Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോർട്ട് മുക്കി പ്രതിരോധ മന്ത്രാലയം; റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷമായി; പ്രതിരോധ മന്ത്രിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനും വിരുദ്ധം; കാണാതായ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി മോദി നുണ പറയുന്നു എന്നാവർത്തിച്ചു രാഹുൽ ഗാന്ധി; ഇന്ത്യ - ചൈന സേനാ കമാൻഡർമാരുടെ അഞ്ചാംവട്ട കൂടിക്കാഴ്ചയും പരാജയം ആയതോടെ അനിശ്ചിതമായി അതിർത്തി പ്രതിസന്ധി തുടരുന്നു

കിഴക്കൻ ലഡാക്കിൽ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോർട്ട് മുക്കി പ്രതിരോധ മന്ത്രാലയം; റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നും അപ്രത്യക്ഷമായി; പ്രതിരോധ മന്ത്രിയുടെ റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനും വിരുദ്ധം; കാണാതായ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി മോദി നുണ പറയുന്നു എന്നാവർത്തിച്ചു രാഹുൽ ഗാന്ധി; ഇന്ത്യ - ചൈന സേനാ കമാൻഡർമാരുടെ അഞ്ചാംവട്ട കൂടിക്കാഴ്ചയും പരാജയം ആയതോടെ അനിശ്ചിതമായി അതിർത്തി പ്രതിസന്ധി തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ നിന്നും അപ്രത്യക്ഷമായതിനെ ചൊല്ലി വിവാദം. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്. അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വന്നത്.

ഇത് ഉയർത്തിക്കാട്ടി മോദി നുണ പറയുകയായിരുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രംംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് അപ്രത്യക്ഷമായത്. എന്തിനാണ് പ്രധാനമന്ത്രി നുണ പറഞ്ഞത് എന്നായിരുന്നു റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്ത ഷെയർ ചെയ്തുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. 'മെയ് അഞ്ചുമുതൽ ചൈനീസ് ആക്രമണം യഥാർത്ഥ നിയന്ത്രണ രേഖയിലും ഗാൽവൻ താഴ്‌വരയിലും വർദ്ധിച്ചുവരികയാണ്. മെയ് 17,18 തിയതികളിൽ കുഗ്രാങ് നള (പട്രോളിങ് പോയിന്റ് 15ന് സമീപം), ഗോഗ്ര (പിപി17എ), പാങ്കോങ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് പക്ഷം അതിക്രമിച്ചു കയറി' പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗവും തമ്മിൽ സൈനികതല ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജൂൺ ആറിന് കോർ കമാൻഡർ തല യോഗം നടന്നു. എന്നാൽ ജൂൺ 15ന് സൈനികർ മുഖാമുഖം വരികയും ഏറ്റുമുട്ടലുണ്ടാകുകയും ഇരുപക്ഷത്തും ആളപായം ഉണ്ടായതായും റിപ്പോർട്ട് വിശദീകരിക്കുന്നു. മെയ് മാസത്തിൽ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനക്കാർ നുഴഞ്ഞുകയറിയതായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത പ്രതിരോധ മന്ത്രാലയ രേഖ അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയിൽ റിപ്പോർട്ട് വന്നിരുന്നു.

അതേസമയം അതിർത്തി സംഘർഷത്തിന് പരിഹാരം തേടിയുള്ള ഇന്ത്യ ചൈന സേനാ കമാൻഡർമാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിർത്തിയിൽ ദീർഘ കാലം തങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഇന്ത്യ സൈനികരോട് ആവശ്യപ്പെട്ടു. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്നും ഇന്ത്യ കൂടുതൽ പിൻവാങ്ങണമെന്ന് ചൈന വീണ്ടും ആവശ്യപ്പെട്ടതോടെയാണ് ചർച്ച വഴിമുട്ടിയത്. മുൻപു നടന്ന ചർച്ചകളുടെ ഫലമായി ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ ചൈന പിന്മാറിയെങ്കിലും പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഡെപ്‌സാങ് എന്നിവിടങ്ങളിൽ അവർ ഇപ്പോഴും ഇന്ത്യൻ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. പാംഗോങ് മേഖലയിൽ നിന്ന് പരസ്പരവും തുല്യവുമായ പിൻവാങ്ങൽ സാധ്യമല്ലെന്ന നിലപാട് ഇന്ത്യ ചൈനയെ അറിയിച്ചു.

ലേ ആസ്ഥാനമായുള്ള 14 സേനാ കോർ മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്, ചൈനയുടെ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിൽ അതിർത്തിയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ ഓഗസ്റ്റ് രണ്ടിനാണ് അഞ്ചാം വട്ട കൂടിക്കാഴ്ച നടത്തിയത്. പാംഗോങ് തടാക മേഖലയിലെ ചൈനീസ് സാന്നിധ്യമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. ഇന്ത്യൻ സൈനികരും തുല്യ ദൂരത്തിലേക്ക് പിന്മാറണമെന്ന ചൈനയുടെ ആവശ്യം നീതികരിക്കാനാവുന്നതല്ലെന്നു ഇന്ത്യൻ സൈന്യം പ്രതികരിച്ചു. ചൈനയുടെ ആവശ്യം അംഗീകരിക്കുന്നത് ആത്മഹത്യാപരമാണെന്നും തുല്യദൂരത്തിലേക്കുള്ള പിന്മാറ്റം മേഖലയിൽ നിയന്ത്രണ രേഖയെ കുറിച്ചുള്ള ചൈനീസ് നിലപാടിനെ അംഗീകരിക്കുന്നതാണെന്നുമാണ് ഇന്ത്യ നിലപാട് .

പിൻവാങ്ങിയാൽ ദീർഘകാലമായി തടാക തീരത്തുള്ള ഇന്ത്യൻ പോസ്റ്റുകൾ ഉപേക്ഷിക്കേണ്ടതായി വരും. ഈ സാഹചര്യത്തിലാണ് തുല്യദൂരത്തിലുള്ള പിന്മാറ്റം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് എടുത്തത്. വ്യാപകമായി കടന്നുകയറിയ പാംഗോങ്ങിൽ നിന്നു പിന്മാറാൻ കൂട്ടാക്കാത്ത ചൈന, അവിടെ വൻതോതിൽ സേനാ സന്നാഹം വർധിപ്പിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

തന്ത്രപ്രധാനമായ ഗ്രീൻ ടോപ് മേഖലയിൽ നിന്ന് പിൻവലിയാത്ത ചൈനയുടെ ദൂരുഹത നിറഞ്ഞ നിലപാടാണ് ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ചർച്ചകൾ ഫലം കാണാതെ പോകുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ശൈത്യകാലത്തിനു മുൻപ് സംഘർഷം ലഘുകരിക്കണമെങ്കിൽ തർക്കത്തിനു പരിഹാരം കാണേണ്ടി വരും. കഴിഞ്ഞ ഞായറാഴ്ച നടന്ന ചർച്ചയിൽ ഈ നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചുവെങ്കിലും പിന്മാറാമെന്ന് പറയാതിരിക്കാനാണ് ചൈനീസ് മധ്യസ്ഥർ ശ്രമിച്ചത്.

പാംഗോങ്ങിൽ ഇന്ത്യൻ പ്രദേശം പിടിച്ചെടുക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണു കരസേനയുടെ വിലയിരുത്തൽ. ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും സേനാ പിന്മാറ്റം നടന്നുവെന്നു കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന പാംഗോങ്ങിൽ ഇനി പിന്മാറ്റം ആവശ്യമില്ലെന്നു വരുത്തിത്തീർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിക്കു സമീപമുള്ള ഡെപ്‌സാങ്ങിലും ചൈന പ്രകോപനം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP