Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബെയ്റൂട്ട് സ്ഫോടനത്തിൽ മരണം 135 ആയി; സ്ഫോടനത്തിന് കാരണം തുറമുഖത്തിനടുത്ത് സംഭരിച്ചിരുന്ന അമോണിയം നൈട്രേറ്റ്; റഷ്യൻ വ്യാപാരിയിൽ നിന്നും ആറ് വർഷം മുൻപ് പിടിച്ചെടുത്ത സ്ഫോടക വസ്തു സൂക്ഷിച്ചത് സാധാരണ കെട്ടിടത്തിൽ ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ; സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുയർത്തി വിദഗ്ദർ; ബെയ്റൂട്ട് സ്ഫോടൻത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിവാകുമ്പോൾ

ബെയ്റൂട്ട് സ്ഫോടനത്തിൽ മരണം 135 ആയി; സ്ഫോടനത്തിന് കാരണം തുറമുഖത്തിനടുത്ത് സംഭരിച്ചിരുന്ന അമോണിയം നൈട്രേറ്റ്; റഷ്യൻ വ്യാപാരിയിൽ നിന്നും ആറ് വർഷം മുൻപ് പിടിച്ചെടുത്ത സ്ഫോടക വസ്തു സൂക്ഷിച്ചത് സാധാരണ കെട്ടിടത്തിൽ ഒരു സുരക്ഷാ മുൻകരുതലുമില്ലാതെ; സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയമുയർത്തി വിദഗ്ദർ; ബെയ്റൂട്ട് സ്ഫോടൻത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിവാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബനനിന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടിനെ തകർത്തുകളഞ്ഞ ഉഗ്രസ്ഫോടനത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 135 ആയി. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റപ്പോൾ നൂറുകണക്കിൻ ആൾക്കാരെ കാണാതായിട്ടുണ്ട്. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു എന്നാണ് ആദ്യത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെയും തുറമുഖ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചയാണ് ഈ ഉഗ്രസ്ഫോടനത്തിന് ഒരു കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെയ്റൂട്ടിനെ തകർത്ത അമോണിയം നൈട്രേറ്റിന്റെ കഥ

ബെയ്റൂട്ടിലെ തുറമുഖത്തിന് സമീപമുള്ള കെട്ടിടത്തിൽ സംഭരിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയനിൽ ഉൾപ്പെട്ട ജോർജിയയിലെ ബാടുമിയിൽ നിന്നും മൊസാംബിക്കിലേക്ക് പോവുകയായിരുന്ന റഷ്യൻ കപ്പൽ വിവിധ കാരണങ്ങളാൽ ബെയ്റൂട്ട് തുറമുഖത്ത് പിടിച്ചിടുകയായിരുന്നു. ഐഗോർ ഗ്രെചുഷ്‌കിൻ എന്ന റഷ്യൻ വ്യാപാരിയുടെതായിരുന്നു ആ കപ്പലിൽ ഉണ്ടായിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റ്.

ഇത്തരത്തിൽ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുമ്പോൾ ഉണ്ടായിരിക്കേണ്ട ചില രേഖകൾ ഇല്ലാത്തതിനാലായിരുന്നു കപ്പൽ തുറമുഖത്ത് പിടിച്ചുവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തുടർന്ന്, വൻതുക പിഴയൊടുക്കിയാൽ മാത്രമെ കപ്പൽ വിട്ടുനൽകുകയുള്ളു എന്നായിരുന്നു ലെബനൻ അധികൃതർ പറഞ്ഞത്. ഭാര്യ ഐറിനയുമൊത്ത് സൈപ്രസിൽ താമസമാക്കിയ ഐഗോർ ഗ്രെചുഷ്‌കിൻ പക്ഷെ പാപ്പർ ഹർജി നൽകി പിഴ അടക്കുവാനുള്ള തുക ഇല്ലെന്ന് വരുത്തി തീർത്ത് കപ്പൽ ഉപേക്ഷിക്കുകയായിരുന്നു.

കപ്പൽ തുറമുഖത്ത് പിടിച്ചിട്ടപ്പോൾ അതിന്റെ സുരക്ഷ ഉറപ്പാക്കുവാനായി നാല് ജീവനക്കാരെ കപ്പലിൽ തന്നെ തടവിലാക്കിയിരുന്നു. 2014 ജൂലായിലെ മാരിടൈം വെബ്സൈറ്റിൽ, സ്ഫോടകവസ്തുക്കൾനിറച്ച കപ്പലിനുള്ളിൽ തടവുകാരാക്കപ്പെട്ട ജീവനക്കാരുടെ കഥ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും, തടവിലാക്കപ്പെട്ട ജീവനക്കാർ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തതോടെ അവരെ സ്വതന്ത്രരാക്കുകയും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുവാൻ അനുവദിക്കുകയുമായിരുന്നു.

അതിന് ശേഷമാണ് കപ്പലിൽ ഉണ്ടായിരുന്ന അമോണിയം നൈട്രേറ്റ് വെയർഹൗസിലേക്ക് മാറ്റുന്നത്.എന്നാൽ 2014 ജൂൺ 27 ന് തന്നെ ലബനീസ് കസ്റ്റംസ് ഡയറക്ടറായിരുന്ന ഷഫിക് മെർഹി ഇത്തരമൊരു സ്ഫോടകവസ്തു തുറമുഖത്തിനടുത്ത് സംഭരിക്കുന്നതിന്റെ അപകടം അധികൃതരെ അറിയിച്ചിരുന്നു. മാത്രമല്ല, യാതോരു സുരക്ഷാ മുൻകരുതലുകളുമെടുക്കാതെ ഒരു സാധാരണ കെട്ടിടത്തിനകത്ത് ചാക്കുകളിലായിരുന്നു ഇത് സംഭരിച്ചിരുന്നത്.

നിരുത്തരവാദപരമായി, തുറമുഖത്തിനടുത്ത് ഇത്രയും മാരകമായ സ്ഫോടക വസ്തു സൂക്ഷിച്ച തുറമുഖ അധികൃതർക്കെതിരെ നടപടികൾ എടുക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തുറമുഖ അധികൃതർ പറയുന്നത്, ഇത് ഇവിടെ നിന്നും നീക്കം ചെയ്യുവാൻ നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായില്ലെന്നായിരുന്നു.

പ്രതികൂല കാലാവസ്ഥയിൽ ഇത്ര അപകടം പിടിച്ച വസ്തു സൂക്ഷിക്കുവാൻ ബുദ്ധിമുട്ടായതിനാൽ ഇത് തിരച്ചയക്കാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അതല്ലെങ്കിൽ ലബനീസ് എക്സ്പ്ലോസീവ് കമ്പനിക്ക് ഇത് വിൽക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. അഴിമതിയിൽ ആറാടി നിൽക്കുന്ന ഭരണകൂടത്തിന് പക്ഷെ അതിലൊന്നും താത്പര്യമില്ലായിരുന്നു. അപേക്ഷകൾക്ക് മറുപടി നൽകാൻ പോലും അവർ തയ്യാറായില്ലെന്നാണ് തുറമുഖം അധികൃതർ പറയുന്നത്.

2017- ൽ അന്ന് കസ്റ്റംസ് തലവനായി നിയമിതനായ ഡാഹറും അപകടം ചൂണ്ടിക്കാട്ടി ജുഡീഷറിക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. പക്ഷെ അതും ബധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു.

തകർന്നടിഞ്ഞ കെട്ടിടാവശിഷടങ്ങൾക്കിടയിൽ പൊലിയാതെ നിന്ന കുഞ്ഞു ജീവൻ

സ്ഫോടനത്തിൽ ബെയ്റൂട്ട് നഗരത്തിന്റെ പകുതിയോളം തകർന്നടിഞ്ഞു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. മരണം ഇതുവരെ 135 ആയിട്ടുണ്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. സമയം ഇത്രയും കഴിഞ്ഞതോടെ അവരിൽ പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മരണമടഞ്ഞിരിക്കും എന്നാണ് കരുതപ്പെടുന്നത്. രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

ഇതിനിടെയാണ് തികച്ചും ഒരു അദ്ഭുതമായി, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു കൊച്ചു പെൺകുട്ടിയ ജീവനോടെ കണ്ടെത്തിയത്. കെട്ടിടം തകർന്നതിന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ഈ പിഞ്ചു ജീവൻ രക്ഷാപ്രവർത്തകരുടെ കൈയിലെത്തിയത് എന്നതാണ് ഏറ്റവും അദ്ഭുതകരമായ കാര്യം. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട പെൺകുട്ടിയുടെ തല മാത്രമേ പുറത്തേക്ക് ദൃശ്യമായിരുന്നുള്ളു.

സ്ഫോടനത്തിലെ ദുരൂഹതകൾ ചർച്ച ചെയ്ത് യുദ്ധവിദഗ്ദർ

മദ്ധ്യപൂർവ്വ ദേശങ്ങളിൽ നിരവധി വർഷങ്ങൾ സേവനമനുഷ്ടിച്ച മുൻ സി ഐ എ ഉദ്യോഗസ്ഥനായ റോബർട്ട് ബെയർ പറയുന്നത് സ്ഫോടനം നടന്നത് അപകടം മൂലമാണെന്നും, അതിനു പിന്നിൽ തീവ്രവാദികളോ മറ്റാരെങ്കിലുമോ ഇല്ല എന്നുതന്നെയാണ്. എന്നാൽ, അമോണിയം നൈട്രേറ്റ് തന്നെയാണ് പൊട്ടിത്തെറിച്ചത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് അത്ര ഉറപ്പില്ല. ചുവന്ന പുക ഉയർന്ന പ്രധാന സ്ഫോടനത്തിന് തൊട്ടു മുൻപായി ഒരു ചെറിയ സ്ഫോടനം നടന്നതും വെളുത്ത പുക ഉയർന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കരിമരുന്നു പ്രയോഗത്തിനോട് സമാനമായതായിരുന്നു ആദ്യസ്ഫോടകം. യുദ്ധാവശ്യത്തിനായുള്ളചില വെടിക്കോപ്പുകൾ പൊട്ടിത്തെറിക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തമായും ഇത് ഒരു മിലിട്ടറി എക്സ്പ്ലോസീവ് ആണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. അല്ലാതെ അമോണിയം നൈട്രേറ്റ് പോലൊരു വളം പൊട്ടിത്തെറിച്ചതല്ല. സത്യം എന്താണെന്നറിയാൻ ഇനിയും വർഷങ്ങൾ എടുത്തേക്കും. ഒരുപക്ഷെ സത്യം ഒരിക്കലും പുറത്തു വന്നില്ലെന്നും ഇരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം, സൈനികാവശ്യത്തിനുള്ള സ്ഫോടകവസ്തുക്കൾ സംഭരിച്ചു എന്നത് സമ്മതിക്കാൻ ആരും തയ്യാറാവില്ല എന്നതു തന്നെ.

ഇതിനിടയിൽ വെയർഹൗസ് നമ്പർ 9 ലായിരുന്നു അഗ്‌നിബാധയുടെ ആരംഭം എന്നൊരു സൂചനയും ലഭിച്ചിട്ടുണ്ട്. വെൽഡിങ് നടന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത്, വെൽഡിങ് മെഷിനിൽ നിന്നും ചിതറിയ തീപ്പൊരിയായിരുന്നത്രെ കാരണം. പിന്നീട് അത് അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്ന വെയർഹൗസ് നമ്പർ 12 വരെ പടർന്നു പിടിക്കുകയായിരുന്നത്രെ. അതിനർത്ഥം അമോണിയം നൈട്രേറ്റ് കൂടാതെ, അതേ കെട്ടിടത്തിലോ, അതിന് മുൻപുള്ള മറ്റൊരു കെട്ടിടത്തിലോ മറ്റേതെങ്കിലും സ്ഫോടക വസ്തുക്കൾ കൂടി സൂക്ഷിച്ചിരുന്നു എന്നതാണ്.

വലിയ സ്ഫോടനത്തിന് മുൻപ് ഉയർന്ന തീഗോളത്തിന്റെ നടുവിൽ ചില സ്പാർക്കുകൾ കാണാം, മാത്രമല്ല ചില ചൂളം വിളികളും മറ്റും കേൾക്കാം. ഇത് സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളുടെ പ്രത്യേകതയാണെന്നാണ് എക്സ്പ്ലോസിവ് സർട്ടിഫിക്കേഷൻ എക്സ്പേർട്ടായ ബൊയാസ് ഹായോൺ പറയുന്നത്. കരിമരുന്ന് പ്രയോഗം പോലെ ചെറിയ പൊട്ടിത്തെറികളായായിരുന്നു ആരംഭം എന്നായിരുന്നു സ്ഫോടന സമയത്ത് തുറമുഖത്ത് ജോലിചെയ്തിരുന്ന ചാർബെൽ ഹാജ് എന്ന തൊഴിലാളി പറഞ്ഞത്.ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ തുറമുഖത്ത് സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് മാത്രമല്ല, മറ്റ് പല സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനസ്സിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP