Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം; കുമളിയിൽ മണ്ണിടിച്ചിൽ, കോട്ടയത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചും; മണിമലയാർ നിറഞ്ഞൊഴുകുന്നതും അപകടത്തിലേക്ക്; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയിലേക്ക്; മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു; ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ മണപ്പുറത്ത് വെള്ളംകയറി; അടുത്ത മണിക്കൂറുകളിൽ അതിജാഗ്രത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ അതിജാഗ്രതാ നിർദ്ദേശം. ാലു ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്.. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്കു ദേശീയ ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകി. നിലവിൽ ഡാമുകൾക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷൻ അറിയിച്ചുഇടുക്കി ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്നതിനാൽ രാത്രി ഗതാഗതം നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണു നിയന്ത്രണം.കുമളി കോട്ടയം റോഡിൽ (കെകെ റോഡിൽ) പന്ത്രണ്ടോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. റോഡ് അടച്ചു. കല്ലാർകുട്ടി, പാംബ്ലാ ഡാമുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായി. വെള്ളം മണിമലയാറ്റിലേക്ക് ഒഴുകുന്നു. പൂഞ്ഞാർ തെക്കേക്കര അടിവാരം പ്രദേശത്ത് മഴവെള്ളപ്പാച്ചിൽ ഉണ്ടായി. നിലവിൽ സ്ഥിതി ഗുരുതരമല്ല.കോട്ടയം, എറണാകുളം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിൽ കോതമംഗലത്ത് ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലെത്തി. പെരിയാറിൽ ജലനിരപ്പുയർന്നതോടെ ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളം കയറി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.

ഇടുക്കി ജില്ലയിൽ രാത്രി തുടങ്ങിയ മഴ, രാവിലെ കൂടുതൽ ശക്തമായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇടുക്കി ഡാമിൽ ജലനിരപ്പ് 2347 അടിയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാൾ 31 അടി കൂടുതലാണ്. സംഭരണശേഷിയുടെ 58 ശതമാനം ജലമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്.

മൂന്നാറിൽ ശക്തമായ മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയർന്നു. ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിച്ചിൽ ഉണ്ടായി. നേരത്തെ മലയിടിഞ്ഞതിന് സമീപമാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. മൂന്നാർ പെരിയവരൈയിൽ താൽക്കാലിക പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ നിലവിൽ 40 സെന്റിമീറ്ററും മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്ററും ഉയർത്തി. രാത്രി 8.45ന് നാലാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മഴയും കാറ്റും ശക്തിയാർജിച്ചതിനെ തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളാണ് കെഎസ്ഇബി ലൈനുകൾക്കും മറ്റും ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വൈദ്യുതി വിതരണം വ്യാപകമായി തടസപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വൈദ്യുതി ബോർഡിന്റെ സർക്കിൾ ഓഫിസുകൾ കേന്ദ്രീകരിച്ചു ഡപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ സജ്ജീകരിക്കുവാൻ നിർദ്ദേശം നൽകി.ഉരുൾപൊട്ടൽ -പൂഞ്ഞാർ അടിവാരത്ത് മീനച്ചിലാർ കരകവിഞ്ഞു രാത്രി കോട്ടയം ഭാഗത്ത് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യത. ജാഗ്രത നിർദ്ദേശം പുറപ്പെടിവിച്ചു കോട്ടയം ജില്ലാ ഭരണകൂടം.

ആലുവ:ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നു തോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ 50 സെന്റീമീറ്റർ ഓളം ആണ് ആലുവ ഭാഗത്ത് പെരിയാർ ജലനിരപ്പുയർന്നത് ആലുവ ശിവരാത്രി മണപ്പുറത്ത് വെള്ളംകയറി. മണപ്പുറത്തെ ശിവക്ഷേത്രത്തിൽ പ്രതിഷ്ഠയുടെആറാട്ട് നടന്നു

വേലിയേറ്റ സമയം ആയതോടെ വരുന്ന അഞ്ചാറു മണിക്കൂറുകളിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത ഇത് താഴ്ന്ന പ്രദേശങ്ങളിലും ലും പുഴയോരത്തുള്ള അവരോടും ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഭൂതത്താൻകെട്ട് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്.രാത്രി 10 മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 3.80 മീറ്ററായി ഉയർന്നു. നിമിഷം പ്രതി ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ ജലസംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. 35 മീറ്ററാണ് അണക്കെട്ടിന്റെ പരാമവധി സംരണ ശേഷി . ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജല നിരപ്പ് കുതിച്ചുയരുന്നത്.


എറണാകുളം ജില്ലയിൽ വരും മണിക്കൂറുകളിൽ ശക്തമായ കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന ജില്ലയിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. നോർത്ത് പറവൂരിൽ രാവിലെ എട്ടര മുതൽ വൈകിട്ട് നാലു വരെയുള്ള സമയത്ത് നാല് സെന്റീമീറ്റർ മഴയാണ് ലഭിച്ചത്. റെഡ് അലേർട്ടുള്ള ഇടുക്കിയോട് ചേർന്നുകിടക്കുന്ന ജില്ലയുടെ കിഴക്കൻ മേഖലയിലും മഴക്കെടുതികൾ രൂക്ഷമാണ്.

പുഴകളിൽ വെള്ളം പൊങ്ങിയതോടെ കോതമംഗലത്ത് ആദിവാസി ഊരുകൾ ഉൾപ്പെടെ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നേര്യമംഗലത്ത് ഉൾപ്പെടെ ശക്തമായ കാറ്റിൽ മരം വീണ് വീടുകൾ തകർന്നു. മലങ്കര ഡാമിൽ നിന്നും വെള്ളമെത്തുന്ന തൊടുപുഴയാറിലും കോതമംഗലം പുഴയിലും മൂവാറ്റുപുഴയാറിലും ഇന്നലെ രാത്രിയോടെ പ്രളയ മുന്നറിയിപ്പ് ലെവൽ വരെ വെള്ളമുയർന്നെങ്കിലും പിന്നീടൽപം താഴ്ന്നിട്ടുണ്ട്.

കേരളത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദേശീയ ജല കമ്മിഷൻ രംഗത്തെത്തി. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുണ്ടെന്നും ദേശീയ ജല കമ്മിഷൻ പുറത്തിറക്കിയ സ്പെഷ്യൽ ഫ്‌ളഡ് അഡൈ്വസറിയിൽ പറയുന്നു.

കേരളം അടക്കം ആറ് സംസ്ഥാനങ്ങൾക്കാണു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാലു ദിവസം കൂടി മഴ തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ പെരിയാർ തടത്തിൽ ശക്തമായി മഴ ലഭിക്കും. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരും. നിലവിൽ ഡാമുകൾക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷൻ അറിയിച്ചു.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പാലക്കാട് ജില്ലയിലെ ഭവാനി നദിയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരും. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കർണാടകയിൽ മഴ തീവ്രമായ സാഹചര്യത്തിൽ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

ഭൂതത്താൻകെട്ട് തടയണയുടെ 15 ഷട്ടറുകളും തുറന്നിട്ടുള്ളതിനാൽ പെരിയാറിലെ ജലനിരപ്പും ഉയരുന്നു. ഇങ്ങോട്ട് വെള്ളമൊഴുക്കുന്ന കല്ലാർക്കുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും ഉയർത്തുകയാണെന്ന് വൈകിട്ട് ഏഴോടെ കളക്ടർ പ്രഖ്യാപിച്ചു. ഇവയുടെ ചില ഷട്ടറുകൾ നേരത്തേ ഭാഗികമായി ഉയർത്തിയിരുന്നു. അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും ഉയർത്തുന്ന സാഹചര്യത്തിൽ പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും കരകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തൃശൂരിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റുകൾ തുറന്നതിനാൽ ചാലക്കുടിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. നിലവിൽ ഇവിടത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. നാളെ പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്ന് പന്നിയാർ പുഴയിലേക്ക് വെള്ളമൊഴുക്കും.

ജില്ലയുടെ തീരദേശമേഖലയിലും മഴക്കെടുതികൾക്ക് കുറവില്ല. ശക്തമായ കാറ്റിലും കടലാക്രമണത്തിലും കൊച്ചിയിലും ചെല്ലാനത്തും വീടുകൾ തകർന്നു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്. ചെല്ലാനത്ത് തോടുകളിലെ നീരൊഴുക്ക് ഊർജിതമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

അതേസമയം, മഴക്കെടുതികളെ നേരിടാൻ ജില്ല ഒരുങ്ങിയിട്ടുണ്ടെന്നും ദുരിതാശ്വാസ നടപടികൾക്ക് തുടക്കം കുറിച്ചതായും ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു. കോതമംഗലത്ത് ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഒറ്റപ്പെട്ട ആദിവാസി കുടികളിൽ സഹായമെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ട്. ദുരിതബാധിത മേഖലകളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ ഇടങ്ങളിൽ ഏതു സമയത്തും ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP