Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ

കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആനവണ്ടിക്ക് കൈയടിച്ചവരെ എല്ലാ മണ്ടന്മാരാക്കി ഒടുവിൽ വിചിത്ര ഉത്തരവ്. അന്ധനായ വയോധികനെ കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റാൻ ഓടിയ യുവതിയും അവരെ കാത്തുനിന്ന ഡ്രൈവറെയും കണ്ടക്ടറെയും പ്രതീക്ഷയുടെ പുതു മുഖമായാണ് മലയാളി കണ്ടത്. എല്ലാവർക്കും അഭിനന്ദനവും തേടിയെത്തി. എന്നാൽ കെഎസ് ആർ ടി സിക്ക് മാത്രം ഈ മനുഷ്യത്വം മനസ്സിലായില്ല. ഈ നന്മ കാട്ടിയ ഡ്രൈവറെ തേടി കെ എസ് ആർ ടി സിയുടെ സസ്‌പെൻഷൻ ഉത്തവരാണ് എത്തിയത്. അഭിനന്ദിക്കാതെ വേദനിപ്പിക്കുന്ന നയം

കുറച്ചുദിവസംമുൻപ് നടന്ന മറ്റൊരു ഒരപകടമാണ് ഡ്രൈവർ സുനിൽകുമാറിന്റെ സസ്‌പെൻഷനിടയാക്കിയത്. ജൂലായ് 25-ന് അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് കെ.എസ്.ആർ.ടി.സി. ബസിന് അടിയിൽപ്പെട്ട യുവാവ് മരിച്ചിരുന്നു. ആലപ്പുഴ-തിരുവല്ല റൂട്ടിലോടിയ ബസ് ഓടിച്ചത് സുനിൽകുമാറായിരുന്നു. സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്ത് യാതൊരു തെറ്റും പറ്റിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. പൊലീസിന്റെ എഫ്.ഐ.ആറിലും ആലപ്പുഴ ഡിപ്പോ നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലും സുനിൽകുമാറിന്റെ ഭാഗത്ത് തെറ്റില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നിട്ടും നടപടിയാണ് കെ എസ് ആർ ടി സിയിലെ തലപ്പത്തുള്ളവർ എടുത്തത്.

ഡ്രൈവരെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് തിരുവനന്തപുരത്തെ ചീഫ് ഓഫീസിലേക്ക് ആലപ്പുഴയിൽ നിന്ന് അയച്ചത്. എന്നിട്ടും അന്വേഷണവിധേയമായി സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തു. ആദ്യമായാണ് കെ.എസ്.ആർ.ടി.സി.യിൽ ഇത്തരമൊരു സംഭവമെന്നാണ് ആലപ്പുഴ ഡിപ്പോ അധികൃതർ പറയുന്നത്. യഥാർത്ഥ അപകടത്തിനു കാരണക്കാരായ ഡ്രൈവർമാർക്കു പോലും ഉടനടി സസ്‌പെൻഷൻ കെ.എസ്.ആർ.ടി.സി. നൽകിയിട്ടില്ല. എന്നാൽ നന്മയുടെ കൈതിരി നാളമായി മാറിയ സുനിൽ കുമാറിന്റെ കാര്യത്തിൽ തീരുമാനം മറിച്ചായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയാതെ മുക്കത്ത് വിരൽ വയ്ക്കുകയാണ് ജീവനക്കാരും.

കുറ്റക്കാരനല്ലെന്ന് ഡിപ്പോതന്നെ റിപ്പോർട്ട് നൽകിയ ഡ്രൈവർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരേ എം.ഡി. ഉൾപ്പെടെയുള്ളവർക്ക് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കാഴ്ചയില്ലാത്ത വയോധികനെ, പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിൽനിന്ന് കൈപിടിച്ച് ബസിലേറ്റുമ്പോൾ സുപ്രിയ അറിഞ്ഞില്ല താൻ താരമാകുമെന്ന്. തിരുവല്ല കുരിശുകവലയിൽ ദിക്കറിയാതെനിന്ന വയോധികനെ യുവതി കൈപിടിച്ച് കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റുന്ന ഒരു മിനിറ്റോളമുള്ള വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സാമൂഹികമാധ്യമങ്ങളിൽ കണ്ടത് ദശലക്ഷങ്ങൾ. ഇതോടെയാണ് സുപ്രിയയും സുനിൽകുമാറും താരങ്ങളായത്.

വൈകിട്ട് ആറരയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് റോഡിൽ തപ്പിത്തടഞ്ഞുനിൽക്കുന്ന വയോധികനെ തിരുവല്ല ജോളി സിൽക്സിലെ ജീവനക്കാരിയായ സുപ്രിയ കാണുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾക്കിടയിൽ കാഴ്ചയില്ലാത്തയാളാണെന്ന് മനസ്സിലായതോടെ ഓടിയെത്തി കൈപിടിച്ചു. എവിടെപ്പോകാനെന്ന് ചോദിച്ചപ്പോൾ മഞ്ഞാടിയിലേക്കുള്ള ബസ് കിട്ടുമോയെന്നായി. റോഡരികിലേക്ക് നയിക്കുന്നതിനിടെ തിരുവല്ല ഡിപ്പോയിലേക്കുള്ള കെ.എസ്.ആർ.ടി.സി.ബസ് വരുന്നതുകണ്ട് കൈകാണിച്ചു. അല്പം നീക്കി നിർത്തിയ ബസിനടുത്തേക്ക് ഓടി കണ്ടക്ടറോട് കാര്യം പറഞ്ഞു. തിരികെവന്ന് വയോധികന്റെ കൈപിടിച്ച് ബസിനകത്ത് എത്തിച്ചു.

ബസിനടുത്തേക്ക് യുവതി ഓടുന്നതുമുതലുള്ള വീഡിയോയാണ് പ്രചരിച്ചത്. ദൃശ്യം മൊബൈലിൽ പകർത്തിയ കുരിശുകവല ആറ്റിൻകര ഇലക്ട്രോണിക്‌സിലെ സെയിൽസ്മാൻ ജോഷ്വാ അത്തിമൂട്ടിൽ, കൂട്ടുകാർക്ക് ഷെയർ ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്. നാലാംനിലയുടെ മുകളിരുന്നാണ് ദൃശ്യം പകർത്തിയത്. വഴിനടുവിൽ തപ്പിത്തടഞ്ഞ് നിൽക്കുന്ന വയോധികനെ യുവതി കൈപിടിച്ചപ്പോൾ ദൃശ്യംപകർത്തണമെന്ന് തോന്നിയെന്ന് ജോഷ്വാ പറഞ്ഞു.

യുവതിക്കൊപ്പം കൈയടി കിട്ടിയ രണ്ടു പേർ കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവർ എസ്. സുനിൽകുമാറും കണ്ടക്ടർ പി.ഡി. റെമോൾഡും ആയിരുന്നു. കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ അവർ ക്ഷമയോടെ കാത്തിരുന്നു. ഡോർ തുറന്ന് അദ്ദേഹത്തെ കൈപിടിച്ച് അകത്തുകയറ്റി. തിരുവല്ലയിൽനിന്ന് അദ്ദേഹത്തെ പത്തനംതിട്ട ബസിൽ കയറ്റിവിട്ടു. അങ്ങനെ മാതൃകയായ ജീവനക്കാരിൽ ഒരാളായിരുന്നു സുനിൽ കുമാർ. അങ്ങനെ സമൂഹത്തിന്റെ ശ്രദ്ധ നേടിയ ഡ്രൈവറോട് ലോക് ഡൗൺ കാലത്ത് പ്രതികാരം കാട്ടുകയാണ് കെ എസ് ആർ ടി സി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP