Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിശക്തമായ കാറ്റിലും മഴയിലും മുംബൈ നഗരത്തിൽ കനത്ത നാശനഷ്ടം; മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; നിരവധി മരങ്ങൾ കടപുഴകി; ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ

അതിശക്തമായ കാറ്റിലും മഴയിലും മുംബൈ നഗരത്തിൽ കനത്ത നാശനഷ്ടം; മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു; നിരവധി മരങ്ങൾ കടപുഴകി; ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ

സ്വന്തം ലേഖകൻ

മുംബൈ: മുംബൈയിൽ കനത്ത മഴ മൂന്നാം ദിവസവും തുടരുന്നു. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും എത്തിയതോടെ ജനങ്ങൾ വലഞ്ഞു. നിരവധി മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു. മുംബൈയിലും താനെ ജില്ലയിലുമാണ് മഴ ശക്തമായി തുടരുന്നത്. മുംബൈ, താനെ, റായ്ഗഡ് പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രങ്ങൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

മുംബൈയിലെ കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. 60-70 കിലോമീറററിൽ വീശിയ കാറ്റ് അഞ്ചുമണിയോടെ 107 കിലോമീറ്റർ വേഗത കൈവരിക്കുകയായിരുന്നു. മുംബൈയിലെ കൊളാബയിലാണ് മണിക്കൂറിൽ 107 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശി. റോഡിൽ വെള്ളക്കെട്ടും തുടരുകയാണ്. ജനങ്ങൾ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നു പൊലീസും മന്ത്രി ആദിത്യ താക്കറെയും നിർദ്ദേശിച്ചു. അടുത്തിടെ മുംബൈ അഭിമുഖീകരിച്ച നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റുവീശിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാറ്റിന്റെ വേഗതയിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ കീഴ്‌മേൽ മറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

കനത്തമഴ ഇന്നുരാത്രി കൂടി തുടരുമെന്നാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ മഴകുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കനത്തമഴയെയും വെള്ളക്കെട്ടിനെയും തുടർന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുതൽ വാഷി വരേയും താനെയിലേക്കുള്ള പ്രധാനപാതകളിലും ട്രെയിൻ സർവീസ് താല്കാലികമായി നിർത്തിവെച്ചതായി റെയിൽവേ ട്വീറ്റ് ചെയ്തു.

മുംബൈയിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ ഓഫീസ് അറിയിച്ചു. 'എല്ലാവരോടും വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിക്കുകയാണ്. നമുക്ക് കാണാൻ സാധിക്കുന്നതുപോലെ മുംബൈ കനത്തമഴയും ശക്തിയായ കാറ്റും നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരോടും പ്രത്യേകിച്ച് ഈ പ്രകൃതിക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾഎവിടെയാണോ അവിടെ തുടരുക.' ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

ഒമ്പത് മണിക്കൂറിനുള്ളിൽ 229.6 മില്ലീമീറ്റർ മഴ മുംബൈയിൽ പെയ്തതായി കൊളാബ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ദക്ഷിണ മുംബൈയിലാണ് കനത്ത മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കാറ്റും മഴയും ശക്തമായതിനാൽ ആളുകൾ വീട്ടിൽത്തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർത്ഥിച്ചു. വ്യാഴാഴ്ചയും ശക്തമായ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മുംബൈ നിവാസികൾ വീടുവിട്ട് പുറത്തുപോകരുത്. അടിയന്തിര ഘട്ടങ്ങളെ നേരിടാൻ തയ്യാറായിരിക്കുക. തീരദേശങ്ങളിലേക്കോ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കൊ യാത്രചെയ്യരുതെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP