്കാരന് കൊടുക്കേണ്ടി വന്നു. ഇതിനിടയിൽ യൂക്കോ ബാങ്ക് കോട്ടയം ബ്രാഞ്ചിലെ മാനേജർ യു.എസിലേക്ക് പോകാനായി വീടും സ്ഥലവും ലോൺ വച്ച് കിട്ടിയ 20 ലക്ഷം രൂപ മറ്റൊരാളുടെ ലോൺ ക്ലോസു ചെയ്യാനായി തിരിമറി നടത്തി പണം തട്ടിയെടുക്കുകയും ചെയ്തു. 20 വർഷത്തേക്ക് ഹോം ലോൺ എന്ന പേരിലാണ് തുക എടുത്തിരുന്നത്. എന്നാൽ ഇനിയും 5 വർഷം കൂടി സമയമുള്ളപ്പോഴും വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇതുവരെ 46 ലക്ഷം രൂപ ബാങ്ക് കൈവശപ്പെടുത്തി. ഇന് 20 ലക്ഷം രൂപ കൂടി നൽകിയെങ്കിൽ മാത്രമേ ലോൺ ക്ലോസ് ചെയ്യൂ എന്നാണ് ബാങ്ക് പറയുന്ന്. എല്ലാ പ്രതാപത്തോടും കൂടി ജീവിച്ചിരുന്ന പ്രീതിയും കുടുംബവും ഇപ്പോൾ വലിയ കടക്കെണിയിലാണ്. അതിന് കാരണക്കാരൻ മാലം സുരേഷ് എന്ന കൊള്ളപ്പലിശക്കാരനും.

2019 ൽ ജൂലൈ 18 നാണ്് പ്രിതയുടെ പിതാവ് എ.എസ് മാത്യു മരിക്കുന്നത്. കുടുംബത്തിൽ സ,ംഭവിക്കാൻ പറ്റാത്ത കാര്യങ്ങൾക്ക് നേർസാക്ഷ്യം വഹിച്ച് ആത്മ സംഘർഷം താങ്ങാനാവാതെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുകയായിരുന്നു. ഒരു ആയുഷ്‌ക്കാലത്തേക്ക് ജീവിക്കാനുള്ളത് ഗൾഫിൽ നിന്നും സമ്പാദിച്ച് മടങ്ങിയെത്തിയിട്ടും ഒന്നും അറിയാതെ ഒരു കൊള്ളപ്പലിശക്കാരന്റെ ചതിയിൽപെട്ട് വെണ്ണീറാകുകയായിരുന്നു. ചൂതാട്ടം നടത്തി പൊലീസ് റെയ്ഡ് ചെയ്ത് 18 ലക്ഷം രൂപ പിടിക്കുകയും സുരേഷിനെ പ്രതി ചേർക്കുകയും ചെയ്ത വാർത്ത പ്രീതി കേൾക്കുന്നത് പിതാവിന്റെ ഓർമ ദിവസമായ ജൂലൈ 18 ന് തന്നെയായിരുന്നു. സത്യം എന്നായാലും ഒരിക്കൽ മറ നീക്കി പുറത്ത് വരുമെന്നും നീതി ദേവത കനിയുമെന്നുമുള്ള പ്രതീക്ഷ ഇതോടെ പ്രീതിക്ക് ബോധ്യമായി. ഇനി സുരേഷിനെതിരെയുള്ള പോരാട്ടം സർവ്വശക്തിയും ഉപയോഗിച്ച് തുടരുമെന്നും പറഞ്ഞു.

(മണർകാട്ടെ ഷൈലോക് അഥവാ കൊടുംക്രൂരൻ! മണർകാട് മാലം സുരേഷ് നടത്തിയ വട്ടിപ്പലിശ കൊള്ളയുടെ പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്. വരും ദിവസങ്ങളിലും ക്രൂരതയുടെ പരമ്പര തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP